Monday, August 10, 2026
Home Blog Page 102

മഴക്കാല വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബൃഹദ് പദ്ധതിയുമായി ദുബൈ

0

ദുബൈ മഴയക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വന്‍ പദ്ധതി നടപ്പാക്കുന്നു.വെള്ളപ്പൊക്ക ഭീഷണി പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. 2033-ഓട് കൂടിയായിരിക്കും ഡ്രേയ്‌നേജ് വികസന പദ്ധതി പൂര്‍ത്തിയാവുക.കഴിഞ്ഞ ഏപ്രിലില്‍ അനുഭപ്പെട്ട അസാധാരണ മഴയെ തുടര്‍ന്ന് ദുബൈയില്‍ പലയിടത്തും ദിവസങ്ങളോളം വെള്ളക്കെട്ട് തുടര്‍ന്നിരുന്നു.ഏപ്രില്‍ പതിനാറിന് ഒരു ദിവസം മാത്രം ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ദുബൈയില്‍ പെയ്തത്.ഇതിന് പിന്നാലെയാണ് എമിറേറ്റിലെ ഡ്രേയ്‌നേജ് സംവിധാനം വിപുലപ്പെടുത്തുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിര്‍ദ്ദേശം നല്‍കിയത്.

തസ്‌റീഫ് എന്ന പേരില്‍ 3000 കോടി ദിര്‍ഹം ചിലവില്‍ ആണ് എമിറേറ്റില്‍ മഴവെള്ളം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.ഡ്രെയ്‌നേജ് ശൃംഖലയുടെ ശേഷി 700 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ജൂണില്‍ ആണ് തുടക്കമായത്.ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഡ്രെയ്‌നേജ് പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നത്.എമിറേറ്റിന്റെ എല്ലാം മേഖലകളിലും മഴവെള്ളം ഒഴിക്കിവിടുന്നതിനുള്ള സംവിധാനം നിര്‍മ്മിക്കും.മധ്യപൂര്‍വ്വദേശത്തെ തന്നെ ഏറ്റവും വലിയ ഡ്രേയ്‌നേജ് പദ്ധതിയാണ് ദുബൈ നടപ്പാക്കുന്നത്.പ്രതിദിനം 20 ദശലക്ഷം ക്യൂബിക് മീറ്റര്‍ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയിലേക്ക് ദുബൈയുടെ ഡ്രേയ്‌നേജ് ശൃംഖലയെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033-ല്‍ പൂര്‍ത്തിയാകും.കാലാവസ്ഥാ മാറ്റം നിമിത്തം രാജ്യത്ത് അനുഭവപ്പെടുന്ന മഴയുടെ തോതില്‍ വന്‍തോതില്‍ വര്‍ദ്ധന വന്ന പശ്ചാത്തലത്തില്‍ ആണ് പദ്ധതി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റം

0

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റം . ഈ മാസം 13ന് നടക്കാനിരുന്ന വോട്ടെടുപ്പ് 20ലേക്ക് മാറ്റി. കല്‍പാത്തി രഥോല്‍സവം നടക്കുന്നതിനാലാണ് പാലക്കാട്ടെ വോട്ടെടുപ്പ് നീട്ടിയത്. 13 ാംതിയതി എന്നുള്ളത് മാറ്റണമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.

യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി നിരോധനം നടപ്പാക്കി ഇസ്രയേല്‍

0

ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ഇസ്രയേല്‍.ഇക്കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്ട്രസഭയെ അറിയിച്ചു.യുഎന്‍ ഏജന്‍സിയുമായുണ്ടായിരുന്ന സഹകരണ കരാറും ഇസ്രയേല്‍ റദ്ദാക്കി.

യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച്ച ബില്‍ പാസാക്കിയിരുന്നു.ഇപ്പോള്‍ നിരോധന നടപടിക്രമങ്ങളിലേക്കും കടന്നിരുക്കുകയാണ് നെതന്യാഹു ഭരണകൂടം.
1967-ല്‍ പ്രാബല്യത്തില്‍ വന്ന സഹകരണകരാര്‍ ആണ് ഇസ്രയേല്‍ റദ്ദാക്കിയത്.
ഇസ്രയേലിലും ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ യുഎന്‍ ഏജസിയുമായി സഹകരിക്കുന്നതിനും നിരോധനം ഉണ്ട്.

ഇസ്രയേലിന്റെ നടപടി ഗാസയിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന് തടസ്സമാകും എന്നാണ് സന്നദ്ധപ്രവര്‍ത്തകരുടെ ആശങ്ക.നിരോധനം പിന്‍വലിക്കണം എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേല്‍.ഹമാസുമായുള്ള ബന്ധം ആരോപിച്ചാണ് യുഎന്‍ ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ അഭയാര്‍ത്ഥി ഏജന്‍സിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇക്കാര്യം ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേലിന്റെ യു.എന്‍ അംബാസഡര്‍ ഡന്നി ഡാനോന്‍ പറഞ്ഞു.

അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

0

അജ്മാനില്‍ ഗതാഗതനിയമലംഘന പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു.നവംബര്‍ നാല് മുതല്‍ ആണ് അന്‍പത് ശതമാനം ഇളവില്‍ പിഴ അടയ്ക്കുന്നതിന് അവസരം.

അജ്മാന്‍ എക്‌സിലൂടെയാണ് എമിറേറ്റില്‍ രേഖപ്പെടുത്തപ്പെട്ട ഗതാഗതപ്പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചത്.നവംബര്‍ നാല് തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ പതിനഞ്ച് വരെയാണ് പകുതി പണം അടയ്ച്ച് പിഴ തീര്‍പ്പാക്കാന്‍ സാധിക്കുക. ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ രേഖപ്പെടുത്തപ്പെട്ട ഗതാഗതനിയമലംഘന പിഴകള്‍ക്കാണ് അന്‍പത് ശതമാനം ഇളവ് ലഭിക്കുക.

അജ്മാനില്‍ രേഖപ്പെടുത്തപ്പെട്ട എല്ലാത്തരം ഗതാഗതനിയമലംഘന പിഴകള്‍ക്കും ഇളവ് ലഭിക്കും എന്ന് പൊലീസ് അറിയിച്ചു.എന്നാല്‍ ഗുരുതരഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ക്ക് ഇളവ് ലഭിക്കില്ല.ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ ലഭിച്ചിട്ടള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് അജ്മാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ദുബൈയില്‍ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

0

ദുബൈയില്‍ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 ന് പ്രവര്‍ത്തിച്ചു തുടങ്ങും. നഗരത്തിലെ ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് കമ്പനി അറിയിച്ചു. ദുബൈയിലെ സാലിക് ഗേറ്റുകളുടെ എണ്ണം ഇതോടെ പത്തായി ഉയരും.

അല്‍ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്, ഷെയ്ഖ് സായിദ് റോഡില്‍ നിന്നും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള അല്‍ സഫ സൗത്തിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചത്. നവംബര്‍ 24 ഞായറാഴ്ച പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സാലിക് കമ്പനി അറിയിച്ചു. ഷാര്‍ജ, അല്‍നാഹ്ദ, ഖ്വിസൈസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ഉപയോഗിക്കുന്ന ഏറ്റവും തിരക്കേറിയ പാതയാണ് അല്‍ഖൈല്‍ റോഡ്. ഇവിടെ ഗതാഗത്തില്‍ 16 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. അല്‍മൈദാന്‍ സ്ട്രീറ്റ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, അല്‍ അസയേല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ 15 ശതമാനം വരെയും ഗതാഗതത്തില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗര ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു. പൂര്‍ണമായും സൗരോര്‍ജത്തിലായിരിക്കും രണ്ട് ഗേറ്റുകളും പ്രവര്‍ത്തിക്കുക. അല്‍ സഫ സൗത്ത് ഗേറ്റ് അല്‍ സഫ നേര്‍ത്ത് ഗേറ്റുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഗേറ്റുകളിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു ഗേറ്റില്‍ നിന്നുമാത്രമായിരിക്കും ടോള്‍ ഈടാക്കുക എന്നും ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു.

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കുന്നത് വംശഹത്യയെന്ന് സൗദി

0

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയെന്ന്
സൗദി അറേബ്യ. പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിതമാകാതെ ഇസ്രയേലുമായി
ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ ആണ് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കുന്നത് വംശഹത്യയാണെന്ന് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കിയത്. മാനുഷിക സഹായം എത്തിക്കാന്‍ കഴിയാത്ത വിധം സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്.ഇവിടെ സാധാരണജനങ്ങള്‍ക്ക് പാര്‍പ്പിടങ്ങളോ സുരക്ഷിത കേന്ദ്രങ്ങളോ കണ്ടെത്താന്‍ കഴിയുന്നില്ല.ഇത് മാനുഷിക മൂല്യങ്ങള്‍ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും എതിരാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.

സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം സ്ഥാപിതകമാകും വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല എന്നതാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.അത് തുടരുമെന്നും ഫൈസല്‍ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കയുമായി നിലവില്‍ നടത്തി വരുന്ന ചര്‍ച്ചകളില്‍ ഇസ്രയേലുമായി നയന്ത്രതന്ത്രബന്ധം സ്ഥാപിക്കുന്ന വിഷയം ഇല്ല.ചില ഉഭയകക്ഷി കരാറുകള്‍ സംബന്ധിച്ചാണ് അമേരിക്കയുമായി നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍.ഇതില്‍ മറ്റൊരു മൂന്നാം കക്ഷി ഇല്ലെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

ഇറാഖില്‍ നിന്നും ഇസ്രയേലില്‍ ആക്രമണം നടത്താന്‍ ഇറാന്റെ പദ്ധതി എന്ന് റിപ്പോര്‍ട്ട്‌

0

ഇറാഖില്‍ നിന്നും ഇസ്രയേലില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇറാന്‍
ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇത് ഒഴിവാക്കുന്നതിന് ഇറാഖ് ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഇറാഖില്‍ ഇറാന്‍ ആയുധവും പണവും നല്‍കി പിന്തുണയ്ക്കുന്ന സായുധ സംഘടനകളെ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് ആണ് ഒരുക്കങ്ങള്‍ നടക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുന്‍പ് ഇറാഖില്‍ നിന്നും ഇസ്രയേലിനെ ആക്രമിക്കുന്നതിന് ആണ് ഇറാന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചാണ് രാജ്യാന്തരമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.


നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും ആക്രമണം.നേരിട്ട് ആക്രമണം നടത്തിയാല്‍ ഇസ്രയേല്‍ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ പ്രത്യാക്രമണം നടത്തും എന്നതുകൊണ്ടാണ് ഇറാഖി സായുധ സംഘങ്ങളെ ഉപയോഗിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഇസ്രയേലിന് എതിരെ രാജ്യത്ത് നിന്നും ഉണ്ടാകുന്നത് തടയുന്നതിന് ഇറാഖി ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.സദ്ദാംഹുസൈന്റെ പതനത്തിനും അമേരിക്കന്‍ അധിനിവേശത്തിനുമെല്ലാം ശേഷം എണ്ണപ്പണം ഉപയോഗിച്ച് സ്ഥിരത കൈവരിച്ച് വരുന്ന ഇറാഖ് വീണ്ടും ഒരു സംഘര്‍ഷാവസ്ഥ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജ്യത്ത് നിന്നുള്ള ആക്രമണം ഒഴിവാക്കുന്നതിന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍

0

ദീപാവലി ആശംസകള്‍ നേര്‍ന്ന യുഎഇ ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസാ സന്ദേശം പങ്കുവെച്ചത്. യുഎഇയില്‍ വിവിധയിടങ്ങളിലാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ജനതയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് യുഎഇ ഭരണകര്‍ത്താക്കള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസകള്‍ അറിയിച്ചത്. അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ആശംസാ സന്ദേശം പങ്കുവെച്ചത്.

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ വരും വര്‍ഷങ്ങളും നിങ്ങള്‍ക്കും കുടുംബത്തിനും സാമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്നും എക്‌സില്‍ കുറിച്ചു. സന്തോഷവും സമാധാവും നിറഞ്ഞ ദിനങ്ങളാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ദുബൈയിലും മറ്റ് വിവിധ എമിറേറ്റുകളിലും വിപുലമായി ദീപാവലി ആഘോഷങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വിവിധ സ്ഥലങ്ങളില്‍ നവംബര്‍ ഏഴ് വരെ നീണ്ടു നല്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

വടക്കന്‍ ഗാസയില്‍ തീവ്രമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം

0

വടക്കന്‍ ഗാസയില്‍ തീവ്രമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.
ബുധനാഴ്ച വടക്കന്‍ ഗാസയില്‍ മാത്രം മുപ്പത് പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.അതെസമയം ലബനനില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനായേക്കും എന്ന് പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു.

വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ തൊണ്ണൂറ്റിമൂന്ന് പേരുടെ ജീവനെടുത്ത ഇസ്രയേല്‍ ആക്രമണത്തിന് എതിരെ രാജ്യാന്തരതലത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ഇതിനിടയിലും വടക്കന്‍ ഗാസയില്‍ രൂക്ഷമായ ആക്രണമം തുടരുകയാണ് ഇസ്രയേല്‍.ബെയ്ത്ത് ലാഹിയയില്‍ എട്ട് പേര്‍ കൂടി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ബെയ്ത്ത് ലാഹിയ,ബെയ്ത്ത് ഹാനോന്‍,ജബലിയ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇവിടെ ഹാമാസ് വീണ്ടും സംഘടിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുന്നത്.ബെയ്ത്ത് ലാഹിയയില്‍ അഞ്ചുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ ആണ് 93 പേര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടതില്‍ ഇരുപത്തിമൂന്ന് പേര്‍ കുട്ടികളാണ്. ഈ കെട്ടിടത്തില്‍ താമസക്കാരുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം.കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ആരെ ഇസ്രയേല്‍ സൈന്യത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇതെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു.ഇതിനിടയില്‍ ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ട്.

ഇസ്രയേലുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയായേക്കും എന്ന് ലബനന്‍ പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു. അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരം ആണ് അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍.നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തിലിന്റെ ആദ്യ ആഴ്ച്ച തന്നെ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍ നിന്നും പിന്‍വലിച്ചേക്കും

യുഎഇ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്‌

0

രണ്ട് മാസക്കാലം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും.വലിയ തിരക്കാണ് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അവസാന ദിവസവും അനുഭവപ്പെടുന്നത്. നാളെ മുതല്‍ രാജ്യത്ത് താമസനിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധനയുണ്ടാകും എന്നാണ് മുന്നറിയിപ്പ്

രാജ്യത്തെമ്പാടുമുള്ള ഇമിഗ്രേഷന്‍ കേന്ദ്രങ്ങളുടെ സമീപത്ത് വലിയ ക്യൂവും കനത്ത ഗതാഗതക്കുരുക്കും ആണ് ഇന്ന് അനുഭവപ്പെടുന്നത്.ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും അമര്‍ സെന്ററുകളിലും നൂറുകണക്കിന് പേരാണ് അവസാനദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.ഇന്ന് രാവിലെ ആറ് മുതല്‍ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊതുമാപ്പ് തേടിയെത്തുന്നവര്‍ ഉണ്ട്.ജോലി കണ്ടെത്തിയതിന് ശേഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് കാത്തിരുന്നവരാണ് അവസാനദിവസങ്ങളില്‍ ഇമിഗ്രേഷന്‍ സെന്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള പബ്ലിക് ബസുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് കണക്കിലെടുത്ത് ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ്. എന്നാല്‍ പൊതുമാപ്പ് തേടിയെത്തുന്നവരുടെ തിരക്ക് മൂലം ഇന്നലെ രാത്രി ഒന്‍പതര അവിറിലെ പൊതുമാപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.പതിനായിരക്കണക്കിന് താമസനിയമലംഘകര്‍ക്ക് അനുഗ്രഹമായ പൊതുമാപ്പാണ് ഇന്ന് യുഎഇയില്‍ സമാപിക്കുന്നത്.