പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി പ്രമേയവുമായി റഷ്യ. യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ അവതരിപ്പിക്കാനായാണ് റഷ്യ പ്രമേയം തയ്യാറാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധം പത്ത് ദിവസം പിന്നിട്ടതോടെയാണ് യുദ്ധം അവസാനിപ്പിക്കാനായി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. മേഖലയിലെ സംഘര്‍ഷത്തില്‍ സാധാരണക്കാരടക്കമുള്ളവര്‍ കൊല്ലപ്പെടുകയും വ്യാപകനാശം വരികയും ചെയ്ത സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണമെന്നാണ് പ്രമേയത്തിലെ ആവശ്യം. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണം. സധാരണക്കാര്‍ക്കെതിരെ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ തന്നെ അപലപിക്കുന്ന പ്രമേയം പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുടേയും സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ കക്ഷികളും എത്രയും വേഗം യുദ്ധമവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് മടങ്ങണമെന്നും റഷ്യ തയ്യാറാക്കുന്ന പ്രമേയം ആവശ്യപ്പെടുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം : അവസാനിപ്പിക്കാന്‍ റഷ്യയുടെ പ്രമേയം
ഇറാന്‍ അമേരിക്ക നിര്‍ണായക ചര്‍ച്ച നടന്നു
മസ്‌കത്തില്‍ ഇറാന്‍ അമേരിക്ക നിര്‍ണായക ചര്‍ച്ച ഇന്ന് നടന്നു .മസ്‌കത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വൈറ്റ് ഹൗസ് ഉപദേശകന്‍ ജറദ് കുഷ്‌നര്‍ എന്നിവരും പങ്കെടുത്തു.ജൂണില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതിനുശേഷം ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ആദ്യത്തെ നയതന്ത്ര ഇടപെടലാണ് ഈ ചര്‍ച്ചകള്‍.ഇറാന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി നയിക്കുന്നു, യുഎസ് പക്ഷത്തെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നയിക്കുന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും ,ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍മാറുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറക്കുക എന്നിങ്ങനെയുള്ള ഉപാധികളാണ് അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കുക, നിലവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തല്‍ക്കാലം മറ്റൊരു രാജ്യത്തേക്ക് കൈമാറുക എന്നീ ഫോര്‍മുലകളാണ് മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ 3 രാജ്യങ്ങളാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. കൃത്യമായ ഉപാധികള്‍ ഇറാനും മുന്നോട്ട് വെച്ചിട്ടുണ്ട്. സൈനിക മുന്നൊരുക്കങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച ഉപരോധം ഇല്ലാതാക്കുക എന്നതാണ് ഇറാന്‍ മുന്നോട്ട് വെച്ച ഉപാധികള്‍.തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കുന്നുള്ളൂവെന്ന് ഇറാന്‍ പറഞ്ഞു.എന്നിരുന്നാലും, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്ന വിശാലമായ ഒരു അജണ്ട ആഗ്രഹിക്കുന്നതായി അമേരിക്ക സൂചന നല്‍കിയിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി
വെള്ളത്തിന് മുകളിലൂടെ പറക്കണോ?അബുദാബി സീഗ്ലൈഡറുകള്‍ പുറത്തിറക്കുന്നു
എമിറേറ്റ് മുഴുവന്‍ വേഗത്തിലുള്ള യാത്രയ്ക്കായി അബുദാബി സീഗ്ലൈഡറുകള്‍ പുറത്തിറക്കുന്നു.2028 ഓടെ എമിറേറ്റിലുടനീളം പദ്ധതി വ്യാപിപ്പിക്കും.പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിവേഗ, സീറോ എമിഷന്‍ കപ്പലുകള്‍ സമുദ്രോപരിതലത്തിന് തൊട്ടുമുകളിലൂടെയാണ് പ്രവര്‍ത്തിക്കുക . ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും.അബുദാബിയിലെ തീരദേശ ഗതാഗതവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി സാംസ്‌കാരിക, ടൂറിസം വകുപ്പ് അബുദാബി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ , വെര്‍സ അഡ്വാന്‍സ്ഡ് മാരിടൈം സര്‍വീസസ് എന്നിവ തമ്മില്‍ കരാര്‍ ഒപ്പുവച്ചു.2028 ഓടെ എമിറേറ്റിലുടനീളം നൂതനമായ സീഗ്ലൈഡര്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. പ്രാരംഭഘട്ടത്തില്‍ പദ്ധതികള്‍ അബുദാബി സിറ്റിക്കും അല്‍ ദഫ്ര മേഖലയ്ക്കും ഇടയിലുള്ള റൂട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക പിന്നീട് യുഎഇയിലുടനീളം ഇത് വ്യാപിപ്പിക്കും. യുഎഇയിലെ ആദ്യത്തെ സീഗ്ലൈഡര്‍ ഓപ്പറേറ്ററായ വെര്‍സ 2022 മുതല്‍ ഈ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.കര, വായു, കടല്‍ എന്നിവയിലുടനീളം സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി വ്യാപിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് കരാര്‍ എന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗ്‌ഫെലി കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന്, സമുദ്രഗതാഗതത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്ന നൂതനവും മലിനീകരണം കുറവുമായിരിക്കും ഇത്ന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ടിമോര്‍ലെസ്റ്റെ പ്രസിഡന്റ്
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നൊബേല്‍ ജേതാവ് കൂടിയായ ടിമോര്‍ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ട.ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിനിടെ രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ആഗോള സമാധാനത്തിനും മാനുഷിക സേവനങ്ങള്‍ക്കും യുഎഇ നല്‍കുന്ന സമാനതകളില്ലാത്ത സംഭാവനകളെ മുന്‍നിര്‍ത്തി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് നൊബേല്‍ ജേതാവ് കൂടിയായ ടിമോര്‍ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ട പറഞ്ഞു. യുഎഇയുടെ മാനുഷികവും നയതന്ത്രപരവുമായ നീക്കങ്ങള്‍ പലപ്പോഴും ആഗോളതലത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് റാമോസ്‌ഹോര്‍ട്ട വ്യക്തമാക്കി. എറിത്രിയഎത്യോപ്യ തര്‍ക്കപരിഹാരവും, അടുത്തിടെ നടന്ന റഷ്യയുക്രെയ്ന്‍ ചര്‍ച്ചകളും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനുമായി യുഎഇ നല്‍കുന്ന സഹായം ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും, തന്റെ പേര് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം സമാധാന ദൗത്യങ്ങള്‍ നടത്തുന്നുണ്ടെന്നും ഹോര്‍ട്ട പറഞ്ഞു. ഗസയിലെ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി വേളയിലുള്ള സഹായങ്ങള്‍ തുടങ്ങി ലോകമെമ്പാടുമുള്ള യുഎഇയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്റാസല്‍ഖൈമ പോലീസ്
വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റാസല്‍ഖൈമ പോലീസ്. വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്നിട്ടുള്ള സന്ദേശങ്ങള്‍ ആധികാരികത ഉള്ളതാണോ എന്ന് വാഹനമോടിക്കുന്നവര്‍ എപ്പോഴും പരിശോധിക്കണം.അജ്ഞാത ലിങ്കുകളിലോ അറ്റാച്ചുമെന്റുകളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ലൈസന്‍സുള്ള കമ്പനികളോ, അംഗീകരിച്ച ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴിയോ മാത്രം പണമടയ്ക്കണമെന്നും സംശയാസ്പദമായ ഓഫറുകള്‍ കമ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റാസല്‍ഖൈമ പോലീസ് അഭ്യര്‍ത്ഥിച്ചു.ഇതിനകം തന്നെ അബുദാബിയുടെ ഡാര്‍ബ് ടോള്‍ ഫീസ് അടയ്ക്കാനുണ്ടെന്ന് അവകാശപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ നിരവധി യുഎഇ നിവാസികള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .് സന്ദേശങ്ങളില്‍ സാധാരണയായി കാണുന്ന തരത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു ലിങ്ക് ഉണ്ടായിരിക്കും.ഈ ലിങ്ക് ക്ലിക് ചെയ്താല്‍ ഉടന്‍ വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ നഷടപ്പെടാന്‍ കാരണമാകുന്നു.ടോള്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണയായി ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി കുടിശ്ശിക പേയ്‌മെന്റുകള്‍ ശേഖരിക്കാറില്ലെന്നും ഉപഭോക്താക്കളെ ഉടനടി നടപടിയെടുക്കാന്‍ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കാറില്ലെന്നും അധികൃതര്‍ അറിയിച്ചു
ദുബൈയില്‍ ‘പോഡ് ടാക്‌സികള്‍’ വരുന്നു
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡ്രൈവറില്ലാ പോഡ് ടാക്‌സികള്‍ അവതരിപ്പിച്ച് ദുബൈ ആര്‍.ടി.എ. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ‘റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി’ എന്ന പദ്ധതിയുടെ ആദ്യ മാതൃക അവതരിപ്പിച്ചത്. ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്കുകളിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറു വാഹനങ്ങളാണ് ഇലക്ട്രിക് പോഡുകള്‍. ഒറ്റ ചാര്‍ജിങ്ങില്‍ 250 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള പോഡുകളില്‍ പരമാവധി 6 പേര്‍ക്ക് യാത്ര ചെയ്യാം.മണിക്കൂറില്‍ 50 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയിലൂടെ ഓരോ മണിക്കൂറിലും ഇരുവശങ്ങളിലേക്കുമായി 10,000ത്തിലധികം യാത്രക്കാരെ വഹിക്കാനാകും. അത്യാധുനിക സെന്‍സറുകള്‍, ടിക്കറ്റ് സ്‌കാനിങ് സൗകര്യം, എന്നിവ വാഹനത്തിനുള്ളിലുണ്ടാകും. ബ്ലൂവാട്ടര്‍ ഐലന്റ്, ഉമ്മു സുഖൈം, അല്‍ ഖൂസ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നീ പ്രധാനപ്പെട്ട 4 മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ ബ്ലൂവാട്ടര്‍ ഐലന്‍ഡ് വരെ 2.8 കി.മീ ദൂരമുള്ളതാണ് ബ്ലൂവാട്ടര്‍ ഐലന്‍ഡ് റൂട്ട്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ മദീനത്ത് ജുമൈറ വരെ 1.9 കി.മീ ദൂരത്തിലുള്ളതാകും ഉമ്മു സുഖൈം റൂട്ട്. അല്‍ ഖൂസ് റൂട്ട് ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍സര്‍ക്കല്‍ അവന്യൂ, ടൈംസ് സെന്റര്‍ സ്‌ക്വയര്‍ വരെ 2.6 കി.മീ ദൂരത്തിലുള്ളതാണ്. ഇവയില്‍ ഏറ്റവും നീളമേറിയ പാതയായ ദുബായ് ഫെസ്റ്റിവല്‍ സിറ്റി റൂട്ട് 7 കി.മീ ദൂരത്തിലായിരിക്കും. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മാണച്ചെലവില്‍ 90 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 70 ശതമാനവും ലാഭിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബൈയില്‍ 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന്
ദുബൈ ആര്‍.ടി.എ 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. സ്വകാര്യ കാറുകള്‍, ക്ലാസിക് വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കുള്ള നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിന് ഒരുങ്ങുന്നത്.2, 3, 4, 5 അക്കങ്ങളുള്ള നമ്പര്‍ കോമ്പിനേഷനുകളും എച്ച്, ഐ, കെ, എം, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പര്‍ പ്ലേറ്റുകളുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ലേലം ഒരാഴ്ച നീണ്ടുനില്‍ക്കും.ദുബൈയില്‍ ട്രാഫിക് ഫയല്‍ ഉള്ള താമസക്കാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. താല്‍പര്യമുള്ളവര്‍ ആര്‍.ടി.എയ്ക്ക് നല്‍കാനായി 5,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്കും, 120 ദിര്‍ഹത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. ഉമ്മു റമൂല്‍, അല്‍ ബര്‍ഷ, ദേര എന്നിവിടങ്ങളിലെ ആര്‍.ടി.എ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലേലം ജയിക്കുന്നവര്‍ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കണം. 50,000 ദിര്‍ഹം വരെയുള്ള തുകകള്‍ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നേരിട്ട് പണമായി നല്‍കാം. 50,000 ദിര്‍ഹത്തിന് മുകളിലുള്ള തുകകള്‍ മാനേജര്‍ ചെക്ക്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്.
രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ
രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോര്‍ഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും. ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാര്‍ഥികള്‍ പങ്കെടുക്കും. 10 കിലോമീറ്റര്‍ റേസിലും 4 കിലോമീറ്റര്‍ ഫണ്‍ റണ്ണിലുമായി 15,000 പേര്‍ മത്സരിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തണ്‍.മാരത്തണ്‍ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തണ്‍ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റര്‍ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റര്‍ ഫണ്‍ റണ്‍ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.അല്‍ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അല്‍ സുഫൂഹില്‍ വെച്ച് 10 കിലോമീറ്റര്‍ നാല് കിലോമീറ്റര്‍ റേസുകള്‍ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.
അശ്രദ്ധ കാണിക്കുന്നതിനെതിരെ മുന്നറിയിപ്പ് വീഡിയോ ഇറക്കി അബുദാബി പോലീസ്
എമിറേറ്റിലുടനീളമുള്ള റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ കാണിക്കുന്ന പുതിയ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.താല്‍ക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ന്‍ മാറ്റങ്ങള്‍, മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം നിലനിര്‍ത്താതിരിക്കല്‍ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തുന്നു. പല കേസുകളിലും, ഡ്രൈവര്‍മാര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണാന്‍ സാധിക്കും.ഇത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും കാര്യമായ നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.അബുദാബി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ദിനംപ്രതി നടക്കുന്ന വാഹനാപകടങ്ങളാണ് കാണിക്കുന്നത്. ഈ വീഡിയോ ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് അബുദാബി പോലീസ് അറിയിച്ചു.ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും ഒരു സാധാരണ യാത്രയെ ദുരന്തമാക്കി മാറ്റുമെന്നും ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.
സൗദി എയര്‍പോര്‍ട്ട് ; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്
സൗദി അറേബ്യയില്‍ വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2025 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ വ്യോമ ഗതാഗതത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ 9.6% വളര്‍ച്ചാ നിരക്കോടെ, 14.9 കോടിയിലെത്തി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമയാന വിപണികളില്‍ ഒന്നായി സൗദിയുടെ സ്ഥാനം മാറുന്നുവെന്നതാണ് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. ടൂറിസത്തിന്റെയും ആഗോള പരിപാടികളുടെയും വളര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റിയും ഇതിന് കാരണമായി. 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ് പോയവര്‍ഷം സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത്. വിമാനങ്ങളുടെ എണ്ണത്തില്‍ 8.3% വര്‍ദ്ധനവുണ്ടായതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി. മൊത്തം വിമാനസര്‍വ്വീസുകളുടെ എണ്ണം 9,80,400 ആയി ഉയര്‍ന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും അധികം യാത്രക്കര്‍ സഞ്ചരിച്ചത്. മൊത്തം യാത്രക്കാരില്‍ 38 ശതമാനവും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ശരാശരി പ്രതിദിനം 146,000 യാത്രക്കാര്‍്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് തൊട്ടുപിന്നില്‍. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 29% റിയാദില്‍ രേഖപ്പെടുത്തി. പ്രതിദിനം ശരാശരി 112,000 യാത്രക്കാരാണ് റിയാദ് വിമാനത്താവളം ഉപയോഗിച്ചത്. മദീന, ദമ്മാം വിമാനത്താവളങ്ങളും തൊട്ടുപിന്നാലെയുണഅട്..ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായി രാജ്യം മാറി. എയര്‍ കാര്‍ഗോ മേഖലയും സ്ഥിരത കൈവരിച്ചു. കാര്‍ഗോ അളവ് 1.18 ദശലക്ഷം ടണ്ണിലെത്തി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ എയര്‍ കാര്‍ഗോ മേഖല ഏറ്റവും വലിയ നേട്ടം കൈ വരിച്ചു. സാമ്പത്തിക വളര്‍ച്ചയുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി വ്യോമയാന മേഖലയുടെ പങ്ക് പ്രതിഫലിപ്പിക്കാനായി.


