ദുബൈ ആര്‍.ടി.എ 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. സ്വകാര്യ കാറുകള്‍, ക്ലാസിക് വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കുള്ള നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിന് ഒരുങ്ങുന്നത്.2, 3, 4, 5 അക്കങ്ങളുള്ള നമ്പര്‍ കോമ്പിനേഷനുകളും എച്ച്, ഐ, കെ, എം, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പര്‍ പ്ലേറ്റുകളുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ലേലം ഒരാഴ്ച നീണ്ടുനില്‍ക്കും.ദുബൈയില്‍ ട്രാഫിക് ഫയല്‍ ഉള്ള താമസക്കാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. താല്‍പര്യമുള്ളവര്‍ ആര്‍.ടി.എയ്ക്ക് നല്‍കാനായി 5,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്കും, 120 ദിര്‍ഹത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. ഉമ്മു റമൂല്‍, അല്‍ ബര്‍ഷ, ദേര എന്നിവിടങ്ങളിലെ ആര്‍.ടി.എ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലേലം ജയിക്കുന്നവര്‍ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കണം. 50,000 ദിര്‍ഹം വരെയുള്ള തുകകള്‍ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നേരിട്ട് പണമായി നല്‍കാം. 50,000 ദിര്‍ഹത്തിന് മുകളിലുള്ള തുകകള്‍ മാനേജര്‍ ചെക്ക്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്.
രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ
രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോര്‍ഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും. ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാര്‍ഥികള്‍ പങ്കെടുക്കും. 10 കിലോമീറ്റര്‍ റേസിലും 4 കിലോമീറ്റര്‍ ഫണ്‍ റണ്ണിലുമായി 15,000 പേര്‍ മത്സരിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തണ്‍.മാരത്തണ്‍ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തണ്‍ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റര്‍ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റര്‍ ഫണ്‍ റണ്‍ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.അല്‍ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അല്‍ സുഫൂഹില്‍ വെച്ച് 10 കിലോമീറ്റര്‍ നാല് കിലോമീറ്റര്‍ റേസുകള്‍ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.
അശ്രദ്ധ കാണിക്കുന്നതിനെതിരെ മുന്നറിയിപ്പ് വീഡിയോ ഇറക്കി അബുദാബി പോലീസ്
എമിറേറ്റിലുടനീളമുള്ള റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ കാണിക്കുന്ന പുതിയ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.താല്‍ക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ന്‍ മാറ്റങ്ങള്‍, മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം നിലനിര്‍ത്താതിരിക്കല്‍ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തുന്നു. പല കേസുകളിലും, ഡ്രൈവര്‍മാര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണാന്‍ സാധിക്കും.ഇത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും കാര്യമായ നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.അബുദാബി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ദിനംപ്രതി നടക്കുന്ന വാഹനാപകടങ്ങളാണ് കാണിക്കുന്നത്. ഈ വീഡിയോ ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് അബുദാബി പോലീസ് അറിയിച്ചു.ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും ഒരു സാധാരണ യാത്രയെ ദുരന്തമാക്കി മാറ്റുമെന്നും ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.
സൗദി എയര്‍പോര്‍ട്ട് ; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്
സൗദി അറേബ്യയില്‍ വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2025 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ വ്യോമ ഗതാഗതത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ 9.6% വളര്‍ച്ചാ നിരക്കോടെ, 14.9 കോടിയിലെത്തി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമയാന വിപണികളില്‍ ഒന്നായി സൗദിയുടെ സ്ഥാനം മാറുന്നുവെന്നതാണ് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. ടൂറിസത്തിന്റെയും ആഗോള പരിപാടികളുടെയും വളര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റിയും ഇതിന് കാരണമായി. 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ് പോയവര്‍ഷം സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത്. വിമാനങ്ങളുടെ എണ്ണത്തില്‍ 8.3% വര്‍ദ്ധനവുണ്ടായതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി. മൊത്തം വിമാനസര്‍വ്വീസുകളുടെ എണ്ണം 9,80,400 ആയി ഉയര്‍ന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും അധികം യാത്രക്കര്‍ സഞ്ചരിച്ചത്. മൊത്തം യാത്രക്കാരില്‍ 38 ശതമാനവും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ശരാശരി പ്രതിദിനം 146,000 യാത്രക്കാര്‍്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് തൊട്ടുപിന്നില്‍. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 29% റിയാദില്‍ രേഖപ്പെടുത്തി. പ്രതിദിനം ശരാശരി 112,000 യാത്രക്കാരാണ് റിയാദ് വിമാനത്താവളം ഉപയോഗിച്ചത്. മദീന, ദമ്മാം വിമാനത്താവളങ്ങളും തൊട്ടുപിന്നാലെയുണഅട്..ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായി രാജ്യം മാറി. എയര്‍ കാര്‍ഗോ മേഖലയും സ്ഥിരത കൈവരിച്ചു. കാര്‍ഗോ അളവ് 1.18 ദശലക്ഷം ടണ്ണിലെത്തി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ എയര്‍ കാര്‍ഗോ മേഖല ഏറ്റവും വലിയ നേട്ടം കൈ വരിച്ചു. സാമ്പത്തിക വളര്‍ച്ചയുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി വ്യോമയാന മേഖലയുടെ പങ്ക് പ്രതിഫലിപ്പിക്കാനായി.
പെട്രോള്‍ – ഡീസല്‍ : ഫെബ്രുവരി മാസത്തില്‍ വില കുറയും
യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള വിലയാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് സൂപ്പര്‍ 98 ഒരു ലിറ്ററിന് 2.45 ദിര്‍ഹമാണ് വില. ജനുവരിയില്‍ ഇത് 2.53 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.33 ദിര്‍ഹം, ഇ പ്ലസ് 91 ന് 2.26 ദിര്‍ഹം എന്നിങ്ങനെയാണ് ലിറ്ററിന് വില. ഡീസല്‍ വില ലിറ്ററിന് 2.55 ദിര്‍ഹത്തില്‍ നിന്ന് 2.52 ദിര്‍ഹമായും കുറച്ചിട്ടുണ്ട്.
വെബ് സമ്മിറ്റ് ഖത്തര്‍ 2026 നാളെ ദോഹയില്‍ ആരംഭിക്കും
മേഖലയിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദോഹ ഒരുങ്ങുന്നു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026-ല്‍ ഏകദേശം 30,000 പേര്‍ പങ്കെടുക്കും.
ഖത്തറിലെ വെബ് സമ്മിറ്റിന്റെ മൂന്നാം പതിപ്പിനാണ്് നാളെ ദോഹയില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 4 വരെ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026, നയരൂപീകരണക്കാര്‍, ആഗോള സാങ്കേതിക നേതാക്കള്‍, സാംസ്‌കാരിക ദര്‍ശനങ്ങള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും, ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1,600-ലധികം സ്റ്റാര്‍ട്ടപ്പുകളും 800-ലധികം നിക്ഷേപകരും 400-ലധികം പ്രഭാഷകരും പങ്കെടുക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി, മന്ത്രിമാര്‍, ദേശീയ സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍, മാധ്യമ, ഗവേഷണ, നിക്ഷേപ മേഖലകളില്‍ നിന്നുള്ള പ്രമുഖ എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഖത്തരി നേതൃത്വത്തിന്റെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ഡ ഇന്റലിജന്‍സ് മുതല്‍ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങളുടെ പങ്കുവെക്കലും വിവരശേഖരണവുമെല്ലാം സെഷനുകളുടെ ഭാഗമായി നടക്കും. ഖത്തറിന്റെ സാംസ്‌കാരിക തന്ത്രത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച, സാംസ്‌കാരികത്തിലെ നിക്ഷേപം വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയെ എങ്ങനെ നയിക്കുന്നുവെന്നും പ്രാദേശിക സൃഷ്ടിപരമായ ആവാസവ്യവസ്ഥയെ ആഗോള വിനിമയ ശൃംഖലകളുമായി സംയോജിപ്പിക്കുന്നുവെന്നും പരിശോധിക്കും.
ഓര്‍ഡര്‍ ഓഫ് കാമോസ് ഷാര്‍ജ ഭരണാധികാരിക്ക് നല്‍കി ആദരിച്ചു
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് പോര്‍ച്ചുഗലിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാമോസ് ലഭിച്ചു. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ അറബ് വ്യക്തിയും ലോകമെമ്പാടുമുള്ള ആറാമത്തെ വ്യക്തിയുമായി ഷാര്‍ജ ഭരണാധികാരി.
പോര്‍ച്ചുഗലും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ് ഷാര്‍ജ ഭരണാധികാരിക്ക്് ഈ പരമോന്നത് സാംസ്‌ക്കാരിക ബഹുമതി നല്‍കി പോര്‍ച്ചുഗല്‍ ആദരിച്ചത്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബലോ ഡി സൂസ നേരിട്ടാണ് പോര്‍ച്ചുഗലിലെ ഏറ്റവും ഉയര്‍ന്ന പരമാധികാര സാംസ്‌കാരിക ബഹുമതി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കഴുത്തില്‍ അണിയിച്ചുകൊടുത്തത്. പോര്‍ച്ചുഗീസ് കവി ലൂയിസ് ഡി കാമോസിന്റെ പേരിലുള്ളതാണ് ഈ ബഹുമതി. സംസ്‌കാരത്തിലും ജനങ്ങള്‍ തമ്മിലുള്ള വിപുലമായ സംഭാഷണത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച അസാധാരണ വ്യക്തികളെ ആദരിക്കാനാണ് ഈ ബഹുമതി പോര്‍ച്ചുഗല്‍ നല്‍കാറ്. ലോകത്ത് ഈ ബഹുമതി ലഭിക്കുന്ന ആറാമത് വ്യക്തിയാണ് ഷയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
യുഎഇ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സേവന, വ്യാപാര നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊര്‍ജ സഹകരണം ശക്തമാക്കാന്‍ യുഎഇ-റഷ്യ ധാരണയായി.ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സേവന വ്യാപാരനിക്ഷേപ കരാറുകളിലും ഒപ്പുവച്ചു. ഇതുവഴി ധനകാര്യ സാങ്കേതികവിദ്യ , ആരോഗ്യ പരിചരണം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കും.കര ഗതാഗത മേഖലയില്‍ യുഎഇ ഊര്‍ജ അടിസ്ഥാന സൗകര്യ മന്ത്രാലയവും റഷ്യന്‍ ഗതാഗത മന്ത്രാലയവും സഹകരിക്കാനും തീരുമാനമായി.ഊര്‍ജം, വ്യാപാരം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കും. ഫിന്‍ടെക്, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത സംരംഭങ്ങളും ആരംഭിക്കും. ഗള്‍ഫ് മേഖലയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര പാതകളുടെ വികസനവും ചര്‍ച്ച ചെയ്തു. ഹൈഡ്രജന്‍ ഇന്ധന ഉല്‍പാദനത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യന്‍ സാങ്കേതികവിദ്യ യുഎഇ പ്രയോജനപ്പെടുത്തും. ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം ഊര്‍ജിതമാക്കും.ചെറുകിടഇടത്തരം സംരംഭകര്‍ക്ക് പരസ്പരം നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും വിധം അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സും മോസ്‌കോ ചേംബറും തമ്മില്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കും.റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥതയ്ക്കായി യുഎഇ മുന്നോട്ടുവെച്ച അബുദാബി സമാധാന ഫോര്‍മുല പുട്ടിനുമായി ചര്‍ച്ച ചെയ്തു.
20 മിനിറ്റില്‍ ഇനി എല്ലാം ,ദുബൈ 20മിനിറ്റ് സിറ്റി പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി് പരിസ്ഥിതി സൗഹൃദ , 20 മിനിറ്റ് സിറ്റി പദ്ധതി , നടപ്പിലാക്കുന്നു.20മിനിറ്റ് സിറ്റി പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്‌കൂള്‍, ആശുപത്രി, ഷോപ്പിങ് സെന്റര്‍, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ് 20മിനിറ്റ് സിറ്റി .ഇതിന്റെ ഭാഗമായി ഓരോ താമസമേഖലയിലും സംയോജിത സേവന കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതുവഴി ദൂരസ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാം. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിള്‍ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനസംഖ്യയുടെ 55 ശതമാനത്തെ പൊതുഗതാഗത സ്റ്റേഷനുകളുടെ 800 മീറ്റര്‍ പരിധിയില്‍ കൊണ്ടുവരിക എന്നതും പദ്ധതിയുടെ ഭാഗമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് കരാമ, ഖിസൈസ്, അല്‍ബര്‍ഷയുടെ മറ്റു മേഖലകള്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കും.
ദുബൈ: തൊഴില്‍ തേടുന്ന പൌരൻമാരുടെ വരുടെ എണ്ണം കുറഞ്ഞു
ദുബൈയില്‍ തൊഴില്‍ തേടുന്ന പൗരന്മാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ കുറവ് ഉണ്ടായതായി മാനവ വിഭവശേഷി വികസന കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 91% കുറവുണ്ടായതായാണ് കണക്കുകള്‍ വ്ക്തമാക്കുന്നത്. കൗണ്‍സില്‍ നയിക്കുന്ന തൊഴില്‍ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദുബായിലെ യുഎഇ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ തൊഴിലന്വേഷകരുടെ എണ്ണം ഏകദേശം 8,800 പൗരന്മാരായിരുന്നു, പിന്നീട് 2022 ല്‍ അത് 5,300 , 2023 ല്‍ 2,000 , 2024 ല്‍ 1,200 എന്നിങ്ങനെ ആയി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം, 2025 ല്‍ അത് 785 പൗരന്മാരില്‍ മാത്രമായി. അതായത് 91 ശതമാനത്തിന്റെ കുറവ്. അതേമസമയം ദുബൈയില്‍ സ്വകാര്യ മേഖലയിലെ പൗരന്മാരുടെ തൊഴില്‍ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 354.5% വര്‍ധനവാണ് ഉണ്ടായത്. ദുബായ് എമിറേറ്റിലെ പൗരന്മാരെ സ്വകാര്യ മേഖലയില്‍ നിയമിക്കുന്നതില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് കൗണ്‍സില്‍ വെളിപ്പെടുത്തി. 2021-ല്‍ 7,060 പൗരന്മാരില്‍ നിന്ന് 2022-ല്‍ 12,013 പൗരന്മാരായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു, തുടര്‍ന്ന് 2023-ല്‍ 19,650 പൗരന്മാരായി, 2024-ല്‍ 25,896 പൗരന്മാരായി, കഴിഞ്ഞ വര്‍ഷം, 2025-ല്‍ 32,087 പൗരന്മാരായി. സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ, എമിറാറ്റി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും 20-ലധികം സുപ്രധാന മേഖലകളില്‍ അവരുടെ സ്വാധീനമുള്ള സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി. അങ്ങനെ സുസ്ഥിരമായ തൊഴില്‍ പാതകളും യഥാര്‍ത്ഥ വളര്‍ച്ചാ അവസരങ്ങളും ഉറപ്പാക്കുന്നു. ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളിലും, സ്വകാര്യ മേഖല വികസന പങ്കാളികളുമായി സഹകരിച്ചും, വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തു. ഈ പരിപാടികളില്‍ ഫീല്‍ഡ് വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, യഥാര്‍ത്ഥ തൊഴില്‍ അന്തരീക്ഷങ്ങളുടെ അനുകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് അവരുടെ പ്രൊഫഷണല്‍ സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. തീവ്രമായ ഫീല്‍ഡ് പരിശീലനത്തിന്റെയും യോഗ്യതാ പരിപാടികളുടെയും ഗുണഭോക്താക്കളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 42,031 വിദ്യാര്‍ത്ഥികളിലും തൊഴിലന്വേഷകരിലും എത്തി. നേരിട്ടുള്ള ഫീല്‍ഡ് വര്‍ക്കിന് പുറമേ, പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി ഏകോപനത്തിലും സഹകരണത്തിലും കൗണ്‍സില്‍ വിവിധ സുപ്രധാന മേഖലകളില്‍ 174 തൊഴില്‍ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു, ഇത് പൗരന്മാര്‍ക്ക് 15,087 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കാരണമായി.


