Saturday, April 4, 2026
Home Blog Page 47

യുഎഇയില്‍ അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

0

യുഎഇയില്‍ അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ-ഫുജൈറ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്രെയ്‌നില്‍ യാത്ര ചെയ്തു.ഗതാഗത രംഗത്ത് യുഎഇയുടെ സ്വപ്‌ന പദ്ധതിയാണ് ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്. രാജ്യത്ത് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രെയിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ പാസഞ്ചര്‍ റെയില്‍ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിലയിരുത്തി. ട്രെയിനില്‍ യാത്ര നടത്തിയ ശേഷം നമ്മുടെ ദേശീയ പദ്ധതികളില്‍ നമ്മള്‍ അഭിമാനിക്കുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു.

ഇത്തിഹാദ് റെയില്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന തെയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനം അറിയിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററാണ് ട്രെയിന്റെ വേഗത. 2026ല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍. 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുക. അബുദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദെയ്ദ്, സൗദിയോട് അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത്, എന്നിവിടങ്ങളിലൂടെയാണ് പാസഞ്ചര്‍ ട്രെയിന്‍ സഞ്ചരിക്കുക

ധര്‍മ്മസ്ഥലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന

0

ധര്‍മസ്ഥലയില്‍ പരിശോധനയില്‍ ലഭിച്ച അസ്ഥിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. പല്ലും താടിയെല്ലും തുടയെല്ലുമാണ് ഇതുവരെ പരിശോധയില്‍ ലഭിച്ചത്. പ്രദേശത്ത് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ആറാമത്തെ പോയിന്റിലെ പരിശോധനയിലാണ് അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തിയത്. പല്ല്,താടിയെല്ല്,തുടയെല്ല് ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളുമാണ് എന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ എഫ്എസ്എല്‍ ലാബിലാണ് പരിശോധന.

ശരീരാവശിഷ്ടങ്ങള്‍ ഒരാളുടേത് തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്തും. കുഴിയിലെ മണ്ണടക്കം പരിശോധിക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി പറഞ്ഞ സ്ഥലങ്ങളില്‍ ഇന്നും പരിശോധന തുടരുകയാണ്. ധര്‍മസ്ഥലയിലെ ആറിടങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കി വനത്തിനകത്തുള്ള ഏഴാമത്തെ പോയിന്റിലാണ് ഇന്നത്തെ പരിശോധന. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപപ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ചു എന്നാണ് സാക്ഷിയുടെ മൊഴി

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍

0

ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍ തെരഞ്ഞെടുക്കപ്പെട്ടു.എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് തീരുമാനം പ്രഖ്യാപിച്ചത്.നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനാണ് ഖാലിദ് ജമീല്‍.പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്.170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.പരിശീലകനായി മികച്ച റെക്കോര്‍ഡാണ് ഖാലിദിനുള്ളത്. 2016-17 സീസണില്‍ ഐസോള്‍ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയാണ് ഖാലിദ് ജമീല്‍ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ദേവനും ശ്വേത മേനോനും തമ്മില്‍

0

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ഇനി നടന്‍ ദേവനും ശ്വേതാ മേനോനും തമ്മില്‍.പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രം നല്‍കിയ മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെയാണ് ഇവര്‍ തമ്മില്‍ നേരിട്ടുള്ള മത്സരത്തിലേക്ക് എത്തിയത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കി നവ്യാ നായരും പിന്‍വാങ്ങി.തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച ജഗദീഷ് രവീന്ദ്രന്‍ അനൂപ് ചന്ദ്രന്‍ ജയന്‍ ചേര്‍ത്തല എന്നിവരും പിന്‍വലിച്ചു.വനിത പ്രസിഡന്റ് വരട്ടെ എന്ന നിലപാട് സ്വീകരിച്ചാണ് ജഗദീഷ് മത്സരത്തില്‍ നിന്നും പിന്മാറിയത്.ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു

ചിരിപ്പിച്ചും ഭയപ്പെടുത്തിയും സുമതി വളവ്:ഗള്‍ഫിലെ തിയേറ്ററുകളിലും പ്രദര്‍ശനം തുടങ്ങി

0

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവ് ഗള്‍ഫിലും പ്രദര്‍ശനം തുടങ്ങി.ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ബുധനാഴ്ച ദുബൈ മാളിലെ റീല്‍ സിനിമാസില്‍ നടന്നു.മികച്ച അഭിപ്രായം ആണ് പ്രീമിയര്‍ ഷോയില്‍ ലഭിച്ചത്.സുമതി വളവ് പേടിത്തൊണ്ടന്‍മാരായ നാട്ടുകാരുടെ കഥയാണെന്നും അതില്‍ ഏറ്റവും ഭയമുള്ള അപ്പു എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.മാളികപ്പുറത്തിന് കുടുംബപ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് ഈ ചിത്രത്തിന് തന്നെ പ്രേരണയായതെന്ന് സംവിധായകന്‍ വിഷ്ണു ശശി ശങ്കറും പറഞ്ഞു.കുടുംബത്തിന് രസിക്കുന്ന സിനിമ എന്ന് തീരുമാനിച്ചാണ് സുമതി വളവിലേക്ക് എത്തിയത്.

അര്‍ജുന്‍ അശോകന്‍,ബാലു വര്‍ഗീസ്,ഗോകുല്‍ സുരേഷ്, മാളവികാ മനോജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്.അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ തിരക്കഥാകൃത്ത്.രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍.ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം.ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.

ഉപരാഷ്ട്പതി തെരഞ്ഞെടുപ്പ്:വോട്ടെടുപ്പും ഫലപ്രഖ്യാപനവും സെപ്റ്റംബര്‍ 9ന്‌

0

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 9നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും സെപ്റ്റംബര്‍ 9ന് തന്നെ ഉണ്ടാകും.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ഈ മാസം 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന നടക്കും.

അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് 5 മണി വരെയാണ് തെരഞ്ഞെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 25ആണ്. ജൂലൈ 21ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2022 ഓഗസ്റ്റ് ആറിന് നടന്ന തെരഞ്ഞെടുപ്പിലാണ് 16മാത് ഉപരാഷ്ട്രപതിയായി ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അജ്മാനില്‍ പൊതു ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

0

അജ്മാനില്‍ പൊതു ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2025 ലെ ആദ്യ ആറ് മാസത്തിലെ യാത്രക്കാരുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. എമിറേറ്റിലെ മികച്ച പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.എമിറേറ്റിലെ പൊതുഗതാത രംഗം തുടര്‍ച്ചയായി വളര്‍ച്ചയുടെ പാതയിലാണ്. ബസ് ശൃംഖലകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിവിധയിടങ്ങളിലേക്കുള്ള യാത്രാ സമയം കുറഞ്ഞു. ഗതാഗത സംവിധാനത്തിനായി നടപ്പിലാക്കിയ സുസ്ഥിരമായ സംവിധാനങ്ങളുമാണ് നേട്ടത്തിനു പിന്നിലെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലൈസന്‍സിങ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാമി അലി അല്‍ ജല്ലാഫ് അറിയിച്ചു.

മികച്ച സേവനങ്ങള്‍ ഒരുക്കി ഉപയോക്താക്കള്‍ക്ക് സുരക്ഷിത ഗതാഗതം ഒരുക്കുകയാണ്. മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി ബസുകളിലും യാത്രക്കാര്‍ക്ക് മികച്ച സേവനമാണ് ഒരുക്കുന്നത്. അബുദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളിലേക്കാണ് ഇന്റര്‍സിറ്റി ബസ് സര്‍വ്വീസ് നടത്തുന്നത്. എമിറേറ്റിലുടനീളമുള്ള മുഴുവന്‍ താമസ മേഖലകളെയും, വാണിജ്യ, സേവന മേഖലകളെയും ബന്ധിപ്പിച്ചാണ് ഇന്റേണല്‍ ബസ് സര്‍വ്വീസ്.

യുഎഇയില്‍ എക്‌സ്‌ചേഞ്ച് ഹൗസിന് 10.7 ദശലക്ഷം പിഴ

0

യുഎഇയില്‍ എക്‌സ്‌ചേഞ്ച് ഹൗസിന് 10.7 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തി.ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.2018-ലെ കള്ളപ്പണനിരോധന നിയമത്തിലെ ആര്‍ട്ടിക്കിള്‍ പതിനാല് പ്രകാരം ആണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ധനവിനിമയ സ്ഥാപനത്തിന് എതിരെ നടപടി സ്വീകരിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ നടപടിക്രമങ്ങളും നയങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

സെന്‍ട്രല്‍ ബാങ്ക് നടത്തിയ പരിശോധനകളില്‍ ആണ് ചട്ടലംഘനം കണ്ടെത്തിയത്. ധനവിനിമയ വ്യവസായത്തിന്റെ സുതാര്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനും യുഎഇ സമ്പദ്ഘടനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഴുവന്‍ എക്‌സ്‌ചേഞ്ച് ഹൗസുകളും സ്ഥാപനങ്ങളിലെ ജീവനക്കാരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. നടപടി നേരിട്ട എക്‌സ്‌ചേഞ്ച് ഹൗസിന്റെ പേര് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

‘അമ്മ’ ജോയിന്റെ സെക്രട്ടറിയായി അന്‍സിബ ഹസന്‍

0

താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.അന്‍സിബ അടക്കം പതിമൂന്ന് പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്.ഇതില്‍ പന്ത്രണ്ട് പേരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബയുടെ ജയം.അനൂപ് ചന്ദ്രന്‍,സരയു മോഹന്‍, ആശ അരവിന്ദ്,വിനു മോഹന്‍,സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ ആണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയത്.

നേരത്തെ കമ്മിറ്റിയില്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അന്‍സിബ ഹസന്‍.കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രുപീകരിച്ചപ്പോഴും അന്‍സിബ അംഗമായിരുന്നു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ബാബു രാജു,പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ജഗദീഷും പത്രി പിന്‍വലിച്ചിട്ടുണ്ട്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദേവനും ശ്വേതാ മേനോനും ആണ് മത്സരരംഗത്തുള്ളത്

ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം

ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇരുപത് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. എണ്ണവില്‍പനയില്‍ നിന്നും ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ വിനിയോഗിക്കുന്നതായാണ് അരോപണം.യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനില്‍ നിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. 6 ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 20 കമ്പനികള്‍ക്കാണ് ട്രംപ് നിലവില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. എണ്ണവില്‍പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ വിനിയോഗിക്കുന്നു എന്നാണ് യുഎസ് ആരോപണം.

ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികളുടെ യുഎസില്‍ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. അതുകൂടാതെ ഈ കമ്പനികളുമായി അമേരിക്കന്‍ പൗരന്‍മാരോ കമ്പനികളോ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുതിനും വിലക്കുണ്ട്. ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജുപ്പീറ്റര്‍ ഡൈ കം പ്രൈവറ്റ് ലിമിറ്റഡ്, റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന്‍ പോളീമേഴ്‌സ് എന്നി ഇന്ത്യന്‍ കമ്പനികള്‍ക്ക് മേലാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.