Sunday, April 12, 2026
Home Blog Page 190

എരുമേലിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

0

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരുക്കേറ്റു.

ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്നു പുലർച്ചെ 6.15 ഓടെയാണ് അപകടം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ കുറച്ച് നേരത്തേക്ക് ഗതാഗത തടസമുണ്ടായി.

മഴക്കാലത്തെ ഭക്ഷണം; എന്തൊക്കെ കഴിയ്ക്കാം, കഴിക്കരുത്

0

വൈവിധ്യങ്ങളാൽ സമ്പന്നമായ ഭക്ഷണ ശൈലിയുള്ളവരാണ് കേരളീയർ. പ്രവാസി ജീവിതത്തിൽ പോലും രുചി പരീക്ഷണങ്ങൾക്കു ഇടയിലും നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉള്ള ഭക്ഷണ ശൈലിയാണ് കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ കൃഷി വിഭവങ്ങളുടെ ലഭ്യതയും പ്രാധാന്യവും അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം നമ്മുടെ പൂർവികർ പാലിച്ചുപൊന്നിരുന്നു.

കാലം മാറി, ഫാസ്റ്റ്ഫുഡുകൾ തീൻമേശകളിൽ ഇടം പിടിച്ചതോടെ നമ്മുടെ ആരോഗ്യവും ഇല്ലാതെയായി. ശരിയായ ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിന് വേണ്ട ഊർജം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ മഴക്കാലത്ത് കരുതലോടെ കഴിച്ച് ആരോഗ്യവാൻമാരായി ഇരിക്കാം.

എന്തും കഴിക്കാൻ വരട്ടെ

മഴക്കാലത്തു വയറിളക്കം പോലുള്ള അസുഖങ്ങളും ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വേവിക്കാത്ത ഭക്ഷണത്തിൽ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.

കഞ്ഞി നിസ്സാരക്കാരനല്ല

ഈ സമയത്ത് ദഹനശക്തി കുറവായിരിക്കും. അതിനാൽ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാകാം. അതിൽ മിടുക്കൻ കഞ്ഞി തന്നെ. കുറച്ച് പയറും കൂട്ടി ചെറു ചൂടോടെ കഞ്ഞി കുടിച്ചാൽ ദഹനപ്രശ്നങ്ങൾ പാടേ മാറും. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ചേർത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ നല്ലതാണ്.

സ്ട്രീറ്റ് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് ശുചിത്വം പരമപ്രധാനമാണ്. പരിസര ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷത്തിൽ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുക.

വറുത്തതും പൊരിച്ചതും

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യരുത്. മഴ സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാണ്. അതിനാൽ എണ്ണയിൽ വറുത്ത പലഹാരങ്ങളും മറ്റും ദഹിക്കാൻ പ്രയാസമാകും. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങളും ഉപയോഗിക്കാതിരിക്കുക.

പഴവർഗങ്ങളും പച്ചക്കറികളും

പഴങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും ഇത് പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ കാലത്ത് ധാരാളമായി ലഭിക്കും. ഇവയിൽ നാരുകളും ആന്റി-ഓക്‌സിഡന്റുകളും സമ്പുഷ്ടമായി ഉണ്ട്. കുരുമുളക്, തുളസി, പുതിന, തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താം.

വെള്ളം കുടിക്കാൻ മറക്കരുതേ

ഭക്ഷണസാധനങ്ങളില്‍ മാത്രമല്ല വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. മഴക്കാലത്ത് പൈപ്പിൽ നിന്ന് ലഭിക്കുന്ന ജലം മലിനമാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത് മഴക്കാല രോഗങ്ങള്‍ക്ക് വഴിവെക്കും. തിളപ്പിച്ച് മാത്രം വെള്ളം കുടിക്കുക. മഴക്കാലത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

സ്വവർഗ വിവാഹത്തിന് നിയമാധുതയില്ല; 3-2 ന് സുപ്രീം കോടതി ഹർജികൾ തള്ളി

0

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. ഹർജികളിൽ വെവ്വേറ വിധികളാണ് സുപ്രീം കോടതി അഞ്ചംഗ ബഞ്ച് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹർജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവർ എതിർത്തു.

എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂ. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി കാഴ്ചപ്പാടാണിത്. നഗരങ്ങളിൽ ഉള്ള എല്ലാവരും വരേണ്യ വർഗമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ദുബൈ ജൈറ്റക്‌സില്‍ സന്ദര്‍ശകത്തിരക്കേറി: പങ്കെടുക്കുന്നത് 6000 കമ്പനികള്‍

0

ദുബൈയില്‍ ഇന്നലെ ആരംഭിച്ച ജൈറ്റക്‌സ് ഗ്ലോബലില്‍ സന്ദര്‍ശക തിരക്കേറി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രദര്‍ശകരിലും സന്ദര്‍ശകരിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംഘാടകര്‍.

ജൈറ്റെക്‌സിന്റെ ആദ്യ ദിനം തന്നെ ആയിരങ്ങളാണ് എത്തിയത്. എല്ലാ ഹാളുകളും തന്നെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു.കൂടുതല്‍ ആളുകളും ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ മെട്രോ സ്‌റ്റേഷന്‍ ഉപയോഗിച്ചത് കൊണ്ട് ട്രെയിനുകളിലും തിരക്ക് അനുഭവപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ജൈറ്റക്‌സിന്റെ നാല്‍പ്പത്തിമൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. 180-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി ആറായിരത്തിലധികം പ്രദര്‍ശകര്‍ ആണ് ഇത്തവണ ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധികഷ്ഠിതമായ പ്രോജക്ടുകള്‍ ആണ് ഇത്തവണയും ശ്രദ്ധനേടുന്നത്. ആയിരത്തിലധികം കമ്പനികളാണ് എ.ഐ അധിഷ്ഠിത പദ്ധതികളുമായി
ജൈറ്റക്‌സില്‍ എത്തിയിരിക്കുന്നത്. യുഎഇയിലെ ഫെഡറല്‍- പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും സൗദി അറേബ്യ അടക്കം നിരവധി വിദേശരാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ജൈറ്റക്‌സില്‍ ഉണ്ട്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി, ജിഡിആര്‍എഫ്, യുഎഇ ഫെഡറല്‍ അഥോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സേവനരംഗത്ത് നടപ്പാക്കാന്‍ പോകുന്ന സാങ്കേതികസംവിധാനങ്ങള്‍ ജൈറ്റക്‌സില്‍ ആദ്യ അവതരിപ്പിച്ചിട്ടുണ്ട്.

ജൈറ്റക്‌സിന് ഒപ്പം സ്റ്റാര്‍ട്ടപ്പുകളുടെ മേളയായ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിനും ദുബൈ വേദിയാകുകയാണ്. ഒക്ടോബര്‍ പതിനഞ്ചിന് ആരംഭിച്ച എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ നാളെ അവസാനിക്കും. ദുബൈ ഹാര്‍ബറിലും വേള്‍ഡ് ട്രേയ്ഡ് സെന്ററിലുമായിട്ടാണ് എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ അരങ്ങേറുന്നത്. ഇരുപത്തിയേഴ് ലക്ഷം ചതുരശ്രയടി വീസ്തീര്‍ണ്ണത്തിലാണ് രണ്ട് പ്രദര്‍ശനങ്ങളും നടക്കുന്നത്. ഒക്ടോബര്‍ ഇരുപതിനാണ് ജൈറ്റക്‌സ് സമാപിക്കുക.

യുഎഇയില്‍ ആകാശ ടാക്‌സി 2026-ല്‍: അമേരിക്കന്‍ കമ്പനിയുമായി കരാര്‍

0

2026 ഓടെ രാജ്യത്ത് പറക്കുന്ന ടാക്‌സികളുടെ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി യുഎഇ. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും, യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും പദ്ധതിയ്ക്കായി കരാറില്‍ ഏര്‍പ്പെട്ടു. ഇലക്ട്രിക് എയര്‍ടാക്‌സിളാണ് യുഎഇയുടെ ആകാശത്ത് എത്തുന്നത്.

ഗതാഗത രംഗത്ത് മറ്റൊരു വിപ്ലവകരമായ നേട്ടത്തിന് ഒരുങ്ങുകയാണ് യുഎഇ. 2026 ഓടെ രാജ്യത്ത് ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എയര്‍ടാക്‌സികളുടെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിംഗ് നടത്തുന്നതില്‍ മുന്‍നിരയിലുള്ള ആര്‍ച്ചറിന്റെ ആദ്യ അന്താരാഷ്ട്ര വിക്ഷേപണ പങ്കാളിയായിരിക്കും അബുദാബി. അബുദാബിയിലെ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് വെഹിക്കിള്‍ ഇന്‍ഡസ്ട്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കി ആര്‍ച്ചറിന് പിന്തുണ നല്‍കും. ആര്‍ച്ചറിന്റെ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫും ലാന്‍ഡിംഗും പരിശോധിച്ച ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

നഗരത്തിലെ കാറില്‍ 60 മിനുറ്റ് യാത്ര ചെയ്യുന്നത് പറക്കും ടാക്‌സികള്‍ വഴി 10 മിനുറ്റ് സമയത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. മുബദാല ക്യാപിറ്റല്‍, യുണൈറ്റഡ് എയര്‍ലൈന്‍സ്, സ്റ്റെല്ലാന്റിസ്, ബോയിംഗ് എന്നീ കമ്പനികള്‍ 110 കോടി ഡോളറിന്റെ നിക്ഷേപമാണ് ആര്‍ച്ചറില്‍ നടത്തിയിരിക്കുന്നത്. ദുബൈ എയര്‍ഷോയിലും അടുത്ത മാസം യുഎഇ ആതിഥേയത്വം വഹിക്കുന്ന ഏവിയേഷന്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍സ് കോണ്‍ഫറന്‍സിലും ആദ്യമായി ആര്‍ച്ചര്‍ മിഡ്‌നൈറ്റ് വിമാനം പ്രദര്‍ശിപ്പിക്കും. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്ന ഫാല്‍ക്കണ്‍ ഏവിയേഷനുമായി ആര്‍ച്ചര്‍ ധാരണാപത്രം ഒപ്പുവച്ചു. ഇലക്ട്രിക് എയര്‍ടാകിസ്‌കള്‍ ഗാതഗത മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ്സ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

0

കോഴിക്കോട് വേങ്ങേരി ബൈപാസ് ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽബസ് ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയുമാണ് അറസ്റ്റ്.

ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ കക്കോടി കിഴക്കുംമുറി നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രികൻ പാലത്ത് വിനുവിനെ (36) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജംഗ്‌ഷനിൽ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാർ. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. പിറകിലുണ്ടായിരുന്ന ബസ്സ് ഇവരെ ഇടിക്കുകയായിരുന്നു. പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന ‘തിരുവോണം’ ബസ്സാണ് യാത്രക്കാരെ ഇടിച്ചത്. ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസ്സിനിടയിൽ കുടുങ്ങുകയായിരുന്നു.

ബൈഡൻ ഇസ്രയേലിലേക്ക്; ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്ന കാര്യത്തിൽ ധാരണയായതായി അമേരിക്ക

0

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ഗാസയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവുമുൾപ്പടെയുള്ള സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായി യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ നാളെ കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ കരയുദ്ധത്തിനൊരുങ്ങുന്നതായുള്ള സൂചനകൾക്കിടെ വിദേശസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്ന് യു.എസ്. ഉറപ്പുവാങ്ങി. ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡൻ ചോദിച്ചറിയും. ജനങ്ങൾക്ക് അപകടമില്ലാതെയും, ഹമാസിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയില്ലാതെയുമുള്ള നടപടികൾ സ്വീകരിക്കുന്നതിനേക്കുറിച്ചും ഇസ്രയേലിനോട് ബൈഡൻ ചർച്ച നടത്തുമെന്നും ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കം; ആദ്യ സ്വർണം കണ്ണൂരിന്

0

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർക്കാണ് വെള്ളി.

സ്‌കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് തുടക്കമായത്. ഉച്ചകഴിഞ്ഞ് 3.30ന് വിദ്യാഭ്യാസ മന്ത്രി വി ശി ശിവന്‍കുട്ടി കായികോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 താരങ്ങൾ അണിനിരക്കും.

ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് വിതരണം ചെയ്യും; മലയാളത്തിൽ നിന്ന് ഇന്ദ്രൻസ് അടക്കം പുരസ്കാരങ്ങൾ ഏറ്റുവാങ്ങും

0

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് (ചൊവ്വാഴ്ച) നടക്കും. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ചടങ്ങ് ആരംഭിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ. ഹോം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങും. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം. ദൂരദര്‍ശനില്‍ പുരസ്‌കാര ചടങ്ങ് സംപ്രേഷണം ചെയ്യും.

നവജാതശിശുക്കളെ വില്‍പ്പന നടത്തിയ വനിതാ ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ

0

ചെന്നൈ കേന്ദ്രീകരിച്ച് നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനർപാളയം സ്വദേശി ലോകാമ്മാൾ(38) എന്നിവരാണ് അറസ്റ്റിലായത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

പാവപ്പെട്ട കുടുംബത്തിലെ നവജാത ശിശുക്കളെ പണം വാഗ്ദാനം നൽകി വാങ്ങി കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവർ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വനിതാ ഡോക്ടറുടെ സഹായത്തോടെ ഇതുവരെ ഏഴുകുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായാണ് ചോദ്യംചെയ്യലിൽ ലോകാമ്മാൾ വെളിപ്പെടുത്തിയത്. തിരുനെൽവേലി, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. അവയവദാന ഇടപാടിലടക്കം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ മാസം 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാൽ കുഞ്ഞിനെ തിരുച്ചെങ്ങോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാൾ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചു.കുഞ്ഞിനെ തനിക്ക് നൽകിയാൽ രണ്ടുലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല് ദിനേശ് തിരുച്ചെങ്ങോട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. ലോകമ്മാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സഹായിയായ ഡോക്ടർ അനുരാധയെയും പോലീസ് അറസ്റ്റ് ചെയ്തത്.