Saturday, September 19, 2026
Home Blog Page 6

പശ്ചിമേഷ്യന്‍ യുദ്ധം; വിദേശികളുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ

0


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ. രാജ്യത്ത് അധികം തങ്ങുന്നതിനുള്ള പിഴയും ഒഴിവാക്കി ഇന്ത്യ ഉത്തരവിറക്കി.

യുദ്ധം ആരംഭിച്ചതോടെ രാജ്യങ്ങള്‍ വ്യോമപാത അടച്ചിട്ടിരുന്നു. ഇതോടെ വിമാനസര്‍വ്വീസുകള്‍ മുടങ്ങി രാജ്യത്ത് നിരവധി വിദേശികളാണ് കുടുങ്ങികിടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ളവര്‍ രാജ്യത്ത് കുടുങ്ങികിടക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി നീട്ടിനല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. വിസ കാലാവധി നീട്ടികിട്ടാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വിസ കാലാവധി തീര്‍ന്നിട്ടും ഫെബ്രുവരി 28 മുതല്‍ രാജ്യത്ത് തങ്ങുന്നവര്‍ഡക്ക് പിഴ ഈടാക്കില്ല. വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കാതിരിക്കുന്നത് തെറ്റായി കാണില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതിനെ തുടര്‍ന്ന് രാജ്യത്ത് എത്തിചേര്‍ന്ന വിദേശ പൗരന്‍മാര്‍ക്ക് താല്‍ക്കാലിക ലാന്റിങ് പെര്‍മിറ്റ് നല്‍കുമെന്നും ഇന്ത്യ അറിയിച്ചു. നേരത്തെ യുഎഇയും ബഹ്‌റൈനും സമാനമായ നടപടികള്‍ രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്‍മാരുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്നു.

ഓട്ടോണമസ് ടാക്‌സി : യാസ് ദ്വീപില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

0


അബുദബിയിലെ യാസ് ദ്വീപില്‍ ഓട്ടോണമസ് ടാക്‌സികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അബുദബി വിപുലീകരിക്കുന്നു. പദ്ധതിയില്‍ അപ്പോളോ ഗോയും ഓട്ടോഗോയും കൂടി അധിക ഓപ്പറേറ്റര്‍മാരായി ചേര്‍ന്നു.

എമിറേറ്റിന്റെ സ്മാര്‍ട്ട് മൊബിലിറ്റി എക്കോസ്ിസ്റ്റത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓട്ടോണമസ് ടാക്‌സികള്‍ക്കായുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, അപ്പോളോ ഗോ, ഓട്ടോഗോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന്, അബുദാബിയില്‍ ടെസ്‌ല സ്വയം ഓടിക്കുന്ന കാറുകളുടെ മേല്‍നോട്ടത്തിലുള്ള റോഡ് പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ടെസ്‌ലയുടെ ഏറ്റവും പുതിയ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനങ്ങള്‍ പ്രാദേശിക റോഡുകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇ കാബിനറ്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റിലെ ലെജിസ്ലേഷന്‍ ലാബുമായി ഏകോപിപ്പിച്ചാണ് ഈ പരിശോധനകള്‍ നടത്തുന്നത്. അത്യാധുനിക യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലുമുള്ള അബുദബിയുടെ താല്‍പര്യത്തെയാണ് പുതിയ നീക്കം എടുത്തുകാണിക്കുന്നത്.

അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്

0

അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് പോലീസ്. സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെതിരെയാണ് നടപടി. പരിശോധന കര്‍ശനമാക്കിയതായി പോലീസ് അറിയിച്ചു.

മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന തരത്തില്‍ സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കുന്നത്. അനുമതിയില്ലാതെ വലിയ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസക്കാരുടെ പരാതി പരിഗണിച്ചാണ് നടപടി. രാത്രിയിലും മറ്റും വലിയ ശബ്ദം പുറപ്പെടുവിച്ച് വാഹനങ്ങള്‍ പോകുന്നത് താമസക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്. മിസൈല്‍ അലേര്‍ട്ടുകള്‍ വരുന്നതിനാല്‍ ഡ്രോണ്‍, മിസൈല്‍ പ്രതിരോധത്തിന്റെ ശബ്ദമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നു. പൊതുജനങ്ങളുടെ സമാധാനത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസ കേന്ദ്രങ്ങളിലൂടെയാണ് പലപ്പോഴും വലിയ ശബ്ദം പുറപ്പെടുവിച്ച് മോഡിഫൈഡ് വാഹനങ്ങള്‍ ഓടിക്കുന്നത്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നിരവധി ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശബ്ദങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി പരിശോധനാ കാമ്പെയ്‌നുകളും ചെക്ക്‌പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജ പോലീ്‌സ് സെന്‍ട്രല്‍ റീജിയണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖസ്സൗനി പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പ്രകാരം, അമിത ശബ്ദം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും വാഹനം കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ വിശ്വാസികളുടെ തിരക്ക്

0

റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പ്രാര്‍ത്ഥനക്കായി പള്ളികളില്‍ വിശ്വാസികളുടെ തിരക്ക്. ജുമുഅ നമസ്‌കാരത്തിനായി വലിയ ജനത്തിരക്ക് മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. ഈ മാസം 19 നോ 20 നോ ആകും ചെറിയ പെരുന്നാള്‍.

റമദാന്‍ അവസാന പത്തിലേക്ക് എത്തിയപ്പോള്‍ പള്ളികളില്‍ വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്ത ഖദറിലൂടെയാണ് വിശ്വാസികള്‍ കടന്നുപോകുന്നത്.. പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും സജീവമാകാന്‍ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രയാസങ്ങള്‍ക്കിടയിലും ക്ഷമ കൈവിടാതെ മുന്നോട്ട് പോകാനും, നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കാനും ആഹ്വാനമുയര്‍ന്നു. മേഖലയിലെ നിലവിലെ സംഘര്‍ഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്ന് ഖുതുബയില്‍ അധികൃതര്‍ വിശ്വാസികളോട് നിര്‍ദേശിച്ചിരുന്നു. അടുത്തയാഴ്ചയാണ് പെരുന്നാള്‍. യുഎഇയിലെ മാസപ്പിറവി നിരീക്ഷണ സമിതി ഈ മാസം 18 ന് വൈകിട്ട് ആകാശത്ത് ചന്ദ്രക്കലയെ തിരയും. 18-ന് ചന്ദ്രനെ കണ്ടാല്‍ 19 ന്‌ െപരുന്നാള്‍ ആഘോഷിക്കും. ചന്ദ്രനെ കണ്ടില്ലെങ്കില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി 20നാകും പെരുന്നാള്‍.


ഇറാന്‍ ആക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഗള്‍ഫ് രാജ്യങ്ങള്‍

0

ഇറാന്‍ ആക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഗള്‍ഫ് രാജ്യങ്ങള്‍. ഡ്രോണ്‍ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ദുബായ് സെന്‍ട്രലിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം ഒമാനിലെ സൊഹാറിലുണ്ടായ ഡ്രോണ്‍ ആക്രണമത്തില്‍ 2 പ്രവാസികള്‍ മരിച്ചു.

ഇറാന്‍-ഇസ്രായേല്‍- അമേരിക്ക യുദ്ധംതുടങ്ങി ഇന്നേയ്ക്ക് രണ്ടാഴ്ച. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുക്കുന്ന മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളെ അതിശക്തമായാണ് യുഎഇ പ്രതിരോധിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കി സായുധസേന സുരക്ഷാ കവചം തീര്‍ക്കുകയാണ്.യുഎഇയിലെ ജനജീവിതം 14 ദിവസങ്ങള്‍ക്കിപ്പുറവും സാധാരണനിലയിലാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. നിരത്തുകളും മാളുകളും സജീവമാണ്. അതേസമയം ഇന്ന് ദുബായ്ക്ക് നേരെയെത്തിയ ഡ്രോണുകളും പ്രതിരോധിക്കാന്‍ യുഎഇ സായുധസേനയ്ക്കായി. എന്നാല്‍ ഡ്രോണ്‍ നിര്‍വ്വീര്യമാക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ദുബായ് സെന്‍ട്രലിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തിനാണ് നാശനഷ്ടമുണ്ടായത് ആര്‍ക്കും പരിക്കില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം ഒമാനിലെ സൊഹാറിലുണ്ടായ ഡ്രോണ്‍ ആക്രണമത്തില്‍ 2 പ്രവാസികള്‍ മരിച്ചു. അല്‍ അവാഹി വ്യവസായ മേഖലയില്‍ ആണ് ആക്രമണമുണ്ടായത്. അതിനിടെ അമേരിക്കയുടെ സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നുവീണതായി യുഎസ് സെന്‍ട്രല്‍ കാന്‍ഡ് അറിയിച്ചു. ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയില്‍ തകര്‍ന്നുവീണത്.

78 സര്‍വ്വീസുകളുമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍

0

യുഎഇയിലേയ്ക്കും വെസ്റ്റ് ഏഷ്യയിലേയ്ക്കുമായി കൂടുതല്‍ വിമാനസര്‍വ്വീസുകളുമായി ഇന്ത്യന്‍ വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് 78 സര്‍വ്വീസുകളാണ് നിശ്ചിയിച്ചിരിക്കുന്നത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുായി അറുപത് പ്രത്യേക വിമാനസര്‍വ്വീസുകളാണ് ഇന്നുള്ളത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇ, ജിദ്ദ, മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്ക് കൂടുതല്‍ പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് മാത്രം 78 സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നും യാത്രക്കാരുടെ എണ്ണംകൂടിയതോട് കൂടുതല്‍ പ്രത്യേക സര്‍വ്വീസുകളാണ് ഒരുക്കിയിരിക്കുന്നത്. , കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് നിശ്ചിയിച്ചിരിക്കു്‌നത്. കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിഡന്റെയും പ്രത്യേക വിമാനസര്‍വ്വീസുകള്‍ റിയാദിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നുണ്ട്. ദുബായ്, അബുദബി, റാസ് അല്‍ ഖൈ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍നിന്ന് പ്രത്യേക വിമാനങ്ങലാണ് സര്‍വ്വീസ് ടത്തുന്നത്. ജിദ്ദയില്‍നിന്ന് ഡെല്‍ഹി, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ്. വിമാനക്കമ്പനികളില്‍നിന്ന് കൃത്യമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താന്‍ പാടുള്ളൂ എന്ന മുന്നറിയിപ്പ് അധികൃതര്‍ അവര്‍ത്തിക്കുന്നുണ്ച്. സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തിയതിയിലേയ്ക്ക് ടിക്കറ്റ് റീ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.


ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് പുതിയ നിയമം

0

ദുബായിലെ സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു. പുറം ജോലിക്കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരു പ്രവാസിക്ക് ഒരു എമറാത്തി എന്ന തോതില്‍ ആളുകളെ നിയമിക്കണമെന്നാണ് പ്രധാന ചട്ടം. സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചകള്‍ക്കുള്ള പിഴകളും ശിക്ഷയും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറം ജോലിക്കരാര്‍ നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി സേവനം നല്‍കുന്ന സ്വകാര്യ കരാര്‍ കമ്പനികളെ നിയന്ത്രിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് ഈ നടപടി. പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനികള്‍ ഓരോ വിദേശി ജീവനക്കാരനും പകരം കുറഞ്ഞത് ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയമിച്ചിരിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് നിയമപരമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കേണ്ടത് കരാര്‍ കമ്പനിയുടെ ഉത്തരവാദിത്തമാണ്. സേവന രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികള്‍ക്ക് ഒരേ സേവനം നല്‍കാന്‍ അനുമതി നല്‍കും. എന്നാല്‍ കുത്തകാവകാശം അനുവദിക്കില്ല. പുറം ജോലിക്കരാര്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരാത്ത സാഹചര്യത്തില്‍ മാത്രമേ ഒരു കമ്പനിക്ക് സ്ഥിരമായി കരാര്‍ നല്‍കാന്‍ പാടുള്ളൂ . നിലവിലുള്ള കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പിഴകള്‍ ഒഴിവാക്കി, ബഹ്‌റൈനിലും വിസാ കാലാവധി നീട്ടി

0

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമായി വിസ കാലാവധി നീട്ടി നല്‍കി ബഹ്‌റൈന്‍. കാലാവധികഴിഞ്ഞ വിസകള്‍ക്കുള്ള പിഴകള്‍ ഒഴിവാക്കിയതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നിലവില്‍ ബഹ്‌റൈനില്‍ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ് വിസകളുടെയുംം കാലാവധി നീട്ടിയതായി ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് അറിയിച്ചു. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവര്‍ക്ക്, രാജ്യം വിടാന്‍ വൈകിയതിലൂടെ ഉണ്ടായ പിഴകളില്‍ നിന്ന് ഇളവ് ലഭിക്കും. വ്യോമപാതകള്‍ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നതും എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതുമായ വിസകള്‍ക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു. ബഹ്‌റൈന് പുറത്തുള്ള സന്ദര്‍ശകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ സംഘര്‍ഷ സാഹചര്യവും വ്യോമഗതാഗത തടസ്സവും പരിഗണിച്ചാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ബഹ്‌റൈന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബഹ്‌റൈന്‍ വ്യോമപാതയുടെ അടച്ചിടല്ഡ തുടരുന്നതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന

അടിയന്തര സാഹചര്യങ്ങളിലെ മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

0

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മീഡിയ ബ്യൂറോ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്യൂറോ നിര്‍ദേശിച്ചു.

സംഘര്‍ഷം സാഹചര്യം തുടരുന്നതിനിടെയാണ് ജനങ്ങളുടെ സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വീടുകളിലോ ഓഫിസുകളിലോ ഉള്ളവര്‍ ബാല്‍ക്കണി, ജനാലകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി സുരക്ഷിതമായ ഉള്‍വശത്തേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രം ലിഫ്റ്റ് ഒഴിവാക്കി പടികള്‍ ഉപയോഗിക്കുക. ഗ്ലാസ് ഭിത്തികളില്‍ നിന്നും ജനാലകളില്‍ നിന്നും അകന്നുനില്‍ക്കുക. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നത് വരെ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരുക. പുറത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിതമായ ഏറ്റവും അടുത്ത കെട്ടിടത്തിലേക്ക് മാറുക. വാഹനമോടിക്കുന്നവര്‍ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് വാഹനം മാറ്റി പാര്‍ക്ക് ചെയ്ത് അഭയം തേടുക. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വിഡിയോകളോ ശബ്ദസന്ദേശങ്ങളോ പങ്കുവയ്ക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സംഭവസ്ഥലങ്ങളില്‍ നിന്ന് ഫോട്ടോകളോ വിഡിയോകളോ എടുത്ത് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


ഇഹ്‌സാന്‍ : ജീവകാരുണ്യത്തിനായി 100 കോടി റിയാല്‍ സമാഹരിച്ചു

0

സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ‘ഇഹ്‌സാന്‍’ വഴി നടപ്പാക്കുന്ന ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിന്‍ വന്‍ വിജയത്തിലേക്ക്. കാമ്പയിന്‍ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 100 കോടി റിയാല്‍ സമാഹരിക്കാനായായി അധികൃതര്‍ അറിയിച്ചു.

സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സാങ്കേതിക മേല്‍നോട്ടത്തിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകെ 100 കോടി സൗദി റിയാല്‍ ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ക്കായി സമാഹരിച്ചതായി ഇഹ്‌സാന്‍ അധികൃതര്‍ അറിയിച്ചു. അത്യന്താധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തികച്ചും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ധനസമാഹരണം നടത്തുന്നത്. നല്‍കുന്ന സംഭാവനകള്‍ അര്‍ഹരായ കൈകളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമിനുണ്ട്.ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക ശരീഅ കമ്മിറ്റിയും പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ എന്നിവര്‍ ഈ കാമ്പയിനില്‍ സജീവമായി പങ്കുചേരുന്നുണ്ട്. ജീവകാരുണ്യ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ച ഇഹ്‌സാന്‍ വഴി നിരവധി പേര്‍ക്കാണ് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അര്‍ഹരായവരിലേക്ക് കൃത്യമായ സഹായമെത്തിക്കുന്നതിനും സൗദി ഭരണകൂടം നല്‍കുന്ന മുന്‍ഗണനയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.