ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മരണസംഖ്യ 500 കടന്നു. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ പറഞ്ഞു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീൻ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈല്‍ തന്നെയാണ് ആശുപത്രിക്ക് മേല്‍ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം.
ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും ആവർത്തിക്കുന്നു.
ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യയും യുഎഇയും അടിയന്തരമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് എല്‍- സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആക്രമണങ്ങളുടെപശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു.