Monday, August 10, 2026
Home Blog Page 100

വയനാട് ദുരന്തം:പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തീരുമാനം എന്ന് കേന്ദ്രം

0

വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പ്രത്യേക സാമ്പത്തിക സഹായമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.


ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്നു കോടതിയില്‍ ഹാജരാക്കി. കത്തില്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കിയില്ലാ എന്ന് പറഞ്ഞിട്ടില്ലായെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു.

പുനരധിവാസമടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ദുരന്തം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണ്. സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവര്‍ത്തിച്ചു.


അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് തുടരുന്നു

0

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.ബ്രെന്റ് ക്രൂഡ് വില എഴുപത്തിയൊന്നര ഡോളറിലേക്ക് താഴ്ന്നു.ആവശ്യകതയില്‍ വന്ന കുറവാണ് വിലയിടിവിന് കാരണം.

ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാരലിന് എണ്‍പത് ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്ന എണ്ണയ്ക്ക് ഇപ്പോള്‍ തകര്‍ച്ചയുടെ നാളുകളാണ്. ഉത്പാദനിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും വില സ്ഥിരത സൃഷ്ടിക്കുന്നില്ല.ബ്രെന്റ് ക്രൂഡിന് ഇന്ന് മാത്രം ഒരു ശതമാനത്തോളം ആണ് വിലയിടിവ്.

അമേരിക്കന്‍ ക്രൂഡും വിലയിടിവ് നേരിടുകയാണ്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞത് വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതെസമയം വിപണിയിലേക്ക് എത്തുന്ന എണ്ണയുടെ അളവില്‍ വര്‍ദ്ധനയും സംഭവിക്കുകയാണ്.2025-ല്‍ ആവശ്യകതയെക്കാള്‍ അധികം എണ്ണ വിപണിയിലേക്ക് എത്തും എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.ഒപെക് പ്ലസ് സഖ്യം ഉത്പാദനനിയന്ത്രണം തുടര്‍ന്നാലും അധികം എണ്ണ വിപണിയില്‍ എത്തും. ഇത് വിലയിടിവിന് കാരണമാകും.

യുഎഇ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലുമായി എത്തിയാല്‍ കര്‍ശന നടപടി

0

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുമായി എത്തിയാല്‍ പിടിച്ചെടുക്കണം എന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.പൊതുവിദ്യാലയങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
യുഎഇ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് കുട്ടികള്‍ ക്യാമ്പസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന നിര്‍ദ്ദേശം.

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം ഉണ്ട്.കുട്ടികള്‍ മൊബൈല്‍ കൊണ്ടുവരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം.ഇതിനായി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.വിദ്യാര്‍ത്ഥിയുടെ കൈവശം മൊബൈല്‍ഫോണ്‍ കണ്ടെത്തിയാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കണം.വീണ്ടും മൊബൈലുമായി എത്തിയാല്‍ ഒരുമാസത്തേക്ക് പിടിച്ചുവെക്കണം എന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യതമാനിച്ച് വേണം ബാഗുകളും പോക്കറ്റകുളും പരിശോധിക്കാന്‍.വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായിട്ടാണ് ക്യാമ്പസില്‍ മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.യുഎഇയിലെ ചില സ്വകാര്യസ്‌കൂളുകളും കുട്ടികള്‍ ക്യാമ്പസില്‍ മൊബൈലുമായി എത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു

0


യുഎഇയിലും സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുകയാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണം.ഗ്രാമിന് അഞ്ച് ദിര്‍ഹം ആണ് ഒരു ദിവസത്തിനിടയില്‍ കുറഞ്ഞത്.

287 ദിര്‍ഹം അന്‍പത് ഫില്‍സ് ആയിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് താഴ്ന്നത്.ഒക്ടോബറില്‍ മൂന്നൂറ് ദിര്‍ഹത്തിലേക്ക് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നിരുന്നു.ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില 310 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് ഗ്രാമിന് 278 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സും പതിനെട്ട് ക്യാരറ്റിന് 238 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് യുഎഇ വിപണിയില്‍ വില.അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞ് തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ യുക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്നതിന് ട്രംപ് ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണ്ണത്തേക്കാള്‍ ആകര്‍ഷകമായ മറ്റുമേഖലകളിലെക്ക് നിക്ഷേപകര്‍ നീങ്ങുന്നതാണ് വിലയിടിവിന് കാരണം.അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ കൂടുതല്‍ ലാഭകരമാകുന്നതും സ്വര്‍ണ്ണവില കുറയുന്നതിന് കാരണമാണ്.

ദുബൈ പൊലീസ് സേനയെ ശാക്തികരിക്കാന്‍ 200 കോടിയുടെ പദ്ധതി

0

ദുബൈയിലെ പൊലീസ് സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 200 കോടി ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് വികസനപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ജദ്ദാഫിലെ പൊലീസ് ഓഫീസേഴ്‌സ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആണ് വികസന പദ്ധതിയുടെ പ്രഖ്യാപനം.ദുബൈ നഗരം വികസിക്കുമ്പോള്‍ പൊലീസിന്റെ ചുമതലകളും വര്‍ദ്ധിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സുരക്ഷയും സ്ഥിരതയും ആണ് ഏറ്റവും വിലയേറിയ സ്വത്തുക്കള്‍ എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ദുബൈയുടെ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പൊലീസ് പ്രഖ്യാപിച്ച വികസന പദ്ധതികള്‍ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി.പദ്ധതിയുടെ ഭാഗമായി ഹത്തയില്‍ കുറ്റാന്വേഷണത്തില്‍ പരിശീലനം നല്‍കുന്ന പ്രത്യേക കേന്ദ്രം സ്ഥാപിക്കും.

വിവരവിശകലനത്തില്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ പരിശീലനം നല്‍കും.ഹത്തിയില്‍ തന്നെ അത്യാധുനിക ഫോറന്‍സിക് സയന്‍സ് കേന്ദ്രവും തുടങ്ങും.അല്‍ റുവയ്യാഹിയില്‍ പൊലീസ് അക്കാദമി സ്ഥാപിക്കും.പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനാണ് തീരുമാനം.2500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും അക്കാദമി.

പശ്ചമേഷ്യന്‍പ്രതിസന്ധി:സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്ത് അറബ് ഇസ്ലാമിക് ഉച്ചകോടി

0

ഗാസയിലും ലബനനിലും അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി.സ്വതന്ത്രപലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കണം എന്നും ഇറാന്റെയും ലബനന്റെയും പരമാധികാരം മാനിക്കണം എന്നും ഉച്ചകോടി ആവശ്യപ്പെട്ടു.സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ആയിരുന്നു ഉച്ചകോടി.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സൗദി തലസ്ഥാനമായ റിയാദില്‍ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടി ചേര്‍ന്നത്.പലസ്ഥിന്‍ രാഷ്ട്രത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും വിലയിരുത്തി.ഇറാനെ ആക്രമിക്കുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണം എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.ഇറാന്റെ പരമാധികാരത്തെ മാനിക്കാന്‍ ഇസ്രയേല്‍ തയ്യാറകണം എന്നും സൗദി കിരീടവകാശി ആവശ്യപ്പെട്ടു.

ദ്വിരാഷ്ട്രപരിഹാരം മാത്രമാണ് ഇസ്രയേല്‍ പലസ്തിന്‍ പ്രശ്‌നത്തിന് പരിഹാരം എന്നും ഉച്ചകോടി വിലയിരുത്തി.അറഫ് ലിഗിന്റെയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെയും സംയുക്ത ഉച്ചകോടിയാണ് സൗദി അറേബ്യ റിയാദില്‍ വിളിച്ച് ചേര്‍ത്തത്.ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്‍പ് ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അടക്ക പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നയരൂപീകരണത്തിനാണ് ഉച്ചകോടി ചേര്‍ന്നത്.തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിപ് ഉര്‍ദുഗാന്‍,ഖത്തര്‍ അമിര്‍ ഷെയ്ഖ് താനി ബിന്‍ ഹമത് അല്‍ താനി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്‌

0

രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് യുഎഇയിലും സ്വര്‍ണ്ണവിലയില്‍
വന്‍ ഇടിവ്.ഒരു ദിവസത്തിനിടയില്‍ അഞ്ച് ദിര്‍ഹത്തിലധികം ആണ് ഗ്രാമിന് കുറഞ്ഞത്.22 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 293 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.

ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില മുന്നൂറ് ദിര്‍ഹത്തിന് മുകളിലേക്ക് ഉയര്‍ന്നതിന് ശേഷം ആണ് 293 ദിര്‍ഹം അന്‍പത് ഫില്‍സിലേക്ക് താഴ്ന്നത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 317 ദിര്‍ഹമായും കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് 284 ദിര്‍ഹവും പതിനെട്ട് ക്യാരറ്റിന് 243 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് വില.അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആണ് സ്വര്‍ണ്ണത്തിന് വിലയിടിവ് ആരംഭിച്ചത്.

നവംബര്‍ ആറിന് ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി വിലയിടിവ് സംഭവിക്കുകയായിരുന്നു.ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതും യു.എസ് ഓഹരി സൂചികകളിലെ കുതിപ്പും ആണ് സ്വര്‍ണ്ണവിലയിടിവിന് കാരണം. ഇതെ തുടര്‍ന്ന് സ്വര്‍ണ്ണത്തില്‍ നിന്നും നിക്ഷേപകര്‍ അകന്നു.രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2617 ഡോളറായിട്ടാണ് ഇന്ന് താഴ്ന്നത്.

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വിദൂരജോലിയും വ്യത്യസ്ഥ തൊഴില്‍സമയവും

0

ദബൈ നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍വ്വേ റിപ്പോര്‍ട്ട്. അനുയോജ്യമായ തൊഴില്‍ സമയവും വിദൂര ജോലിയും ഏര്‍പ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശം. ആര്‍ടിഎയും, ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേകളിലാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

എമിറേറ്റില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഗതാഗത തിരക്ക് കുറക്കുന്നതിന് മാര്‍ഗ്ഗം കണ്ടെത്തുന്നതിനാണ് സര്‍വ്വേ. ദുബൈ ആര്‍ടിഎയും ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്രാഫിക് ഫ്‌ളോ പ്ലാനിന് അംഗീകാരം നല്‍കിയതോടെ മെയ് മാസത്തിലാണ് സര്‍വ്വേ ആരംഭിച്ചത്. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദൂര ജോലി ഏര്‍പ്പെടുത്തിയാല്‍ പ്രധാന സമയങ്ങളിലെ ഗതാഗത തിരക്ക് മുപ്പത് ശതമാനം വരെ കുറക്കാന്‍ കഴിയും.

ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 644 കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യ സര്‍വ്വേ. 3,20,000 ല്‍ അധികം ജീവനക്കാരാണ് ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത്. 12,000 ജീവനക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടാമത്തെ സര്‍വ്വേ. 32 ശതമാനം കമ്പനികള്‍ നിലവില്‍ വിദൂര ജോലിയ്ക്ക് അവസരം നല്‍കുന്നുണ്ട്. 58 ശതമാനം കമ്പനികള്‍ വിദൂര ജോലി ഏര്‍പ്പെടുത്തുന്നതിന് സന്നദ്ദത അറിയിച്ചിട്ടുണ്ട്. 31 ശതമാനം കമ്പനികളാണ് ജീവനക്കാര്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ജോലി ചെയ്യുന്നതിന് സന്നദ്ദത അറിയിച്ചിരിക്കുന്നത്. ചില കമ്പനികളില്‍ വര്‍ഷത്തില്‍ നിശ്ചിത ദിവസം ജീവനക്കാര്‍ക്ക് വിദൂര ജോലി ഏര്‍പ്പെടത്തുന്നതായും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മഴ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കും

0

യുഎഇയില്‍ അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മഴ ഇരുപത് ശതമാനം വരെ വര്‍ദ്ധിച്ചേക്കും എന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി.താപനിലയില്‍ ന സംഭവിക്കും.കാലാവസ്ഥയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുള്ളതിനാല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.

ദുബൈ പൊലീസ് സംഘടിപ്പിച്ച പ്രകൃതിദുരന്തനിവാരണ സെമിനാറില്‍ ആണ് യുഎഇയുടെ കാലാവസ്ഥയില്‍ അടുത്ത ഒരു പതിറ്റാണ്ടില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ദേശീയകാലവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ അബ്രി വിശദീകരിച്ചത്.മഴയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന സംഭവിച്ചേക്കാം.മഴയുടെ സ്വഭാവത്തിലും മാറ്റം സംഭവിക്കാം.ഒരു ദിവസം ലഭിക്കുന്ന മഴയില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ദ്ധനയ്ക്കും സാധ്യതയുണ്ടെന്നും ഡോ.മുഹമ്മ അല്‍ അബ്രി പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും നൂറ് മില്ലിമീറ്ററില്‍ അധികം മഴയാണ് ലഭിച്ചത്.ഖതം അല്‍ ഷക്ലയില്‍ 259 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

മര്‍മുമില്‍ 219 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.യുഎഇയില്‍ ശരാശരി താപനിലയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 1.7 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനയുണ്ടാകും എന്നും ഡോ.മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകും.രാത്രികാല ശരാശരി താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും പകല്‍ സമയത്തെ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും വര്‍ദ്ധിച്ചേക്കും.അടുത്ത പത്ത് വര്‍ഷത്തിനുള്ള യുഎഇയിലും ഈ മേഖലയില്‍ തന്നെയും കാലാവസ്ഥ വ്യതിയാനം ബാധിക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു.

ദമാക്ക് പ്രോപ്പര്‍ട്ടീസ് പുതിയ ആഢംബര എയര്‍ലൈന്‍ ആരംഭിക്കുന്നു

0

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദമാക്ക് പ്രോപ്പര്‍ട്ടീസ് വിമാനകനമ്പനി ആരംഭിക്കുന്നു.പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ആഢംബര എയര്‍ലൈന്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സീഷെല്‍സ്,മാലിദ്വീപ്,ബാലി,ബോറബോറ,ഫിജി,ഹവായി എന്നിവിടങ്ങളിലേക്കാണ് ദമാക് എയര്‍ എന്ന പുതിയ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദമാക്ക് എയര്‍ സര്‍വീസ് നടത്തുന്നത്.യാത്രയും താമസവും അടക്കമുളള പാക്കേജ് ആണ് ദമാക് എയര്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നത്.അവധിക്കാലയാത്രകളുടെ രീതികള്‍ മാത്രമല്ല ജീവിത രീതി തന്നെ മാറ്റിമറിക്കും എന്നാണ് ദമാക് എയര്‍ അവകാശപ്പെടുന്നത്.

ദമാക് എയറിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വീസ് നടത്തുന്ന ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നിലേക്ക് സൗജന്യയാത്രയ്ക്കുള്ള അവസരവും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.ബിയോണ്ട്,റൊട്ടാന ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ദുബൈയില്‍ നിന്നും വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ലക്ഷ്വറി സര്‍വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്.