Saturday, April 11, 2026
Home Blog Page 81

ട്രംപിന്റെ നയങ്ങള്‍:വീണ്ടും സാമ്പത്തിക മാന്ദ്യഭീതിയില്‍ അമേരിക്ക

അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും മാന്ദ്യഭീതിയില്‍.പ്രസിഡന്റ് ഡൊണള്‍ഡ് ടംപിന്റെ നയങ്ങള്‍ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിക്കുന്നത് എന്ന ആശങ്കയാണ് ശക്തമാകുന്നത്.അമേരിക്കന്‍ ഓഹരി വിപണികളും തകര്‍ച്ച നേരിടുകയാണ്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് വീണ്ടും ചുമതലയേറ്റതിന് ശേഷം സ്വീകരിക്കുന്ന നയസമീപനങ്ങള്‍ സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് നയിക്കും എന്ന ഭീതി ശക്തിപ്പെട്ടിരിക്കുകയാണ്.ഇന്നലെ അമേരിക്കന്‍ ഓഹരിവിപണികളില്‍ നേരിട്ട വന്‍തകര്‍ച്ചയ്ക്ക് കാരണവും ഈ ഭീതിയാണ്.

സാമ്പത്തിക മാന്ദ്യസാധ്യത തളളാത്ത ട്രംപിന്റെ നിലപാടും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു.ഫോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ വര്‍ഷം സാമ്പത്തികപ്രതിസന്ധിയുണ്ടാകുമോ എ്ന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.കാര്യങ്ങള്‍ അങ്ങനെ പ്രവചിക്കാന്‍ താനില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.തിങ്കളാഴ്ച മാത്രം 1.75 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അമേരിക്കന്‍ വിപണി നേരിട്ടത്.മാന്ദ്യഭീതിയില്‍ ഡോളറിന് മൂല്യത്തില്‍ ഇടിവ് നേരിട്ടു.ക്രൂഡ് ഓയില്‍ വില എഴുപത് ഡോളറില്‍ താഴേയ്ക്ക് എത്തി.ട്രംപിന്റെ നികുതി നയം ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന് തുടക്കമിടുമെന്ന ആശങ്ക ശക്തമായി തുടരുകയാണ്.ഇതിനൊപ്പം ആണ് ചെലവുചുരുക്കലും പിരിച്ചുവിടലും യു.എസ് വിപണിയെ മാന്ദ്യഭീതിയിലാക്കുന്നത്.

രണ്ടാംഘട്ടം:ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അടുത്തയാഴ്ച തുടങ്ങിയേക്കും

ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ചകള്‍ വൈകാതെ ആരംഭിച്ചേക്കും.ചര്‍ച്ചകള്‍ക്ക് ഹമാസും ഇസ്രയേലും സമ്മതമറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്്.ഗാസയുടെ ഭാവി സംബന്ധിച്ച് ഈജിപ്തുമായി ഹമാസും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

നാളെയോ മറ്റന്നാളോ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് മധ്യസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.തുടര്‍ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച പ്രതിനിധി സംഘത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് അയക്കും എന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്ന് ഹമാസും വ്യക്തമാക്കി.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നത് അടക്കമുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ആണ് രണ്ടാംഘട്ടത്തില്‍ ചര്‍ച്ചചെയ്യേണ്ടത്.ഇതൊടൊപ്പം തന്നെ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ച പദ്ധതി സംബന്ധിച്ച് ഈജിപ്ത് ഹമാസുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഈജിപത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഗാസയുടെ നിയന്ത്രണത്തിനായി ഒരു താത്കാലികഭരണസമിതിക്ക് രൂപം നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ ഗാസയുടെ നിയന്ത്രണത്തിനായി താത്കാലിക ഭരണസമിതിക്ക് രൂപം നല്‍കുന്നതിന് ഹമാസും സമ്മതം അറിയിച്ചതായാണ് സൂചന.

യുഎഇയില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

0

യുഎഇയില്‍ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന്ദേശീയകാലാവസ്ഥാ കേന്ദ്രം.പൊടിക്കാറ്റിനും സാധ്യതയുണ്ട്.രാജ്യത്ത് ചിലയിടങ്ങളില്‍ ഇന്ന് നേരിയ മഴ അനുവപ്പെട്ടു.

പടിഞ്ഞാറന്‍ഭാഗത്ത് നിന്നും എത്തുന്ന ന്യൂമര്‍ദ്ദത്തിന്റെ സ്വാധീനം ആണ് യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന് കാരണം.നാളെ ആകാശ പൂര്‍ണ്ണമായോ ഭാഗികമായോ മേഘാവൃതമായിരിക്കും.തീരമേഖലയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.പൊടിപടലങ്ങള്‍ ഉയര്‍ത്തി മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും.ചൊവ്വാഴ്ച വടക്കന്‍ മേഖലയിലും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ദ്ധനയുണ്ടാകും.ബുധനാഴ്ച രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

ബുധനാഴ്ചയും വടക്കന്‍ മേഖലയിലും കിഴക്കന്‍ ഭാഗത്തുംതീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്ട പകല്‍സമയത്തും യുഎഇയില്‍ മഴ അനുഭവപ്പേട്ടേക്കാം.ഇന്ന് അല്‍ദഫ്ര മേഖലയില്‍ ആണ് നേരിയ മഴ അനുഭവപ്പെട്ടത്.ദുബൈ അല്‍മക്തും വിമാനത്താവള പരിസരത്തും സൈ്വഹാനിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും

0

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി രണ്ടാം തവണയും എം.വി ഗോവിന്ദന്‍ തുടരും.സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം.വി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

പുതിയ സംസ്ഥാന കമ്മിറ്റിയാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ആദ്യമായിട്ടാണ് സമ്മേളനത്തിലൂടെ എം.വി ഗോവിന്ദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.89 അംഗ സംസ്ഥാന കമ്മറ്റിയെ ആണ് കൊല്ലം സമ്മേളനം തെരഞ്ഞെടുത്ത്ത. കണ്ണൂരില്‍ നിന്ന് വി കെ സനോജിനേയും എം പ്രകാശുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.

വി വസീഫ്, ആര്‍ ബിന്ദു, കെ ശാന്തകുമാരി, ഡി കെ മുരളി, എം അനില്‍ കുമാര്‍, കെ പ്രസാദ്, കെ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍ എന്നിവരും കമ്മിറ്റിയില്‍ ഇടംനേടി. 17 പുതുമുഖങ്ങളാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങളാണ് ഇടം നേടിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്.

സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്നു

0

സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്നു.പുറത്താക്കപ്പെട്ട മുന്‍പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍.സംഘര്‍ഷങ്ങളില്‍ 180 പേര്‍ കൊലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ലതാകിയ അടക്കമുള്ള പടിഞ്ഞാറന്‍ തീരദേശ മേഖലകളില്‍ നിന്നും ആരംഭിച്ച സംഘര്‍ഷം സിറിയയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.അസദ് അനുകൂലികളുടെ നിയന്ത്രണത്തിലുളള പ്രദേശം ആണ് ലതാകിയ.ഇവിടെ സിറിയന്‍ സേന വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലതാകിയയിലെ ജബ്ലേയില്‍ ആണ് രണ്ട് ദിവസം മുന്‍പ് സംഘര്‍ഷം ആരംഭിച്ചത്.അസദ് അനുകൂലികള്‍ സുരക്ഷാ സേനയുടെ ചെക്ക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.സിറിയയിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിലെ അലവി ഉപവിഭാഗത്തില്‍ നിന്നുള്ളവര്‍ ആണ് സൈന്യവുമായി ഏറ്റുമുട്ടുന്നത്.

ഇതെ വിഭാഗത്തില്‍ നിന്നുള്ള ആളാണ് മുന്‍പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്.അസദിന്റെ പതനത്തിന് ശേഷം അലവി വിഭാഗക്കാര്‍ക്ക് എതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു.പടിഞ്ഞാറന്‍ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.ഹയാത് തഹരീര്‍ അല്‍ഷംസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്.എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്.

ഗാസ പുനര്‍നിര്‍മ്മാണം:അറബ് ലീഗ് പദ്ധതിക്ക് ഒ.ഐ.സിയുടെ അംഗീകാരം

ഗാസയുടെ പുനരുദ്ധാരണത്തിനുള്ള അറബ് ലീഗ് പദ്ധതിക്ക് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ പിന്തുണ.ഗാസ പുനരുദ്ധാരണ പദ്ധതിക്ക് രാജ്യാന്തരസമൂഹം പിന്തുണ നല്‍കണം എന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ അഭ്യര്‍ത്ഥിച്ചു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ ചേര്‍ന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായുടെ അടിയന്തര യോഗം ആണ് അറബ് ലീഗിന്റെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഈജിപ്ത് തയ്യാറാക്കിയ പദ്ധതിയാണ് അറബ് ലീഗിലും ഒ.ഐ.സിയും അംഗീകരിച്ചത്.ജിദ്ദയില്‍ ചേര്‍ന്ന ഒ.ഐ.സി യോഗത്തില്‍ അന്‍പത്തിയേഴ് ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികള്‍ ആണ് പങ്കെടുത്തത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പദ്ധതിക്ക് ബദലായി ഈജിപ്ത് തയ്യാറാക്കിയ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് ഒ.ഐ.സി പ്രസ്താവനയില്‍ അറിയിച്ചു.

വേഗത്തില്‍ ഗാസയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.മേഖലയിലെയും രാജ്യാന്തരതലത്തിലേയും ഫണ്ടിംഗ് ഏജന്‍സികള്‍ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് പിന്തുണ നല്‍കണം എന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.മൂന്ന് ഘട്ടങ്ങളിലായി ഗാസയുടെ പുന്‍നിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതിയാണ് ഈജിപ്ത് തയ്യാറാക്കിയത്. വീടുകളും റോഡുകളും പശ്ചാത്തലസൗകര്യങ്ങളും ഘട്ടംഘട്ടമായി നിര്‍മ്മിക്കും.ഹമാസിന് ഒഴിവാക്കി ഒരു താത്കാലിക ഭരണസമിതി രുപീകരിക്കും എന്നും ഈജ്പ്തിന്റെ പദ്ധതിയില്‍ പറയുന്നുണ്ട്.

വിശുദ്ധമാസം:ദുബൈ മെട്രോ സ്‌റ്റേഷനുകളില്‍ ഇഫ്താര്‍ വിതരണം

0

ദുബൈ മെട്രോ സ്‌റ്റേഷനില്‍ ഇഫ്താര്‍ വിതരണം ചെയ്യുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.റമദാനില്‍ ആര്‍ടിഎ നടപ്പാക്കുന്ന സാമുഹ്യപദ്ധതികളുടെ ഭാഗമായാണ് ഇഫ്താര്‍ വിതരണം

മെട്രോ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഇഫ്താര്‍ വിതരണം ചെയ്യും എന്നാണ് ദുബൈ ആര്‍ടിഎയുടെ അറിയിപ്പ്.നൂണ്‍ ഫുഡുമായി സഹകരിച്ചാണ് ഇഫ്താര്‍ വിതരണം.റമദാന്‍ ഇരുപത്തിനാല് വരെ ഇഫ്താര്‍ വിതരണം തുടരും.വിശുദ്ധ റമദാനില്‍ ബസ്‌ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും,ഡെലിവറി റൈഡര്‍മാര്‍ക്കും ദുബൈയില്‍ സൗജന്യ ഇഫ്താര്‍ നല്‍കുന്നുണ്ട്.സാമുഹ്യസേവന പദ്ധതികളുടെ ഭാഗമായി എമിറേറ്റിലെ താഴ്ന്ന വരുമാനക്കാര്‍ക്കും സൗജന്യഭക്ഷണം എത്തിക്കുന്നുണ്ട്.ഇരുപതോളം സാമൂഹ്യപദ്ധതികള്‍ ആണ് ഈ റമദാനില്‍ ദുബൈ ആര്‍ടിഎ നടപ്പാക്കുന്നത്.

താരിഫ് യുദ്ധം:ഇന്ത്യ നികുതി കുറയ്ക്കും എന്ന് ഡൊണള്‍ഡ് ട്രംപ്‌

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഭീമമായ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.നികുതി കുറയ്ക്കുന്നതിന് ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. ഇത് മൂലം ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല.നികുതി നിരക്കിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വന്നതോടെ നിരക്കുകള്‍ കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണള്‍ഡ് ട്രംപ്.അതെസമയം അമേരിക്കയുടെ താരിഫ് യുദ്ധത്തെ മറികടക്കാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ചാല്‍ ഗ്ലോബല്‍ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും കാരണമാകും എന്നും വാങ് യി പറഞ്ഞു.പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി.

ഷാര്‍ജയില്‍ റമദാന്‍ നൈറ്റ്‌സ്: 75 ശതമാനം വിലക്കഴിവ്‌

0

ഷാര്‍ജ: വമ്പന്‍ വിലക്കിഴിവും ആകര്‍ഷകമായ ഓഫറുകളുമായി റമദാന്‍ നൈറ്റ്‌സ് എക്‌സിബിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം. വിവിധ ഉത്പന്നങ്ങള്‍ക്ക് എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. മാര്‍ച്ച് മുപ്പത് വരെയാണ് റമദാന്‍ നൈറ്റ്‌സ് നടക്കുന്നത്. നാല്‍പ്പത്തിരണ്ടാമത് റമദാന്‍ നൈറ്റ്‌സിനാണ് ഷാര്‍ജ് എക്‌സ്‌പോ സെന്ററില്‍ തുടക്കമായത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. 200ലധികം പ്രമുഖ റീടെയിലര്‍മാരും 500 ആഗോള, പ്രാദേശിക ബ്രാന്‍ഡുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകര്‍ഷകമായ വിലക്കിഴിവിലാണ് വിവിധ ഉത്പന്നങ്ങള്‍ എത്തിച്ചിരിക്കുന്നത്. 16,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദര്‍ശനത്തില്‍ 1,50,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മുപ്പത് വരെയാണ് റമദാന്‍ നൈറ്റ്‌സ് നടക്കുന്നത്. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. ഭക്ഷ്യ സ്റ്റാളുകള്‍ കുടുംബ വിനോദ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും റമദാന്‍ നൈറ്റ്‌സിന്റെ ഭാഗമായി നടക്കും. സന്ദര്‍ശകര്‍ക്ക് സവിശേഷവും അവിസ്മരണീയവുമായ ഷോപ്പിംഗ്, വിനോദ അനുഭവം നല്‍കുന്നതിനായി എല്ലാ വര്‍ഷവും റമദാന്‍ നൈറ്റ്‌സ് പ്രദര്‍ശനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മദ്ഫ പറഞ്ഞു.

184 കിലോ മയക്കു മരുന്ന് അബുദബി പൊലീസ് പിടികൂടി

0

അബുദബി: മാര്‍ബിള്‍ തൂണുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 184 കിലോ മയക്കമരുന്ന് അബുദബി പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ സീക്രട്ട് ഹൈഡൗട്ട്‌സ് എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുഎഇക്ക് പുറത്ത് ആസ്ഥാനമായുള്ള ക്രിമിനല്‍ ശൃംഖലയില്‍പ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് അബുദബി പൊലീസ് പിടികൂടിയത്. ഒരു ഏഷ്യന്‍ പൗരന്‍ നിയന്ത്രിച്ചിരുന്ന സംഘമാണ് പിടിയിലായത്. വലിയ ട്രക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 184 കിലോ ഹാഷിഷ് പൊലീസ് കണ്ടെടുത്തു. ഒന്നിലധികം സ്ഥലങ്ങളിലായാണ് സംഘം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പൊലീസ് കണ്ടെത്തുന്നത് ഒഴിവാക്കുന്നതിനായാണ് വിവിധ സ്ഥലങ്ങളില്‍ മാറി സാധനങ്ങള്‍ സൂക്ഷിച്ചത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഘത്തെ പിടികൂടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. മയക്കു മരുന്ന് കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി അതിനൂതനമായ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് അബുദബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ബ്രിഗേഡിയര്‍ താഹെര്‍ ഗരിബ് അല്‍ ദഹേരി പറഞ്ഞു. രാജ്യത്തെ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നതായും അല്‍ ദഹേരി അറിയിച്ചു.