അബുദബിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സിറ്റി ചെക്ക്ഇന്‍ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും.അല്‍ഐനില്‍ സെപ്റ്റംബര്‍ ഒന്നിനും സിറ്റി ചെക്കിന്‍ പ്രവര്‍ത്തനം തുടങ്ങും.അബുദാബിയില്‍ മീന ക്രൂസ് ടെര്‍മിനല്‍,മുസ്സഫയിലെ ഷാബിയാ പതിനൊന്ന് , യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ് , അലൈനിലെ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ ആണ് സിറ്റി ചെക്ക്ഇന്‍ കേന്ദ്രങ്ങള്‍.മീന ക്രൂസ് ടെര്‍മിനലില്‍ ചെക്ക് ഇന്‍ കേന്ദ്രം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും.മറ്റുള്ള കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയുമാണ് ഇന്‍ സൗകര്യം ഉള്ളത്.യാത്രയുടെ ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് മുതല്‍ നാല് മണിക്കൂര്‍ വരെ ചെക്കിന്‍ ചെയ്യുന്നതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ആണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നത്.
അബുദബിയില്‍ ഇന്‍ഡിഗോയുടെ സിറ്റി ചെക്കിന്‍ സൗകര്യം നാളെ മുതല്‍
നിരക്കിളവ്:ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്
ആഭ്യന്തര-രാജ്യാന്തര യാത്രകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്.179 ദിര്‍ഹം മുതല്‍ ആണ് രാജ്യാന്തരയാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് നിരക്ക്.യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവുണ്ട്.ഫ്രീഡം സെയില്‍ എന്ന പേരിലാണ് ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്‌സ്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ആഭ്യന്തര യാത്രകള്‍ക്ക് 1279 ഇന്ത്യന്‍ രൂപയ്ക്കും രാജ്യാന്തരയാത്രകള്‍ക്ക് 4279 രൂപയ്ക്കും ടിക്കറ്റുകള്‍ എടുക്കാം.ആഭ്യന്തര-രാജ്യാന്തര റൂട്ടുകളില്‍ അന്‍പത് ലക്ഷം സീറ്റുകളില്‍ ആണ് ടിക്കറ്റ് വില്‍പ്പന.
ഇന്ന് മുതല്‍ ഓഗസ്റ്റ് പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആണ് നിരക്കിളവ് ലഭിക്കുക.ഓഗസ്റ്റ് പത്തൊന്‍പത് മുതല്‍ 2026 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നിരക്കളവില്‍ ലഭിക്കും എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.യുഎഇയില്‍ ദുബൈ,അബുദബി,ഷാര്‍ജ,റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്.എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ആണ് നിരക്കിളവില്‍ ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയുക.എഴുപത്തിയൊന്‍പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാസയില്‍ പതിനൊന്ന് പട്ടിണി മരണം കൂടി
ഗാസയില്‍ പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറായി ഉയര്‍ന്നു.പോഷകാഹാരക്കുറവ് മൂലം പതിനൊന്ന് പേരാണ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ മരിച്ചത്.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനുള്ള നീക്കം രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേല്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 217 പേരാണ് പട്ടിണി മൂലം മരണപ്പെട്ടത്.ഇതില്‍ നൂറ് പേര്‍ കുട്ടികളാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.പോഷകാഹാരക്കുറവ് മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആയിരങ്ങളാണ്.ഗാസയിലെ പട്ടിണി നീക്കുന്നതിന് യുഎഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ പരമാവധി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഇതിനിടയിലാണ് ഗാസ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുന്നത് പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്.
ഇത് ഗാസയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും എന്നാണ് രാജ്യാന്തര സമൂഹം ആശങ്കപ്പെടുന്നത്.ഒക്ടോബര്‍ ഏഴിന് മുന്‍പ് ഗാസ സിറ്റി പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നതിനാണ് ഇസ്രയേല്‍ നീക്കം എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികം കണക്കിലെടുത്താണ് ഈ സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ആറ് ലക്ഷത്തോളം പേരാണ് ഗാസ സിറ്റിയില്‍ ഉണ്ടായിരുന്നത്.ഇപ്പോള്‍ പത്ത് ലക്ഷത്തിലധികം പേര്‍ ഗാ സിറ്റിയില്‍ താമസിക്കുന്നുണ്ടാകും എന്നാണ് കണക്ക്.ഗാസയുടെ പലഭാഗങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രം ആണ് നിലവില്‍ ഗാസ.ഇവരെ അവിടെ നിന്നും അല്‍ മവാസി മേഖലയിലേക്ക് നീക്കും എന്നാണ് റിപ്പോര്‍ട്ട്
പവര്‍ ബാങ്ക് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ്
വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.സുരക്ഷാ കാരണങ്ങളാലാണ് നിര്‍ദ്ദേശം.ഒക്ടോബര്‍ ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരും.നൂറ് വാട്ടില്‍ താഴെയുളള ഒരു പവര്‍ബാങ്ക് യാത്രക്കാരന് കൈയില്‍ കരുതാം എന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.എന്നാല്‍ പവര്‍ബാങ്ക് വിമാനയാത്രക്കിടയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.പവര്‍ബാങ്കില്‍ നിന്നും മൊബൈല്‍ഫോണോ മറ്റ് സ്വകാര്യ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നതിന് അനുമതിയില്ല.വിമാനത്തിലെ പവര്‍സപ്ലൈയില്‍ നിന്നും പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനും പാടില്ല.ശേഷി എത്രയെന്ന് രേഖപ്പെടുത്തിയിട്ടുള്ള പവര്‍ബാങ്കുകള്‍ മാത്രമേ കൈയില്‍ കരുതാന്‍ പാടുളളു.ചെക്ക്ഇന്‍ ബാഗേജില്‍ പവര്‍ബാങ്ക് അനുവദിക്കില്ലെന്നും എമിറേറ്റ്‌സിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.വിമാനത്തില്‍ പവര്‍ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ തീരുമാനം
ഗാസ സിറ്റിയുടെ സമ്പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്നതിന് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ അനുമതി.ഗാസ മുനമ്പില്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.ഇസ്രയേലിന്റെ നീക്കത്തിന് എതിരെ യു.കെയും ഓസ്‌ട്രേലിയയും അടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്ത് എത്തി.അഞ്ച് നിര്‍ണ്ണായക തീരുമാനം ആണ് ഇന്ന് ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ സ്വീകരിച്ചത്.അതിലൊന്നാണ് ഗാസ സിറ്റി പിടിച്ചെടുക്കുക എന്നത്.ഗാസയെ സൈനികമുക്തമാക്കുക,ഹമാസിന്റെ നിരായുധീകരണം,ബന്ദികളെ തിരികെ എത്തിക്കുക തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങള്‍.ഗാസയില്‍ പലസ്തീനോ ഹമാസിനോ സ്വാധീനം ഇല്ലാത്ത സ്വതന്ത്രഭരണസംവിധാനംഏര്‍പ്പെടുത്താനും സുരക്ഷാ മന്ത്രിസഭ തീരുമാനിച്ചു.ഗാസ മുനമ്പിനെ പൂര്‍ണ്ണായും പിടിച്ചെടുക്കുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് ഗാസ സിറ്റിയുടെ നിയന്ത്രണം പിടിക്കാനുള്ള തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗരമാണ് ഗാസ സിറ്റി.സൈനിക നേതൃത്വത്തിന്റെയും ബന്ദികളുടെ കുടുംബാംഗങ്ങളുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് ഗാസയുടെ സമ്പൂര്‍ണ്ണനിയന്ത്രണം എന്ന തീരുമാനവുമായി നെതന്യാഹു മുന്നോട്ട് പോകുന്നത്.ബന്ദികളുടെ കുടുംബാഗങ്ങള്‍ ടെല്‍അവീവില്‍ നെതന്യാഹുവിന്റെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.നെതന്യാഹു ഭരണകടൂത്തിന്റെ തീരുമാനത്തിന് എതിരെ പ്രതിപക്ഷവും രംഗത്ത് എത്തി.ഗാസ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനം കൂടുതല്‍ ബന്ദികളുടെയും സൈനികരുടെയും മരണത്തിന് കാരണമാകും എന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു.
വോട്ട് മോഷണത്തിന് എതിരെ റാലിയുമായി രാഹുല്‍ ഗാന്ധി
വോട്ട് മോഷണത്തിനെതിരെ റാലുയുമായി കോണ്‍ഗ്ര്‌സ് നേതാവ് രാഹുല്‍ ഗാന്ധി.ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്.അടിസ്ഥാനമൂല്യങ്ങള്‍ക്ക് പ്രഹരമേറ്റതായും രാഹുല്‍ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറിയിലൂടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രഹരമേറ്റെന്ന് പ്രതിപക്ഷ നേതാവ് രഹുല്‍ ഗാന്ധി.തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.ഭരണഘടനയുടെ അടിസ്ഥാന മൂല്യം ഒരാള്‍ക്ക് ഒരു വോട്ടെന്നതാണ്.അത് അട്ടിമറിക്കപ്പെട്ടു.വോട്ട് കൊള്ളയിലൂടെയാണ് പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദി എത്തിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ പൂര്‍ണരൂപം പുറത്തുവിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വോട്ട് കൊള്ളയ്ക്ക് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.ഒരുകോടി പുതിയ വോട്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ വോട്ടുചെയ്തു.പുതിയ വോട്ടര്‍മാര്‍ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു.പരിശോദനയില്‍ കോണ്‍്ഗ്രസിന്‍രെ വോട്ട് കുറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി.ലോക്‌സഭയില്‍ ലഭിച്ച വോട്ട് നിയമസഭയിലും കോണ്‍ഗ്രസിന് ലഭിച്ചു.ഇതിന് പിന്നാലെയാണ് വോട്ട് കൊള്ള നടന്നതായി സംശയം തോന്നിയതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
റീല്‍സിനായി കാറില്‍ അഭ്യാസപ്രകടനം:ദുബൈ പൊലീസ് പിഴയിട്ടത് 50000 ദിര്‍ഹം
റീല്‍സ് ചിത്രീകരണത്തിനായി കാറില്‍ അഭ്യാസപ്രകടനം കാട്ടിയ രണ്ട് പേര്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വീതം
പിഴ ചുമത്തിയിരിക്കുയാണ് ദുബൈ പൊലീസ്.രണ്ട് വാഹനങ്ങളും പൊലീസ് കണ്ടുകെട്ടി.ആഡംബര കാറിന്റെ ബോണിറ്റിലും ബോണറ്റിനുള്ളിലും കയറി നിന്ന് റീല്‍സ് ചിത്രീകരിച്ചവര്‍ക്കാണ് പിഴ ലഭിച്ചത്.സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഇരുവരുടെയും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത് പരിശോധിച്ചാണ് പൊലീസ് വാഹനങ്ങള്‍ കണ്ടെത്തിയതും കണ്ടുകെട്ടിയതും.ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും എന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
റിപ്പോ നിരക്കില്‍ മാറ്റമില്ല:5.5ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഐ
അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തി.ഫെബ്രുവരിയിലും ഏപ്രിലും ജൂണിലുമായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.ഓഗസ്റ്റിലെ യോഗത്തിലും കുറയ്ക്കാനുള്ള ആലോചന ഉണ്ടായിരുന്നു.എന്നാല്‍ ഇന്ത്-യുഎസ് താരിഫ് വിഷയങ്ങള്‍ വഷളായ സാഹചര്യത്തില്‍ നിലവിലെനിരക്ക് നിലനിര്‍ത്താനാണ് പണനയനിര്‍ണയ സമിതിയുടെ തീരുമാനം.
പണനയം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നിലപാട് ന്യൂട്രല്‍ ആയി നിലനിര്‍ത്താനും എംപിസി ഐകകണ്‌ഠേന തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത പുലര്‍ത്തിയതായി ആര്‍ബിഐയുടെ ജൂലൈയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.2026 വര്‍ഷത്തില്‍ പണപ്പെരുപ്പം 3.1ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചിട്ടുണ്ട്.എന്നാല്‍ 2027 സാമ്പത്തിക് വര്‍ഷത്തില്‍ സിപിഐ 4.9 ശതമാനം ആയി തുടരുമെന്ന് ആര്‍ബിഐ അറിയിച്ചു
ഗാസ മുനമ്പ് പിടിച്ചെടുക്കണം എന്ന് ബെന്യമിന്‍ നെതന്യാഹു
ഗാസ മുനമ്പ് പുര്‍ണ്ണമായും പിടിച്ചെടുക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.സുരക്ഷാ മന്ത്രിസഭയില്‍ ആണ് നെതന്യാഹുവിന്റെ നിര്‍ദ്ദേശം.എന്നാല്‍ ഇക്കാര്യത്തില്‍ സൈനിക നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ ഗാസ മുനമ്പിന്റെ എഴുപത്തിയഞ്ച് ശതമാനം പ്രദേശങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്.ശേഷിക്കുന്ന പ്രദേശത്തിന്റെ കൂടി നിയന്ത്രണം ഇസ്രയേല്‍ സൈന്യം പിടിച്ചെടുക്കണം എന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശം.ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഗാസ മുനമ്പിന്റെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സൈനിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്.ഹമാസിന്റെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും എന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ബന്ദികള്‍ ഉള്ളത്.അവിടെയ്ക്ക് ഇസ്രയേല്‍ സൈന്യം എത്തുന്നത് ബന്ദികളുടെ ജീവനും ഭീഷണി സൃഷ്ടിക്കും എന്നും ഐഡിഎഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്.ബന്ദികളുടെ ബന്ധുക്കള്‍ക്കും നെതന്യാഹിവിന്റെ നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ട്.ഇസ്രയേലിലെ നാലില്‍ മൂന്ന് പേരും വെടിനിര്‍ത്തല്‍ വേണം എന്ന നിലപാടുകാരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.ഇസ്രയേല്‍ മന്ത്രിസഭയിലും ഗാസ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്ന കാര്യത്തില്‍ ഭിന്നതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട
…
സന്ദര്‍ശക വീസനിബന്ധനകള്‍ ലഘൂകരിക്കാന്‍ കുവൈത്ത്
സന്ദര്‍ശക വീസ നിബന്ധനകള്‍ ലഘൂകരിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തും.കുവൈത്ത് എയര്‍ലൈനുകളില്‍ മാത്രം സഞ്ചരിക്കണം എന്ന നിബന്ധനയും ഒഴിവാക്കും.
രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് നിബന്ധനകളില്‍ ഇളവ് വരുത്തുന്നതെന്ന് കുവൈത്ത് പ്രാദേശികമാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബ സന്ദര്‍ശകവീസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തുന്നതിന് പുറമേ പുതുക്കന്നതിനും അനുമതി നല്‍കിയേക്കും.കാലാവധി ആറ് മാസമോ ഒരു വര്‍ഷം വരെയോ ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യമായിരിക്കും ഒരുങ്ങുക.
സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുന്നതിന് സര്‍വ്വകലാശാല ബിരുദം വേണം എന്ന നിബന്ധയും റദ്ദാക്കപ്പെടും.സന്ദര്‍ശകവീസക്കാര്‍ കുവൈത്ത് എയര്‍ലൈനുകളില്‍ ടിക്കറ്റ് എടുക്കണം എന്ന നിബന്ധനയും ഒഴിവാകും.കുവൈത്തിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ദീര്‍ഘ കാലത്തിനു ശേഷം കുടുംബ വിസയും കുടുംബ സന്ദര്‍ശക വിസയും കുവൈത്ത് അനുവദിച്ച് തുടങ്ങിയത്.പക്ഷെ ഒരു മാസം മാത്രമാണ് കാലവധി ലഭിക്കുന്നത്.ഇതില്‍ മാറ്റം വരുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും


