Tuesday, April 7, 2026
Home Blog Page 55

ചെങ്കടലില്‍ വീണ്ടും കപ്പല്‍ മുക്കി ഹൂത്തികള്‍: നാല് മരണം

0

ചെങ്കടലില്‍ മറ്റൊരു ചരക്ക് കപ്പല്‍ കൂടി മുക്കി യെമനിലെ ഹൂത്തി സായുധ സംഘം.കപ്പലിലുണ്ടായിരുന്ന പതിനഞ്ച് ജീവനക്കാരെ കാണാതായി.ഈ ആഴ്ച്ച ഇത് രണ്ടാമത്തെ കപ്പലാണ് ഹൂത്തികള്‍ ആക്രമിച്ച് ചെങ്കടലില്‍ മുക്കിയത്.ഗ്രീക്ക് ഉടമസ്ഥതയില്‍ ഉള്ള എറ്റേര്‍നിറ്റി സി. എന്ന ചരക്ക് കപ്പല്‍ ആണ് ചെങ്കടലില്‍ മുങ്ങിയത്.ഇരുപത്തിയഞ്ച് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇതില്‍ നാല് പേര്‍ ഹൂത്തികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ആറ് പേരെ ഇതുവരെ രക്ഷിച്ചതായി യൂറോപ്യന്‍ യൂണിയന്‍ നാവികസേന അറിയിച്ചു. ശേഷിക്കുന്ന പതിനഞ്ച് പേരെ കുറിച്ച് വിവരമില്ല.ഇവര്‍ ഹൂത്തികളുടെ കസ്റ്റഡയില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്.തിങ്കളാഴ്ചയാണ് ഹുത്തികള്‍ എറ്റേര്‍നിറ്റി സിയില്‍ ആദ്യം ആക്രമണം നടത്തിയത്.ഡ്രോണുകളും റെക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.കപ്പലിലെ ലൈഫ് ബോട്ടുകളും തകര്‍ത്തു.

ചൊവ്വാഴ്ച ഹൂത്തികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീണ്ടും കപ്പലില്‍ ആക്രമണം നടത്തി.എറ്റേര്‍നിറ്റി സിയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഹൂത്തികള്‍ പുറത്തുവിട്ടു.കഴിഞ്ഞ ഞായറാഴ്ച്ചയും ഹുത്തികള്‍ ചരക്ക് കപ്പല്‍ ആക്രമിച്ചിരുന്നു. മാജിക് സീസ് എന്ന പേരിലുള്ള കപ്പലും ചെങ്കടലില്‍ മുങ്ങി.ഈ കപ്പല്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഹൂത്തികള്‍ പുറത്തുവിട്ടിരുന്നു.പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹുത്തികള്‍ 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത്.2023 നവംബറിനും 2024 ഡിസംബറിനും ഇടിയില്‍ നൂറിലധികം കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി.2024 ഡിസംബറിന് ശേഷം കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആക്രമണം തുടങ്ങിയത്.

ദില്ലിയില്‍ ഭൂകമ്പം:ആളപായം ഇല്ല

0

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.ഇന്ന് രാവിലെയാണ് 4.4 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത്.ഹരിയാനയിലെ ജജ്ജാറാണ് പ്രഭവ കേന്ദ്രം.ഭൂകമ്പ കേന്ദ്രത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.നോയിഡ,ഗുരുഗ്രാം, എന്നിവിടങ്ങളിലും ഹരിയാനയിലെ റോഹ്തക്, ദാദ്രി,ബഹാദുര്‍ഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനം ഉണ്ടായതിന് പിന്നാലെ ദേശീയ ദുരന്തനിവാരണ സേന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും തുടര്‍ ചലനം ഉണ്ടായാല്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങണമെന്നും ലിഫ്റ്റ് ഉപയോഗിക്കരുതെന്നും നിര്‍ദേശം

ദുബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 1914 വ്യാജ പാസ്‌പോര്‍ട്ടുകള്‍

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയത്
രണ്ടായിരത്തോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍.പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിദഗദ്ധ പരീശിലനം നല്‍കിയിട്ടുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.ദുബൈ രാജ്യാന്തരവിമാനത്താവളത്തിലെ ഡോക്യൂമെന്റ് എക്‌സാമിനേഷന്‍ സെന്ററില്‍ ആണ് സംശയം തോന്നുന്ന രേഖകളുടെ വിശദമായ പരിശോധന നടത്തുന്നത്.ഈ പരിശോധനകളില്‍ കഴിഞ്ഞ വര്‍ഷം 1914 വ്യാജ പാസ്‌പോര്‍ട്ടുകള്‍ ആണ് കണ്ടെത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 425 വ്യാജ പാസ്‌പോര്‍ട്ടുകളും കണ്ടെത്തി.വ്യാജരേഖകള്‍ കണ്ടെത്തുന്നതിനായി ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ആണ് ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്റര്‍ ഉപയോഗിക്കുന്നത്.രേഖകളുടെ സാധുത പരിശോധിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്.

ജിഡിആര്‍എഫ്എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ സംഘം സന്ദര്‍ശനം നടത്തി. ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ എസ്സം ഈസ അല്‍ ഹുമൈദാന്‍ എന്നിവരടങ്ങുന്നതായിരുന്നു സംഘം.ജിഡിആര്‍എഫ്എ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.രേഖകളുടെ സാധുത ഉറപ്പാക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ സംഘത്തിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കി.

ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഗോള്‍ഡന്‍ വീസയില്ലെന്ന് യുഎഇ ഐസിപി:പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍

0

ഇന്ത്യ അടക്കം ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഗോള്‍ഡന്‍ വീസ എന്ന പ്രചാരണം തെറ്റെന്ന് യുഎഇ ഐസിപി.പണം നല്‍കി ഗോള്‍ഡന്‍ വീസ സ്വന്തമാക്കാം എന്ന റിപ്പോര്‍ട്ടുകള്‍ക്ക് എതിരെയാണ് ഐസിപി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നും ഐസിപി അറിയിച്ചു.ഒരു ലക്ഷം ദിര്‍ഹം നല്‍കിയാല്‍ ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന് വീസ ലഭിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളിലും ഏതാനും യുഎഇ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍.എന്നാല്‍ ഇത് വ്യാജമാണെന്ന് യുഎഇ ഫെഡറല്‍ സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി അറിയിച്ചു.ഗോള്‍ഡന്‍ വീസ നിയമത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ഗോള്‍ഡന്‍ വീസ അപേക്ഷകള്‍ രാജ്യത്തിന് അകത്ത് ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്.അപേക്ഷാ പ്രക്രിയയില്‍ പുറമേനിന്നുള്ള ഒരു സ്ഥാപനത്തേയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നും ഐസിപി വ്യക്തമാക്കുന്നുണ്ട്.ഈ വ്യാജവാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് ഐസിപി വെളിപ്പെടുത്തിയിട്ടില്ല.വ്യാജ വാര്‍ത്ത നല്‍കിയ സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കും എന്നും ഐസിപി അറിയിച്ചു.ഇന്ത്യന്‍ ദേശീയമാധ്യമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഗോള്‍ഡന്‍ വീസ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.ഇതിന്റെ ചുവടുപിടിച്ച് ചില മലയാളം മാധ്യമങ്ങളും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.ബംഗ്ലാദേശ് പൗരന്‍മാര്‍ക്കും സമാനമാംവിധത്തില്‍ യുഎഇ ഗോള്‍ഡന്‍ വീസ ലഭിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ അവകാശപ്പെട്ടിരുന്നു.ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.

അബ്ദുള്‍ റഹീമിന് ശിക്ഷ 20 വര്‍ഷം തന്നെ:ശിക്ഷ ഉയര്‍ത്തണം എന്ന ആവശ്യം സൗദി അപ്പീല്‍ കോടതി തള്ളി

0

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി.ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി ശരിവെച്ചത്.ഇതുവരെ പത്തൊന്‍പത് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ റഹീമിന്റെ മോചനം സാധ്യമായേക്കും.അബ്ദുള്‍ റഹീമിന് ഇരുപത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതി വിധിക്ക് എതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അപ്പീര്‍ സമര്‍പ്പിച്ചത്.ഇന്ന് രാവിലെ ചേര്‍നന്ന അപ്പീല്‍ കോടതി ശിക്ഷ ഉയര്‍ത്തണം എന്ന പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യം നിരസിച്ചു.ജയിലില്‍ പത്തൊന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ റഹീമിന് മോചനം അനുവദിക്കണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേങ്കിലും അതും കോടതി അംഗീകരിച്ചില്ല.ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും അപ്പീല്‍ കോടതി വ്യക്തമാക്കി.

കഴിഞ്ഞ 19 വര്‍ഷത്തിലധികമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം.ഇരുപത് വര്‍ഷത്തെ തടവില്‍ ഇതുവരെ അനുഭവിച്ച പത്തൊന്‍പത് വര്‍ഷം കുറയും.അതുകൊണ്ട് തന്നെ മറ്റ് തടസ്സങ്ങളുണ്ടാകുന്നില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അബ്ദുള്‍ റഹീമിന് ജയിലില്‍ നിന്നും പുറത്തുവരാം.

ദേശീയപണിമുടക്ക് കേരളത്തിലും ബംഗാളിലും പൂര്‍ണ്ണം:മറ്റ് സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചില്ല

0

കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. 24 മണിക്കൂര്‍ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക് രാജ്യമൊട്ടാകെയുള്ള പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് അവസാനിക്കും. പ്രധാന നഗരങ്ങളായ ബെംഗളൂരു,ദില്ലി,മുംബൈ,ചെന്നൈ, എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളടക്കം നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം തടസപ്പെട്ടു. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രധാനമായും പ്രതിഷേധം.

വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്‌റെ തീരുമാനമെന്നാണ് ആരോപണം. ലേബര്‍ കോഡ് കോര്‍പ്പേറേറ്റുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. അതോടൊപ്പം വര്‍ധിച്ചുവരുന്ന കരാര്‍ വത്കരണത്തെയും, സ്വകാര്യ വത്കരണത്തെയും യൂണിയനുകള്‍ എതിര്‍ക്കുന്നുണ്ട്. വിലക്കയറ്റത്തിനനുസരിച്ച് വേതനം വര്‍ധിക്കാത്തതും യൂണിയനുകള്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക,വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ , അവശ്യവസ്തുക്കളുടെ വിലക്കയറ്റം ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ ബജറ്റുകളിലെ വെട്ടിച്ചുരുക്കല്‍ എന്നിവയിലും ഇടപെടല്‍ വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു.

ഗാസ വെടിനിര്‍ത്തല്‍:രണ്ടാം വട്ടവും ട്രംപുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു

ഗാസവെടിനിര്‍ത്തല്‍ സംബന്ധിച്ച് രണ്ടാംവട്ടവും ചര്‍ച്ച നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും.ബന്ദികളുടെ മോചനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നെതന്യാഹു പറഞ്ഞു.വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കയും അവകാശപ്പെടുന്നുണ്ട്.കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ചുമതലയേറ്റതിന് ശേം ഇത് മൂന്നാം തവണയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.ഇത്തവണ മോചനക്കാര്യത്തില്‍ ആണ് കൂടിക്കാഴ്ച്ചയില്‍ മുഖ്യപരിഗണന നല്‍കിയത് എന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.ഇതിനൊപ്പം തന്നെ ഹമാസിന്റെ ഭരണപരവും സൈനികവുമായ മുഴുവന്‍ ശേഷികളും ഇല്ലതാക്കുന്നതിനുള്ള ഇച്ഛാശക്തിയും ഇസ്രയേലിന് ഉണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ രണ്ടാം തവണ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്.ഹമാസും ഇസ്രയേലും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തുന്നു എന്ന സുചനായണ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നല്‍കുന്നത്.കരാറിലേക്ക് എത്തുന്നതില്‍ ഇസ്രയേലിനേയും ഹമാസിനും തടസ്സപ്പെടുത്തിയിരുന്ന നാല് പ്രശ്‌നങ്ങള്‍ ഒരെണ്ണമായി ചുരുങ്ങിയെന്നും സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധി സംഘവുമായി ഖത്തര്‍ ആണ് ചര്‍ച്ചകള്‍ നടത്തുന്നത്.

ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പല്‍ ആക്രമിച്ച് ഹൂത്തികള്‍

ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തി യെമനിലെ ഹൂത്തി സായുധസംഘം.ഗ്രീക്ക് കപ്പലില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം നടത്തിയ ചരക്ക് കപ്പല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഹുത്തികള്‍ പുറത്തുവിട്ടു.മിസൈലുകള്‍,ബോട്ടുകള്‍,സ്‌ഫോടവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് കപ്പല്‍ ആക്രമിച്ചത്.ഇതിന് പിന്നാലെ കപ്പല്‍ ചെങ്കടലില്‍ മുങ്ങി.കപ്പല്‍ ജീവനക്കാരെ യുഎഇ ആണ് രക്ഷപെടുത്തിയത്.ഇതിന് പിന്നാലെ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എറ്റേര്‍നിറ്റി സി എന്ന ഗ്രീക്ക് കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചു.ഈ കപ്പലിലെ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റന്നും യൂറോപ്യന്‍ യൂണിയന്‍ നേവല്‍ ഫോഴ്‌സ് അറിയിച്ചു.സൂയസ് കനാലില്‍ ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്ന കപ്പല്‍ ചെറുബോട്ടുകളില്‍ എത്തിയ സംഘം ബോംബുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കപ്പല്‍ ചെങ്കടലിലൂടെ ഒഴുകിനടക്കുകയാണ്.

ഹൂത്തികള്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളില്‍ എന്നായ ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കവും പ്രതിസന്ധിയെ നേരിടുകയാണ്.മാസങ്ങള്‍ക്ക് ശേഷം ആണ് ഹുത്തികള്‍ വീണ്ടും ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്നത്.2024 ഡിസംബറിന് ശേഷം ചെങ്കടലില്‍ ഹൂത്തികള്‍ കാര്യമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് ഡൊണള്‍ഡ് ട്രംപ്‌

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഹമാസും ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.പലസ്തീനികളുടെ നല്ല ഭാവിക്കായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബെന്യമിന്‍ നെതന്യാഹുവും പറഞ്ഞു.വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയില്‍ ആണ് ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുന്നുവെന്ന് ഡൊണാല്‍ഡ് ട്രംപ് അവകാശപ്പെട്ടത്.ഹമാസും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നുണ്ട്.സമാധാന കരാറിന് തടസ്സമാകുന്ന ഒന്നും തന്നെയില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.പലസ്തീനികളെ ഗാസയ്ക്ക് പുറത്ത് പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ഇരുനേതാക്കളോടുമായി ആരാഞ്ഞു.

പലസ്തീനികള്‍ക്ക് മികച്ച ഭാവി നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളുമായി അമേരിക്കയും ഇസ്രയേലും ചര്‍ച്ച നടത്തി വരികയാണെന്നായി നെതന്യാഹുവിന്റെ മറുപടി.ഗാസയില്‍ താമസിക്കേണ്ടവര്‍ക്ക് താമസിക്കാം എന്ന് പുറത്ത് പോകാന്‍ താത്പര്യം ഉള്ളവര്‍ക്ക് അതിന് കഴിയേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.പലസ്തീനികളെ സ്വീകരിക്കാന്‍ കഴിയുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.ഇസ്രയേലിന് ചുറ്റുമുള്ള രാജ്യങ്ങളില്‍ നിന്നും മികച്ച സഹകരണം ആണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതെന്നും നല്ലത് സംഭവിക്കും എന്ന് ഡൊണള്‍ഡ് ട്രംപും വ്യക്തമാക്കി.ഇന്നലെ വാഷിങ്ടണ്ണില്‍ എത്തിയ നെതന്യാഹു ഡൊണള്‍ഡ് ട്രംപുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടത്തിയത്.

എ.ഐ കാമറകളുമായി റോയല്‍ ഒമാന്‍ പൊലീസ്

0

ഗതാഗത നിയമലംഘകരെ പിടികൂടുന്നതിന് എ.ഐ ക്യാമറയുമായി ഒമാനും.മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കം പിടികൂടുകയാണ് ലക്ഷ്യം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ രാജ്യത്തെ നിരത്തുകളില്‍ സ്ഥാപിച്ച് വരികയാണ് റോയല്‍ ഒമാന്‍ പൊലീസ്.റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആണ് ഒമാന്‍ പൊലീസിന്റെ നീക്കം.മനുഷ്യ ഇടപെടല്‍ നേരിട്ടില്ലാതെ തന്നെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ശൃംഖലയാണ് സ്ഥാപിച്ച് വരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ബിന്‍ സുലൈം അല്‍ ഫലാഹി അറിയിച്ചു.അമിത വേഗത,റെഡ്‌സിഗ്നല്‍ ലംഘനങ്ങള്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍,ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ സ്മാര്‍ട്ട് ക്യാമറകള്‍ പിടികൂടും.

ഗുരുതര ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് താത്കാലികമായി റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.വാഹനം കണ്ടുകെട്ടല്‍,നിര്‍ബന്ധിത ഗതാഗതനിയമപഠനം തുടങ്ങിയവയും ശിക്ഷയായി ലഭിക്കും.