Monday, June 15, 2026
Home Blog Page 165

പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; പത്മശ്രീ തിരിച്ചു നൽകുമെന്ന് ബജരംഗ് പൂനിയ

0

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഭ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നൽകുമെന്ന് ഒളിംപിക് മെഡൽ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു. പത്മശ്രീ തിരിച്ച് നൽകുമെന്ന് അറിയിച്ച് ബജരംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങൾ നേരിടുന്ന കടുത്ത അനീതി പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷൻ രാഷ്ട്രീയ പിൻബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.

അതിനിടെ, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയതിനെതിരെ വിമർശനം ശക്തമാണ്. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു.

മനുഷ്യക്കടത്ത് എന്ന് സംശയം; 303 ഇന്ത്യക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു

0

303 ഇന്ത്യൻ യാത്രക്കാരുമായി യുഎഇയിൽ നിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനം ഫ്രാൻസിൽ തടഞ്ഞ് വച്ചു. വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാവാം എന്ന സംശയത്തെ തുടർന്നാണ് അധികൃതർ തടഞ്ഞത്. റുമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിത്.

യാത്രക്കാരായ ഇന്ത്യക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് സംശയിക്കുന്നതായി പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.യുഎഇയിൽ നിന്ന് പുറപ്പെട്ട എ-340 വിഭാഗത്തില്‍പെട്ട വിമാനം ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയപ്പോൾ ആണ് ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്. അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവർ ആകാമെന്നാണ് സംശയം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണം: വണ്ടിപ്പെരിയാർ പീഡനക്കേസിൽ സർക്കാർ അപ്പീൽ നൽകി

0

വണ്ടിപ്പെരിയാര്‍ കേസിൽ പ്രതിയെ വെറുതെ വിട്ടത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ ഹര്‍ജി നൽകി. ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹര്‍ജി. വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ പറയുന്നു.

2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പ്രോസിക്യൂഷനും പൊലീസും വാദിക്കുന്നത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മരിച്ച കുട്ടിയുടെ പിതാവും നേരത്തെ പറഞ്ഞിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം

0

തിരുവനന്തപുരം മെഡിക്കൽ കോളേജ് പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കേണ്ടത്തുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി വ്യക്തമാക്കികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നേരത്തെ നീട്ടിവെച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉപാധികളോടെ ഇന്ന് ജാമ്യം അനുവദിച്ചത്

വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യം; കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

0

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാം. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യങ്ങളാണ്. ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ പറഞ്ഞു. 2022ൽ ബിജെപി സർക്കാരാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്.

‘ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഹിജാബ് നിരോധനം പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്’ സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.

2022 ഫെബ്രുവരിയിൽ ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിൽ ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതേ നടപടിയെടുത്തു. അന്നത്തെ ബസവരാജ് ബൊമ്മൈ സർക്കാർ കാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പറഞ്ഞത്.

പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പക; സർക്കാരിന് ലഭിക്കുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുന്നു: പിണറായി

0

പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെല്ലാം തരത്തിൽ വർഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനകത്തുണ്ട്. ഇത്തരക്കാർക്ക് എതിരെ നീങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രി അരുവിക്കരയിൽ നവകേരള സദസ്സിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന് പുതിയ തലമുറ നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും നടത്തുന്ന അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നെങ്കിൽ പിന്നീട് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും പിണറായി പറഞ്ഞു.

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം സഞ്ജയ് കുമാര്‍ സിങ്ങിന്റെ വിജയത്തിന് പിന്നാലെ

0

ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തേരഞ്ഞെടുത്തതിന് പിന്നാലെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് വൈകാരികമായി സാക്ഷി പ്രഖ്യാപിച്ചത്.

താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി. ഗുസ്തിയെ രക്ഷിക്കണമെന്ന് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിന് ഒപ്പം പ്രശ്‌നങ്ങള്‍ എല്ലാവരിലേക്കും ഞങ്ങള്‍ എത്തിച്ചതാണ്. അതിക്രമം നേരിട്ട താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. പുതിയ നേതൃത്വത്തിന് കീഴിലും സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. ഡബ്ല്യുഎഫ്ഐ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചത്.

ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡന പരാതിക്ക് പിന്നാലെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണ്‍ സിങോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു. ലൈംഗികാതിക്രമ കേസില്‍ ജൂലൈ 20-ന് ഡല്‍ഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആവശ്യം.

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ചുമതല നിര്‍വഹിക്കുന്നില്ലെന്ന് വിമര്‍ശനം

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കേരള സര്‍ക്കാര്‍ കത്ത് അയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് ആരോപണം. രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗവർണർ ഉത്തര വാദിത്തം മറന്നു പെരുമാറിയാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ കത്ത് അയച്ചത്.

തനിക്ക് ഭയമുണ്ടോയെന്ന് സതീശൻ സുധാകരനോട് ചോദിക്കൂ, തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്: പിണറായി

0

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്‍റെ മറുപടി. സതീശന്‍റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് പോകുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട് എന്നും പിണറായി പറഞ്ഞു.

ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ടാകുമെന്ന് പറഞ്ഞ പിണറായി വിജയന്‍, 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിച്ചു. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസ്സിന്റെ വിജയം ചിലരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കല്യാശ്ശേരിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ നില്‍ക്കുന്ന കവലയില്‍ രണ്ട് ചെറുപ്പക്കാര്‍ കരിങ്കൊടിയുമായി ബസിന് മുന്നിലേക്ക് ചാടിവീണു. അവിടെയുള്ള ചില ചെറുപ്പക്കാര്‍ ഇവര്‍ അപകടത്തില്‍പ്പെടുമെന്ന് കണ്ട് ചാടിവീണവരെ തള്ളിമാറ്റി. അവരുടെ ജീവന്‍ രക്ഷിക്കുക എന്നത് എല്ലാവരുടേയും ബാധ്യതയല്ലേ. പ്രതിഷേധം ആസൂത്രണം ചെയ്ത ആള്‍ തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും പിണറായി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംഘർഷം: വി ഡി സതീശൻ ഒന്നാം പ്രതി, ചുമത്തിയിരിക്കുന്നത് പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ ജാമ്യമില്ലാക്കുറ്റം

0

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതി. ഷാഫി പറമ്പിലും എം. വിൻസന്റും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ ആർ ക്യാംപിൽ നിന്ന് ചാടിപ്പോയതിന് ഉൾപ്പെടെ നാല് കേസുകളാണ് ഇന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പൊലീസ് വാഹനം അടിച്ചുതകർത്തതിനും കേസ് എടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലുമായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ 20 പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

മ്യൂസിയം പൊലീസ് സ്റ്റേഷൻ, കന്റോൺമെന്റ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസ്. കന്റോൺമെന്റ് സ്റ്റേഷനിൽ 23 പേർക്കെതിരെയും മ്യൂസിയം സ്റ്റേഷനിൽ 15 പേർക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരും കേസിൽ പ്രതികളാണ്.