സാധനങ്ങള്‍ വാങ്ങിയശേഷം പണമടക്കാന്‍ ഇനി കാര്‍ഡ് എടക്കണ്ട, പൈസയും കയ്യില്‍ കരുതേണ്ട്. പകരം നിങ്ങളുടെ മുഖമോ കൈപത്തിയോ മതി. ബയോമെട്രിക്ക് പെയ്‌മെന്റ് സൊല്യൂഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ
സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല് മിക്കവാറും നമ്മള്‍ ക്യാഷായോ അല്ലെങ്കില്‍ കാര്‍ഡായോ ആയിരിക്കാം നിലവില്‍ പെയ്‌മെന്റ് നടത്താറ്. അതുമല്ലെങ്കില്‍ മെബൈല്‍ ഉപയോഗിച്ചോ ്‌സമാര്‍ട്ട് വാച്ച് ഉപയോഗിച്ചോ പണം കൈമാറുന്നവരുമുണ്ടാകാം. ഇതെല്ലാം ആണ് നിലവിലെ പെയ്‌മെന്റ് സംവിധാന രീതികള്‍ അല്ലേ. എന്നാല്‍ ഇതിെല്ലാം കടന്ന് പുതിയ പെയ്‌മെന്റ് സംവിധാനം ഒരുക്കുകയാണ് യുഎഇ. ബയോമെട്രിക് സംവിധാനങ്ങ്ള്‍ ഉപയോഗിച്ചാണ് പുതിയ പെയ്‌മെന്റ്. അതായത് നിങ്ങളുടെ കൈ ഉപയോഗിച്ചോ അല്ലെങ്കില്‍ മുഖം ഉപയോഗിച്ചോ പണം കൈമാറുക. അതെ, ക്യാഷ് ലെസ് എക്കോണമിയില്‍ നിന്ന് കാര്‍ഡ്‌ലെസ് എക്കോണോമിയിലേക്ക് വളരുകയാണ് യുഎഇ. യുഎഇയിലെ ആദ്യത്തെ ബയോമെട്രിക് പേയ്മെന്റ് സൊല്യൂഷന്‍ സെന്‍ട്രല്‍ ബാങ്ക് അവതരിപ്പിക്കുന്നതോടെ, നിങ്ങളുടെ മുഖവും കൈപ്പത്തിയും ഉടന്‍ തന്നെ നിങ്ങളുടെ പേയ്മെന്റ് രീതിയായി മാറിയേക്കാം. കൂടുതല്‍ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്നതിന് മുമ്പ് സുരക്ഷ, കാര്യക്ഷമത, പ്രവര്‍ത്തന വിജയം എന്നിവ വിലയിരുത്തുന്നതിനായി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിത പരിതസ്ഥിതിയില്‍ പൈലറ്റ് പരീക്ഷണം നടത്തുകയാണ്. അതിന്റെ പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് ഘട്ടത്തിലുള്ള പരീക്ഷണം ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റില്‍ ആണ് പരീക്ഷിക്കുന്നത്. മുഖമോ കൈപ്പത്തിയോ ബയോമെട്രിക്‌സ് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രാമാണീകരിച്ചുകൊണ്ട് പേയ്മെന്റുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലുമായി സഹകരിച്ച് എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സിലെ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ സാന്‍ഡ്ബോക്സ് പ്രോഗ്രാം ആന്‍ഡ് ഇന്നൊവേഷന്‍ ഹബ് വഴിയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ബയോമെട്രിക് പേയ്മെന്റുകള്‍ ഇടപാട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് ഗവര്‍ണര്‍ സെയ്ഫ് ഹുമൈദ് അല്‍ ദഹേരി പറഞ്ഞു.
ബയോമെട്രിക്ക് പെയ്‌മെന്റ് സംവിധാനം വരുന്നു
ട്രംപിന്റെ മുന്നറിയിപ്പ് : ആണവകരാര്‍ അല്ലെങ്കില്‍ ആക്രമണം
ഇറാന് വീണ്ടും ആക്രമണ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവകരാറില് എത്തിയില്ലെങ്കില്‍ ആക്രമണം എന്നാണ് മു്ന്നറിയിപ്പ്. അമേരിക്കയുടെ രണ്ടാമതൊരു പടക്കപ്പല്‍ കൂടി ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നതായും ട്രംപ് അറിയിച്ചു.
സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെ ആക്രമിക്കുമെന്ന സൂചന വീണ്ടും നല്കിയത്. ഇറാന്‍ അമേരിക്കയുമായി ആണവകരാറിലേര്‍പ്പെട്ടില്ലെങ്കില്‍ പ്രതികരണം വളരെ മോശമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ‘ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനായി എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ ഒരു കരാറിലെത്താന്‍ ഇറാന്‍ ഉടന്‍ ചര്‍ച്ചായ്ക്കായി് വരുമെന്ന് പ്രതീക്ഷിക്കുന്നു. സമയം അതിക്രമിച്ചിരിക്കുന്നു, അത് വളരെ പ്രധാനമാണ്!’ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 2015-ല്‍ തന്റെ ആദ്യ ഭരണകാലത്ത് ടെഹ്റാനുമായുള്ള ബഹുമുഖ ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ‘അടുത്ത ആക്രമണം വളരെ മോശമായിരിക്കും! വീണ്ടും അത് സംഭവിക്കാന്‍ അനുവദിക്കരുത്’ എന്ന് ട്രംപ് പറഞ്ഞു. ഇറാനിലേക്ക് മറ്റൊരു പടക്കപ്പല്‍ കൂടി’ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പശ്ചിമേഷ്യയില്‍ അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് മൂന്ന് യുദ്ധകപ്പലുകളും എത്തിയത്. അതിന് പുറമെയാണ് മറ്റൊരു പടക്കപ്പലുകൂടി ഇറാനെ ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നത്. യുഎസ്എസ് ജോര്‍ജ് ബുഷ് ആണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചിരിക്കുന്ന രണ്ടാമത്തെ കപ്പല്‍ വ്യൂഹം. സര്‍വ്വസജ്ജമായാണ് പടക്കപ്പലുകള്‍ മേഖലയിലെത്തിയിരിക്കുന്നതെന്നും വെനിസ്വേലയില്‍ നടത്തിയ ഓപറേഷന്‍ പോലെ ഒന്നിന് തയ്യാറായാണ് സൈന്യം തിരിച്ചിരിക്കുന്നതെന്നും ട്രംപ് കുറിച്ചു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയെ തട്ടികൊണ്ടുപോകാന്‍ നിയോഗിച്ചത് എബ്രഹാം ലിങ്കണ്‍ കപ്പല്‍ വ്യൂഹത്തെയായിരുന്നു. അതേസമയം ഗള്ഫിലെ മൂന്ന് പ്രമുഖ രാജ്യങ്ങള്‍ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ കര-കടല്‍-വ്യോമ മേഖലകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2025ലെ റാപ്പിട് ട്രാഫിക്കുകളില്‍ നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ദുബൈ ആര്‍ടിഎ
2025 ല്‍ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി 67 റാപ്പിട് ട്രാഫികളില്‍ നവീകരണ നടപടികള്‍ പൂര്‍ത്തിയാക്കി. 2026 ല്‍ 45 എണ്ണം കൂടി നടപ്പിലാക്കാന്‍ പദ്ധതിയിട്ടതായും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയവയില്‍ പ്രധാന റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും പ്രധാന സ്ഥലങ്ങളില്‍ 46 എണ്ണവും , സ്‌കൂള്‍ സോണുകളില്‍ 12 എണ്ണവും ഉം, വികസന മേഖലകളിലുടനീളമുള്ള 9എണ്ണവും ഇവയില്‍ ഉള്‍പ്പെടുന്നു.റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് നവീകരണം നടപ്പിലാക്കുന്നതെന്ന്ും, ആര്‍ടിഎ വികസിപ്പിച്ചെടുത്ത പദ്ധതിയുടെ ഭാഗമാണ് ഈ നേട്ടമെന്നും അധികൃതര്‍ അറിയിച്ചു.2025ല്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. യാത്രാ സമയം 45 ശതമാനം വരെ കുറച്ചു. ഇത് നിരവധി റോഡുകളില്‍ വാഹന ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.
വിമാനാപകടം :അജിത് പവാര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ അന്തരിച്ചു. ബാരാമതിയിലുണ്ടായ വിമാനാപകടത്തിലായിരുന്നു അന്ത്യം. കൂടെ യാത്രചെയ്തിരുന്ന മറ്റ് നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
രാവിലെ 8.10 ന് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് യാത്രതിരിച്ച അജിത് പവാറും സംഘവും ബാരാമതി വിമാനത്താവളത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തില്‍ പെട്ടത്. ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. വിഎസ്ആര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലിയര് ജെറ്റ് 45 എന്ന അത്യാധുനിക സൗകര്യങ്ങളുള്ള ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. രാവിലെ 810 ന് മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 8.45 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷ്യമായതായി ഫ്‌ലൈറ്റ് ട്രാക്കറായ ഫ്‌ളൈറ്റ് റഡാര്‍ 24 വ്യക്തമാക്കി. ലാന്റ് ചെയ്യാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതോടെ രണ്ടാമതും ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. അജിത് പവാറടക്കമുള്ള 5 പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ ഡിജിസിഎ അനേവഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയിലെ തദ്ദേശ തിരഞ്ഞെടുപ്പമുായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് അജിത് പവാര്‍ ഇന്ന് ബാരാമതിയിലേക്ക് യാത്രതിരിച്ചത്. 66 വയസുള്ള അജിത്ത് പവാര് എന്‍സിപി സ്ഥാപക നേതാവായ ശരത് പവാറിന്റെ അനന്തരവനാണ്. ശരത് പവാറുമായി തെറ്റിപിരിഞ്ഞ് ബിജെപിയുമായി കൈകോര്‍ത്ത് പാര്‍ട്ടിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായത്. അജിത്ത് പവാറിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി
മുസന്ദം എയര്‍പോര്‍ട്ട് പദ്ധതി യാഥാര്‍ഥ്യമാകുന്നു
ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികള്‍ പരിഹരിക്കാനും 24 മണിക്കൂറും വിമാന സര്‍വീസുകള്‍ ലഭ്യമാക്കാനുമാണ് പുതിയ വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ വിമാനത്താവള പദ്ധതിയുടെ നടത്തിപ്പിനായുള്ള അന്തിമ അംഗീകാരം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, 2,520 മീറ്റര്‍ നീളമുള്ള റണ്‍വേ എന്നിവ സജ്ജമാക്കും. രണ്ടാം ഘട്ടത്തില്‍ റണ്‍വേയുടെ നീളം 3,300 മീറ്ററായി വര്‍ധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളായ എയര്‍ബസ് അ350, ബോയിംഗ് 777 എന്നിവയ്ക്കും ഇവിടെ ഇറങ്ങാന്‍ സാധിക്കും. കൂടാതെ, വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍ നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും വലിയ കരുത്തേകുന്ന ഈ വിമാനത്താവളം മുസന്ദത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും.
കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകള്‍
കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകള്‍. വേനലവധി ദിനങ്ങളില്‍ മാത്രം 10 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞ വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ഇതില്‍ ആകെ വരുമാനം 33.6 കോടി കുവൈത്ത് ദിനാറാണ്. ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വിമാനമെടുത്തത്. 3.38 ലക്ഷം പേരാണ് ഈ മാസത്തില്‍ മാത്രം യാത്ര ചെയ്തത്. മെയ്, ആഗസ്റ്റ് മാസങ്ങളിലും തിരക്കേറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.വേനല്‍ക്കാലത്ത് മാത്രം 10 ലക്ഷത്തിലധികം യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിലവില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 83 വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരുന്ന വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇറാനെതിരെ യുദ്ധം? പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍
ഇറാനെതിരെ ആ്ക്രമണ ഭീഷണി ശക്തമാക്കി യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്.
ഇറാനെതിരെ അമേരിക്ക ആക്ര്ണം നടത്തിയേക്കുമെന്ന ശക്തമായ സൂചനയാണ് യുദ്ധകപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയച്ചത് നല്‍കുന്ന സൂചന. ഒമാന്റെ കിഴക്ക് വശത്തായാണ് അമേരിക്കയുടെ പടകപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. ഗള്ഫിന്റെ മറപറ്റി തന്ത്രപരമായ സ്ഥാനം ഉറപ്പിച്ചത് നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് പടക്കപ്പലുകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ്. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനിയായ യുഎസ്എസ് എബ്രഹാം ലിങ്കണാണ് പശ്ചിമേഷ്യയില്‍ എത്തിയിട്ടുള്ളത്. നിമിറ്റ്സ് ക്ലാസില്‍ ഉള്‍പ്പെട്ടതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ഇതിനൊപ്പം തന്നെ എക്‌സ് എസ് എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍ , യുഎസ്എസ് സ്പ്രൂവന്‍സ് , യുഎസ്എസ് മൈക്കിള്‍ മര്‍ഫി എന്നീ യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. അതിനിടെ ഇറാനും കരുതിതന്നെയാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമിച്ചാല്‍ കയ്യിലുള്ള എല്ലാ ആയുധവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത് നേതാവ് അയത്തൊള്ള ഖമനേയി സുരക്ഷിതനായി ബങ്കറിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതൊരുസമയത്തും ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പല വിമാനങ്ങളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പല വിമാനകമ്പനികളും മേഖലയിലേക്കുള്ള വിമാനസര്‍വ്വീസ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
സൗദി സ്വദേശിവത്ക്കരണം : ദന്തചികിത്സാ രംഗത്ത് 55 ശതമാനമാക്കി
സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയില്‍ ദന്തചികിത്സാ രംഗത്തെ സ്വദേശിവല്‍ക്കരണം 55 ശതമാനമായി വര്‍ദ്ധിപ്പിച്ചു. പരിഷ്‌കരിച്ച നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
സ്വദേശികളായ ദന്തഡോക്ടര്‍മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. മൂന്നോ അതിലധികമോ ദന്തഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേര്‍ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടര്‍മാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയില്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവല്‍ക്കരണ പരിധിയില്‍ കണക്കാക്കില്ല. ജനറല്‍ ഡെന്റിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശി ബിരുദധാരികള്‍ക്ക് ആരോഗ്യമേഖലയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും രാജ്യത്തെ തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകും എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
ഒമാനില്‍ ബോട്ട് മറിഞ്ഞു; 3 ഫ്രഞ്ച് ടൂറിസ്റ്റുകള്‍ മരിച്ചു
ഒമാനില്‍ ബോട്ട് അപകടത്തില്‍ മൂന്ന് മരണം. മുത്ത്രായിലുണ്ടായ അപകടത്തില്‍ 3 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് മരിച്ചത്. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ബോട്ടില്‍ അപകടസമയത്ത് ബോട്ടിന്റെ ക്യാപ്‌റ്‌റനും ഗൈഡിനും പുറമെ 25 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് ടൂറിസ്റ്റുകള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായി ഒമാന്‍ പൊലീസ് അറിയിച്ചു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
രൂപയുടെ മൂല്യം ഇടിഞ്ഞു; ദിര്‍ഹമിനെതിരെ മൂല്യം 25 രൂപ കടന്നു
യുഎഇ ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 25 രൂപ കടന്നു. രൂപയുടെ മൂല്യം ഇടിയാതിരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹമിനെതിരെ ഇത്രയും താഴുന്നത്. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ വ്യാപാരം ആരംഭിച്ചത്. യുഎഇ ദിര്‍ഹത്തിനെതിരെ 25.01907 രൂപയാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 1.18 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 92.00 എന്ന നിരക്കിലെത്തി. നിരവധി ഘടകങ്ങളാണ് രൂപ.ുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചത്. ഈ ജനുവരിയില്‍ ഏകദേശം 4 ബില്യണ്‍ ഡോളറിനടുത്തുള്ള ഓഹരിയാണ് വിദേശ നിക്ഷേപകര്‍ വിറ്‌റഴിച്ചത്. സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്്. വ്യാപാരികളും നിക്ഷേപകരും ഇറക്കുമതിക്കെരെയെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ച ഫെഡറല്‍ റിസര്‍വ്വിന്റെ നടപടിയും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പതിവായി ഈ നീക്കത്തിനെതിരെ ഇടപെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നത് തടയാന്‍ അത് പര്യാപ്തമായിരുന്നില്ല.


