Saturday, July 27, 2024
HomeNewsKeralaമിനിമം സൗകര്യം നല്‍കിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് ‌മുകേഷ്

മിനിമം സൗകര്യം നല്‍കിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് ‌മുകേഷ്

കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടത്തിന്റെ അപകടാവസ്ഥയിൽ ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് കൊല്ലം എംഎൽഎ എം. മുകേഷ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണം ഉന്നയിക്കുന്നത്. പറയാതെ വയ്യ എന്ന തലക്കെട്ടോടെയാണ് ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്നത്. ചിത്രം സഹിതമാണ് കുറിപ്പ്.

ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യംനല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് കുറിപ്പിൽ മുകേഷ് പറയുന്നു. കൂപ്പുകൈയുടെ ഇമോജിക്കൊപ്പമാണ് പോസ്റ്റ്. മേൽക്കൂരയിൽ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എൽ.എ. എന്ന നിലയിൽ ഇടപെടൽ നടത്തിയെന്ന് കുറിപ്പിൽ പറയുന്നു. ആദ്യം എം.എൽ.എ. ഫണ്ടിൽനിന്നു ഒരുകോടിയും പിന്നീട് ആറുകോടിയും നൽകാമെന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകി. ഒട്ടേറെത്തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ടുകണ്ടും വിഷയം ബോധ്യപ്പെടുത്തി. ഡിപ്പോയ്ക്ക് അടിയന്തരാവശ്യം വാണിജ്യസൗധമല്ലെന്നും യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണെന്നും മുകേഷ് പറയുന്നു.

ഇതോടൊപ്പം മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആർ.ടി.സി. മാനേജ്മെൻറിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments