Monday, June 15, 2026
Home Blog Page 164

മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

0

മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില്‍ നിരവധി ഹർജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹെക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഒരേ വിഷയത്തിൽ നിരവധി സിവിൽ കേസുകൾ നിലനിൽക്കുന്നതിനാൽ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഏത് നിയമനിർമ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് പ്രത്യേക ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

‘ നമുക്ക് കേസുകളുടെ ബാഹുല്യം ഉണ്ടാകരുത്. നിങ്ങൾ ഇത് ഒരു പൊതുതാൽപ്പര്യ ഹർജിയായി ഫയൽ ചെയ്തു, അതിനാലാണ് തള്ളിയത്. അല്ലാത്ത വിധത്തിൽ ഫയൽ ചെയ്യുക, ഞങ്ങൾ നോക്കാം’ എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഹർജിക്കാരന് പ്രത്യേകം ഫയൽ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ്റെ അഭിഭാഷകനോട് ‘ഇത് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്’ എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. ഇത് ഒരു പ്രത്യേക ഹർജിയായി സമർപ്പിക്കാമോ എന്ന് അഭിഭാഷകൻ വീണ്ടും ചോദിച്ചപ്പോൾ ‘അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊതുതാൽപര്യ ഹർജിയായിട്ടല്ല’, എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി.

ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഇതിനകം തീർപ്പുകൽപ്പിക്കാത്ത സ്യൂട്ടുകൾ പരിഗണനയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ മഹേശ്വരിയുടെ പൊതുതാൽപ്പര്യ ഹർജി തള്ളിയത്.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര ജനുവരി 14 മുതല്‍

0


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരതയാത്രയ്ക്ക് ജനുവരി പതിനാലിന് തുടക്കമാകും. ഭാരത് ജോഡോ ന്യായ് യാത്ര എന്നാണ് പര്യടനത്തിന് പേര് നല്‍കിയിരിക്കുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര കടന്നു പോവുക.
ജനുവരി പതിനാലിന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുക. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 110 ജില്ലകളിലൂടെയും 110 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. അറുപത്തിയേഴ് ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആണ് തീരുമാനം.

യു.പിയില്‍ ആണ് രാഹുല്‍ ഏറ്റവും കൂടുതല്‍ ദിവസം യാത്ര നടത്തുക. ഉത്തര്‍പ്രദേശില്‍ ഇരുപത് ജില്ലകളിലൂടെ 1074 കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധി സഞ്ചരിക്കും. പതിനൊന്ന് ദിവസം ആണ് രാഹുല്‍ ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസവും
നാഗാലാന്‍ഡില്‍ രണ്ട് ദിവസവും അസമില്‍ എട്ട് ദിവസവും രാഹുല്‍ പര്യടനം നടത്തും. പശ്ചിമബംഗാളില്‍ അഞ്ച് ദിവസവും ജാര്‍ഖണ്ഡില്‍ എട്ട് ദിവസവും ഒഡീഷയില്‍ നാല് ദിവസവും ആണ് പര്യടനം. ബിഹാറില്‍ നാല്, മധ്യപ്രദേശില്‍ ഏഴ്, ഗുജറാത്തില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ അഞ്ച് എന്നിങ്ങനെയാണ് പര്യടനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതൃത്വത്തില്‍ ഉന്നത നേതാക്കളുടെ യോഗത്തില്‍ ആണ് യാത്രയുടെ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. മാര്‍ച്ച് ഇരുപതിന് മുംബൈയില്‍ ആയിരിക്കും രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര സമാപിക്കുക.
എന്‍ടിവി,

യുഎഇയിലെ പ്ലാസ്റ്റിക് നിരോധനം: പിഴശിക്ഷ 2000 ദിര്‍ഹം വരെ

0

യുഎഇയില്‍ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴശിക്ഷ. ഇരുനൂറ് ദിര്‍ഹം ആണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ജനുവരി ഒന്നിനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.ദുബൈ അടക്കം യുഎഇയുടെ മുഴുവന്‍ എമിറേറ്റുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസിറ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള യുഎഇ മന്ത്രിസഭാ തീരുമാനം ആണ് വിവിധ എമിറേറ്റുകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

പ്ലാസ്റ്റിക് കവറുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് ഫില്‍സ് ഈടാക്കിയാണ് സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും നല്‍കുന്നത്. യുഎഇ ഭരണകൂടം നിശ്ചയിച്ച നിരക്കാണ് ഇരുപത്തിയഞ്ച് ഫില്‍സ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ലംഘിക്കുന്നവര്‍ക്ക് ഇരുനൂറ് ദിര്‍ഹം ആണ് പിഴശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി രണ്ടായിരം ദിര്‍ഹം വരെയാണ് പിഴശിക്ഷ ലഭിക്കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റികിന്റെ ഉപയോഗം ഒഴിവാക്കുന്നതിനാണ് യുഎഇ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് 2026 ജനുവരി ഒന്നിന് നിരോധനം ബാധകമാകും. പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടയ്‌നറുകള്‍,സ്പൂണ്‍ ഫോര്‍ക്ക്,സ്‌ട്രോ തുടങ്ങിയവയാണ് 2026-ല്‍ നിരോധിക്കപ്പെടുക.

ഇമറാത്തിവത്കരണം: പതിമൂവായിരത്തിലധികം സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം

0

യുഎഇയില്‍ സ്വദേശിവത്കരണം രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയത് 13508 സ്വകാര്യ സ്ഥാപനങ്ങളിലെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം. നാഫിസ് പദ്ധതി വഴിയാണ് ഇമറാത്തികള്‍ക്ക് നിയമം നല്‍കിയിരിക്കുന്നത്. 2023 ല്‍ മാത്രം 6491 സ്വകാര്യ സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുടെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമറാത്തികള്‍ക്ക് തൊഴില്‍ നല്‍കണമെന്നായിരുന്നു യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ തീരുമാനം. 2022 ല്‍ 7,017 ഇമറാത്തികള്‍ക്കും 2023 ല്‍ 6491 ഇമറാത്തികള്‍ക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയത്.

നാഫിസ് പ്രോഗ്രാമിലൂടെയാണ് നിയമനം നടപ്പിലാക്കിയത്. 61,000 ല്‍ ധികം ഇമറാത്തികല്‍ നാഫിസ് പദ്ധതി വഴി ആനുകൂല്യം നേടുന്നതായും മന്ത്രാലയം അറിയിച്ചു. 2023 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 82,000 ആയി വര്‍ദ്ധിപ്പിക്കുയായിരുന്നു ലക്ഷ്യം. 79000 ഇമറാത്തികളാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി നേടിയത്. 2024 മുതല്‍ സ്വദേശിവത്കണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ 2024-ല്‍ ഒരു സ്വദേശിയേയും 2025-ല്‍ രണ്ടാമത് ഒരു സ്വദേശിയേയും നിയമിക്കണം. സ്വദേശി നിയമനം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടികാളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

നേരത്തെ വ്യാജ സ്വദേശിവത്കരണം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. 2025 നുള്ളില്‍ പുതിയ അനുപാതം അനുസരിച്ച് സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിനുപുറമേ കൃത്യമായി നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തന് ഇമറാത്തികളെ പ്രോത്സാഹിപ്പിക്കുന്നതായി നാഫിസ് പദ്ധതി വഴി ഗൈഡുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വൈവിധ്യമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തൊഴില്‍ അന്വേഷകര്‍ക്കും നാഫിസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.


ചെങ്കടല്‍ ഗതാഗതം: ഹൂത്തികള്‍ക്ക് മുന്നറിയിപ്പുമായി യു.എസും യുകെയും

0

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികളുടെ ആക്രമണം തുടര്‍ന്നാല്‍
വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍. പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചെങ്കടലിലെ ഹൂത്തി ഭീഷണിയെ തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചു.

ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് യെമനിലെ ഹൂത്തി വിമതര്‍ ഭീഷണി ഉയര്‍ത്തിത്തുടങ്ങിയത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നായിരുന്നു ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നത് എങ്കിലും മറ്റ് കപ്പലുകള്‍ക്ക് നേരേയും ഹുത്തികളുടെ ആക്രമണം ഉണ്ടായി. ഇതോടെ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് അമേരിക്കയും യു.കെയും അടക്കം പന്ത്രണ്ട് രാഷ്ട്രങ്ങള്‍ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ത്രണ്ട് രാജ്യങ്ങളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആഗോള തലത്തിലുള്ള ചരക്കുനീക്കത്തിന്റെ പതിനഞ്ച് ശതമാനത്തിലധികവും ചെങ്കടലിലൂടെയാണ്. ഹുത്തി ഭീഷണിയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയ്ക്ക് വില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങി. ബ്രെന്റ് ക്രൂഡിനും ഡബ്ല്യുടിഐ ക്രൂഡിനും മൂന്ന് ശതമാനത്തോളം ആണ് വില വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡിന് ഒരു ബാരലിന്റെ വില വീണ്ടും എണ്‍പത് ഡോളറിലേക്ക് അടുത്തു.

സലേഹ് അല്‍ അറൂരിയുടെ കൊലപാതം: കനത്ത തിരിച്ചടിയെന്ന് ഹിസ്ബുള്ള

0

ലബനനില്‍ വെച്ച് ഹമാസ് നേതാവിനെ വധിച്ചതിന് തക്കശിക്ഷ നല്‍കുമെന്ന് ഹിസ്ബുള്ളയുടെ ഭീഷണി. നിശബ്ദരായിരിക്കില്ലെന്നും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പറഞ്ഞു. ഹമാസ് നേതാവിന്റെ കൊലപാതകത്തോട് കൂടി ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന ആശങ്ക ശക്തിപ്പെട്ടു.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആണ് ഹമാസിന്റെ ഉപമേധാവി സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പക്ഷെ ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.

സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ആരോപണം. അറൂരിയൂടെ കൊലപാതകത്തിന് പകരംവീട്ടും എന്ന മുന്നറിയിപ്പാണ് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള നല്‍കുന്നത്. യുദ്ധത്തെ ഭയക്കുന്നില്ലെന്നും നിശബ്ദരായിരിക്കില്ലെന്നും ഹസ്സ നസ്രള്ള ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് ഖേദിക്കേണ്ടിവരും എന്നും ഹസ്സന്‍ നസ്രള്ള വ്യക്തമാക്കി. സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി യുദ്ധം ഗാസയ്ക്ക് പുറത്തേക്കും നീങ്ങുമോ എന്ന ആശങ്ക ശക്തിപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും എല്ലാം ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.

ഗാസയുദ്ധം മേഖലയില്‍ ആകെ വ്യാപിക്കുന്നതിനോട് ഹിസ്ബുള്ളയ്ക്കും ലബനനും യോജിപ്പില്ലെന്ന് വിദേശകാര്യമന്ത്രി അബ്ദല്ല ബൗ ഹബീബ് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ചര്‍ച്ചകളും സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി റദ്ദാക്കി. ചര്‍ച്ചകള്‍ക്കായി ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് ഇസ്രയേല്‍ പ്രതിനിധി സംഘം എത്താനിരിക്കെയാണ് റദ്ദാക്കിയത്.

പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനൊരുങ്ങി മോദിസർക്കാർ

0

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിന്‌ ശേഷം രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘പൗരത്വഭേദഗതി നിയമങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ നിയമം നടപ്പിലാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയും.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. നിയമം പാസാക്കി നാല് വർഷമായിട്ടും സിഎഎക്കായുള്ള ചടങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, ‘അതെ, അതിനും വളരെ മുമ്പ്’ എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ പ്രതികരണം.

‘നിയമങ്ങള്‍ തയ്യാറാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്, മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായിരിക്കും. അപേക്ഷകര്‍ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം അറിയിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

വൈഗ കൊലക്കേസ്: പിതാവ് സനുമോഹന് ജീവപര്യന്തം തടവ്

0

കൊച്ചിയിൽ പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനന് ജീവപര്യന്തം തടവും പിഴയും. വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം തടവും 170000 രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 328, 201 വകുപ്പുകളും, ബാലവാകാശ നിയമത്തിലെ 75, 77 വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജ് കെ. സോമനാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.

പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശിക്ഷ വിധിക്ക് മുന്നോടിയായുള്ള വാദവും കോടതിയിൽ പൂർത്തിയാക്കായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. ഐപിസി 201 വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപയുമാണ് പിഴ നൽകേണ്ടത്. ഐപിസി 328 പ്രകാരം പത്ത് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. ബാലാവകാശ നിയമം ജെ ജെ ആക്‌ട് ഇരപത്തിയഞ്ച് പ്രകാരം പത്ത് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ജെ ജെ ആക്‌ട് എഴുപത്തിയേഴ് അനുസരിച്ച് മൂന്ന് വർഷം തടവും പതിനായിരം രൂപയും ശിക്ഷ വിധിച്ചു.

2021 മാർച്ച് 22നാണ് കേസിന് ആസ്‌പദമായ സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശീതള പാനീയത്തിൽ മദ്യം നൽകിയ ശേഷം മയങ്ങി പോയ മകളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതി കുട്ടിയെ കിടക്ക വിരിപ്പിൽ പൊതിഞ്ഞ് രാത്രി പത്തര മണിയോടെ മുട്ടാർ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുഴയിൽ മുങ്ങിയായിരുന്നു യഥാർഥത്തിൽ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. മകൾ തനിച്ചായി പോകുമെന്ന ഭയത്തിലാണ് കൊല നടത്തിയതെന്ന വിചിത്രമായ മൊഴിയാണ് പ്രതി പൊലീസിന് നൽകിയത്.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ പ്രതിയായ കേസിൽ സമൂഹത്തിന് പാഠമാക്കുന്ന ശിക്ഷ തന്നെ നൽകണയെന്നായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടാൻ രാജ്യം വിടാനൊരുങ്ങിയ പ്രതി മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

യൂത്ത് കോൺഗ്രസ് സമരം; പ്രതികളുടെ ജാമ്യപേക്ഷ കോടതി തളളി

0

സെക്രട്ടറിയേറ്റ് മാർച്ചിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. പൊലീസിനെതിരെ നടത്തിയ ആക്രണം അതീവ ഗൗരവമുള്ളതെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതുൽ, പ്രേംലാൽ, ബിനുകുമാർ, അക്‌സര്‍ ഷാ രാഹുൽ, ജോഫിൻ, റമീസ് ഹുസൈൻ, വിവേക്, നോയൽ ടോമിൻ, സജിത്ത്, ജിഷ്‌ണു, അദ്വൈത, സനൽ, വൈശാഖ്, ചൈത്ര, പവിത്രൻ, മുഹമ്മദ് റഫീഖ്, അജയൻ, ജനീഷ് എന്നീ 19 പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.

പരുക്ക് പറ്റിയില്ലങ്കിലും സമരം നിയമ വ്യവസ്‌തകളെ വെല്ലുവിളിക്കുന്നത് അല്ലേ എന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തി. ഹെൽമറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ചതിലൂടെ അരലക്ഷം രൂപയുടെ നഷ്‌ടവും വരുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ്.

അതേസമയം, ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 10 കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ അപേക്ഷയാണ് നാളെ പരിഗണിക്കുക. മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള പൊലീസ് അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്ത് കാര്യത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. മാർച്ച് സംഘർഷമായതോടെ പ്രവർത്തകർ പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു പൊലീസ് നിലപാട്. മുളകുപൊടിയും ചീമുട്ടയും ഗോലിയും വാങ്ങിയതിന്റെ ഉറവിടം അടക്കം മനസ്സിലാക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.ആയുധം വലിച്ചെറിഞ്ഞത് ഗൂഢലക്ഷ്യത്തോടെ ആണെന്നായിരുന്നു പൊലീസ് നിലപാട്. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ ഇത് തള്ളിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയുടെ വിധി.

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽ

0

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിൻെറ പേര് നിർദേശിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. എക്സിക്യൂട്ടീവിൽ മറ്റ് പേരുകളൊന്നും നിർദ്ദേശിക്കപ്പെടാത്തതിനേ തുടർന്ന് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

കാനം രാജേന്ദ്രന്റെ വിയോഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. എന്നാലും ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതിൽ സിപിഐയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് ആയിരുന്നു ആരോപണം. തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്.

സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായി. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്നാകരൻ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. മുല്ലക്കര രത്നാകരന് പകരം എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയാക്കി. പത്തനംതിട്ട സിപിഐയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.