Wednesday, May 6, 2026
Home Blog Page 11

മുസന്ദം എയര്‍പോര്‍ട്ട് പദ്ധതി യാഥാര്‍ഥ്യമാകുന്നു

0

ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികള്‍ പരിഹരിക്കാനും 24 മണിക്കൂറും വിമാന സര്‍വീസുകള്‍ ലഭ്യമാക്കാനുമാണ് പുതിയ വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ വിമാനത്താവള പദ്ധതിയുടെ നടത്തിപ്പിനായുള്ള അന്തിമ അംഗീകാരം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, 2,520 മീറ്റര്‍ നീളമുള്ള റണ്‍വേ എന്നിവ സജ്ജമാക്കും. രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,300 മീറ്ററായി വര്‍ധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളായ എയര്‍ബസ് അ350, ബോയിംഗ് 777 എന്നിവയ്ക്കും ഇവിടെ ഇറങ്ങാന്‍ സാധിക്കും. കൂടാതെ, വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍ നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും വലിയ കരുത്തേകുന്ന ഈ വിമാനത്താവളം മുസന്ദത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും.

കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകള്‍

0

കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകള്‍. വേനലവധി ദിനങ്ങളില്‍ മാത്രം 10 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞ വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ഇതില്‍ ആകെ വരുമാനം 33.6 കോടി കുവൈത്ത് ദിനാറാണ്. ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വിമാനമെടുത്തത്. 3.38 ലക്ഷം പേരാണ് ഈ മാസത്തില്‍ മാത്രം യാത്ര ചെയ്തത്. മെയ്, ആഗസ്റ്റ് മാസങ്ങളിലും തിരക്കേറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.വേനല്‍ക്കാലത്ത് മാത്രം 10 ലക്ഷത്തിലധികം യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിലവില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 83 വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരുന്ന വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇറാനെതിരെ യുദ്ധം? പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍

0


ഇറാനെതിരെ ആ്ക്രമണ ഭീഷണി ശക്തമാക്കി യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്.

ഇറാനെതിരെ അമേരിക്ക ആക്ര്ണം നടത്തിയേക്കുമെന്ന ശക്തമായ സൂചനയാണ് യുദ്ധകപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയച്ചത് നല്‍കുന്ന സൂചന. ഒമാന്റെ കിഴക്ക് വശത്തായാണ് അമേരിക്കയുടെ പടകപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. ഗള്ഫിന്റെ മറപറ്റി തന്ത്രപരമായ സ്ഥാനം ഉറപ്പിച്ചത് നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് പടക്കപ്പലുകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ്. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനിയായ യുഎസ്എസ് എബ്രഹാം ലിങ്കണാണ് പശ്ചിമേഷ്യയില്‍ എത്തിയിട്ടുള്ളത്. നിമിറ്റ്സ് ക്ലാസില്‍ ഉള്‍പ്പെട്ടതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ഇതിനൊപ്പം തന്നെ എക്‌സ് എസ് എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍ , യുഎസ്എസ് സ്പ്രൂവന്‍സ് , യുഎസ്എസ് മൈക്കിള്‍ മര്‍ഫി എന്നീ യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. അതിനിടെ ഇറാനും കരുതിതന്നെയാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമിച്ചാല്‍ കയ്യിലുള്ള എല്ലാ ആയുധവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത് നേതാവ് അയത്തൊള്ള ഖമനേയി സുരക്ഷിതനായി ബങ്കറിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതൊരുസമയത്തും ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പല വിമാനങ്ങളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പല വിമാനകമ്പനികളും മേഖലയിലേക്കുള്ള വിമാനസര്‍വ്വീസ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സൗദി സ്വദേശിവത്ക്കരണം : ദന്തചികിത്സാ രംഗത്ത് 55 ശതമാനമാക്കി

0


സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയില്‍ ദന്തചികിത്സാ രംഗത്തെ സ്വദേശിവല്‍ക്കരണം 55 ശതമാനമായി വര്‍ദ്ധിപ്പിച്ചു. പരിഷ്‌കരിച്ച നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

സ്വദേശികളായ ദന്തഡോക്ടര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മൂന്നോ അതിലധികമോ ദന്തഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേര്‍ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടര്‍മാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയില്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവല്‍ക്കരണ പരിധിയില്‍ കണക്കാക്കില്ല. ജനറല്‍ ഡെന്റിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശി ബിരുദധാരികള്‍ക്ക് ആരോഗ്യമേഖലയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും രാജ്യത്തെ തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകും എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

ഒമാനില്‍ ബോട്ട് മറിഞ്ഞു; 3 ഫ്രഞ്ച് ടൂറിസ്റ്റുകള്‍ മരിച്ചു

0


ഒമാനില്‍ ബോട്ട് അപകടത്തില്‍ മൂന്ന് മരണം. മുത്ത്രായിലുണ്ടായ അപകടത്തില്‍ 3 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് മരിച്ചത്. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ബോട്ടില്‍ അപകടസമയത്ത് ബോട്ടിന്റെ ക്യാപ്‌റ്‌റനും ഗൈഡിനും പുറമെ 25 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് ടൂറിസ്റ്റുകള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായി ഒമാന്‍ പൊലീസ് അറിയിച്ചു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

രൂപയുടെ മൂല്യം ഇടിഞ്ഞു; ദിര്‍ഹമിനെതിരെ മൂല്യം 25 രൂപ കടന്നു


യുഎഇ ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 25 രൂപ കടന്നു. രൂപയുടെ മൂല്യം ഇടിയാതിരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹമിനെതിരെ ഇത്രയും താഴുന്നത്. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ വ്യാപാരം ആരംഭിച്ചത്. യുഎഇ ദിര്‍ഹത്തിനെതിരെ 25.01907 രൂപയാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 1.18 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 92.00 എന്ന നിരക്കിലെത്തി. നിരവധി ഘടകങ്ങളാണ് രൂപ.ുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചത്. ഈ ജനുവരിയില്‍ ഏകദേശം 4 ബില്യണ്‍ ഡോളറിനടുത്തുള്ള ഓഹരിയാണ് വിദേശ നിക്ഷേപകര്‍ വിറ്‌റഴിച്ചത്. സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്്. വ്യാപാരികളും നിക്ഷേപകരും ഇറക്കുമതിക്കെരെയെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ച ഫെഡറല്‍ റിസര്‍വ്വിന്റെ നടപടിയും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പതിവായി ഈ നീക്കത്തിനെതിരെ ഇടപെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നത് തടയാന്‍ അത് പര്യാപ്തമായിരുന്നില്ല.

ഇറാന്‍ – യുഎസ് പ്രതിസന്ധി : തങ്ങളുടെ കര-കടല്‍-വ്യോമമേഖല ഉപയോഗിക്കാനാവില്ലെന്ന് യുഎഇ


ഇറാനെതിരായ ഒരു സൈനിക നടപടിയിലും തങ്ങളുടെ വ്യോമാതിര്‍ത്തിയോ, പ്രദേശമോ, ജലപാതയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന

ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് യുഎഇ രംഗത്തെത്തിയത്. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ കരയോ കടലോ വ്യോമമേഖലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ വ്യക്തമാക്കിയത്. പ്രശ്‌നങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ വേണം പരിഹരിക്കാനെന്നും യുഎഇ അഭിപ്രായപ്പെട്ടു. സംഭാഷണം മെച്ചപ്പെടുത്തുക, സംഘര്‍ഷം രൂക്ഷമാകുന്നത് കുറയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക, സംസ്ഥാന പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ഏറ്റവും നല്ല അടിത്തറയെന്ന് അത് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ വലിയ യുദ്ധവിമാന വാഹിനിയായ എബ്രഹാം ലിങ്കണ്‍ ഗള്‍ഫഅ മേഖലയില്‍ എത്തിയതിന് പിന്നാലെയാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യയും ഒരാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ ഇറാന്‍ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ അമേരിക്കയുടെ ‘കഠിനമായ’ പ്രതികരണമുണ്ടാകുമെന്ന ഭീഷണികള്‍ക്കിടയിലാണ് ഈ പരാമര്‍ശങ്ങള്‍. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ വെളിച്ചത്തില്‍, ചില വിമാനക്കമ്പനികള്‍ ഈ മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച രണ്ട് യൂറോപ്യന്‍ എയര്‍ലൈനുകളും ഇതില്‍ ഉള്‍പ്പെടുന്നു, മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യം കാരണം ദുബായിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് എയര്‍ ഫ്രാന്‍സ് അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ നഗരങ്ങളിലേക്കുള്ള കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡച്ച് എയര്‍ലൈന്‍ കെഎല്‍എം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും ഇറാഖ്, ഇറാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കില്ലെന്നും നെതര്‍ലാന്‍ഡ്സ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഇന്‍ഡിഗോയും പല സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

പ്രഥമ ദോഹ ലീഗല്‍ ഫോറം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0


പ്രഥമ ദോഹ ലീഗല്‍ ഫോറം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഉദ്ഘാടനം ചെയ്തു. 13 രാജ്യങ്ങളില്‍ നിന്നായി 40 നിയമവിദഗ്ധരാണ് ലീഗല് ഫോറത്തില്‍ പങ്കെടുക്കുന്നത്.

‘ഉയര്‍ന്നുവരുന്ന പ്രവണതകളും ഭാവിയിലേക്കുള്ള ഉള്‍ക്കാഴ്ചകളും’ എന്ന വിഷയത്തില്‍ ആണ് പ്രഥമ ദോഹ ലീഗല്‍ ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തര്‍ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ആന്‍ഡ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സെന്ററുമായി സഹകരിച്ച് നീതിന്യായ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍, നിയമം, ഭരണം, തര്‍ക്ക പരിഹാരം എന്നിവയിലെ നൂതനാശയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള നിയമ, നീതിന്യായ വിദഗ്ധരാണ് പങ്കെടുക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദോഹ ലീഗല്‍ ഫോറം 2026, 13 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 40 വിദഗ്ധര്‍ പങ്കെടുക്കും. പ്ലീനറി സെഷനുകളും മൂന്ന് പ്രത്യേക റൗണ്ട് ടേബിള്‍ ചര്‍ച്ചകളും ഫോറത്തിന്റെ ഭാഗമായി നടക്കും. ഡിജിറ്റല്‍ പരിവര്‍ത്തനം, അന്താരാഷ്ട്ര മധ്യസ്ഥത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, ഊര്‍ജ്ജ മേഖല, പൊതു-സ്വകാര്യ പങ്കാളിത്ത കരാറുകള്‍ എന്നിവയുള്‍പ്പെടെ നിയമത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030, മൂന്നാം നാഷണല്‍ ഡെവലപ്മെന്റ് സ്ട്രാറ്റജി 2024-2030 എന്നിവയുമായി യോജിപ്പിച്ചുകൊണ്ട്, ആഗോള പരിവര്‍ത്തനത്തിന്റെ ഒരു യുഗത്തില്‍ സമൃദ്ധിക്കും പരസ്പര വിശ്വാസത്തിനും വേണ്ടിയുള്ള ഒരു പാലമായി അന്താരാഷ്ട്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും നിയമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയും ഫോറം നല്‍കുന്നു.

ഇ സ്‌കൂട്ടറുകള്‍ക്ക് വേഗപരിധി ഏര്‍പ്പെടുത്തി അബുദാബി

0

ഇലക്ട്രിക് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെ വേഗപരിധി 20 കിലോമീറ്ററായി പരിമിതപ്പെടുത്തികൊണ്ട് നിയമം കര്‍ശനമാക്കി അബുദാബി . നഗരത്തിലെ സുരക്ഷയും ഗതാഗത സൗകര്യവും വര്‍ധിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇബൈക്കുകള്‍ ഓടിക്കുന്നതിനു കര്‍ശന നിരോധനമുണ്ട്.സൈക്കിളുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ച പാതകളിലൂടെയോ നടപ്പാതകളോടു ചേര്‍ന്നുള്ള സംയുക്ത പാതകളിലൂടെയോ മാത്രമേ ഇബൈക്ക് ഓടിക്കാവൂ. പ്രത്യേക പാതകള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ മണിക്കൂറില്‍ 60 കി.മീ വേഗപരിധിയുള്ള ഇടറോഡുകളുടെ വലതുവശം ചേര്‍ന്ന് യാത്ര ചെയ്യാം.16 വയസ്സില്‍ താഴെയുള്ളവര്‍ ഇബൈക് ഓടിക്കാന്‍ പാടില്ല.നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. രാത്രി റിഫ്‌ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ധരിക്കണം. ഇ ബൈക്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ. സീബ്രാ ക്രോസില്‍ ഇബൈക്ക് ഓടിക്കരുത്. യാത്രയ്ക്കിടെ മൊബൈല്‍ ഫോണോ ഹെഡ് ഫോണോ ഉപയോഗിക്കരുത്. വാഹനത്തിനു മുന്നില്‍ വെള്ള ലൈറ്റും പിന്നില്‍ ചുവന്ന ലൈറ്റോ റിഫ്‌ലക്ടറോ ഉണ്ടായിരിക്കണം. പ്രവര്‍ത്തന ക്ഷമമായ ബ്രേക്ക്, ബെല്ല് എന്നിവ നിര്‍ബന്ധം.വാടക ഇ ബൈക്കുകളില്‍ ജിപിഎസ് ട്രാക്കിങ് വേണം. നിയമലംഘനം നടത്തുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴ ലഭിക്കും.നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇബൈക്ക് കണ്ടുകെട്ടും.

ഒമാന്‍ വ്യോമയാനരംഗത്ത് റെക്കോര്‍ഡ് വരുമാനം

0


ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി 2025 ല്‍ വ്യോമ ഗതാഗതം, പ്രവര്‍ത്തന പ്രകടനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ഗണ്യമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പോയവര്‍ഷം 107 ദശലക്ഷം ഒമാന്‍ റിയാല്‍ നേടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനവും സ്വന്തമാക്കി.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യോമ ഇടനാഴി എന്ന നിലയില്‍ ഒമാന്‍ പോയവര്‍ഷം ആഗോളവ്യോമയാന രംഗത്ത് അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. 2025-ല്‍ 585,000-ത്തിലധികം വിമാനങ്ങള്‍ ആണ് ഒമാനി വ്യോമാതിര്‍ത്തി വഴി കടന്നുപോയത്. അന്താരാഷ്ട്ര വിമാന റൂട്ടുകളെ പിന്തുണയ്ക്കുന്ന ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഈ ഉയര്‍ന്ന ട്രാഫിക്കിന് കാരണമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതേ വര്‍ഷം തന്നെ, സാമ്പത്തികമായി, സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 107 ദശലക്ഷം ഒമാന്‍ റിയാല്‍ വരുമാനം രേഖപ്പെടുത്തി. ഈ പ്രകടനം സുസ്ഥിര മേഖല വളര്‍ച്ച, ശക്തമായ ഭരണം, മെച്ചപ്പെട്ട സാമ്പത്തിക കാര്യക്ഷമത എന്നിവ പ്രതിഫലിപ്പിക്കുന്നു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നയതന്ത്ര വിമാന സര്‍വീസുകള്‍ക്കുമായി സിഎഎ 18,000ത്തിലധികം പെര്‍മിറ്റുകള്‍ നല്‍കി, വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളും വ്യോമഗതാഗത സേവനങ്ങള്‍ക്കുള്ള ആവശ്യകതയും പ്രകടമാക്കി. കൂടാതെ, സുരക്ഷിതമായ നാവിഗേഷനും ഫലപ്രദമായ നിയന്ത്രണ മേല്‍നോട്ടവും ഉറപ്പാക്കിക്കൊണ്ട് 3,627 വ്യോമയാന തടസ്സ പെര്‍മിറ്റുകളും പുറപ്പെടുവിച്ചു. വ്യോമയാന മേഖലയിലുടനീളം യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന, കാര്യക്ഷമമായ നിരീക്ഷണ, പരിഹാര സംവിധാനത്തിലൂടെ അതോറിറ്റി 524 യാത്രക്കാരുടെ പരാതികള്‍ കൈകാര്യം ചെയ്തു. സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ടൂറിസം വളര്‍ച്ച, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്ന ആധുനികവും സുരക്ഷിതവും മത്സരാധിഷ്ഠിതവുമായ ഒരു വ്യോമയാന മേഖല വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.