ഗാസവെടിനിര്‍ത്തല്‍ ഒരാഴ്ച്ചക്കുള്ളില്‍ നടപ്പാക്കാനായേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.യുദ്ധം അവസാനിപ്പിക്കുമെങ്കില്‍ ഏതൊരു കരാറിനും തയ്യാറെന്ന് ഹമാസും അറിയിച്ചു.ഇതിനിടയിലും ഭക്ഷ്യവിതരണ കേന്ദ്രത്തില്‍ അടക്കം ഗാസ മുനമ്പില്‍ കൂട്ടക്കുരുതി തുടരുകയാണ്.ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസ്‌കാരിക്കവേയാണ് ഗാസ ഇസ്രയേല്‍ വെടിനിര്‍ത്തലിലേക്ക് ചര്‍ച്ചകള്‍ അടുക്കുന്നുവെന്ന് ഡൊണല്‍ഡ് ട്രംപ് അവകാശപ്പെടുന്നത്.ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്ന ചിലരുമായി താന്‍ സംസാരിച്ചുവെന്നും ഒരാഴ്ച്ചക്കുള്ളില്‍ വെടിനിര്‍ത്തലിലേക്ക് എത്തും എന്നാണ് പ്രതീക്ഷയെന്നും ഡൊള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു.എന്നാല്‍ പ്രധാന തര്‍ക്കങ്ങള്‍ മറികടക്കുന്നതിന് മധ്യസ്ഥര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ച് പിന്‍വാങ്ങുമെങ്കില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിനും തയ്യാറാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.എന്നാല്‍ ഹമാസ് നിരായുധീകരിക്കപ്പെടണം എന്ന നിലപാടാണ് ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്നത്.ആയുധം താഴെ വെയ്ക്കണം എന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് തള്ളി.ഗാസയില്‍ ജി.എച്ച്.എഫിന്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണം ഒരുമാസം പിന്നിടുകയാണ്.നിരവധി പേരാണ് ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ മരണപ്പെടുന്നത്.ഇതുവരെ ഭക്ഷണവിതര കേന്ദ്രത്തില്‍ അഞ്ചൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
ഗാസ വെടിനിര്‍ത്തല്‍ ഒരാഴ്ച്ചക്കുള്ളില്‍ എന്ന് ഡൊണാള്‍ഡ് ട്രംപ്
ഗതാഗതനിയമലംഘനങ്ങള്‍ റദ്ദാക്കി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം
ഇറാനില്‍ നിന്നും മിസൈലാക്രമണം ഉണ്ടായ ദിവസം രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ റദ്ദാക്കി ഖത്തര്‍.രാജ്യത്ത് ഉണ്ടായ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജൂണ്‍ ഇരുപത്തിമൂന്ന് തിങ്കളാഴ്ച രേഖപ്പെടുത്തിയ മുഴുവന്‍ ഗതഗതാഗത നിയലംഘനങ്ങളും റദ്ദാക്കിയെന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്.ഈ ഒറ്റദിവസത്തേക്ക് മാത്രം ആണ് ഇളവെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ദേശീയവും തൊഴില്‍പരവുമായ കടമകള്‍ നിറവേറ്റുന്നതിന് പൊതുജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് അടിയന്തര യാത്രകള്‍ വേണ്ടിവന്ന സാഹചര്യത്തില്‍ ആണ് തീരുമാനം എന്നും ആഭ്യന്തരമന്ത്രാലയം എക്‌സില്‍ കുറിച്ചു.
ജോലിസ്ഥലങ്ങളിലേക്കും സേവനകേന്ദ്രങ്ങളിലേക്കും എത്തുന്നതില്‍ പുലര്‍ത്തിയ വേഗതയ്ക്കും ഉത്തരവാദിത്തത്തിനും ഉള്ള അഭിനന്ദനമായാണ് തീരുമാനം എന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.രാജ്യത്ത് എവിടെ എങ്കിലും മിസൈല്‍ ഭാഗങ്ങളോ അവശിഷ്ടങ്ങളോ അപരിചിതമായ വസ്തുക്കളോ കണ്ടാല്‍ വിവരം അറിയിക്കണം എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും പ്രതിരോധമന്ത്രാലയവും അറിയിച്ചു.ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ സമീപത്ത് പോവുകയോ തൊടുകയോ ചെയ്യരുതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ കനത്ത മഴ:തീരപ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ അതിശക്ത മഴ തുടരുന്നു. മുല്ലപ്പെരിയാറില്‍ ജലിനിരപ്പ് 135 അടി പിന്നിട്ടു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നില്‍കി.മുല്ലപ്പെരിയാറില്‍ റൂള്‍ കര്‍വ് പരിധി 136 അടിയിലേക്ക് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. പെരിയാറിന്‌റെ തീരത്ത് താമസിക്കുന്നവരോട് മാറിത്താമസിക്കണമെന്നും ആവശ്യപ്പെട്ടു. 20ലധികം ക്യാംപുകള്‍ സജ്ജമാക്കി. മൂന്നിടങ്ങളില്‍ നിന്നായി 3220 പേരെയാണ് മാറ്റിത്താമസിപ്പിക്കുക. മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തും കണ്ണൂരും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം.കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.
ദുബൈ വിമാനത്താവളത്തില്‍ വരും ആഴ്ച്ചകളില്‍ തിരക്കേറും
ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ആഴ്ച്ചകളില്‍ വന്‍ തിരക്ക് അനുഭവപ്പെടും എന്ന് എയര്‍പോര്‍ട്ട് അതോറിട്ടി.രണ്ടാഴ്ച്ചക്കിടയില്‍ മാത്രം മുപ്പത്ത് ലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്താവളം വഴി സഞ്ചരിക്കും.യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നേരത്തെ എത്തണം എന്നാണ് അറിയിപ്പ്
രാജ്യത്തെ സ്‌കൂളുകളില്‍ വരും ആഴ്ച്ചകളില്‍ മധ്യവേനലഅവധി ആരംഭിക്കുന്നതിനാല്‍ പതിനായിരങ്ങളാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്.നാളെ മുതല്‍ ജുലൈയ് ഒന്‍പത് വരെയായിരിക്കും ദുബൈ വിമാനത്താവളത്തില്‍ തിരക്ക് അനുഭവപ്പെടുക.പ്രതിദിനം ശരാശരി 2,65000 യാത്രക്കാര്‍ വീതം വിമാനത്താവളത്തില്‍ എത്തും.ആകെ മുപ്പത്തിനാല് ലക്ഷം യാത്രക്കാര്‍ ഇക്കാലയളവില്‍ ദുബൈ വഴി സഞ്ചരിക്കും.ജുലൈയ് അഞ്ചിന് ആയിരിക്കും ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുക.ഇക്കാലയളവില്‍ ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകും.വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് എങ്കിലും എത്തണം എന്നാണ് ദുബൈ എയര്‍പോര്‍ട്‌സിന്റെ നിര്‍ദ്ദേശം.
വിമാനം പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് എങ്കിലും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.ഈ ദിവസങ്ങളില്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.വിമാനത്താവളത്തിലേക്ക് നേരത്തെ യ്ാത്രതിരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ഖത്തറിലെ യുഎസ് എംബസി മിസൈലാക്രമണത്തിന് പിന്നാലെ തട്ടസ്സെപ്പട്ട പ്രവര്‍ത്തനങ്ങള്‍ പുര്‍ണ്ണതോതില്‍ പുനരാരംഭിച്ചുവെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗാസ വെടിനിര്‍ത്തല്‍ വൈകാതെ എന്ന് മധ്യസ്ഥ രാഷ്ട്രങ്ങള്‍
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് അടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നുണ്ട്.ഇസ്രയേലും ഇറാനും ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മധ്യസ്ഥരാജ്യങ്ങള്‍ സജീവമാക്കിയത്.ഗാസ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഖത്തര്‍ വിദേശകാര്യവക്താവ് മജിദ് അല്‍ അന്‍സാരി പറഞ്ഞു.ഇറാന്‍ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചത് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
എന്നാല്‍ നിരവധി വിഷയങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണേണ്ടതുണ്ടെന്നും ഖത്തര്‍ അറിയിച്ചു.അമേരിക്കയും വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി സജീവ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.വെടിനിര്‍ത്തല്‍ കരാറിലേക്ക് ചര്‍ച്ചകള്‍ അടുക്കുന്നുണ്ടെന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വ്യക്തമാക്കുന്നത്.ഇനിയും വൈകാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേലിനുള്ളില്‍ നിന്നും ബെന്യമിന്‍ നെതന്യാഹുവിന് വലിയ സമ്മര്‍ദ്ദമുണ്ട്.കഴിഞ്ഞ ദിവസം ഹമാസിന്റെ ആക്രമണത്തില്‍ ഏഴ് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതും ഇത്രയും യുദ്ധം ചെയ്തിട്ടുണ്ടും ബന്ദികളെ മുഴുവന്‍ മോചിപ്പിക്കാന്‍ കഴിയാത്തതും ആണ് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്.ഇരുപത് ബന്ദികള്‍ ഗാസയില്‍ ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേല്‍ കരുതുന്നത്.കൊല്ലപ്പെട്ട അന്‍പതോളം ബന്ദികളുടെ മൃതദേഹവും ഹമാസിന്റെ കൈവശം ഉണ്ട്.അതെസമയം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസിന് പുതിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
മിസൈലാക്രണം ബാധിച്ചത് ആയിരക്കണക്കിന് വിമാനയാത്രക്കാരെ
ഇറാന്‍ മിസൈല്‍ ആക്രമണം ദോഹിയിലേക്കുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ എന്ന് ഖത്തര്‍ എയര്‍വേയ്‌സ്.ആയിരക്കണക്കിന് യാത്രക്കാര്‍ ആണ് വിവിധ വിമാനത്താവളങ്ങളില്‍ കുടങ്ങിയത്.ഖത്തറിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം നടത്തുമ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ദോഹയിലേക്ക് യാത്ര ചെയ്തിരുന്നത് ഇരുപതിനായിരത്തിലധികം യാത്രക്കാര്‍.നൂറോളം വിമാനങ്ങളാണ് ദോഹ ലക്ഷ്യമിട്ട് ആക്രമണസമയം സഞ്ചരിച്ചിരുന്നത്.ഇവയില്‍ പലതും വിമാനത്താവളത്തിന് തൊട്ടുസമീപത്തേക്ക് എത്തിയിട്ടുണ്ടായിരുന്നു.ആക്രമണവിവരം ലഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ വഴി തിരിച്ച് വിട്ടു.സൗദി അറേബ്യയിലേക്ക് ഇരുപത്തിയഞ്ചും തുര്‍ക്കിയിലേക്ക് പതിനെട്ടും ഇന്ത്യയിലേക്ക് പതിനഞ്ചും ഒമാനിലേക്ക് പതിമൂന്നും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.യുഎഇ,ലണ്ടന്‍,ബാര്‍സലോണ തുടങ്ങി മറ്റ് നിരവധി സ്ഥലങ്ങളിലേക്കും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ദോഹയിലേത്.ആക്രമണസമയം നിരവധി വിമാനങ്ങളാണ് പുറപ്പെടുന്നതിനായി കാത്തിരുന്നത്.ഇവയും റദ്ദാക്കപ്പെട്ടു.ഹമദ് വിമാനത്താവളത്തില്‍ മാത്രം പതിനായിരത്തിലധികം യാത്രക്കാരാണ് കുടങ്ങിയത്.4600 യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഒരുക്കിയെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
പശ്ചിമേഷ്യന്‍ സാഹചര്യം ചര്‍ച്ച ചെയ്ത് യുഎഇ ഖത്തര്‍ ഭരണാധികാരികള്‍
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.ഇറാന്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.
ദോഹയില്‍ ആയിരുന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും കൂടിക്കാഴ്ച്ച.ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന് ഖത്തര്‍ അമീര്‍ നടത്തിയ ശ്രമങ്ങളെ യുഎഇ ഭരണാധികാരി പ്രശംസിച്ചു.കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിനും ഖത്തര്‍ ജനതയ്ക്കുമുള്ള ഐക്യദാര്‍ഢ്യവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ അറിയിച്ചു.
ഖത്തരി ജനതയോടുള്ള യുഎഇയുടെ വൈകാരിക ബന്ധത്തിന് ഷെയ്ഖ് തമീം നന്ദി അറിയിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.യുഎഇയും ഖത്തറും തമ്മിലുള്ള ബന്ധവും സഹകരണവും പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനി ,ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരടക്കമുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഡിജിസിഎ
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണ്ടെത്തല്‍.റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വീഴ്ച്ചകള്‍ക്ക് വിമാനത്താവളങ്ങള്‍ പരിഹാരം പോലും കണ്ടെത്തുന്നില്ല.അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് കണ്ടെത്തല്‍.തേഞ്ഞുതീരാറായ ടയറുകളുമായി സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍.മങ്ങിയ റണ്‍വേകള്‍.തുടര്‍ച്ചയായി ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍.ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഗുരുതരമായ നിരവധി സുരക്ഷാ വീഴ്ച്ചകള്‍ ആണ് ഡിജിസിഎയുടെ പരിശോധനയില്‍ കണ്ടെത്തിയത്.വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍,വിമാന അറ്റകുറ്റപ്പണി തുടങ്ങി നിരവധി വീഴച്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
തേഞ്ഞ ടയറുകളുമായി സര്‍വീസിന് ഒരുങ്ങിയ ഒരു വിമാനത്തെ തടഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലെ സെന്‍ട്രല്‍ മാര്‍ക്കിംഗ് മങ്ങിയരീതിയില്‍ ആണെന്നും ടാക്‌സി വേയിലെ വെളിച്ചവിന്യാസം ശരിയായ രീതിയില്‍ അല്ലെന്നും കണ്ടെത്തി.വിമാനങ്ങളില്‍ലൈഫ് വെസ്റ്റുകള്‍ സീറ്റുകള്‍ക്കടിയില്‍ കൃത്യമായി സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.എയര്‍പോര്‍ട്ടുകള്‍ക്കുള്ളില്‍ വിമാനങ്ങള്‍ക്ക് തൊട്ടുസമീപത്ത് കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണറുകള്‍ ഇല്ല.വിമാനത്താവളങ്ങളില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുന്നില്ല.ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും വിമാനത്താവളങ്ങള്‍ പരിഹാരം കാണുന്നില്ലെന്നും കണ്ടെത്തി.ദില്ലിയും മുംബൈയും രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഗുരുതരവീഴ്ച്ചകള്‍ കണ്ടെത്തിയിരിക്കുന്നത്.വീഴ്ച്ചകള്‍ പരിഹരിക്കുന്നതിന് വ്യോമയാനമന്ത്രാലയം രണ്ടാഴ്ച സമയം ആണ് നല്‍കിയിരിക്കുന്നത്.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്കയ്ക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്:നിഷേധിച്ച് ട്രംപ്
ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഫലം കണ്ടില്ലെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇറാന്റെ ആണവപദ്ധതി തകര്‍ക്കുന്നതിന് ആക്രമണത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെകുറിച്ചുള്ള പെന്റഗന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് വാഷിങ്ടണ്‍പോസ്റ്റും ന്യൂയോര്‍ക്ക് ടൈസും അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.ഞായറാഴ്ച അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഇറാന്റെ സമ്പൂഷ്ടീകരിച്ച യൂറേനിയം ശേഖരം ഇല്ലാതായില്ലെന്നാണ് യു.എസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തലായി പുറത്ത് വന്നത്.സെന്‍ട്രിഫ്യൂജുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഇല്ല.അമേരിക്കയുടെ ആക്രമണത്തിലൂടെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ദുര്‍ബലമാക്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് ഇറാന് കഴിയുമെന്നും യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തുന്നുണ്ട്.
യു.എസ് ആക്രമണത്തിന് മുന്‍പ് തന്നെ ആണവകേന്ദ്രങ്ങളില്‍ നിന്നും സബുഷ്ടീകരിച്ച യൂറേനിയം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും വിലയിരുത്തല്‍ ഉണ്ട്.എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.ഫോര്‍ദോ അടക്കം മൂന്ന് ആണവകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈസും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാണ് യുദ്ധം എന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷവും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇസ്രയേലിനും വ്യക്തതയില്ല.യു.എസ് ആക്രമണത്തിന്റെ ഫലം എന്തെന്ന് വിലയിരുത്താറായിട്ടില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് എഫി ഡെഫ്രിന്‍ ഇന്ന് പ്രതികരിച്ചത്
വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ തുടരുന്നു:ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‌റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് വി എസ് അച്യുതാനന്ദന്‍.വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ആരോഗ്യനില നിരീക്ഷിക്കുന്നത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വി എസിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനടക്കം വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു വി എസ് അച്യുതാനന്ദന്‍


