പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിന് ശേഷം രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
‘പൗരത്വഭേദഗതി നിയമങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ നിയമം നടപ്പിലാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയും.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. നിയമം പാസാക്കി നാല് വർഷമായിട്ടും സിഎഎക്കായുള്ള ചടങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, ‘അതെ, അതിനും വളരെ മുമ്പ്’ എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ പ്രതികരണം.
‘നിയമങ്ങള്‍ തയ്യാറാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്, മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായിരിക്കും. അപേക്ഷകര്‍ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം അറിയിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.