Tuesday, March 31, 2026
Home Blog Page 8

പെട്രോള്‍ – ഡീസല്‍ : ഫെബ്രുവരി മാസത്തില്‍ വില കുറയും

0


യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള വിലയാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് സൂപ്പര്‍ 98 ഒരു ലിറ്ററിന് 2.45 ദിര്‍ഹമാണ് വില. ജനുവരിയില്‍ ഇത് 2.53 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.33 ദിര്‍ഹം, ഇ പ്ലസ് 91 ന് 2.26 ദിര്‍ഹം എന്നിങ്ങനെയാണ് ലിറ്ററിന് വില. ഡീസല്‍ വില ലിറ്ററിന് 2.55 ദിര്‍ഹത്തില്‍ നിന്ന് 2.52 ദിര്‍ഹമായും കുറച്ചിട്ടുണ്ട്.

വെബ് സമ്മിറ്റ് ഖത്തര്‍ 2026 നാളെ ദോഹയില്‍ ആരംഭിക്കും

0


മേഖലയിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദോഹ ഒരുങ്ങുന്നു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026-ല്‍ ഏകദേശം 30,000 പേര്‍ പങ്കെടുക്കും.

ഖത്തറിലെ വെബ് സമ്മിറ്റിന്റെ മൂന്നാം പതിപ്പിനാണ്് നാളെ ദോഹയില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 4 വരെ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026, നയരൂപീകരണക്കാര്‍, ആഗോള സാങ്കേതിക നേതാക്കള്‍, സാംസ്‌കാരിക ദര്‍ശനങ്ങള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും, ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1,600-ലധികം സ്റ്റാര്‍ട്ടപ്പുകളും 800-ലധികം നിക്ഷേപകരും 400-ലധികം പ്രഭാഷകരും പങ്കെടുക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി, മന്ത്രിമാര്‍, ദേശീയ സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍, മാധ്യമ, ഗവേഷണ, നിക്ഷേപ മേഖലകളില്‍ നിന്നുള്ള പ്രമുഖ എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഖത്തരി നേതൃത്വത്തിന്റെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ഡ ഇന്റലിജന്‍സ് മുതല്‍ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങളുടെ പങ്കുവെക്കലും വിവരശേഖരണവുമെല്ലാം സെഷനുകളുടെ ഭാഗമായി നടക്കും. ഖത്തറിന്റെ സാംസ്‌കാരിക തന്ത്രത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച, സാംസ്‌കാരികത്തിലെ നിക്ഷേപം വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയെ എങ്ങനെ നയിക്കുന്നുവെന്നും പ്രാദേശിക സൃഷ്ടിപരമായ ആവാസവ്യവസ്ഥയെ ആഗോള വിനിമയ ശൃംഖലകളുമായി സംയോജിപ്പിക്കുന്നുവെന്നും പരിശോധിക്കും.

ഓര്‍ഡര്‍ ഓഫ് കാമോസ് ഷാര്‍ജ ഭരണാധികാരിക്ക് നല്‍കി ആദരിച്ചു

0


സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് പോര്‍ച്ചുഗലിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാമോസ് ലഭിച്ചു. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ അറബ് വ്യക്തിയും ലോകമെമ്പാടുമുള്ള ആറാമത്തെ വ്യക്തിയുമായി ഷാര്‍ജ ഭരണാധികാരി.

പോര്‍ച്ചുഗലും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ് ഷാര്‍ജ ഭരണാധികാരിക്ക്് ഈ പരമോന്നത് സാംസ്‌ക്കാരിക ബഹുമതി നല്‍കി പോര്‍ച്ചുഗല്‍ ആദരിച്ചത്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബലോ ഡി സൂസ നേരിട്ടാണ് പോര്‍ച്ചുഗലിലെ ഏറ്റവും ഉയര്‍ന്ന പരമാധികാര സാംസ്‌കാരിക ബഹുമതി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കഴുത്തില്‍ അണിയിച്ചുകൊടുത്തത്. പോര്‍ച്ചുഗീസ് കവി ലൂയിസ് ഡി കാമോസിന്റെ പേരിലുള്ളതാണ് ഈ ബഹുമതി. സംസ്‌കാരത്തിലും ജനങ്ങള്‍ തമ്മിലുള്ള വിപുലമായ സംഭാഷണത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച അസാധാരണ വ്യക്തികളെ ആദരിക്കാനാണ് ഈ ബഹുമതി പോര്‍ച്ചുഗല്‍ നല്‍കാറ്. ലോകത്ത് ഈ ബഹുമതി ലഭിക്കുന്ന ആറാമത് വ്യക്തിയാണ് ഷയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

യുഎഇ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സേവന, വ്യാപാര നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

0

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊര്‍ജ സഹകരണം ശക്തമാക്കാന്‍ യുഎഇ-റഷ്യ ധാരണയായി.ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സേവന വ്യാപാരനിക്ഷേപ കരാറുകളിലും ഒപ്പുവച്ചു. ഇതുവഴി ധനകാര്യ സാങ്കേതികവിദ്യ , ആരോഗ്യ പരിചരണം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കും.കര ഗതാഗത മേഖലയില്‍ യുഎഇ ഊര്‍ജ അടിസ്ഥാന സൗകര്യ മന്ത്രാലയവും റഷ്യന്‍ ഗതാഗത മന്ത്രാലയവും സഹകരിക്കാനും തീരുമാനമായി.ഊര്‍ജം, വ്യാപാരം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കും. ഫിന്‍ടെക്, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത സംരംഭങ്ങളും ആരംഭിക്കും. ഗള്‍ഫ് മേഖലയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര പാതകളുടെ വികസനവും ചര്‍ച്ച ചെയ്തു. ഹൈഡ്രജന്‍ ഇന്ധന ഉല്‍പാദനത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യന്‍ സാങ്കേതികവിദ്യ യുഎഇ പ്രയോജനപ്പെടുത്തും. ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം ഊര്‍ജിതമാക്കും.ചെറുകിടഇടത്തരം സംരംഭകര്‍ക്ക് പരസ്പരം നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും വിധം അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സും മോസ്‌കോ ചേംബറും തമ്മില്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കും.റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥതയ്ക്കായി യുഎഇ മുന്നോട്ടുവെച്ച അബുദാബി സമാധാന ഫോര്‍മുല പുട്ടിനുമായി ചര്‍ച്ച ചെയ്തു.

20 മിനിറ്റില്‍ ഇനി എല്ലാം ,ദുബൈ 20മിനിറ്റ് സിറ്റി പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

0

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി് പരിസ്ഥിതി സൗഹൃദ , 20 മിനിറ്റ് സിറ്റി പദ്ധതി , നടപ്പിലാക്കുന്നു.20മിനിറ്റ് സിറ്റി പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്‌കൂള്‍, ആശുപത്രി, ഷോപ്പിങ് സെന്റര്‍, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ് 20മിനിറ്റ് സിറ്റി .ഇതിന്റെ ഭാഗമായി ഓരോ താമസമേഖലയിലും സംയോജിത സേവന കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതുവഴി ദൂരസ്ഥലങ്ങളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാം. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിള്‍ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനസംഖ്യയുടെ 55 ശതമാനത്തെ പൊതുഗതാഗത സ്റ്റേഷനുകളുടെ 800 മീറ്റര്‍ പരിധിയില്‍ കൊണ്ടുവരിക എന്നതും പദ്ധതിയുടെ ഭാഗമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ അല്‍ ബര്‍ഷ2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് കരാമ, ഖിസൈസ്, അല്‍ബര്‍ഷയുടെ മറ്റു മേഖലകള്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കും.

ദുബൈ: തൊഴില്‍ തേടുന്ന പൌരൻമാരുടെ വരുടെ എണ്ണം കുറഞ്ഞു

0


ദുബൈയില്‍ തൊഴില്‍ തേടുന്ന പൗരന്മാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ കുറവ് ഉണ്ടായതായി മാനവ വിഭവശേഷി വികസന കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 91% കുറവുണ്ടായതായാണ് കണക്കുകള്‍ വ്ക്തമാക്കുന്നത്. കൗണ്‍സില്‍ നയിക്കുന്ന തൊഴില്‍ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദുബായിലെ യുഎഇ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ തൊഴിലന്വേഷകരുടെ എണ്ണം ഏകദേശം 8,800 പൗരന്മാരായിരുന്നു, പിന്നീട് 2022 ല്‍ അത് 5,300 , 2023 ല്‍ 2,000 , 2024 ല്‍ 1,200 എന്നിങ്ങനെ ആയി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം, 2025 ല്‍ അത് 785 പൗരന്മാരില്‍ മാത്രമായി. അതായത് 91 ശതമാനത്തിന്റെ കുറവ്. അതേമസമയം ദുബൈയില്‍ സ്വകാര്യ മേഖലയിലെ പൗരന്മാരുടെ തൊഴില്‍ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 354.5% വര്‍ധനവാണ് ഉണ്ടായത്. ദുബായ് എമിറേറ്റിലെ പൗരന്മാരെ സ്വകാര്യ മേഖലയില്‍ നിയമിക്കുന്നതില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് കൗണ്‍സില്‍ വെളിപ്പെടുത്തി. 2021-ല്‍ 7,060 പൗരന്മാരില്‍ നിന്ന് 2022-ല്‍ 12,013 പൗരന്മാരായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചു, തുടര്‍ന്ന് 2023-ല്‍ 19,650 പൗരന്മാരായി, 2024-ല്‍ 25,896 പൗരന്മാരായി, കഴിഞ്ഞ വര്‍ഷം, 2025-ല്‍ 32,087 പൗരന്മാരായി. സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ, എമിറാറ്റി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും 20-ലധികം സുപ്രധാന മേഖലകളില്‍ അവരുടെ സ്വാധീനമുള്ള സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി. അങ്ങനെ സുസ്ഥിരമായ തൊഴില്‍ പാതകളും യഥാര്‍ത്ഥ വളര്‍ച്ചാ അവസരങ്ങളും ഉറപ്പാക്കുന്നു. ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളിലും, സ്വകാര്യ മേഖല വികസന പങ്കാളികളുമായി സഹകരിച്ചും, വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിപാടികള്‍ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തു. ഈ പരിപാടികളില്‍ ഫീല്‍ഡ് വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, യഥാര്‍ത്ഥ തൊഴില്‍ അന്തരീക്ഷങ്ങളുടെ അനുകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് അവരുടെ പ്രൊഫഷണല്‍ സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. തീവ്രമായ ഫീല്‍ഡ് പരിശീലനത്തിന്റെയും യോഗ്യതാ പരിപാടികളുടെയും ഗുണഭോക്താക്കളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 42,031 വിദ്യാര്‍ത്ഥികളിലും തൊഴിലന്വേഷകരിലും എത്തി. നേരിട്ടുള്ള ഫീല്‍ഡ് വര്‍ക്കിന് പുറമേ, പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി ഏകോപനത്തിലും സഹകരണത്തിലും കൗണ്‍സില്‍ വിവിധ സുപ്രധാന മേഖലകളില്‍ 174 തൊഴില്‍ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു, ഇത് പൗരന്മാര്‍ക്ക് 15,087 തൊഴിലവസരങ്ങള്‍ നല്‍കാന്‍ കാരണമായി.

അജിത്ത് പവാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

0


മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ജന്‍മനാടായ ബാരാമതിയില്‍ നടന്നു. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ, എന്‍സിപി നേതാവായ പ്രഫുല്‍ പട്ടേല്‍, ചഗന്‍ ഭൂജ്പാല്‍, സുപ്രിയ സുലെ, തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം അജിത് പവാറിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബാരാമതിയിലേക്ക് എത്തി. ഇന്നലെ ലാന്‍ഡിങ്ങിനിടെ ചെറുവിമാനം തകര്‍ന്നുവീണ് തീപിടിച്ചുണ്ടായ അപകടത്തില്‍ ആണ് അജിത് പവാര്‍ അടക്കം 5 പേര്‍ കൊല്ലപ്പെട്ടത്.

അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ യുഎഇ കേന്ദ്ര ബാങ്ക്

0


അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ യുഎഇ കേന്ദ്ര ബാങ്കിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ അവലോകന യോഗം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റാത്തതിന്റെ ചുവടുപിടി്ച്ചാണ് നീക്കം.

ഇന്നലെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക കാര്യങ്ങളും അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്കും പരിഗണിച്ചാണ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ പാത പിന്തുടര്‍ന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്കും അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. അതോടെ അടിസ്ഥാന നിരക്ക് 3.65% ആയി തന്നെ തുടരും. നിലവിലുള്ള എല്ലാ ക്രെഡിറ്റ് സൗകര്യങ്ങളിലൂടെയും സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് എടുക്കുന്ന ഹ്രസ്വകാല ലിക്വിഡിറ്റി വായ്പയ്ക്ക് ബാധകമായ നിരക്ക് അടിസ്ഥാന നിരക്കിനേക്കാള്‍ 50 ബേസിസ് പോയിന്റില്‍ നിലനിര്‍ത്താനും സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് അംഗീകരിച്ച റിസര്‍വ് ബാലന്‍സുകളുടെ പലിശ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന അടിസ്ഥാന നിരക്ക്, പണനയത്തിന്റെ മൊത്തത്തിലുള്ള നിലപാട് നിര്‍ണ്ണയിക്കുകയും രാജ്യത്തെ ഒറ്റരാത്രികൊണ്ട് പണ വിപണി നിരക്കുകള്‍ക്ക് കുറഞ്ഞ ഫലപ്രദമായ പലിശ നിരക്ക് നല്‍കുകയും ചെയ്യുന്നു.

സ്വര്‍ണത്തിന്റെ വിലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്


സ്വര്‍ണത്തിന്റെ വിലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔണ്‍സിന് 5500 നും മുകളിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് വിവിധ വിപണികളിലും വന്‍വിലകയറ്റമാണ് പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതില്‍ നിന്ന് ഏകദേശം 91 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 5511.51 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 5600 ഡോളറിന് മീതെയും വ്യാപാരം നടന്നു. ഇതിന്റെ പ്രതിഫലനം ദുബൈ അടക്കമുള്ള മാര്‍ക്കറ്റുകളിലും പ്രതിഫലിച്ചു. ദുബൈയില്‍ 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 666 ദിര്‍ഹത്തിനാണ് രാവിലെ വ്യാപാരം നടന്നത്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 616.75 ദിര്‍ഹം എന്ന നിലയിലും. കഴിഞ്ഞദിവസത്തേക്കാള്‍ യഥാക്രമം 26 ഉം 25 ഉം ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ സ്വര്‍ണം ചരിത്രത്തിലെങ്ങുമില്ലാത്ത അത്ര ഉയര്‍ച്ചയിലാണ് ഇന്ന് വിപണി തുറന്നത്. ഒറ്റയടിക്ക് സംസ്ഥാനത്ത് ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയുമായി. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. ആഗോളരാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധനവിന് കാരണമായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തു. ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഭാവിയില്‍ ഡോളറിന്റെ മൂല്യം കുറച്ചു നിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത് ഡോളര്‍ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ച ഘടകങ്ങളാണ്.

ജനപ്രിയ പദ്ധതികളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്

0


ജനപ്രിയ പദ്ധതികള്‍ നിറച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചുവെന്നതും ബാലഗോപാലിന്റെ ബജറ്റിനെ ശ്രദ്ധേയമാക്കി.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദം ആവര്‍ത്തിച്ചുകൊണ്ടാണ് ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. നിരവധി ജനപ്രിയ പദ്ധതികള്‍കൊണ്ട് നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. മാസങ്ങളോളം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരും രൂപ വര്‍ദ്ധിപ്പിച്ചത് ശ്രദ്ധേയമായി. ക്ഷേമ പെന്‍ഷനുകള്‍ക്കായി 14500 കോടി വകയിരുത്തിയ ബജറ്റില് കെ റെയിലിന് ബദലായി വരുന്ന അതിവേഗ പാതതയ്ക്ക് 100 കോടി വകയിരുത്തിയതും കൗതുകമായി. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ബജറ്റ് രേഖ അവതരിപ്പിച്ചുവെന്നത് ശ്രദ്ധ നേടി. വയോമിത്രം പദ്ധതിക്കായി അധിക തുക ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കായി കൂടുതല് റിട്ടയര്‍മെന്റ് റൂമുകള്‍ നിര്‍മിക്കും. ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി, അയങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, വിഴിഞ്ഞം വികസനത്തിന് 1000 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, സഹകരണ മേഖലയ്ക്കായി 248 കോടി, സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിഖള്‍ക്ക് സൗജന്യ യൂണിഫോമിനായി 150 കോടി. അടിസ്ഥാന സൗകര്യ വികസനത്തിനായി 159 കോടി, ലൈഫ് പദ്ധതിക്ക് 1497 കോടി, സ്തീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് 485 കോടി എന്നിങ്ങനെയാണ് വകയിരുത്തലുകള്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര് ജീവനക്കാരുടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കുമെന്നും ബജറ്റിലുണ്ട്. ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിലെ സവിശേഷതയാണ്.