Tuesday, April 7, 2026
Home Blog Page 56

ഷാര്‍ജയില്‍ 35 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചു:തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേത്‌

0

ഗതാഗത നിയമലംഘന പിഴകള്‍ മുപ്പത്തിയഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ടില്‍ അടച്ചുതീര്‍ക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുകായണ് ഷാര്‍ജ ഭരണകൂടം.നിയമലംഘനം രേഖപ്പെടുത്തി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്കാണ് മുപ്പത്തിയഞ്ച് ശതമാനം ഇളവ് ലഭിക്കുക.പിഴത്തുക ഒരുവര്‍ഷത്തിനുള്ളില്‍ ആണ് അടയ്ക്കുന്നതെങ്കില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇളവ് ലഭിക്കും.വാഹനംകണ്ടുകെട്ടല്‍ കാലാവധി,കണ്ടുകെട്ടല്‍ ഫീസ്,ലേയ്റ്റ് പെയ്‌മെറ്റ് ഫീ എന്നിവയ്ക്കും ഇളവ് ബാധകമാണ്.എന്നാല്‍ ഗുരുതരഗതാഗതനിയമലംഘനങ്ങള്‍ക്ക് രേഖപ്പെടുത്തിയ പിഴകള്‍ക്ക് ഇളവ് കിട്ടില്ല.

ഇന്ന് ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് ട്രാഫിക് പിഴകള്‍ക്ക് പുതിയ ഡിസ്‌കൗണ്ട് സ്‌കീം പ്രഖ്യാപിച്ചത്.ട്രാഫിക് പിഴ സമയബന്ധിതമായി അടച്ചുതീര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും താമസക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ആണ് തീരുമാനം

ഫീസ് കുടിശിക:വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമുണ്ടാകുന്ന നടപടി പാടില്ലെന്ന് അബുദബി

0

സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശം പുറത്തിറക്കി അബുദബി വിദ്യാഭ്യാസ വിജ്ഞാന വികസന അതോറിട്ടി.ഫീസ് കുടിശികയുള്ള കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കരുതെന്നാണ് ഫീസ് കുടിശികയുണ്ടെങ്കില്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികളോട് നേരിട്ട് ചോദിക്കരുതെന്നാണ് അബുദബി വിദ്യാഭ്യാസ അതോറിട്ടി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.പണം അടയ്ക്കാനുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ രഹസ്യമായി സൂക്ഷിക്കണം.ഫീസ് കുടിശികയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും പാടില്ല.ഫീസ് അടയ്ക്കുന്നതില്‍ കാലാതാമസം വരികയോ അടയ്ക്കാതിരിക്കുകയോ ചെയ്യതാല്‍ എന്താവും നടപടി എന്ന് സ്‌കൂളുകള്‍ വെബ്‌സൈറ്റില്‍ വ്യക്തമായി നല്‍കിയിരിക്കണം എന്നും അഡെക് നിര്‍ദ്ദേശിച്ചു.

ഫീസ് കുടിശികയുടെ പേരില്‍ നടപടി സ്വീകരിക്കാതെ പകരം പണം അടയ്ക്കുന്നതിന് ന്യായമായ അവസരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഒരുക്കി നല്‍കണം.ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് മൂന്നോനാലോ തുല്യ തവണകളായോ പത്ത് തവണകളായോ വിഭജിക്കണം.ട്യൂഷന്‍ ഫീസിന്റെ ആദ്യതവണ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് സ്‌കൂളുകള്‍ക്ക് വാങ്ങിക്കാം എന്നും അഡെകിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.സ്‌കൂള്‍ ഫീസ് കുടിശികയുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നതിനും സ്‌കൂളുക്ള്‍ക്ക് അവകാശമുണ്ടാകും.

ശക്തി ക്ഷയിച്ചു:ഗാസ മുനമ്പില്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന് റിപ്പോര്‍ട്ട്‌

0

ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഹമാസിന് നഷ്ടമായതായി റിപ്പോര്‍ട്ട്.മുതിര്‍ന്ന നേതാക്കളില്‍ 95 ശതമാനവും കൊല്ലപ്പെട്ടു.മറ്റ് സായുധസംഘങ്ങള്‍ ഗാസ മുനമ്പില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹമാസിന്റെ ഒരു മുതിര്‍ന്ന സുരക്ഷാ ഓഫീസറെ ഉദ്ധരിച്ച് ബിബിസിയാണ് ഗാസ മുനമ്പില്‍ പലസ്തീന്‍ സായുധസംഘത്തിന്റെ നിയന്ത്രണം നഷ്ടമായതായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.എണ്‍പത് ശതമാനത്തോളം പ്രദേശങ്ങളിലും ഹമാസിന് ഇപ്പോള്‍ നിയന്ത്രണം ഇല്ല. ആ ശൂന്യതയിലേക്ക് മറ്റ് സായുധസംഘങ്ങള്‍ പ്രവേശിക്കുകയാണ്.ആഭ്യന്തരതലത്തില്‍ ഹമാസ് തകര്‍ന്നെന്നും നേതൃനിരയില്‍ സജീവമായി ഉണ്ടായിരുന്നവര്‍ എല്ലാം കൊല്ലപ്പെട്ടന്നും പേരു വെളിപ്പെടുത്താത്ത സുരക്ഷാ ഓഫീസര്‍ പറയുന്നുണ്ട്.ഈ വര്‍ഷം ആദ്യ പ്രാബല്യത്തില്‍ വന്ന അന്‍പത്തിയേഴ് ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലത്ത് വീണ്ടും സംഘടിക്കാന്‍ ഹമാസ് ശ്രമിച്ചിരുന്നു.

രാഷ്ട്രീയ-സൈനിക സുരക്ഷാ കൗണ്‍സിലുകള്‍ പുനസംഘടിപ്പിക്കുയും ചെയ്തു.എന്നാല്‍ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷം ഹമാസിന്റെ ശേഷിച്ച ശക്തിയും ഇസ്രയേല്‍ തകര്‍ത്തു.ഹമാസിന്റെ ഓഫീസുകള്‍ കൊള്ളയടിക്കപ്പെട്ടു.ജീവനക്കാരുടെ ശമ്പളം വൈകുകയാണ്.ഗുണ്ടാസംഘങ്ങളും മറ്റ് സായുധസംഘങ്ങളും സ്വാധീനം ഉറപ്പിക്കുകയാണ്.പ്രാദേശിക ഗോത്രങ്ങളുമായി ബന്ധമുള്ള ആറ് സായുധ സംഘങ്ങള്‍ ആണ് ഗാസ മുനമ്പില്‍ സ്വാധീനമുറപ്പിക്കാന്‍ മത്സരിക്കുന്നത്.ആ സംഘങ്ങള്‍ക്കും പോരാളികളും പണവും ആയുധങ്ങളും ലഭ്യമാകുന്നുണ്ട്.തെക്കന്‍ മേഖലയിലാണ് ഇത്തരം സംഘങ്ങള്‍ സ്വാധീനമുറപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ ചില സംഘങ്ങള്‍ക്ക് ഇസ്രയേല്‍ ആയുധവും നല്‍കുന്നു എന്നും ആരോപണം ഉണ്ട്.ഈ സായുധസംഘങ്ങള്‍ എല്ലാം ചേര്‍ന്ന് ഹമാസിന് എതിരെ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ രുപീകരിക്കാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം എണ്‍പത് കടന്നു

0

അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 81 ആയി. 41 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്. അതേസമയം വീണ്ടും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.മരണസംഖ്യ ഇനിയും ഉയരുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ആറിയിച്ചു. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ്പ് നദിക്കരിയിലെ ക്യാംപ് മിസിറ്റിക്കല്‍ ഉണ്ടായിരുന്ന ഒരു കൗണ്‍സിലറെയും പത്ത് പെണ്‍കുട്ടികളെയും ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളും തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിന്നും 850 പേരെ രക്ഷപ്പെടുത്തി. കെര്‍ കൗണ്ടിയില്‍ നിന്നും കണ്ടെടുത്തവരില്‍ 18 മുതിര്‍ന്നവരുടെയും പത്ത് കുട്ടികളുടെയും മതൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയിലാണ് ഇപ്പോഴും തെരച്ചില്‍ പുരോഗമിക്കുന്നത്.

ചെളിക്കൂമ്പാരങ്ങള്‍ക്കിടയില്‍ വിഷപാമ്പുകള്‍ ഉള്ളതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വീണ്ടും കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ പരമാവധി വേഗതത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. മിന്നല്‍പ്രളയമുണ്ടായ സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകള്‍ക്കുള്ളില്‍ ആറടിപ്പൊക്കത്തില്‍ വെള്ളം വന്നുനിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേര്‍ നദിക്കരയിലെ താമസയിടങ്ങളില്‍ ഉണ്ടായിരുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് കെര്‍ കൗണ്ടിയെയാണ്. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികള്‍ പരിഷ്‌കരിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെര്‍ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിസന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിറക്കി.

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു

0

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.നാലു വയസുകാരി ജസാ ഹയറയാണ് മരിച്ചത്.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും മകളാണ് ജസാ ഹയറ.സലാലയില്‍ നിന്നുള്ള മടക്കയാത്രയില്‍ നവാസും കുടുംബുവും സഞ്ചരിച്ച കാര്‍ ശക്തമായ കാറ്റില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഒമാനിലെ ആദമില്‍ ആയിരുന്നു അപകടം

വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണാണ് ജസാ ഹയറ മരിച്ചത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.വാഹനത്തിലുണ്ടായിരുന്ന മറ്റുളളവര്‍ നിസ്സാര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ടെക്‌സസ് മിന്നല്‍ പ്രളയത്തില്‍ മരണം അന്‍പത് കടന്നു

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ 51 മരണം.നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം.വെള്ളിയാഴ്ച പുലര്‍ച്ചെ ടെക്‌സസില്‍ ഉണ്ടായ പേമാരിയില്‍ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് അസാധാരണമായി ഉയരുകയായിരുന്നു.ഒരുമാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറില്‍ പെയ്തതാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്ന് യുഎസ് കാലാവസ്ഥ വിഭാഗം.അപ്രതീക്ഷിതമായെത്തിയ മിന്നല്‍ പ്രളയത്തില്‍ 15 കുട്ടികളടക്കം 51 പേര്‍ മരിച്ചെന്നാണ് വിവരം.പ്രാദേശിക അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കോസ്റ്റ്ഗാര്‍ഡ് സ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്.ഹെലികോപ്റ്റര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

വേനല്‍ക്കാല ക്യാപില്‍ പങ്കെടുക്കാനെത്തി കാണാതായ 27 പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.പ്രളയ സമയത്ത് പലരും ഉറക്കിലായിരുന്നത് അപകടത്തിന്‌റെ വ്യാപ്തി കൂട്ടി. മൂന്ന് മണിക്കൂര്‍ കൊണ്ട് 254 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്കാക്കുന്നത്. ടെക്‌സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ഇപ്പോഴും വൈദ്യുതി ഇന്‌റര്‍നെറ്റ് തടസങ്ങള്‍ നേരിടുന്നുണ്ട്. ഹില്‍ കണ്ട്രിയിലെ നിരവധി കൗണ്ടികള്‍ ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

ദുബൈയില്‍ സ്വയംനിയന്ത്രിത ഡ്രൈവറില്ലാ വാഹനസര്‍വീസ് ഉടന്‍ ആരംഭിക്കും

0

ദുബൈയില്‍ ഡ്രൈവറില്ലാ വാഹനസര്‍വീസ് ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി പുതിയൊരു കമ്പനിയുമായി ആര്‍ടിഎ കരാര്‍ ഒപ്പുവെച്ചു.2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആണ് നീക്കം.സ്വയംനിയന്ത്രിത വാഹന സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനമായ പോണി.എ.ഐ എന്ന സ്ഥാപനവുമായിട്ടാണ് ദുബൈ ആര്‍ടിഎ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം തന്നെ പോണി.എ.ഐ എമിറേറ്റില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തും. ടോയോട്ട,ജി.എ.സി തുടങ്ങിയ പ്രമുഖ വാഹനനിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച ഏഴാം തലമുറ സ്വയന്ത്രിത വാഹനങ്ങള്‍ പോണി അടുത്തിടെ പുറത്തിറക്കിയിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളുടെ അടിസ്ഥാനത്തിലാണ് പോണി വികസിപ്പിച്ച വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അത്യാധുനിക സെന്‍സറുകളും,ലിഡാറുകളും,റഡാറുകളും ക്യാമറഖും ആണ് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്. ഏത് റോഡിലും ഏത് കാലാവസ്ഥാ സാഹചര്യത്തിലും സുരക്ഷിതമായി ഓടും വിധത്തിലാണ് പോണിയുടെ സ്വയംനിയന്ത്രിത വാഹനം വികസിപ്പിച്ചിരിക്കുന്നത്.ദുബൈ ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പോണി.എ.ഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പോണി ഡോ.ലിയോ വാങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.2030-ഓട് കൂടി എമിറേറ്റിലെ ആകെ യാത്രകളില്‍ ഇരുപത്തിയഞ്ച് ശതമാനവും സ്വയംനിയന്ത്രിതമാക്കുന്നതിന് ആണ് ആര്‍ടിഎ ലക്ഷ്യമിട്ടിരിക്കുന്നത്.വിറൈഡ് അടക്കമുള്ള കമ്പനികളുമായും സ്വയംനിയന്ത്രിത ടാക്‌സികള്‍ക്കായി ആര്‍ടിഎ സഹകരിക്കുന്നുണ്ട്.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് ഇസ്രയേല്‍

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച ഇസ്രയേല്‍ ഭരണകൂടം.ചര്‍ച്ചകള്‍ക്കുള്ള ക്ഷണം സ്വീകരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിന് തെന്യാഹു നാളെ അമേരിക്കയില്‍ എത്തും.ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ചാണ് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത മാറ്റങ്ങളാണ് ഹമാസ് ആവശ്യപ്പെടുന്നത് എന്ന് ബെന്യമിന്‍ നെതന്യാഹു ആരോപിച്ചു.എങ്കിലും ചര്‍ച്ചകള്‍ക്ക് പ്രതിനിധി സംഘത്തെ അയക്കുകയാണെന്നും നെതന്യാഹു അറിയിച്ചു.താത്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടാല്‍ ആക്രമണം വീണ്ടും ആരംഭിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ആണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നത്.യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്നും നിര്‍ദ്ദേശവും ഹമാസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ബെന്യമിന്‍ നെതന്യാഹു വാഷിങ്ടണ്ണില്‍ നടത്തുന്ന കൂടിക്കാഴ്ച നിര്‍ണ്ണായകമാകും.ഇസ്രയേല്‍-ഗാസ യുദ്ധം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉണ്ടാകും എന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം അടക്കമുളള ഹമാസിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല.ഗാസയില്‍ നിന്നും ഘട്ടംഘട്ടമായുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റം ആണ് അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഉള്ളത്.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ആണ് മധ്യസ്ഥരുടെ ശ്രമം.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഒന്നാം ദിവസം മുതല്‍ തന്നെ തുടര്‍ചര്‍ച്ചകളും തുടങ്ങാം എന്നാണ് മധ്യസ്ഥര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

അബുദബി നിരത്തുകള്‍ എ.ഐ ക്യാമറ നിരീക്ഷണത്തില്‍

0

അബുദബി നിരത്തുകളിലെ പ്രധാനപാതകള്‍ എ.ഐ ക്യാമറ നിരീക്ഷണത്തില്‍ എന്ന് പൊലീസ്.ഗുരുതരഗതാഗതനിയമലംഘങ്ങള്‍ ക്യാമറ തത്സമയം റിപ്പോര്‍ട്ട് ചെയ്യും.മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ലഭിക്കും.
ഹാര്‍ഡ് ഷോള്‍ഡറില്‍ കൂടിയുള്ള ഓവര്‍ടേക്കിംഗ്,മൊബൈല്‍ ഫോണ്‍ ഉപയോഗം,മുന്നില്‍ പോകുന്ന വാഹനവുമായി മതിയായ അകം പാലിക്കാതിരിക്കല്‍ തുടങ്ങിയ ഗുരുതരഗതാഗതനിയമലംഘനങ്ങള്‍ എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ തത്സമയം നിരീക്ഷിക്കും.തിരക്കേറിയ സമയങ്ങളിലെ പ്രവണതയാണ് ഹാര്‍ഡ് ഷോള്‍ഡറില്‍ കൂടിയുള്ള ഓവര്‍ടേക്കിംഗ്.ഇതിന് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ.മഞ്ഞവരയ്ക്കുള്ളിലൂടെയുള്ള ഓവര്‍ടേക്കിംഗിന് കഴിഞ്ഞ വര്‍ഷം അബുദബിയില്‍ 7512 പേര്‍ക്കാണ് പിഴ ചുമത്തിയത്.

എമിറേറ്റിലെ പ്രധാനപാതകളിലും ജംഗ്ഷനുകളിലും എല്ലാം എ.ഐ ക്യാമറകള്‍ വാഹനങ്ങളും ഡ്രൈവിംഗും എല്ലാം നിരീക്ഷിക്കുന്നുണ്ട്.ഡേ്ഞ്ചറസ് ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന പേരിലാണ് അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ അബുദബി പൊലീസ് സ്ഥാപിച്ചിരിക്കുന്നുത്.എണ്ണൂറിലധികം ട്രാഫിക് സുരക്ഷാ ക്യാമറകള്‍ ആണ് എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.ആംബലുന്‍സുകള്‍ അടക്കം അടിയന്തരാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഔദ്യോഗിക വാഹനവ്യൂഹത്തിനും വഴി നല്‍കാത്ത ഡ്രൈവര്‍മാരും നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും.

ഇ-വീസകള്‍ അനുവദിച്ച് കുവൈത്ത് ഭരണകൂടം

0

ഇലക്ട്രോണിക് വീസ സേവനങ്ങള്‍ ആരംഭിച്ച് കുവൈത്ത്.വിവിധ വിഭാഗങ്ങളിലുള്ള സന്ദര്‍ശകവീസകള്‍ ആണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.വിനോദസഞ്ചാരം,വ്യാപാരം,നിക്ഷേപം എന്നി മേഖലകളില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നാല് വിഭാഗങ്ങളില്‍ ഇ-വീസ സേവനം കുവൈത്ത് ആരംഭിച്ചിരിക്കുന്നത്.ടൂറിസ്റ്റ് വീസ,ഫാമിലി വിസിറ്റ് വീസ,ബിസിനസ് വീസ,ഓഫീഷ്യല്‍ വീസ എന്നി വിഭാഗങ്ങളിലാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്ത് വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വീസയ്ക്ക് തൊണ്ണൂറ് ദിവസം ആണ് കാലാവധി.കുവൈത്തിലെ താമസക്കാരായ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്ത് എത്തിക്കുന്നതിന് അനുവദിക്കുന്ന ഫാമിലി വീസയ്ക്ക് മുപ്പത് ദിവസം വരെയും കാലാവധി അനുവദിക്കുന്നുണ്ട്.

രാജ്യാന്തര കണ്‍വെന്‍ഷനുകള്‍ കോണ്‍ഫറ്ന്‍സുകള്‍,കമ്പനി ആവശ്യങ്ങള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ക്കും മുപ്പത് ദിവസം വരെ കാലാവധിയുള്ള വീസ അനുവദിക്കും.സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങള്‍ക്കും നയന്ത്രദൗത്യങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും ആണ് ഔദ്യോഗിക വീസ അനുവദിക്കുന്നത്. വീസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഇലക്ട്രോണിക് വീസകള്‍ കുവൈത്ത് ആരംഭിച്ചിരിക്കുന്നത്.