പരിശോധന ശക്തം,വിലക്കയറ്റം തടയാന്‍ 20 ദിവസത്തിനിടെ നടത്തിയത് 8,168 പരിശോധനകള്‍
യുഎഇ വിപണികളില്‍ വിലക്കയറ്റം തടയാനായി സാമ്പത്തികടൂറിസം മന്ത്രാലയം 20 ദിവസത്തിനിടെ നടത്തിയത് എണ്ണായിരത്തിലേറെ പരിശോധനകള്‍. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി 8,168 പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് സാമ്പത്തികടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയത്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കത്തില്‍ 216 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 729 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. വിപണിയിലെ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും തടയാന്‍ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 പ്രധാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ദിവസേന സ്റ്റോക്ക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന ഔട്ട്‌ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ പ്രധാന ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും അധികൃതര്‍ 36ലധികം തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. ഫെബ്രുവരി 28 നും മാര്‍ച്ച് 17 നും ഇടയില്‍ ലഭിച്ച 2,441 ഉപഭോക്തൃ പരാതികളില്‍ ഭൂരിഭാഗവും ഭക്ഷ്യവില വര്‍ദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ മന്ത്രാലയം ഉടനടി ഇടപെട്ട് പരിഹരിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ അറസ്റ്റില്‍
ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ കൂടി യുഎഇയില്‍ അറസ്റ്റില്‍. ദേശീയ സുരക്ഷയെ ബാധിക്കുന്നതും
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് അറസ്റ്റിലായവര്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണശ്രമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് യുഎഇ നടപടി കടുപ്പിക്കുന്നത്. യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിധേയമാക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. യു.എ.ഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കി പ്രചരിപ്പിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ത്യ, നേപ്പാള്‍, ഈജിപ്ത്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 പുരുഷ•ാരും സ്ത്രീകളുമാണ് ഈ സംഘത്തിലുള്ളത്. എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ച സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവരാണ് രണ്ടാമത്തെ സംഘം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പേരുകളും ദേശീയ പതാകയും ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കി വ്യാജ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താനും ഇവര്‍ ശ്രമിച്ചു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 7 പുരുഷ•ാരാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ശത്രുരാജ്യത്തെയും അവരുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതാണ് മൂന്നാമത്തെ സംഘം ചെയ്തത്. മിസൈല്‍ ആക്രമണങ്ങളെ സൈനിക നേട്ടമായി ചിത്രീകരിക്കുകയും ശത്രുരാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 6 പുരുഷ•ാരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
രൂപക്ക് റെക്കോഡ് ഇടിവ് ; ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ച നേരിട്ടത്.
നിലവില്‍ ഡോളറിനെതിരെ 92.54 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞത്. ക്രൂഡ് വില ബാരലിന് 100 ഡോളര്‍ പിന്നിട്ടത് രൂപക്ക് ഭീഷണിയായി. ഇതോടെ ദിര്‍ഹമിന് 25.20 രൂപ വരെയായി. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാല്‍ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇനിയും ഉയരും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി വിനിമയനിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തല്‍ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിച്ചതോടെ ഇടക്കാലത്ത് വീണ്ടും നിരക്ക് ഉയര്‍ന്നു. ഫെബ്രുവരി 28ന് മേഖലയില്‍ സംഘര്‍ഷം രൂപപ്പെടുന്നതിന് മുമ്പ് ബാരലിന് 70 ഡോളര്‍ ആയിരുന്ന എണ്ണവില 100 ഡോളര്‍ കടന്നിട്ടുണ്ട്. ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ കറന്‍സിക്ക് കനത്ത സമ്മര്‍ദം നേരിടേണ്ടിവരും. ഇതാണ് മൂല്യത്തെ ബാധിക്കുന്നത്. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ആഗോള ധനകാര്യ വിപണികളില്‍ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായ ഘടകമാണ്. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വ്വീസുകള്‍ കുറച്ചു
യുഎഇ വിമാനത്താവള അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഇന്നത്തെ താല്‍ക്കാലിക സര്‍വീസുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
ഡല്‍ഹി ദുബായ് റൂട്ടില്‍ ഒരു റിട്ടേണ്‍ ഫ്‌ലൈറ്റ് മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു, അതേസമയം ദുബായിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ നാലെണ്ണവും റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആറ് ദുബായ് വിമാന സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കി, ഡല്‍ഹിദുബായ് റിട്ടേണ്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റുകയോ, മുഴുവന്‍ തുകയും തിരികെ ലഭിക്കുന്ന റീഫണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. ഈ അപ്രതീക്ഷിത തടസ്സങ്ങള്‍ യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫിസുമായി ബന്ധപ്പെടുക.
ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. നേരത്തെ നീട്ടിവെച്ച പരീക്ഷകളടക്കമാണ് റദ്ദാക്കിയത്. ഫലപ്രഖ്യാപനം എങ്ങനെ വേണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് പരീക്ഷകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഒപ്പം ഇതുവരെ നീട്ടിവെച്ച പരീക്ഷകളും റദ്ദാക്കി. മേഖലയിലെ സംഘര്‍ഷ സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലം നിര്‍ണയിക്കാന്‍ സാധ്യത. യു.എ.ഇയില്‍ നടക്കേണ്ട സി.ഐ.എസ്.സി.ഇ 10, 12 പരീക്ഷകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ച്ച് 2ല്‍ മുതല്‍ ഏപ്രില്‍ ആറുവരെ മാറ്റിയ പരീക്ഷകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ഇറാന്‍ യുദ്ധം പതിനാറാം ദിവസത്തിലേക്ക്
ഇന്നലെ രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ തുടര്‍ന്നു. യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാന്റെ ആക്രമണത്തെ ശക്തമായി തന്നെ പ്രതിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങള് തങ്ങളുടെ പൗര•ാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകാന്‍ തുടങ്ങി.
യുദ്ധത്തിന്റെ പതിനാറാം ദിവസവും അയല്‍രാജ്യങ്ങളായ ജിസിസി രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ അയച്ചത്. സൗദി, കുവൈത്ത്, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ കാര്യക്ഷമമായി തന്നെ പ്രതിരോധിച്ചു. അബുദബിയിലെ റുവൈസിലെ എണ്ണകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയില്‍ ഡ്രണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടുത്തമുണ്ടായി. ദുബൈ മറീന, അല്‍ സുഫൗ എന്നിവിടങ്ങളിലും മിസൈലുകളെ വിജയകരമായി യുഎഇ എയര്‍ ഡിഫന്‍സ് പ്രതിരോധിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തമാസം നടക്കേണ്ടിയിരുന്ന ബഹ്‌റൈന്‍, സൗദി അറേബ്യ സര്‍ക്യൂട്ടുകളിലെ ഫോര്‍മുല വണ്‍ കാര്‍ റേസ് റദ്ദാക്കി.
പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ
പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ. 2026 കുടുംബ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇ കുടുംബക്ഷേമ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫസ വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷ നല്‍കാം.
യുഎഇയില്‍ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകും. ഒരു കുഞ്ഞെങ്കിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുക. ഈ വര്‍ഷം യുഎഇ കുടുംബവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡുണ്ടെങ്കില്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ ഫസ കാര്‍ഡ് സ്വീകരിക്കും. ഫസ സ്റ്റോറിലൂടെ 28,000 ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ വിലക്കുറവില്‍ ലഭ്യമാകും. ലോകത്താകമാനമുള്ള അഞ്ച് ലക്ഷത്തോളം ഹോട്ടലുകളില്‍ കാര്‍ഡിന്റെ പ്രയോജനം ലഭിക്കും. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 70 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. www.faza.ae എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷിക്കാനാകും. ജീവിക്കാനും ജോലി ചെയ്യാനുമായി യുഎഇ തെരഞ്ഞെടുത്തവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
കരുതല്‍ ശേഖരം സുരക്ഷിതം; ആശങ്ക വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം
ഖത്തറിലെ കരുതല്‍ ശേഖരം പൂര്‍ണ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉറപ്പാക്കിയതായും ആഭ്യന്തരമന്ത്രാലയം.. അടുത്ത പതിനെട്ട് മാസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ പുതിയ വിതരണ മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജല ലഭ്യതയുടെ കാര്യത്തില്‍ സ്ഥിതി വളരെ ആശ്വാസകരമാണ്. മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഏകദേശം നാല് മാസത്തേക്ക് ആവശ്യമായ തന്ത്രപ്രധാനമായ ജല കരുതല്‍ ശേഖരം ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ദേശീയ ജല സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഇതിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആരോഗ്യ മേഖലയിലെ സജ്ജീകരണംരാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ ആരോഗ്യ മേഖല പൂര്‍ണസജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആവശ്യമായ അവശ്യ മരുന്നുകളും, 12 മാസത്തേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും നിലവില്‍ കരുതല്‍ ശേഖരത്തിലുണ്ട്. അതിനാല്‍ ആരോഗ്യ സേവനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ധന വില വര്‍ദ്ധന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ
ഇന്ധനവില വര്‍ദ്ധനയുടെ പിന്നാലെ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ഓരോ ടിക്കറ്റിനും മിഡില്‍ ഈസ്റ്റിലേയ്ക്ക് 900 രൂപ അധികം നല്‍കണം. നിരക്ക് വര്‍ദ്ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളിലെ ടിക്കറ്റിന് ഇന്ധനസര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുകയാണ് ഇന്‍ഡിഗോയും. ജിസിസി രാജ്യങ്ങളിലേയ്ക്ക് 900 രൂപയാണ് ഓരോ ടിക്കറ്റിനും അധികമായി ഈടാക്കുകയെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരസര്‍വ്വീസുകള്‍ക്ക് 425 രൂപയാണ് ഇന്ധനവിലയായി നല്‍കേണ്ടിവരിക. ചൈനയിലേയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും 1800 രൂപയാണ് അധികം നല്‍കേണ്ടിവരിക. 2300 രൂപയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഇന്‍ഡിഗോ അറിയിച്ചു. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. നേരത്തെ ഇന്ധന വിലയിലെ വര്‍ദ്ധന ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍ചാര്‍ജ് കൂട്ടിയിരുന്നു. യു.എ.ഇ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന് ഏകദേശം 36.70 ഫില്‍സാണ് അധികം ഈടാക്കുന്നത്.


