Saturday, June 20, 2026
Home Blog Page 135

ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു

0


ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു.പി.എം കിസാന്‍ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍ ആണ് മോദി ആദ്യം ഒപ്പുവെച്ചത്.സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസില്‍ എത്തിയാണ് പ്രധാനമന്ത്രിയായി തുടര്‍ച്ചയായ മൂന്നാം തവണ നരേന്ദ്രമോദി ചുമതലയേറ്റത്. കര്‍ഷക ക്ഷേമ പദ്ധതിയായ പി.എം കിസാന്‍ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍ ആദ്യം ഒപ്പുവെച്ചു. കിസാന്‍നിധിയുടെ പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഫയലില്‍ ആണ് പ്രധാനമന്ത്രി ഒപ്പുവെച്ചത്.

ഇരുപതിനായിരം കോടി രൂപയോളം ആണ് വിതരണം ചെയ്യുക. 9.3 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇന്നലെ വൈകിട്ട് ആണ് നരേന്ദ്രമോദി അടക്കം 72 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുപ്പത് ക്യാബിനറ്റ് അംഗങ്ങള്‍, സ്വതന്ത്രചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, മുപ്പത്തിയാറ് സഹമന്ത്രിമാര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജവര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി.

ഗാസയില്‍ പലസ്തീനികളെ കൊന്നോടുക്കി ഇസ്രയേല്‍ സൈന്യം

0


ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.ശക്തമായ ആക്രമണം നടത്തി പ്രതിരോധം തീര്‍ത്ത ശേഷമാണ് ബന്ദികളെ മോചിപ്പിച്ചതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബന്ദികളുടെ മോചനത്തിനായി 274 പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് ഹമാസ് ആരോപിച്ചു.മധ്യഗാസയിലെ നുസൈറത്തില്‍ നിന്നും ആണ് നാല് ബന്ദികളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചത്. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ഒരുപോലെ ആക്രമണം നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ സേന വക്താവ് ഡാനിയല്‍ ഹാഗിരി അറിയിച്ചു.

നുസൈറത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകളിലായിട്ടാണ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നും ബന്ദികളാക്കിയ നാല് പേരെ ഹമാസ് പാര്‍പ്പിച്ചിരുന്നത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് ഭീകരര്‍ മരിച്ചിട്ടുണ്ടാകും ഒന്നും ഡാനിയല്‍ ഹാഗിരി പറഞ്ഞു. നൂറിലധികം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും എന്നും ഇസ്രയേല്‍ സേനയുടെ ഒരു കമാന്‍ഡറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നും പ്രതിരോധ സേന വക്താവ് അറിയിച്ചു. മോചിപ്പിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. അതെസമയം നുസൈറത്തില്‍ ഇസ്രയേല്‍ സൈന്യം നരനായാട്ടാണ് നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരെയാണ് ഇസ്രയേല്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്നും ഹമാസ് ആരോപിച്ചു.274 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. നാനൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്.

ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം നടത്തിയ കൂട്ടക്കൊല ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിയന്തരമായി യു.എന്‍ രക്ഷാസമിതി സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണം എന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടു.


യുഎഇയില്‍ ടെലിമാര്‍ക്കറ്റിംഗിന് കര്‍ശനനിബന്ധനകളുമായി പുതിയ നിയമം

0


യുഎഇയില്‍ ടെലിമാര്‍ക്കറ്റിംഗ് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.വ്യക്തികള്‍ക്ക് ശല്ല്യമുണ്ടാക്കും വിധം മാര്‍ക്കറ്റിംഗ് കോളുകള്‍ അനുവദിക്കില്ല. നിബന്ധനകള്‍ക്ക് ലംഘിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനാനുമതി തന്നെ റദ്ദാക്കും.കനത്ത പിഴയും ലഭിക്കും.ഫോണ്‍കോളുകള്‍ വഴിയുള്ള മാര്‍ക്കറ്റിംഗിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് യുഎഇ.ഒരു കമ്പനിക്ക് ടെലിമാര്‍ക്കറ്റിംഗ് നടത്തണം എങ്കില്‍ ഇനി മുതല്‍ പ്രത്യേക അനുമതി നേടണം.പുതിയ നിയമപ്രകാരം വ്യക്തികളുടെ പേരിലുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും മാര്‍ക്കറ്റിംഗ് കോളുകള്‍ പാടില്ല. കമ്പനികളുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നുമാത്രമേ മാര്‍ക്കറ്റിംഗ് കോളുകള്‍ അനുവദിക്കു.

ആദ്യത്തെ ഫോണ്‍ കോളില്‍ ഉപയോക്താവ് താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ വീണ്ടും വിളിക്കാന്‍ പാടില്ല.കോള്‍ എടുത്താലും ഇല്ലെങ്കിലും ഒരു ദിവസം ഒരു കോള്‍ മാത്രമേ പാടുള്ളുവെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ബന്ധപ്പെട്ട അതോറിട്ടിയില്‍ പരാതി സമര്‍പ്പിക്കുന്നതിനും അവകാശം ഉണ്ടായിരിക്കും.നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ഒന്നരലക്ഷം ദിര്‍ഹം വരെയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടും. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള ശിക്ഷകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോദി വീണ്ടും പ്രധാനമന്ത്രി:നേതാവായി തെരഞ്ഞെടുത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം

0


എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ ദില്ലിയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും.സര്‍ക്കാര്‍ രുപീകരണത്തിന് മുന്നോടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗം ആണ് നരേന്ദ്രമോദിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്.

മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗ് ആണ് എന്‍ഡിഎ നേതാവായി നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ കയ്യടികളോട് കൂടി പിന്തുണയ്ക്കുകയായിരുന്നു. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങി. ഏകകണ്‌ഠേന നേതാവി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധം ആണെന്നും സമവായം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മോദി പറഞ്ഞു.

ദക്ഷിണ ഭാരത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുയാണെന്ന് സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെ പരാമര്‍ശിച്ച് നരേന്ദ്രമോദി പറഞ്ഞു. അതെസമയം കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമായ സുരേഷ് ഗോപി മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇടംപിടിക്കും എന്നാം റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ ഒരു രാജ്യസഭാംഗത്വം കൂടി കേരളത്തിന് നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്നാണ് വിവരം. കെ.സുരേന്ദ്രനെയോ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെയോ രാജ്യസഭയില്‍ എത്തിച്ചേക്കും.

യുഎഇയില്‍ ഇരുചക്ര വാഹന ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി വിശ്രമ കേന്ദ്രം

0

യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇരുചക്ര വാഹന ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും ഒരുങ്ങുന്നു. രാജ്യത്തുടനീളം ആറായിരത്തിലധികം വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മാനവവിഭശേഷി മന്ത്രാലയം അറിയിച്ചു. ജൂണ്‍ പതിനഞ്ച് മുതലാണ് ഉച്ചവിശ്രമ സമയം പ്രാബല്യത്തില്‍ വരിക.സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചാണ് രാജ്യത്തുടനീളം ഇരുചക്രവാഹന ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡെലിവറി ഡ്രൈവര്‍മാര്‍ക്കും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് മാനവവിഭവശേഷി മന്ത്രാലയം. മുന്‍ വര്‍ഷങ്ങളിലും നടപ്പിലാക്കിയതിനു സമാനമായി പാതയോരങ്ങളിലും പ്രത്യേക സ്ഥലങ്ങളിലും വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ശീതീകരിച്ച ഈ കേന്ദ്രങ്ങളില്‍ ഡെലിവറി സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉച്ചസമയങ്ങളില്‍ വിശ്രമത്തിനായി ഉപയോഗിക്കാം. രാജ്യത്തുടനീളം ആറായിരം വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്ന സ്ഥലങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തും.

ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുമാണ് പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു. വിശ്രമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റും, കുടിവെള്ളവും നല്‍കും. ജൂണ്‍ പതിനഞ്ച് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ജൂണ്‍ പതിനാലിന് തുടക്കം

0


മാസപ്പിറവി കണ്ടതോടെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജൂണ്‍ പതിനാലിന് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ പതിവിലും ചൂട് അനുഭവപ്പെടും എന്ന് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്നലെ മാസപ്പിറവി കണ്ടതോടെ വിശുദ്ധമാസമായ ദുല്‍ഹജ്ജിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ദുല്‍ഹജ്ജ് എട്ടായ ജൂണ്‍ പതിനാലിന് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ പതിനഞ്ചിനാണ് അറഫ ദിനം. ജൂണ്‍ പതിനാറ് ഞായറാഴ്ചയാണ് ബലിപെരുന്നാള്‍.സൗദിയിലേക്ക് പ്രതിദിനം ലക്ഷക്കണക്കിന് ഹാജിമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ.തൗഫീക് അല്‍ റബിയ അറിയിച്ചു. മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സുഗമമായി ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോ.തൗഫീക് അല്‍ റബിയ അറിയിച്ചു.രാജ്യത്ത് താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ കടുത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇത്തവണ ശരാശരിയിലും അധികം ചൂട് തീര്‍ത്ഥാടകര്‍ പ്രതീക്ഷിക്കണം എന്നാണ് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. നാല്‍പ്പതിനാല് ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരിക്കും കൂടിയ താപനില. ശരാശരി താപനിലയില്‍ നിന്നും ഒന്നര മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമായിരിക്കും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ അനുഭവപ്പെടുക എന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി അയ്മന്‍ ഗുലാം അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ മറവില്‍ വന്‍ ഓഹരി കുംഭകോണം എന്ന് രാഹുല്‍ ഗാന്ധി:മോദിക്കും അമിത് ഷായ്ക്കും എതിരെ ആരോപണം

0


ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ വന്‍ ഓഹരി കുംഭകോണം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് എതിരെയും അമിത് ഷായ്ക്ക് എതിരെയും ആണ് രാഹുലിന്റെ ആരോപണം. തട്ടിപ്പില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് ദിവസം പിന്നിടും മുന്‍പാണ് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. എക്‌സിറ്റ്‌പോളുകളുടെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്ന ആരോപണം ആണ് രാഹുല്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലേക്ക് കയറുമെന്ന് പറഞ്ഞ് മോദിയും അമിത് ഷായും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു.

സ്റ്റോക്കുകള്‍ വാങ്ങിവെയ്ക്കാനും ആവശ്യപ്പെട്ടു. പിന്നാലെ ജൂണ്‍ ഒന്നിന് വ്യാജ എക്‌സിറ്റ് പോളുകള്‍ വരികയും ഓഹരി വിപണി ഉയരുകയും ചെയ്തു.തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് വിപണികള്‍ ഇടിയുകയും കോടികളുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയില്‍ ഉണ്ടായത്. മുന്നൂറ് സീറ്റ് പോലും കിട്ടില്ലെന്നും ജൂണ്‍ നാലിന് ഓഹരിവിപണികള്‍ ഇടിയുമെന്നും മോദിക്ക് അറിയാമായിരുന്നു. ഇതിലൂടെ മോദിക്ക് അറിയാവുന്ന പലര്‍ക്കും വന്‍ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തട്ടിപ്പിലൂടെ സാധാരണക്കാരായ നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്.

മോദിക്കും അമിത് ഷായ്ക്കും ഒപ്പും നിര്‍മ്മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവന നടത്തി. മോദിക്കും അമിത് ഷായ്ക്കും എതിരെയും വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടവര്‍ക്ക് എതിരെയും ജെ.പി.സി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ അഴിമതി ആരോപണം ഉന്നയിച്ചത്.

ഷാര്‍ജ ഭരണകൂടം കല്‍ബയില്‍ പുതിയ വിനോദകേന്ദ്രം നിര്‍മ്മിക്കുന്നു

0

ഷാര്‍ജയുടെ ഭാഗമായ കല്‍ബയുടെ മലമടക്കുകളില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു.സമുദ്രനിരപ്പില്‍ നിന്നും 850 മീറ്റര്‍ ഉയരത്തിലാണ് പദ്ധതി. നിര്‍മ്മാണ പുരോഗതി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ട് എത്തി വിലയിരുത്തി.

കല്‍ബയിലെ അല്‍ ദീം മലമുകളില്‍ ആണ് ഷാര്‍ജ ഭരണകൂടം പുതിയ വിനോദകേന്ദ്രം നിര്‍മ്മിക്കുന്നത്.കല്‍ബയിലെ മലനിരകളുടെയും താഴ്‌വാരങ്ങളുടെയും തീരപ്രദേശത്തിന്റെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് പുതിയ കേന്ദ്രം.അല്‍ ദീം പര്‍വ്വതത്തില്‍ രണ്ട് തട്ടായിട്ടാണ് പുതിയ വിനോദകേന്ദ്രം നിര്‍മ്മിക്കുന്നത്.മുകളിലത്തെ തട്ടില്‍ ഒരു റെസ്റ്ററന്റും ഒരു ഓപ്പണ്‍ കഫേയും വായനാമുറിയും ആണ് ഉള്ളത്. താഴത്തെ തട്ടില്‍ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമും ,ഹാളും പ്രാര്‍ത്ഥനാ മുറിയും ആണ് സജ്ജീകരിക്കുന്നത്. ആപ്പിള്‍ അടക്കമുള്ള മരങ്ങളും മുന്തിരിച്ചെടികളും മലമടക്കുകളില്‍ രൂപപ്പെടുത്തിയ തട്ടുകളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ മരങ്ങള്‍ കായ്ച്ചും തുടങ്ങിയിട്ടുണ്ട്.

പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ ഷാര്‍ജ ഭരണാധികാരിയ ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ദീം മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ട് തട്ടുകളും സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഷെയ്ഖ് സുല്‍ത്താന് വിശദീകരിച്ചു നല്‍കി. കല്‍ബയുടെ വികസനത്തിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ആണ് ഷാര്‍ജ ഭരണകൂടം നടപ്പാക്കുന്നത്. ഇവിടെ തന്നെ 650 മീറ്റര്‍ ഉയരത്തില്‍ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയവും നൂറ് മുറികള്‍ ഉള്ള ഒരു ഹോട്ടലും ഷാര്‍ജ ഭരണകൂടം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്

യുഎഇ സന്ദര്‍ശവീസക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍

0

യുഎഇയിലേക്ക് വിസിറ്റ് വീസയില്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇയില്‍ നിലവിലുള്ള യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ എയര്‍ലൈനുകള്‍ ട്രാവല്‍ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.യുഎഇയിലേക്ക് സന്ദര്‍ശക വീസയില്‍ എത്തുന്നവരുടെ യാത്ര മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് രേഖാ മൂലം മുന്നറിയിപ്പ് നല്‍കി.

ഒരു മാസത്തെ വീസയില്‍ എത്തുന്നവര്‍ മൂവായിരം ദിര്‍ഹവും, ഒന്നിലേറെ മാസത്തേയ്ക്ക് എത്തുന്നവര്‍ അയ്യായിരം ദിര്‍ഹവും കൈവശം ഉണ്ടായിരിക്കണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കുന്നത്. യുഎഇയിലേക്ക് എത്തുന്ന അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രാ ടിക്കറ്റും എടുക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ കൈവശം അവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകള്‍ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി.

യുഎഇ യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങള്‍ക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങള്‍ വിശദമാക്കി ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാന കമ്പനികള്‍ സര്‍ക്കുലര്‍ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.



………

യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത

0


യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗദ്ധര്‍.രാജ്യത്തിന്റ കിഴക്കന്‍ പ്രദേശങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. രാജ്യത്ത് താപനില വരും ആഴ്ച്ചകളില്‍ വീണ്ടും വര്‍ദ്ധിക്കും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
ജൂണ്‍ മൂന്നാം വാരത്തോട് കൂടി യുഎഇ കൂടുതല്‍ ചുടുകാലത്തേക്ക് കടക്കും എന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ജൂണ്‍ എട്ട് ഒന്‍പത് പത്ത് തീയതികളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. പ്രധാനമായും രാജ്യത്തിന്റെ കിഴക്കന്‍ പര്‍വ്വതപ്രദേശങ്ങളില്‍ ആണ് മഴ ലഭിക്കുക. ഇന്ത്യന്‍ മണസൂണിന്റെ സ്വാധീനവും രാജ്യത്ത് ഉണ്ടാകും. എന്നാല്‍ രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നില്ല. യുഎഇയില്‍ ചൂട് ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. മെയ് മാസത്തില്‍ തന്നെ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച്ച രാജ്യത്തെ കൂടിയ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്തു. ജൂണ്‍ ഇരുപത്തിയൊന്നിന് ആയിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പകല്‍ദൈര്‍ഘ്യം കൂടിയ ദിവസം. ജുലൈയ് പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെയായിരിക്കും ഏറ്റവും രൂക്ഷമായ വേനല്‍ക്കാലം അനുഭവപ്പെടുക. സെപ്റ്റംബര്‍ ഇരുപത്തിരണ്ടോട് കൂടി വേനല്‍ക്കാലത്തിന് സമാപനമാകും. ഓഗസ്റ്റ് മൂന്നാം വാരത്തോട് കൂടി തന്നെ വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ അടയാളമായി സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.