സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ…നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല….സോറി..
നിപ്പ വൈറസ് ബാധിതയായി മരണത്തിന് കീഴടങ്ങുന്നതിന് തോട്ടുമുന്‍പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി ഭര്‍ത്താവിന് എഴുതിയ കത്തുകളിലെ വാക്കുകളാണിത്.രണ്ട് കുഞ്ഞുമക്കളെ ഭര്‍ത്താവിന്റെ കൈകളിലേല്‍പ്പിച്ച് സിസ്റ്റര്‍ ലിനി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.സിസ്റ്റര്‍ ലിനിയെ ഓര്‍ക്കാതെ ഈ ദിനം മലയാളിക്ക് കടന്നുപോകില്ല.2018 മെയ് ഇരുപത്തിയൊന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ലിനി മരണപ്പെട്ടത്.പേരാമ്പ്ര ആശുപത്രിയില്‍ താന്‍ പരിചരിച്ച രോഗികളില്‍ നിന്ന് പകര്‍ന്ന നിപ വൈറസ് ആണ് ലിനിയുടെ ജീവനെടുത്തത്.പകര്‍ച്ച വ്യാധികള്‍ക്കെതിരായി പോരാട്ടത്തില്‍ ത്യാഗോജ്വലമായ ഓര്‍മ്മയാണ് ഇന്ന് സിസ്റ്റര്‍ ലിനി.അര്‍പ്പണ ബോധത്തോടെ രോഗിപരിചരണം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃകയും.എന്‍ടിവിയുടെ ഓര്‍മ്മപൂക്കള്‍.
ഓര്‍മ്മപ്പൂക്കള്‍:സിസ്റ്റര്‍ ലിനിയുടെ വേര്‍പാടിന് ഇന്ന് ഏഴ് വയസ്
ദുബൈയില്‍ പൊതുബസുകള്‍ക്ക് മുന്‍ഗണനാ സംവിധാനം
ദുബൈയില്‍ പൊതുബസുകള്‍ക്ക് ഗതാഗത തിരക്ക് കുറക്കുന്നതിനായി മുന്‍ഗണനാ സംവിധാനം ഏര്‍പ്പെടുത്തി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ട്രാഫിക് സിഗ്നലുകള്‍ ബസുകള്‍ കടന്നു പോകുന്നതിന് അധിക സമയം അനുവദിച്ചു. പൊതുഗതാഗത സേവനങ്ങള്‍ക്കായി പ്രത്യേക പാതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.
എമിറേറ്റിലെ ട്രാഫിക് സിഗ്നലുകളുള്ള തിരക്കറേറിയ കവലകളില്‍ പൊതുഗതാഗത ബസുകള്‍ക്ക് മുന്‍ഗണനാ സംവിധാനം വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ ബസുകള്‍ നിശ്ചിത സ്ഥലത്ത് എത്തിച്ചേരുന്നതിനുള്ള സമയത്തില്‍ കുറവ് രേഖപ്പെടുത്തി. കൂടുതല്‍ ബസുകള്‍ സഞ്ചരിക്കുന്ന പാതയില്‍ ബസുകള്‍ക്കായി ഗ്രീന്‍ സിഗ്നല്‍ അധിക സമയം പ്രവര്‍ത്തിപ്പിക്കും. 2025 മാര്‍ച്ചിലെ ആര്‍ടിഎയുടെ കണക്കുകള്‍ പ്രകാരം എമിറേറ്റിലെ 80 ശതമാനത്തിലധികം പൊതുബസുകളും കൃത്യസമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. റോഡിലെ നിലവിലെ തിരക്ക് കണക്കിലെടുത്താണ് ബസുകള്‍ക്കായി മുന്‍ഗണനാ സൗകര്യം ഒരുക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു.
പൊതുഗതാതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ തിരക്ക് അനുഭവപ്പെടുന്ന സിഗ്നലുകളിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ തിരക്കേറിയ സമയങ്ങളിലും പൊതുബസുകളില്‍ കൃത്യസമയത്ത് യാത്ര നടത്താനാകും. കൂടുതല്‍ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 13 കിലോ മീറ്റര്‍ നീളത്തില്‍ ബസ്, ടാക്‌സി എന്നിവയ്ക്കായി ആറ് പുതിയ പാതകള്‍ ഒരുക്കുന്നതിനാണ് ആര്‍ടിഎയുടെ തീരുമാനം. ഇതിലൂടെ യാത്രാ സമയം 41 ശതമാനം കുറയുമെന്നും ആര്‍ടിഎ അറിയിച്ചു.
കോവിഡ് നിരീക്ഷണം ശക്തിപ്പെടുത്തി ഇന്ത്യയും
ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍-1 ഏഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.സ്ഥിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തല്‍.
പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആണ് ആരോഗ്യരംഗത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍,ഐസിഎംആര്‍,നാഷണള്‍ സെന്റര്‍ ഫോര്‍ ഡിസിസി കണ്‍ട്രോള്‍,എമര്‍ജന്‍സി റിലീഫ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗദ്ധരാണ് യോഗം ചേര്‍ന്നത്.മെയ് പത്തൊന്‍പത് വരെ ഇന്ത്യയില്‍ 257 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഒമിക്രോണ്‍ വൈറസിന്റെ ഉപവിഭാഗം ആയ ജെഎന്‍ വണ്‍ ആണ് ഏഷ്യന്‍ രാജ്യങ്ങളില്‍ പകരുന്നത് എന്നാണ് കണ്ടെത്തല്‍.ഈ വകഭേദം രോഗികളില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നില്ലെന്നും ആശുപത്രി ചികിത്സ വേണ്ടിവരുന്നില്ലെന്നും ആണ് വിലയിരുത്തല്‍.
രാജ്യത്ത് നിലവില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ ഇല്ല.ശ്വാസകോശരോഗം നിരീക്ഷണത്തിനായി സമഗ്ര സംവിധാനം രാജ്യത്ത് ഉണ്ടെന്നും യോഗം വിലയിരുത്തി.നേരത്തെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ അളവ് കുറഞ്ഞിട്ടുണ്ടാകും എന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. ചൈന സിംഗപ്പൂര്‍ തായിലന്റഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ് കോവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളത്.
ഗാസയില്‍ പട്ടിണി രൂക്ഷമായി തുടരുന്നു
ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയിലെ സ്ഥിതിയില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭ.ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും കൊടുംപട്ടിണിയില്‍ തുടരുകയാണ്.ഗാസയില്‍ നരഹത്യ തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് യു.കെ അറിയിച്ചു.
ഇന്നലെ തൊണ്ണൂറ്റിമൂന്ന് ട്രക്കുകള്‍ മാനുഷിക സഹായവുമായി ഗാസയില്‍ പ്രവേശിച്ചെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.ധാന്യങ്ങളും ബേബിഫുഡും,ആശുപത്രി ഉപകരണങ്ങളും,മരന്നുകളും ആണ് ട്രക്കുകളില്‍ ഉള്ളതെന്നും ഇസ്രയേല്‍ വ്യക്തമാക്കി.എന്നാല്‍ ഇരുപത് ലക്ഷം ജനങ്ങള്‍ പട്ടിണിയില്‍ ജീവിക്കുന്ന ഗാസയിലേക്ക് ഈ വിധത്തില്‍ സഹായം എത്തിക്കുന്നത് അപര്യാപ്തമാണെന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നൂറിലധികം ട്രക്കുകള്‍ ഗാസ മുനമ്പില്‍ പ്രവേശിച്ചെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല.ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ രാജ്യാന്തരതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ആക്രമണങ്ങള്‍ തുടരുകയാണ്.
ഇന്നലെയും ഇന്നുമായി തൊണ്ണൂറിലധികം പേരാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്.ഗാസയിലെ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യു.കെ ഇസ്രയേലുമായുള്ള വ്യാപാര ഇടപാടുകള്‍ക്കുള്ള ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അറിയിച്ചു.യു.കെയിലെ ഇസ്രയേല്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ പുതിയ ഉപരോധവും ഏര്‍പ്പെടുത്തും എന്ന് യു.കെ വ്യക്തമാക്കി.ഇസ്രയേല്‍ ഗാസയില്‍ നടപ്പാക്കുന്ന മനുഷത്വരഹിതമായ നടപടികള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്ന് ഫ്രാന്‍സും കാനഡയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇ ടൂറിസം:വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ദ്ധന
യുഎഇയുടെ വിനോദസഞ്ചാര രംഗത്ത് ഈ വര്‍ഷം പത്ത് ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍.വിനോദസഞ്ചാര രംഗത്ത് മാത്രം ഈ വര്‍ഷം ഇരുപത്തിയാറായിരത്തിലധികം തൊഴിലവസരങ്ങളും തുറക്കും.രാജ്യാന്തരസന്ദര്‍ശകര്‍ യുഎഇയില്‍ പണം ചിലവഴിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളയാത്രാ-വിനോദസഞ്ചാര വ്യവസായത്തില്‍ സുപ്രധാന തൊഴില്‍ദാതാവായി മാറാന്‍ യുഎഇ ഒരുങ്ങുന്നുവെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ പ്രവചിക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെ ഈ രംഗത്ത് 9,25000 പേര്‍ തൊഴിലെടുക്കുന്നുണ്ടാകും.യുഎഇയുടെ വിനോദസഞ്ചാര മേഖല അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഡ.ബ്ല്യു.ടി.ടി.സിയുടെ ഇക്കണോമിക് ഇംപാക്ട്്് റിസേര്‍ച്ച് പ്രകാരം 2025-ല്‍ യുഎഇയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ചിലവഴിക്കുക 26750 കോടി ദിര്‍ഹമായിരിക്കും.യുഎഇയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പതിമൂന്ന് ശതമാനം വരും ഇത്.ആഭ്യന്തരടൂറിസവും കൂടുതല്‍ ശക്തിപ്പെടുകയാണ്.ആഭ്യന്തരവിനോദസഞ്ചാരികള്‍ ചെലവഴിക്കുന്ന തുക 6000 കോടി ഡോളറിലേക്ക് എത്തും.2019-നെ അപേക്ഷിച്ച് നാല്‍പ്പത്തിയേഴ് ശതമാനം ആണ് വര്‍ദ്ധന.
ആഗോളതലത്തില്‍ യാത്രാ-വിനോദസഞ്ചാര രംഗങ്ങളില്‍ യുഎഇയുടെ നേതൃത്വം തുടരുകയാണ്.സ്മാര്‍ട്ട് നഗരങ്ങള്‍,ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഹോസ്പ്പിറ്റാലിറ്റ് സെക്ടര്‍,ലളിതമായ വീസ സംവിധാനങ്ങള്‍ തുടങ്ങിയവ സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ നയിക്കും എന്നതിന്റെ മാതൃകയാണ് യുഎഇ എന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് ജൂലിയ സിംപ്‌സണ്‍ പറഞ്ഞു.
മിനിമം ബാലന്‍സ് തുക വര്‍ദ്ധിപ്പിക്കാന്‍ യുഎഇ ബാങ്കുകള്‍
യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.മിനിമം ബാലന്‍സ് മൂവായിരം ദിര്‍ഹത്തില്‍ നിന്നും അയ്യായിരം ദിര്‍ഹമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം.പുതിയ നിബന്ധന ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
വ്യക്തിഗത ഉപയോക്താക്കളുടെ കറന്റ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ആണ് മൂവായിരം ദിര്‍ഹത്തില്‍ നിന്നും അയ്യായിരമായി ഉയര്‍ത്താന്‍ ഒരുങ്ങുന്നത്.മിനിമം തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തവരില്‍ നിനിന്നും പ്രതിമാസം ഇരുപത്തിയഞ്ച് ദിര്‍ഹം പ്രതിമാസം ഫീസ് ഈടാക്കും.അക്കോണ്ടില്‍ ഇരുപതിനായിരം ദിര്‍ഹം സൂക്ഷിക്കുക്കകയോ പതിനയ്യായിരം ദിര്‍ഹമോ അതില്‍തകൂടുതലോ ശമ്പളം ട്രാന്‍സഫര്‍ ചെയ്യുന്നവര്‍ക്കും ഫീസ് ഇളവ് ഉണ്ട്.
ശമ്പളം അയ്യായിരം ദിര്‍ഹത്തിനും 14999-നും ഇടയിലുളളവര്‍ക്ക് ബാങ്കില്‍ ക്രെഡികാര്‍ഡോ,വാപ്യയോ ഉണ്ടെങ്കില്‍ ഫീസ് അടക്കേണ്ടതില്ല.ഈ രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താത്ത മുഴുവന്‍ ബാങ്ക് ഉപയോക്താക്കള്‍ക്കും അക്കൗണ്ടുകളുടെ സ്വഭാവത്തിന് അനുസരിച്ച് നൂറ് മുതല്‍ 105 ദിര്‍ഹം വരെ ഫീസ് നല്‍കേണ്ടിവരും.നിലവില്‍ രാജ്യത്തെ ഒരു ബാങ്ക് പുതിയ നിബന്ധ നടപ്പാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.ശേഷിക്കുന്നവ ജൂണ്‍ ഒന്നോട് കൂടി പുതിയ നിബന്ധന നടപ്പാക്കും.
യുഎഇ സ്വദേശിവത്കരണം:അര്‍ധവാര്‍ഷിക സമയപരിധി ജൂണില്‍ അവസാനിക്കും
യുഎഇയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ മുപ്പത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം. ജൂലൈ മുതല്‍ പരിശോധന നടത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം എട്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം.
യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശിച്ച വര്‍ധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കെതിരെ ജൂലൈ 1 മുതല്‍ പരിശോധന ആരംഭിക്കും. ഈ വര്‍ഷത്തെ ആദ്യപകുതിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനവ് വരുത്താനുള്ള നിര്‍ദേശത്തിന്റ കാലാവധി ജൂണ്‍ മാസം 30ന് അവസാനിക്കുന്നതോടെയാണ് പരിശോധന. പിഴയുള്‍പ്പടെയുള്ള നടപടികളാണ് ഉണ്ടാവുക. 2022ലാണ് നാഫിഫ് പദ്ധതി വഴി സ്വദേശിവത്കരണ നിയമം നടപ്പിലാക്കിയത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാര്‍ഥം 6 മാസത്തിലൊരിക്കല്‍ ഒരു ശതമാനം വീതം സ്വദേശികളെ നിയമിക്കാനും അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ജൂണ്‍ 30ഓടെ മുന്‍ വര്‍ഷങ്ങളിലെ 6 ശതമാനവും ചേര്‍ത്ത് മൊത്തം 7 ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം.
വര്‍ഷാവസാനത്തോടെ ഇത് എട്ട് ശതമാനമാക്കി ആക്കി ഉയര്‍ത്തണം. അടുത്ത വര്‍ഷങ്ങളിലെ 2 ശതമാനം വീതം ചേര്‍ത്ത് 2026 ഡിസംബറോടെ പത്ത് ശതമാനം സ്വദേശിവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2024 ജനുവരി മുതല്‍ പ്രാബല്യത്തിലായ ഈ വിഭാഗം കമ്പനികള്‍ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.
ഇസ്രയേലിന് എതിരെ കടുത്ത നടപടിക്ക് ലോകരാഷ്ട്രങ്ങള്‍
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ലോകരാജ്യങ്ങള്‍.ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേലിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തും എന്ന് യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാജ്യങ്ങള്‍ മുന്നറിയിപ്പ്
നല്‍കി.ഗാസയിലേക്ക് പൂര്‍ണ്ണതോതില്‍ സഹായം എത്തിക്കുന്നതിന് ഇസ്രയേല്‍ അനുവദിക്കണം എന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്്്്ര്‍ സ്റ്റാര്‍മര്‍,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍,കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയ്യിലെങ്കില്‍ ഇസ്രയേലിന് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുന്നത്.ഭീകരതയെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം പൂര്‍ണ്ണമായും അനുചിതമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കണം എന്നും യുകെയും ഫ്രാന്‍സും കാനഡയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്ന പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കണം എന്ന് ഇരുപത്തിരണ്ടോളം രാഷ്ട്രങ്ങളും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.യൂറോപ്യന്‍ -ബാള്‍ട്ടിക് രാജ്യങ്ങളും ഓസ്‌ട്രേലിയയും ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
രാജ്യന്തരസമ്മര്‍ദ്ദം ശക്തമായതോടെ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാം എന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്.ഇന്ന് ഏതാനും ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.എന്നാല്‍ അതുകൊണ്ട് കാര്യം ഇല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ടോം ഫ്‌ളെച്ചര്‍ വ്യക്തമാക്കുന്നത്.വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തുന്നില്ലെങ്കില്‍ വന്‍ ദുരന്തമാകും ഗാസയില്‍ സംഭവിക്കുക.അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഗാസയില്‍ പട്ടിണി മൂലം മരിക്കും എന്നും ടോം ഫ്‌ളെച്ചര്‍ പറഞ്ഞു.ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും ആയുധം ഉപേക്ഷിക്കുകയും ചെയ്താല്‍ യുദ്ധം നാളെ അവസാനിക്കും എന്നും ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
ഉച്ചവിശ്രമ നിയമം:കുവൈത്തില്‍ ജൂണ്‍ ആദ്യം പ്രാബല്യത്തിലാകും
കുവൈത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂണ്‍ ആദ്യം പ്രാബല്യത്തിലാകും. പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് വരെയാണ് വിശ്രമം അനുവദിക്കുക.
രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പതിനൊന്ന് മണി മുതല്‍ വൈകിച്ച് നാല് മണി വരെയാണ് ഉച്ചവിശ്രമം ലഭിക്കുക. ജൂണ്‍ ആദ്യം നിയമം പ്രാബല്യത്തില്‍ വരും. ആഗസ്റ്റ് വരെ ഉച്ചവിശ്രമ നിയമം നടപ്പിലാക്കും. നിമയങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് തൊഴിലടങ്ങളില്‍ പരിശോധന നടത്തും. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഉച്ചവിശ്രമ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
വിശ്രമ സമയം തൊഴിലാളികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിശ്രമ സ്ഥലങ്ങളും ഒരുക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഖത്തര്‍ എയര്‍വേയ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന
ഖത്തര്‍ എയര്‍വേയ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ലാഭത്തില്‍ ഇരുപത്തിയെട്ട് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
780 കോടി ഖത്തര്‍ റിയാലിന്റെ വരുമാനം ആണ് ഖത്തര്‍ എയര്‍വേസ് നേടിയിരിക്കുന്നത്.ഖത്തര്‍ എയര്‍വേയ്‌സില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. കൂടുതല്‍ വിമാനങ്ങളും വാങ്ങിക്കൂട്ടുകയാണ് എയര്‍ലൈന്‍.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദോഹ സന്ദര്‍ശന വേളയില്‍ 160 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിനുളള കരാറില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഒപ്പുവെച്ചിരുന്നു.അന്‍പത് ബോയിംഗ് വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനും ഖത്തര്‍ എയര്‍വേയ്‌സിന് പദ്ധതിയുണ്ട്.
ആഗോളതലത്തില്‍ രാഷ്ട്രീയ-സാമ്പത്തിക-പാരിസ്ഥിതിക മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ നേരിടാന്‍ സഹായിക്കുന്ന പങ്കാളിത്തം ആണ് ഖത്തര്‍ എയര്‍വേയ്‌സിന് ഉളളതെന്ന് സിഇഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.യാത്രക്കാരുടെ എണ്ണവും റൂട്ടുകളും വര്‍ദ്ധിപ്പിക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ലൈനുകളായ വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ ഇരുപത്തിയഞ്ച് ശതമാനം ഓഹരികളും ദക്ഷിണാപ്രിക്ക ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലിങ്കിന്റെ ഇരുപത്തിയഞ്ച് ശതമാനം ഓഹരികളും വാങ്ങി.


