ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി് പരിസ്ഥിതി സൗഹൃദ , 20 മിനിറ്റ് സിറ്റി പദ്ധതി , നടപ്പിലാക്കുന്നു.20മിനിറ്റ് സിറ്റി പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്‌കൂള്‍, ആശുപത്രി, ഷോപ്പിങ് സെന്റര്‍, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ് 20മിനിറ്റ് സിറ്റി .ഇതിന്റെ ഭാഗമായി ഓരോ താമസമേഖലയിലും സംയോജിത സേവന കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതുവഴി ദൂരസ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാം. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിള്‍ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനസംഖ്യയുടെ 55 ശതമാനത്തെ പൊതുഗതാഗത സ്റ്റേഷനുകളുടെ 800 മീറ്റര്‍ പരിധിയില്‍ കൊണ്ടുവരിക എന്നതും പദ്ധതിയുടെ ഭാഗമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് കരാമ, ഖിസൈസ്, അല്‍ബര്‍ഷയുടെ മറ്റു മേഖലകള്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കും.
20 മിനിറ്റില്‍ ഇനി എല്ലാം ,ദുബൈ 20മിനിറ്റ് സിറ്റി പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
ദുബൈ: തൊഴില്‍ തേടുന്ന പൌരൻമാരുടെ വരുടെ എണ്ണം കുറഞ്ഞു
ദുബൈയില്‍ തൊഴില്‍ തേടുന്ന പൗരന്മാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ കുറവ് ഉണ്ടായതായി മാനവ വിഭവശേഷി വികസന കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 91% കുറവുണ്ടായതായാണ് കണക്കുകള്‍ വ്ക്തമാക്കുന്നത്. കൗണ്‍സില്‍ നയിക്കുന്ന തൊഴില്‍ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദുബായിലെ യുഎഇ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ തൊഴിലന്വേഷകരുടെ എണ്ണം ഏകദേശം 8,800 പൗരന്മാരായിരുന്നു, പിന്നീട് 2022 ല്‍ അത് 5,300 , 2023 ല്‍ 2,000 , 2024 ല്‍ 1,200 എന്നിങ്ങനെ ആയി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം, 2025 ല്‍ അത് 785 പൗരന്മാരില്‍ മാത്രമായി. അതായത് 91 ശതമാനത്തിന്റെ കുറവ്. അതേമസമയം ദുബൈയില്‍ സ്വകാര്യ മേഖലയിലെ പൗരന്മാരുടെ തൊഴില്‍ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 354.5% വര്‍ധനവാണ് ഉണ്ടായത്. ദുബായ് എമിറേറ്റിലെ പൗരന്മാരെ സ്വകാര്യ മേഖലയില്‍ നിയമിക്കുന്നതില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് കൗണ്‍സില്‍ വെളിപ്പെടുത്തി. 2021-ല്‍ 7,060 പൗരന്മാരില്‍ നിന്ന് 2022-ല്‍ 12,013 പൗരന്മാരായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു, തുടര്‍ന്ന് 2023-ല്‍ 19,650 പൗരന്മാരായി, 2024-ല്‍ 25,896 പൗരന്മാരായി, കഴിഞ്ഞ വര്‍ഷം, 2025-ല്‍ 32,087 പൗരന്മാരായി. സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ, എമിറാറ്റി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും 20-ലധികം സുപ്രധാന മേഖലകളില്‍ അവരുടെ സ്വാധീനമുള്ള സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി. അങ്ങനെ സുസ്ഥിരമായ തൊഴില്‍ പാതകളും യഥാര്‍ത്ഥ വളര്‍ച്ചാ അവസരങ്ങളും ഉറപ്പാക്കുന്നു. ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളിലും, സ്വകാര്യ മേഖല വികസന പങ്കാളികളുമായി സഹകരിച്ചും, വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തു. ഈ പരിപാടികളില്‍ ഫീല്‍ഡ് വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, യഥാര്‍ത്ഥ തൊഴില്‍ അന്തരീക്ഷങ്ങളുടെ അനുകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് അവരുടെ പ്രൊഫഷണല്‍ സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. തീവ്രമായ ഫീല്‍ഡ് പരിശീലനത്തിന്റെയും യോഗ്യതാ പരിപാടികളുടെയും ഗുണഭോക്താക്കളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 42,031 വിദ്യാര്‍ത്ഥികളിലും തൊഴിലന്വേഷകരിലും എത്തി. നേരിട്ടുള്ള ഫീല്‍ഡ് വര്‍ക്കിന് പുറമേ, പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി ഏകോപനത്തിലും സഹകരണത്തിലും കൗണ്‍സില്‍ വിവിധ സുപ്രധാന മേഖലകളില്‍ 174 തൊഴില്‍ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു, ഇത് പൗരന്മാര്‍ക്ക് 15,087 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കാരണമായി.
അജിത്ത് പവാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ജന്‍മനാടായ ബാരാമതിയില്‍ നടന്നു. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ, എന്‍സിപി നേതാവായ പ്രഫുല്‍ പട്ടേല്‍, ചഗന്‍ ഭൂജ്പാല്‍, സുപ്രിയ സുലെ, തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം അജിത് പവാറിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബാരാമതിയിലേക്ക് എത്തി. ഇന്നലെ ലാന്‍ഡിങ്ങിനിടെ ചെറുവിമാനം തകര്‍ന്നുവീണ് തീപിടിച്ചുണ്ടായ അപകടത്തില്‍ ആണ് അജിത് പവാര്‍ അടക്കം 5 പേര്‍ കൊല്ലപ്പെട്ടത്.
അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ യുഎഇ കേന്ദ്ര ബാങ്ക്
അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ യുഎഇ കേന്ദ്ര ബാങ്കിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ അവലോകന യോഗം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റാത്തതിന്റെ ചുവടുപിടി്ച്ചാണ് നീക്കം.
ഇന്നലെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക കാര്യങ്ങളും അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്കും പരിഗണിച്ചാണ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ പാത പിന്തുടര്‍ന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്കും അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. അതോടെ അടിസ്ഥാന നിരക്ക് 3.65% ആയി തന്നെ തുടരും. നിലവിലുള്ള എല്ലാ ക്രെഡിറ്റ് സൗകര്യങ്ങളിലൂടെയും സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് എടുക്കുന്ന ഹ്രസ്വകാല ലിക്വിഡിറ്റി വായ്പയ്ക്ക് ബാധകമായ നിരക്ക് അടിസ്ഥാന നിരക്കിനേക്കാള്‍ 50 ബേസിസ് പോയിന്റില്‍ നിലനിര്‍ത്താനും സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് അംഗീകരിച്ച റിസര്‍വ് ബാലന്‍സുകളുടെ പലിശ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന അടിസ്ഥാന നിരക്ക്, പണനയത്തിന്റെ മൊത്തത്തിലുള്ള നിലപാട് നിര്‍ണ്ണയിക്കുകയും രാജ്യത്തെ ഒറ്റരാത്രികൊണ്ട് പണ വിപണി നിരക്കുകള്‍ക്ക് കുറഞ്ഞ ഫലപ്രദമായ പലിശ നിരക്ക് നല്‍കുകയും ചെയ്യുന്നു.
സ്വര്‍ണത്തിന്റെ വിലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്
സ്വര്‍ണത്തിന്റെ വിലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 5500 നും മുകളിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് വിവിധ വിപണികളിലും വന്‍വിലകയറ്റമാണ് പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതില്‍ നിന്ന് ഏകദേശം 91 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 5511.51 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 5600 ഡോളറിന് മീതെയും വ്യാപാരം നടന്നു. ഇതിന്റെ പ്രതിഫലനം ദുബൈ അടക്കമുള്ള മാര്‍ക്കറ്റുകളിലും പ്രതിഫലിച്ചു. ദുബൈയില്‍ 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 666 ദിര്‍ഹത്തിനാണ് രാവിലെ വ്യാപാരം നടന്നത്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 616.75 ദിര്‍ഹം എന്ന നിലയിലും. കഴിഞ്ഞദിവസത്തേക്കാള്‍ യഥാക്രമം 26 ഉം 25 ഉം ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണം ചരിത്രത്തിലെങ്ങുമില്ലാത്ത അത്ര ഉയര്‍ച്ചയിലാണ് ഇന്ന് വിപണി തുറന്നത്. ഒറ്റയടിക്ക് സംസ്ഥാനത്ത് ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയുമായി. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. ആഗോളരാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധനവിന് കാരണമായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തു. ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഭാവിയില്‍ ഡോളറിന്റെ മൂല്യം കുറച്ചു നിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത് ഡോളര്‍ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ച ഘടകങ്ങളാണ്.
ജനപ്രിയ പദ്ധതികളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്
ജനപ്രിയ പദ്ധതികള്‍ നിറച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചുവെന്നതും ബാലഗോപാലിന്റെ ബജറ്റിനെ ശ്രദ്ധേയമാക്കി.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദം ആവര്‍ത്തിച്ചുകൊണ്ടാണ് ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. നിരവധി ജനപ്രിയ പദ്ധതികള്‍കൊണ്ട് നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. മാസങ്ങളോളം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരും രൂപ വര്‍ദ്ധിപ്പിച്ചത് ശ്രദ്ധേയമായി. ക്ഷേമ പെന്‍ഷനുകള്‍ക്കായി 14500 കോടി വകയിരുത്തിയ ബജറ്റില് കെ റെയിലിന് ബദലായി വരുന്ന അതിവേഗ പാതതയ്ക്ക് 100 കോടി വകയിരുത്തിയതും കൗതുകമായി. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ബജറ്റ് രേഖ അവതരിപ്പിച്ചുവെന്നത് ശ്രദ്ധ നേടി. വയോമിത്രം പദ്ധതിക്കായി അധിക തുക ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കായി കൂടുതല് റിട്ടയര്‍മെന്റ് റൂമുകള്‍ നിര്‍മിക്കും. ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി, അയങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, വിഴിഞ്ഞം വികസനത്തിന് 1000 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, സഹകരണ മേഖലയ്ക്കായി 248 കോടി, സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിഖള്‍ക്ക് സൗജന്യ യൂണിഫോമിനായി 150 കോടി. അടിസ്ഥാന സൗകര്യ വികസനത്തിനായി 159 കോടി, ലൈഫ് പദ്ധതിക്ക് 1497 കോടി, സ്തീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് 485 കോടി എന്നിങ്ങനെയാണ് വകയിരുത്തലുകള്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര് ജീവനക്കാരുടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കുമെന്നും ബജറ്റിലുണ്ട്. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിലെ സവിശേഷതയാണ്.
ബയോമെട്രിക്ക് പെയ്‌മെന്റ് സംവിധാനം വരുന്നു
സാധനങ്ങള്‍ വാങ്ങിയശേഷം പണമടക്കാന്‍ ഇനി കാര്‍ഡ് എടക്കണ്ട, പൈസയും കയ്യില്‍ കരുതേണ്ട്. പകരം നിങ്ങളുടെ മുഖമോ കൈപത്തിയോ മതി. ബയോമെട്രിക്ക് പെയ്‌മെന്റ് സൊല്യൂഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ
സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല് മിക്കവാറും നമ്മള്‍ ക്യാഷായോ അല്ലെങ്കില്‍ കാര്‍ഡായോ ആയിരിക്കാം നിലവില്‍ പെയ്‌മെന്റ് നടത്താറ്. അതുമല്ലെങ്കില്‍ മെബൈല്‍ ഉപയോഗിച്ചോ ്‌സമാര്‍ട്ട് വാച്ച് ഉപയോഗിച്ചോ പണം കൈമാറുന്നവരുമുണ്ടാകാം. ഇതെല്ലാം ആണ് നിലവിലെ പെയ്‌മെന്റ് സംവിധാന രീതികള്‍ അല്ലേ. എന്നാല്‍ ഇതിെല്ലാം കടന്ന് പുതിയ പെയ്‌മെന്റ് സംവിധാനം ഒരുക്കുകയാണ് യുഎഇ. ബയോമെട്രിക് സംവിധാനങ്ങ്ള്‍ ഉപയോഗിച്ചാണ് പുതിയ പെയ്‌മെന്റ്. അതായത് നിങ്ങളുടെ കൈ ഉപയോഗിച്ചോ അല്ലെങ്കില്‍ മുഖം ഉപയോഗിച്ചോ പണം കൈമാറുക. അതെ, ക്യാഷ് ലെസ് എക്കോണമിയില്‍ നിന്ന് കാര്‍ഡ്‌ലെസ് എക്കോണോമിയിലേക്ക് വളരുകയാണ് യുഎഇ. യുഎഇയിലെ ആദ്യത്തെ ബയോമെട്രിക് പേയ്മെന്റ് സൊല്യൂഷന്‍ സെന്‍ട്രല്‍ ബാങ്ക് അവതരിപ്പിക്കുന്നതോടെ, നിങ്ങളുടെ മുഖവും കൈപ്പത്തിയും ഉടന്‍ തന്നെ നിങ്ങളുടെ പേയ്മെന്റ് രീതിയായി മാറിയേക്കാം. കൂടുതല്‍ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്നതിന് മുമ്പ് സുരക്ഷ, കാര്യക്ഷമത, പ്രവര്‍ത്തന വിജയം എന്നിവ വിലയിരുത്തുന്നതിനായി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിത പരിതസ്ഥിതിയില്‍ പൈലറ്റ് പരീക്ഷണം നടത്തുകയാണ്. അതിന്റെ പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് ഘട്ടത്തിലുള്ള പരീക്ഷണം ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റില്‍ ആണ് പരീക്ഷിക്കുന്നത്. മുഖമോ കൈപ്പത്തിയോ ബയോമെട്രിക്‌സ് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രാമാണീകരിച്ചുകൊണ്ട് പേയ്മെന്റുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലുമായി സഹകരിച്ച് എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സിലെ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ സാന്‍ഡ്ബോക്സ് പ്രോഗ്രാം ആന്‍ഡ് ഇന്നൊവേഷന്‍ ഹബ് വഴിയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ബയോമെട്രിക് പേയ്മെന്റുകള്‍ ഇടപാട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് ഗവര്‍ണര്‍ സെയ്ഫ് ഹുമൈദ് അല്‍ ദഹേരി പറഞ്ഞു.
ട്രംപിന്റെ മുന്നറിയിപ്പ് : ആണവകരാര്‍ അല്ലെങ്കില്‍ ആക്രമണം
ഇറാന് വീണ്ടും ആക്രമണ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവകരാറില് എത്തിയില്ലെങ്കില്‍ ആക്രമണം എന്നാണ് മു്ന്നറിയിപ്പ്. അമേരിക്കയുടെ രണ്ടാമതൊരു പടക്കപ്പല്‍ കൂടി ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നതായും ട്രംപ് അറിയിച്ചു.
സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെ ആക്രമിക്കുമെന്ന സൂചന വീണ്ടും നല്കിയത്. ഇറാന്‍ അമേരിക്കയുമായി ആണവകരാറിലേര്‍പ്പെട്ടില്ലെങ്കില്‍ പ്രതികരണം വളരെ മോശമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ‘ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനായി എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ ഒരു കരാറിലെത്താന്‍ ഇറാന്‍ ഉടന്‍ ചര്‍ച്ചായ്ക്കായി് വരുമെന്ന് പ്രതീക്ഷിക്കുന്നു. സമയം അതിക്രമിച്ചിരിക്കുന്നു, അത് വളരെ പ്രധാനമാണ്!’ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 2015-ല്‍ തന്റെ ആദ്യ ഭരണകാലത്ത് ടെഹ്റാനുമായുള്ള ബഹുമുഖ ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ‘അടുത്ത ആക്രമണം വളരെ മോശമായിരിക്കും! വീണ്ടും അത് സംഭവിക്കാന്‍ അനുവദിക്കരുത്’ എന്ന് ട്രംപ് പറഞ്ഞു. ഇറാനിലേക്ക് മറ്റൊരു പടക്കപ്പല്‍ കൂടി’ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പശ്ചിമേഷ്യയില്‍ അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് മൂന്ന് യുദ്ധകപ്പലുകളും എത്തിയത്. അതിന് പുറമെയാണ് മറ്റൊരു പടക്കപ്പലുകൂടി ഇറാനെ ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നത്. യുഎസ്എസ് ജോര്‍ജ് ബുഷ് ആണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചിരിക്കുന്ന രണ്ടാമത്തെ കപ്പല്‍ വ്യൂഹം. സര്‍വ്വസജ്ജമായാണ് പടക്കപ്പലുകള്‍ മേഖലയിലെത്തിയിരിക്കുന്നതെന്നും വെനിസ്വേലയില്‍ നടത്തിയ ഓപറേഷന്‍ പോലെ ഒന്നിന് തയ്യാറായാണ് സൈന്യം തിരിച്ചിരിക്കുന്നതെന്നും ട്രംപ് കുറിച്ചു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയെ തട്ടികൊണ്ടുപോകാന്‍ നിയോഗിച്ചത് എബ്രഹാം ലിങ്കണ്‍ കപ്പല്‍ വ്യൂഹത്തെയായിരുന്നു. അതേസമയം ഗള്ഫിലെ മൂന്ന് പ്രമുഖ രാജ്യങ്ങള്‍ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ കര-കടല്‍-വ്യോമ മേഖലകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2025ലെ റാപ്പിട് ട്രാഫിക്കുകളില്‍ നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ദുബൈ ആര്‍ടിഎ
2025 ല്‍ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി 67 റാപ്പിട് ട്രാഫികളില്‍ നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കി. 2026 ല്‍ 45 എണ്ണം കൂടി നടപ്പിലാക്കാന്‍ പദ്ധതിയിട്ടതായും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയവയില്‍ പ്രധാന റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും പ്രധാന സ്ഥലങ്ങളില്‍ 46 എണ്ണവും , സ്‌കൂള്‍ സോണുകളില്‍ 12 എണ്ണവും ഉം, വികസന മേഖലകളിലുടനീളമുള്ള 9എണ്ണവും ഇവയില്‍ ഉള്‍പ്പെടുന്നു.റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് നവീകരണം നടപ്പിലാക്കുന്നതെന്ന്ും, ആര്‍ടിഎ വികസിപ്പിച്ചെടുത്ത പദ്ധതിയുടെ ഭാഗമാണ് ഈ നേട്ടമെന്നും അധികൃതര്‍ അറിയിച്ചു.2025ല്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. യാത്രാ സമയം 45 ശതമാനം വരെ കുറച്ചു. ഇത് നിരവധി റോഡുകളില്‍ വാഹന ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.
വിമാനാപകടം :അജിത് പവാര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ അന്തരിച്ചു. ബാരാമതിയിലുണ്ടായ വിമാനാപകടത്തിലായിരുന്നു അന്ത്യം. കൂടെ യാത്രചെയ്തിരുന്ന മറ്റ് നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
രാവിലെ 8.10 ന് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് യാത്രതിരിച്ച അജിത് പവാറും സംഘവും ബാരാമതി വിമാനത്താവളത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തില്‍ പെട്ടത്. ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. വിഎസ്ആര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലിയര് ജെറ്റ് 45 എന്ന അത്യാധുനിക സൗകര്യങ്ങളുള്ള ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. രാവിലെ 810 ന് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 8.45 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷ്യമായതായി ഫ്‌ലൈറ്റ് ട്രാക്കറായ ഫ്‌ളൈറ്റ് റഡാര്‍ 24 വ്യക്തമാക്കി. ലാന്റ് ചെയ്യാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതോടെ രണ്ടാമതും ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. അജിത് പവാറടക്കമുള്ള 5 പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ ഡിജിസിഎ അനേവഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയിലെ തദ്ദേശ തിരഞ്ഞെടുപ്പമുായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അജിത് പവാര്‍ ഇന്ന് ബാരാമതിയിലേക്ക് യാത്രതിരിച്ചത്. 66 വയസുള്ള അജിത്ത് പവാര് എന്‍സിപി സ്ഥാപക നേതാവായ ശരത് പവാറിന്റെ അനന്തരവനാണ്. ശരത് പവാറുമായി തെറ്റിപിരിഞ്ഞ് ബിജെപിയുമായി കൈകോര്‍ത്ത് പാര്‍ട്ടിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായത്. അജിത്ത് പവാറിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി


