Friday, August 7, 2026
Home Blog Page 54

ഷാര്‍ജ ഖോര്‍ഫക്കാനിലേക്ക് പുതിയ മലയോര പാത: ജബല്‍ദീം പദ്ധതിയും പുരോഗമിക്കുന്നു

0

ഷാര്‍ജ: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഖോര്‍ഫക്കാനിലേക്ക് പുതിയ മലയോര പാത നിര്‍മ്മിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തിലേക്കാണ് പുതിയ മലയോരപാത. എമിറേറ്റിലെ ശൈത്യകാല വിനോദ സഞ്ചാരം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനാണ് പദ്ധതി. ഇതുവരെ കാണാത്ത അത്ഭുതം. ഇങ്ങനെയാണ് ഷാര്‍ജയിലെ ഖോര്‍ഫക്കന്‍ മലനിരകളിലേക്ക് നിര്‍മ്മിക്കുന്ന പുതിയ പാതയുടെ വിശേഷണം. യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതിയ റോഡ് പദ്ധതി പ്രഖ്യാപിച്ചത്. ശൈത്യകാലത്ത് പര്‍വ്വതനിരകളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനാണ് പദ്ധതി. അല്‍ ഖുസൈര്‍ തുരങ്കത്തില്‍ നിന്നും പാത ആരംഭിക്കും. മലനിരകളിലൂടെ സഞ്ചരിച്ച് മനോഹരമായ വഴിയോര കാഴ്ചകള്‍ സമ്മാനിച്ച് ഖോര്‍ഫക്കനിലെ ഏറ്റവും വലിയ പര്‍വ്വതനിരകളില്‍ അവസാനിക്കും. ഖോര്‍ഫക്കന്റെ നോക്കെത്താ ദൂരത്തെ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും വിധമാണ് പദ്ധതി നടപ്പിലാക്കുക. ഖോര്‍ഫക്കാനിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പാത പര്‍വ്വത പ്രദേശങ്ങളിലേക്കെത്തും. യുഎഇയില്‍ ശൈത്യകാലത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമെന്ന നിലയിലാണ് ഷാര്‍ജ ഭരണകൂടം മലയോര പാത നിര്‍മ്മിക്കുന്നത്. റോഡ് പദ്ധതിയ്‌ക്കൊപ്പം കല്‍ബയില്‍ ജബല്‍ ദീം പദ്ധതിയും തുറക്കുമെന്ന് ഷെയ്ഖ് ഡോ സുല്‍ത്താന്‍ അറിയിച്ചു. വിശ്രമ സ്ഥലം, ഫാമുകള്‍, കളിസ്ഥലം, കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജബല്‍ ദീം പദ്ധതി. 2026 മാര്‍ച്ചോടെ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആളില്ലാത്ത വീട്ടില്‍ മോഷണം: അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

0

ദുബൈ: ആള്‍താമസം ഇല്ലാത്ത വില്ലയില്‍ മോഷണം നടത്തിയ അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം പ്രതികളെ നാടുകടത്തും. ജബല്‍ അലിയിലെ ഒരു വില്ലയില്‍ അതിക്രമിച്ചു കയറി പണവും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും, മറ്റ് വസ്തുക്കളുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. വീട്ടുടമസ്ഥര്‍ വിദേശയാത്ര നടത്തിയതിന് പിന്നാലെ വിസിറ്റ് വീസയില്‍ രാജ്യത്ത് എത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. വീട്ടുടമസ്ഥര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പ്രതി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെ പിടികൂടിയത്. സംഘത്തില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ കണ്ടെടുത്തു.

നൂറ് ദിര്‍ഹം:ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതിമാസ പാര്‍ക്കിംഗ് നിരക്ക്

0

ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ പ്രതിമാസ പാര്‍ക്കിംഗ് നിരക്ക് പ്രഖ്യാപിച്ച് പാര്‍ക്ക് ഇന്‍ കമ്പനി. നൂറ് ദിര്‍ഹത്തിന് പ്രതിമാസ പാര്‍ക്കിംഗ് നല്‍കുന്ന പുതിയ പാക്കേജ് പ്രഖ്യാപിച്ചു.ദുബൈയില്‍ പാര്‍ക്കിംഗ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പ്രതിമാസ സബ്‌സ്‌ക്രിബ്ഷന്‍ പാക്കേജ് പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായാണ് പുതിയ സേവനം. നൂറ് ദിര്‍ഹം നിരക്കില്‍ പ്രതിമാസം പാര്‍ക്കിംഗ് അനുവദിക്കും. കാമ്പസിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ എ,ബി,സി,ഡി സോണുകള്‍ പാര്‍ക്കിങിനായി ഉപയോഗിക്കാം.

കാമ്പസിനടുത്തായി സൗകര്യപ്രദമായതും ചിലവ് കുറഞ്ഞതുമായ പാര്‍ക്കിങ് സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. കുറഞ്ഞ നിരക്കില്‍ പാര്‍ക്കിംഗ് സീസണല്‍ കാര്‍ഡുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഉപയോഗിക്കാം. ബഹുനില പാര്‍ക്കിംഗുകളിലെയും മറ്റ് പാര്‍ക്കിംഗ് മേഖലകളിലെയും നിരക്ക് നിലവിലെ രീതിയില്‍ തുടരും. ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങിന് 735 ദിര്‍ഹമാണ് നിരക്ക്. മറ്റ് പൊതു പാര്‍ക്കിംഗുകള്‍ സോണുകള്‍ തിരിച്ചുള്ള പണം ഈടാക്കും.


സിറിയന്‍ തലസ്ഥാനത്ത് വ്യാപക ആക്രമണം നടത്തി ഇസ്രയേല്‍

0

സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ വ്യാപക ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് അടക്കം ആക്രമണം ഉണ്ടായി.സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം നയിക്കുന്ന ദ്രൂറസ്് വിഭാഗത്തിന് പിന്തുണ നല്‍കുന്നതിന് ആണ് ഇസ്രയേല്‍ ആക്രമണം.മൂന്ന് ദിവസമായി സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകായണ് ഇസ്രയേല്‍ സൈന്യം.ദമാസ്‌ക്കസില്‍ സിറിയന്‍ പ്രതിരോധമന്ത്രാലയ ആസ്ഥാനം അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ആണ് ആക്രമിക്കപ്പെട്ടത്.സിറിയ്ക്ക് നല്‍കിയ സമയം അവസാനിച്ചുവെന്നും കനത്ത ആക്രമണം തുടരും എന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.സിറിയന്‍ പ്രസിഡന്റിന്റെ കൊട്ടരത്തിന് സമീപത്തെ സൈനിക കേന്ദ്രവും ആക്രമിക്കപ്പെട്ടു.തെക്കന്‍ സിറിയയിലെ ദ്രൂസി വിഭാഗക്കാരും ബെദൂയിനികളും തമ്മില്‍ ഈ ആഴ്ച്ച ആദ്യം ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു.സംഘര്‍ഷം നേരിടുന്നതിന് ദക്ഷിണ സിറിയയിലെ സൈ്വദയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.

ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം കടുപ്പിച്ചത്. സിറിയന്‍ സൈന്യത്തിന്റെ ടാങ്കുകളും ഇസ്രയേല്‍ സൈന്യം ആക്രമിച്ചു.സൈ്വദയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സൈന്യം പിന്മാറുകയും ചെയ്‌തെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായില്ല.ദ്രൂസി വിഭാഗങ്ങള്‍ക്ക് സ്വാധിനമുള്ള മേഖലയില്‍ നിന്നും ആണ് സൈന്യം പിന്മാറ്റം നടത്തിയത്.ഇസ്രയേല്‍ സൈന്യം സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുകയാണെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷാര ആരോപിച്ചു.രാജ്യത്തെ വിഭജിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്.ദ്രൂസ് വിഭാഗത്തേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുക സിറിയയുടെ ഉത്തവാദിത്തം ആണെന്നും.പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ തടയും എന്നും അഹമ്മദ് അല്‍ ഷാര പറഞ്ഞു.

വിസ്എയര്‍:നിരവധി ജീവനക്കാരുടെ തൊഴിലില്‍ അനിശ്ചിതത്വം

0

വിസ് എയര്‍ അബുദബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ യുഎഇയില്‍ നൂറുകണക്കിന് ജീവനക്കാര്‍ പ്രതിസന്ധിയില്‍.450-ഓളം പേര്‍ വിഎസ് എയര്‍അബുദബിയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ ഒന്ന് മുതല്‍ സര്‍വീസ് ഇല്ലെന്നാണ് വിസ് എയറിന്റെ അറിയിപ്പ്.ഹംഗേറിയന്‍ എയര്‍ലൈനായ വിഎസ്എയര്‍ അബുദബി കേന്ദ്രമാക്കി നിരവധി പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നടത്തിയിരുന്നു.ഈ മേഖലയില്‍ നിരവധി പേര്‍ക്ക് തൊഴിലും നല്‍കി.എന്നാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനം വിഎസ് എയറില്‍ ജോലി ചെയ്തിരുന്ന 450-ഓളം പേരുടെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

വിഎസ് എയര്‍ സി.ഇ.ഒ ജോസേഫ് വറാഡി കഴിഞ്ഞ ദിവസം ജീവനക്കാരെ നേരിട്ട് ബന്ധപ്പെട്ട് ബദല്‍ മാര്‍ഗ്ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിസ് എയറിന്റെ തന്നെ യൂറോപ്യന്‍ ശൃംഖലയിലെ ജോലി വാഗ്ദാനം ആണ് ഇതില്‍ പ്രധാനം.പക്ഷെ വിസ് എയര്‍അബുദബിയില്‍ ജോലി ചെയ്തിരുന്ന നിരവധി പേരും യൂറോപ്പിലേക്ക് കുടിയേറുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ആണെന്നും ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബറില്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് പ്രത്യേക അലവന്‍സ് നല്‍കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.പശ്ചിമേഷ്യയില്‍ വ്യോമഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെടുന്നതും കാലാവസ്ഥയും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസ് എയര്‍സര്‍വീസ് അവസാനിപ്പിക്കുന്നത്.

കുവൈത്തില്‍ സന്ദര്‍ശകവീസ അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

0

കുവൈത്തില്‍ സന്ദര്‍ശകവീസ്‌ക്കായി പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു.കുവൈത്ത് വീസ എന്ന പേരില്‍ ആണ് പുതിയ പ്ലാറ്റ്‌ഫോം.വീസ നടപടിക്രമങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.കുടുംബ വീസ അടക്കം മുഴുവന്‍ കുവൈത്ത് സന്ദര്‍ശക വീസകള്‍ക്കും ഇനി പുതിയ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം.https://kuwaitvisa.moi.gov.kw എന്ന പ്ലാറ്റ്‌ഫോമിലാണ് സേവനങ്ങള്‍ ലഭിക്കുക.സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഈ പ്ലാറ്റ്‌ഫോം വഴി ഇനി വീസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.വീസ അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിനും ഇതെ പ്ലാറ്റ്‌ഫോം വഴി സാധിക്കും.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആണ് പുതിയ സംവിധാനം.

ഫാമിലി,ടൂറിസ്റ്റ്,കൊമേഴ്‌സ്യല്‍ തുടങ്ങിയ വിസകളില്‍ കുവൈത്ത് സന്ദര്‍ശക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് പുതിയ പ്ലാറ്റ്‌ഫോം വഴി സേവനം ലഭ്യമാക്കുന്നത്.കുടുംബ സന്ദര്‍ശഖവീസയ്ക്ക് മൂന്ന് മാസം ആണ് കാലാവധി അനുവദിക്കുന്നത്. കുവൈത്തില്‍ താമസവീസയുള്ള വ്യക്തിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.വിനോദസഞ്ചാരത്തിനും വിനോദ ആവശ്യങ്ങള്‍ക്കുമായി രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. 90 ദിവസം ആണ് ഈ വീസയ്ക്ക് കാലാവധി

കേരളത്തില്‍ മഴമുന്നറിയിപ്പും പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കി

0

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു.പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു.ഈ മാസം 20വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നിലനില്‍ക്കെ പ്രളയസാധ്യതാ മുന്നറിയിപ്പ് കൂടി നല്‍കി ജലസേചന വകുപ്പും കേന്ദ്ര ജലകമ്മീഷനും.അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.നദികളുടെ തീരത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം.നിര്‍ദേശമനുസരിച്ച് മാറിതാമസിക്കണമെന്നും അധികൃതര്‍.

വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.കാസര്‍ഗോഡ്,തൃശൂര്‍,വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു.മഴയെ തുടര്‍ന്ന് വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ കനത്ത ജാഗ്രത.വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു.

ബ്ലുലൈന്‍ നിര്‍മ്മാണം:ദുബൈ മിര്‍ദിഫില്‍ ഗതാഗതനിയന്ത്രണം

0

ദുബൈ മെട്രോയുടെ ബ്ലലൈന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആര്‍ടിഎ.മിര്‍ദിഫ് മേഖലയില്‍ ആണ് ഗതാഗതം നിയന്ത്രണം.മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്ത് അഞ്ചും എട്ടും സ്ട്രീറ്റുകള്‍ക്കിടയിലെ റൗണ്ട് എബൗട്ട് അടച്ചിടും എന്നാണ് ആര്‍ടിഎയുടെ അറിയിപ്പ്.അഞ്ചാം സ്ട്രീറ്റില്‍ നിന്നും എട്ടാം സ്ട്രീറ്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും.സിറ്റിസെന്റര്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിംഗിലേക്ക് ഒരു ബദല്‍ പാത ഒരുക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി.സിറ്റി സെന്ററിന് സമീപം മിര്‍ദിഫ് സ്ട്രീറ്റില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ ഘൂറൂബ് സ്ട്രീറ്റിന് സമീപം യൂടേണ്‍ സൗകര്യം ഒരുക്കും.

2029-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് ദുബൈ ഭരണകൂടം മെട്രോ ബ്ലുലൈനിന്റെ നിര്‍മ്മാണം ആരഭിച്ചിരിക്കുന്നത്.ആദ്യ മെട്രോ സ്‌റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മാസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് നിര്‍വഹിച്ചത്.മുപ്പത്ത് കിലോമീറ്റര്‍ നീളത്തിലാണ് പുതിയ ലൈന്‍ നിര്‍മ്മിക്കുന്നത്.

ദുബൈയില്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഗ്രേറ്റ് സമ്മര്‍ സെയില്‍

0

ദുബൈയില്‍ വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വീണ്ടും സമ്മര്‍സെയില്‍ എത്തുന്നു.ജുലൈയ് പതിനെട്ട് മുതല്‍ ആണ് സമ്മര്‍ സെയില്‍ നടക്കുക.എമിറേറ്റുകളിലെ ഷോപ്പിംഗ് മാളുകളിലാണ് വിലക്കിഴിവ്.നാളെ മുതല്‍ ഓഗസ്റ്റ് പത്ത് വരെ നീണ്ടുനില്‍ക്കുന്നതാണ് ഗ്രേറ്റ് ദുബൈ സമ്മര്‍ സെയ്‌ലിന്റെ പുതിയ പതിപ്പ്.എമിറേറ്റിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് സമ്മര്‍ സെയില്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് അടക്കം തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും എന്നാണ് വാഗ്ദാനം.ഇത് കൂടാതെ ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ ക്യഷ് പ്രൈസും നിസാന്‍ പട്രോള്‍ കാറുകളും സമ്മാനമായി നേടുന്നതിനും അവസരം ഉണ്ട്.

മൂന്നൂറ് ദിര്‍ഹത്തില്‍ കൂറയാത്ത പര്‍ച്ചേസുകള്‍ നടത്തുന്നവര്‍ക്ക് ആണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ഇത് കൂടാതെ പ്രത്യേക സൂപ്പര്‍ സെയിലുകളും വരും ദിവസങ്ങളില്‍ നടക്കും.ജൂലൈയ് പതിനെട്ടിന് എമിറേറ്റിലെ മജീദ് അല്‍ ഫുത്തൈം മാളുകളില്‍ ആണ് പ്രത്യേക സമ്മര്‍സെയില്‍.രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് ഡിസ്‌കൗണ്ട് സെയില്‍.മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദേര,മിര്‍ദിഫ്,മെയ്‌സെം,അല്‍ബര്‍ഷ സിറ്റി സെന്റുകള്‍ എന്നിവിടങ്ങളിലാണ് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവ് ലഭിക്കുക.നൂറിലധികം പ്രാദേശിക-രാജ്യാന്തരബ്രാന്‍ഡുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും എന്നാണ് പ്രഖ്യാപനം.

എയര്‍ഇന്ത്യ രാജ്യാന്തര സര്‍വ്വീസുകള്‍ ഭാഗീകമായി പുനസ്ഥാപിക്കുന്നു

0

അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ. സര്‍വ്വീസുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പുനരാരംഭിക്കും. ഒക്ടോബറോടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കാനാണ് എയര്‍ഇന്ത്യയുടെ നീക്കം.എയര്‍ഇന്ത്യ സേഫ്റ്റി പോസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ബോയിങ് ഡ്രൈീംലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ പരിശോധനയും ആരംഭിച്ചതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ചില സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിക്കുന്നതിനാണ് എയര്‍ഇന്ത്യയുടെ നീക്കം. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ അഹമ്മദാബാദ് – ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകള്‍ നടത്തും. നിലവിലുള്ള അഹമ്മദാബാദ് – ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വ്വീസിന് പകരമായാണ് സര്‍വ്വീസ്. ദില്ലിയില്‍ നിന്നും ലണ്ടന്‍ ഹീത്രൂ, സൂറിക്, ടോക്കിയോ, സോള്‍ തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.

ബംഗളൂരു ലണ്ടന്‍ ഹീത്രൂ, അമൃത്സര്‍ ബര്‍മിങ്ങാം, ദില്ലി പാരിസ്, ദില്ലി മിലാന്‍, ദില്ലി വിയന്ന, ദില്ലി ആംസ്റ്റര്‍ഡാം, വിവിധ വടക്കേ അമേരിക്കന്‍ റൂട്ടുകള്‍, ഓസ്‌ട്രേലിയന്‍ റൂട്ടുകള്‍ എന്നിവിടങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. അമൃത്സര്‍ – ലണ്ടന്‍, ഗോവ -ലണ്ടന്‍, ബംഗളൂരു – സിംഗപ്പൂര്‍, പൂനെ-സിംഗപ്പൂര്‍ തുടങ്ങിയ ചില റൂട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ താല്‍ക്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് 1 നും സെപ്റ്റംബര്‍ 30 നും ഇടയില്‍ ആദ്യം ഷെഡ്യൂള്‍ ചെയ്ത ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുമെന്നും യാത്രക്കാര്‍ റീബുക്കിങ് അല്ലെങ്കില്‍ റീഫണ്ട് ഓപ്ഷനുകള്‍ക്കായി ബന്ധപ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സര്‍വ്വീസുകള്‍ ഭാഗീകമായി പുനസ്ഥാപിക്കുന്നതോടെ എയര്‍ ഇന്ത്യ ആഴ്ചയില്‍ 63 റൂട്ടുകളിലായി 525ലേറെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 1 ഓടെ പൂര്‍ണമായ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.