ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടനേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷവും സ്വന്തമാക്കി ദുബൈ . ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം.താമസിയ്ക്കാനും ജോലി ചെയ്യാനും സന്ദര്‍ശിയ്ക്കാനും ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നാണ് ദുബൈ.ലോകത്തെ മുന്‍നിര നഗരങ്ങളെ പിന്നിലാക്കിയാണ് ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടനേട്ടം ദുബൈ ആവര്‍ത്തിച്ചത്. നഗര ശുചിത്വത്തില്‍ 100 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയ ഏക നഗരമെന്ന സവിശേഷതയും ഇത്തവണ ദുബായ് നിലനിര്‍ത്തി. നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദ നടപടികളും ഈ നേട്ടത്തിന് കരുത്തായി.ദുബൈ മുനിസിപ്പാലിറ്റി 24 മണിക്കൂറും സമഗ്രമായ ശുചിത്വ പരിപാടികളാണ് നടത്തുന്നത്.നൂതന സാങ്കേതികവിദ്യയും സ്മാര്‍ട്ട് വാഹനങ്ങളും ഉപയോഗിച്ചാണ് ദുബായ് മുന്‍സിപ്പാലിറ്റി ശുചിത്വ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.785 വാഹനങ്ങളും, പ്രത്യേക ഉപകരണങ്ങളും, റെസിഡന്‍ഷ്യല്‍, പൊതു മേഖലകളിലായി വിതരണം ചെയ്യുന്ന 23,300ലധികം മാലിന്യ സംഭരണ, ശേഖരണ യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.സംയോജിത പ്രവര്‍ത്തന ചട്ടക്കൂടിനുള്ളില്‍ 2,876 സാനിറ്റേഷന്‍ എഞ്ചിനീയര്‍മാരും 280 സൂപ്പര്‍വൈസറി, ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്.
ഏവിയേഷന്‍ ഇന്ധനത്തിന് വില കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര വിമാനകമ്പനികള്‍. എവിയേഷന്‍ ഇന്ധനത്തിന്റെ വില വര്‍ദ്ധിച്ചതോടെയാണ് ടിക്കറ്റ് നിരക്കും കുത്തനെ വര്‍ദ്ധിപ്പിച്ചത്.
ഇറാന്‍ അമേരിക്ക യുദ്ധം ആരംഭിച്ചതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള ലിമിറ്റഡ് വിമാനസര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് പുറമെയാണ് എവിയേഷന്‍ ഫ്യുവലിന്റെ വില കുടിയത് ചൂണ്ടിക്കാട്ടി വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് വേറെയും വര്‍ദ്ധിപ്പിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലില് 85 മുതല്‍ 90 ഡോളര്‍ വരെ വിലയുണ്ടായിരുന്ന ജെറ്റ് ഫ്യുവല്‍ യുദ്ധം ആരംഭിച്ചതോടെ കുത്തനെയാണ് ഉയര്‍ന്നത്. ബാരലിന് 150 മുതല്‍ 200 ഡോളര്‍വരെയാണ് ഏവിയേഷന്‍ ഇന്ധനത്തിന്റെ ഇപ്പോഴത്തെ വില. യുദ്ധം നീളുകയും ഇന്ധനവില ഇനിയും ഉയരുകയും ചെയ്താല്‍ വീണ്ടും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നാണ് വിവിധ കമ്പനികള്‍ പറയുന്നത്. ഇന്ധന വില ഉയര്‍ന്നതോടെ വിമാനങ്ങളുടെ പ്രവര്‍ത്തന ചിലവ് 60 മുതല്‍ 70 ശതമാനം വരെ ഉയര്‍ന്നതായും കമ്പനികള്‍ അവകാശപ്പെടുന്നു. ജിസിസി രാജ്യങ്ങളിടെ വ്യോമപാത ഇനിയും ഏറെ നാള്‍ അടഞ്ഞുകിടക്കുകയും വിമാനസര്‍വ്വീസ് നടക്കാതിരിക്കുകയും ചെയ്താല്‍ അത് വിമാനകമ്പനികളുടെ നഷ്ടം കൂട്ടുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു
സിബിഎസ്ഇ പരീക്ഷ: ബദല്‍സംവിധാനം വേണമെന്ന് ആവശ്യം
ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. പരീക്ഷ എന്ന് നടക്കുമെന്നതില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇക്ക് കത്ത് നല്‍കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി സിബിഎസ്ഇ പരീക്ഷ മാറ്റിവെച്ചതോടെ വെട്ടിലായത് ഗള്‍ഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരീക്ഷാതിയതി കൃത്യമായി പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാല്‍ മാര്‍ക്ക് നല്‍കുന്നതിന് ബദല്‍ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇക്ക് കത്ത് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതല്‍ 16 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സിബിഎസ്ഇ ബോര്‍ഡിന്റെ ഈ തീരുമാനം. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിള്‍ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. മാര്‍ച്ച് 14ന് സിബിഎസ്ഇ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളും.
ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം
ദുബൈ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന കിരീടം തുടര്‍ച്ചയായ ആറാം വര്‍ഷവും സ്വന്തമാക്കി. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം
ലോകത്തെ മുന്‍നിര നഗരങ്ങളെ പിന്നിലാക്കിയാണ് വിജയകഥ ആവര്‍ത്തിച്ചത്. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് നേട്ടം. നഗര ശുചിത്വത്തില്‍ 100 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയ ഏക നഗരമെന്ന സവിശേഷതയും ഇത്തവണ ദുബായ് നിലനിര്‍ത്തി. നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദ നടപടികളും ഈ നേട്ടത്തിന് കരുത്തായി. നൂതന സാങ്കേതികവിദ്യയും സ്മാര്‍ട്ട് വാഹനങ്ങളും ഉപയോഗിച്ചാണ് ദുബായ് മുന്‍സിപ്പാലിറ്റി ശുചിത്വ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
ദുബൈ മുനിസിപ്പാലിറ്റിയിൽ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍
ദുബൈ എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍ അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.ഇഹ്‌സാന്‍ സ്റ്റേഷന്‍’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
നഗരത്തിലെ 10 പൊതു പാര്‍ക്കുകളിലും ദുബൈ ഹോള്‍ഡിങ്ങിന്റെ രണ്ട് സ്ഥാപനങ്ങള്‍ക്ക് സമീപത്തും ഇഹ്‌സാന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയില്‍ ആദ്യമായാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാനും കഴിയും.നഗരത്തിന്റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് ക്രമരഹിതമായി തീറ്റ നല്‍കുന്നത് കുറക്കാന്‍ പുതിയ സംരംഭം സഹായകമാവും.ക്രമരഹിതമായ തീറ്റ നല്‍കുന്ന പ്രവണത കുറച്ച് മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പു നല്‍കുന്ന രീതിയാകും ഇഹ്‌സാന്‍ സ്റ്റേഷന്‍. പൂച്ചകള്‍ ഉള്‍പ്പെടെയുള്ള തെരുവ് മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുള്ള ‘ഇഹ്‌സാന്‍ സ്റ്റേഷനുകള്‍’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്‌കൃത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജന്‍സി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.
യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി
യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി. രാത്രി പത്തര മുതല്‍ രാവിലെ 9 വരെയുള്ള സമയത്തെ അലേര്‍ട്ടിന്റെ ശബ്ദമാണ് മെസേജ് ടോണിലേക്ക് മാറ്റിയത്. പകല്‍ സമയത്ത് നിലവിലെ ശബ്ദം തുടരും.
മേഖലയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തിലേക്കും ആക്രമണ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് താമസക്കാരുടെ സുരക്ഷക്കായി പ്രതിരോധ മന്ത്രാലയം വാണിംഗ് അലേര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയത്. ആക്രമണ ശ്രമം നടക്കുമ്പോഴാണ് വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ജനലിനരികില്‍ നിന്ന് മാറി നില്‍ക്കണമെന്നും അറിയിച്ചുള്ള അലര്‍ട്ട് വാണിംഗ് ശബ്ദത്തോടെ വരുന്നത്. ആക്രമണ ശ്രമം തകര്‍ത്തുകഴിഞ്ഞാല്‍ വീണ്ടും മറ്റൊരു മെസേജ് കൂടി എത്തും. അതോടെ ജനങ്ങള്‍ക്ക് സാധാരണ പ്രവര്‍ത്തികളിലേക്ക് മടങ്ങുകയും ചെയ്യാം. ഇനി മുതല്‍ രാത്രി വരുന്ന വാണിംഗ് മെസേജിന് സാധാരണ മെസേജ് ശബ്ദം മാത്രമേ ഉണ്ടാകൂ. വലിയ നീണ്ട അലേര്‍ട്ട് മെസേജിന്റെ ശബ്ദം ഒഴിവാക്കും. എന്നാല്‍ പകല്‍ സമയത്ത് നിലവിലെ അലേര്‍ട്ട് ശബ്ദം തന്നെയാകും ഉണ്ടാകുക. മെസേജിന്റെ ശബ്ദമാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. അതേസമയം വാഹനമോടിക്കുമ്പോഴാണ് അലേര്‍ട്ട് വരുന്നത് എങ്കില്‍ യാത്ര തുടരണം എന്നും. റോഡില്‍ വാഹനം നിര്‍ത്തരുതെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇറാൻറെ കടന്നാക്രമണം ചെറുക്കും ; അസാധാരണ യോഗം ചേര്‍ന്ന് ജിസിസി , ഇ.യു അംഗരാജ്യങ്ങള്‍
രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ യുഎഇ പ്രതിഞ്ജാബദ്ധമെന്ന് യുഎഇ. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിസിസി, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അസാധാരണ വീഡിയോ കോണ്‍ഫറന്‍സിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്. സ്വന്തം മണ്ണിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം സജ്ജമാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
മേഖലയിലെ സംഘര്‍ഷം തുടരുന്നതിനിടെയാണ് ജിസിസി, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അസാധാരണ യോഗം ചേര്‍ന്ന്ത്. ഗള്‍ഫ് മേഖലയെയും അയല്‍രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ കടന്നുകയറ്റത്തിന്റെ തീവ്രത യുഎഇ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് യോഗത്തില്‍ യുഎഇയെ പ്രതിനിധീകരിച്ചത്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകനേതാക്കളോട് അദ്ദേഹം നന്ദി അറിയിച്ചു. ഇറാന്‍ തൊടുത്തുവിട്ട 1,700-ലേറെ മിസൈലുകളെയും ഡ്രോണുകളെയും രാജ്യം വിജയകരമായി പ്രതിരോധിച്ചതായി ഷെയ്ഖ് സെയ്ഫ് യോഗത്തില്‍ വ്യക്തമാക്കി. യുഎഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയായ യുഎഇയുടെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിത്.
യുഎഇയില്‍ താമസിക്കുന്ന 5.1 ലക്ഷത്തിലധികം യൂറോപ്യന്‍ പൗര•ാരുടെയും പ്രതിവര്‍ഷം സന്ദര്‍ശകരായെത്തുന്ന 48 ലക്ഷം പേരുടെയും സുരക്ഷ മുന്‍നിര്‍ത്തി മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഷെയ്ഖ് സെയ്ഫ് ഓര്‍മിപ്പിച്ചു. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. എങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആത്മരക്ഷാര്‍ഥം ഏതറ്റം വരെ പോകാനും യുഎഇ തയാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കുന്നതിലൂടെ മാത്രമേ മേഖലയില്‍ സുസ്ഥിരത കൈവരിക്കാനാവൂ. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ദുബൈയിൽ പുതിയ നിയമം
കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുതിയ നിയമം പുറപ്പെടുവിച്ചു. താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, എന്നിവയാണ് നിയമത്തിന്റെ ല്ക്ഷ്യം.
എമിറേറ്റിലെ കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം അവതരിപ്പിച്ചത്. താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, എമിറേറ്റിന്റെ നഗര സ്വത്വം സംരക്ഷിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ഘടനാപരമായ സമഗ്രത സംരക്ഷിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ കെട്ടിടങ്ങള്‍ ഉറപ്പാക്കുക. എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷിതമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് പതിവ് അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമാക്കുക. അപകടങ്ങള്‍ കുറയ്ക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്യുന്നതിനൊപ്പം താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
ദുബായിയുടെ നഗര സ്വത്വവും വാസ്തുവിദ്യാ സ്വഭാവവും സംരക്ഷിക്കുക. എന്നിങ്ങനെയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശശുദ്ധി. ഫ്രീ സോണുകളിലുള്‍പ്പെടെ ദുബായിലുടനീളമുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്. നിയമപ്രകാരം ദുബൈ മുന്‍സിപാലിറ്റിക്കാണ് കെട്ടിടങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള ചുമതല. നിയമത്തിലെ വ്യവസ്ഥകളും അനുബന്ധ നടപടിക്രമങ്ങളും പാലിച്ച്, ലൈസന്‍സുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനം കെട്ടിടത്തിന്റെ ഘടനാപരവും സാങ്കേതികവുമായ അവസ്ഥയെക്കുറിച്ച് സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയതിനുശേഷം മാത്രമേ ഗുണനിലവാര, സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. 40 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക്, പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതല്‍ 10 വര്‍ഷവും, 40 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് അഞ്ച് വര്‍ഷവുമാണ് ഗുണനിലവാര, സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ സാധുത. നിയമ ലംഘനമോ അതിന്റെ തീരുമാനങ്ങളോ ലംഘിക്കുന്നവര്‍ക്ക് 100 ദിര്‍ഹം മുതല്‍ 1,000,000 ദിര്‍ഹം വരെ പിഴ ലഭിക്കും.
എണ്ണ വില പത്ത് ശതമാനം ഇടിഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു. പത്ത് ശതമാനമാണ് ഇന്ന് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്.
കഴിഞ്ഞദിവസം ബാരലിന് 100 ഡോളര്‍ കടന്ന ക്രൂഡ് ഓയില്‍ വില ഒറ്റദിവസം കൊണ്ടാണ് ഇടിഞ്ഞത്. ബാരലിന് 88.58 ഡോളറായാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പത്ത് ശതമാനത്തിലേറെയാണ് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വില താഴ്ന്നത്. ബ്രെന്റ് ക്രൂഡിന്റെ വിലയും കുത്തനെ താഴ്ന്നു. 92.7 ഡോളറാണ് ബാരലിന് ഇന്നത്തെ വില. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതോടെയാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. എന്നാല്‍ വില കൂടിയതോടെ അടിയന്തര നടപടിയെന്ന തരത്തില്‍ ജി7 രാജ്യങ്ങളും അമേരിക്കയും കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുത്തതോടെയാണ് വില ഇടിഞ്ഞത്. 400 മില്ല്യണ്‍ ബാരലാണ് ഈ രാജ്യങ്ങള് കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തെടുത്തത്. എന്നാല് പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി തുടരുകയാണ് എങ്കില്‍ എണ്ണവില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷാര്‍ജയിൽ വാടകയേറുന്നതായി പഠനം
ഷാര്‍ജയില്‍ വാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ പ്രോപര്‍ട്ടി ഫൈന്‍ഡറുടെ പുതിയ കണക്കുകളിലാണ് എമിറേറ്റില്‍ വാടക കൂടിയതായി കാണിക്കുന്നത്. 33 ശതമാനം വരെ വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്
പ്രോപര്‍ട്ടി ഫൈന്‍ഡറുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കിലാണ് വാര്‍ഷിക വാടക ഷാര്‍ജയില്‍ കുത്തനെ ഉയര്‍ന്നതായി കാണിക്കുന്നത്. 2025 ജനുവരിയില്‍ 45000 ദിര്‍്ഹമുണ്ടായിരുന്ന വാര്‍ഷിക വാടക 2026 ജനുവരിയില്‍ 60000 ദിര്‍ഹമായാണ് ഉയര്‍ന്നത്. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. വികസനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലാണ് വാടക കുടുതല്‍ ഉയര്‍ന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. മുവൈലയാണ് ഷാര്‍ജയില്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്ന പ്രദേശം. ഇവിടെ വാടക കൂടുതലാണ് എന്ന് ഡാറ്റ വ്യക്തമാക്കുന്നു. അല്‍ ഗര്‍ബ്, അല്‍ ദൈദ്, അല്‍ ഹീരാഹ്., അല് ബതാഹ് തുടങ്ങിയ പ്രദേശങ്ങളിലും വാടക കുത്തനെ കൂടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 40 മുതല്‍ 56 ശതമാനം വരേയാണ് വാടക വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്നത്. കാലാകാലങ്ങളായി ചിലവ് കുറഞ്ഞ എമിറേറ്റായി തുടരുന്ന ഷാര്‍ജയില്‍ താമസസ്ഥലങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച ഡിമാന്‍ഡാണ് വാടക കൂടാന്‍ ഇടയാക്കിയ പ്രധാനഘടകമെന്ന് പ്രൊപ്പര്‍ട്ടി ഫൈന്‍ഡറിന്റെ ചീഫ് റവന്യൂ ഓഫീസര്‍ ഷെരീഫ് സ്ലൈമാന്‍ പറഞ്ഞു.


