അനധികൃതമായി എല്‍പിജി ഗ്യാസ് നിറയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി. 519 വാഹനങ്ങളും 12,367 സിലിണ്ടറുകളും പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ദുബായ് പോലീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് സിവില്‍ ഡിഫന്‍സ് എന്നിവയുമായി സഹകരിച്ച് ദുബായ് റെഗുലേറ്ററി കമ്മിറ്റി ഫോര്‍ പെട്രോളിയം പ്രോഡക്റ്റ്‌സ് ട്രേഡിംഗാണ് പരിശോധനകള്‍ നടത്തിയത്. 449 സംയുക്ത പരിശോധനകളാണ് ഇത്തരത്തില്‍ നടത്തിയത്. പിരശോധനയില്‍ 596 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധമായി നിറച്ച 12,367 സിലിണ്ടറുകള്‍ കണ്ടുകെട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെയും അനധികൃത സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച 519 ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനും, പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും 2022 ജൂലൈ മുതല്‍ എല്‍പിജി മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.അംഗീകൃത വിതരണ കമ്പനികളില്‍ നിന്ന് മാത്രമായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങാവൂ എന്ന് ഡിഎസിഇ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സിലിണ്ടര്‍ നോസിലുകളിലെ ഫില്ലിംഗ് സീലുകള്‍ പരിശോധിച്ച് അവയുടെ ആധികാരികത ഉറപ്പു വരുത്തുകയും വേണം. ഗ്യാസ് സിലിണ്ടറുകള്‍ നിയമവിരുദ്ധമായി നിറയ്ക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വേണ്ടി ആരെങ്കിലും സഹായം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഖത്തറില്‍ പൈലറ്റ് രഹിത എയര്‍ ടാക്‌സികള്‍ വരുന്നു,പരീക്ഷണപ്പറക്കല്‍ വിജയകരം
ഖത്തറില്‍ മനുഷ്യരില്ലാതെ എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി .പൂര്‍ണമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിയന്ത്രിച്ച എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി.ഓള്‍ഡ് ദോഹ പോര്‍ട്ട് മുതല്‍ കതാര വരെയാണ് എയര്‍ ടാക്‌സി പറന്നത്.പൈലറ്റില്ലാതെ, മനുഷ്യന്റെ ഇടപെടലില്ലാതെ, സ്വയം തീരുമാനിച്ച് സുരക്ഷിതമായ പാതയാണ് തിരഞ്ഞെടുത്തത്. ഭാവിയിലെ നഗര ട്രാഫിക് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും ഇതിന്റെ ഏറ്റവും വലിയ നേട്ടമാണ്.ഇതിന്റെ പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച് സുരക്ഷ, നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കി ഈ എയര്‍ ടാക്‌സികളെ യഥാര്‍ത്ഥ നഗര യാത്രയ്ക്ക് ഉപയോഗിക്കാന്‍ മന്ത്രാലയം പദ്ധതിയിടുകയാണ്. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുന്ന ചരിത്ര നിമിഷമാണെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗത്തിലൂടെ ഖത്തറിനെ സ്മാര്‍ട്ട് ഗതാഗതത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം.
ഷാരുഖിന്റെ പേരില്‍ ദുബൈയില്‍ കെട്ടിടം
ബോളിവുഡിന്റെ സൂപ്പര്‍ ഹീറോയായ ഷാരുഖിന്റെ പേരില്‍ ഇനി ദുബൈയില്‍ അംബരചുംബിയായ കെട്ടിടവും. പ്രസിദ്ധമായ ഷെയിഖ് സായിദ് റോഡിലാണ് കെട്ടിടമൊരുങ്ങുന്നത്.
ഇതാദ്യമായാണ് ഒരു താരത്തിന്റെ പേരില്‍ ദുബൈയില്‍ കെട്ടിടമൊരുങ്ങുന്നത്. അത് ബോളവുഡിലെ ബ്ദുഷയുടെ പേരിലാണ് എന്നതില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. പ്രമുഖ കെട്ടിടനിര്‍മാതാക്കളായ ഡാന്യൂബ് പ്രോപര്‍ട്ടീസാണ് ഷാരൂഖ്‌സ്് ബൈ ഡാന്യൂബ് എന്ന കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലാണ് ഷാരൂഖിന്‌റെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രഖ്യാപനം നടന്നത്. 55 നിലകളുള്ള വാണീജ്യ സമുച്ചയം ഷെയ്ഖ് സായിദ് റോഡിലാണ് പണിയുന്നത്. ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കൈകള്‍ വിരിച്ചുള്ള ഷാരുഖിന്റെ പ്രസിദ്ധമായ പോസിന്റെ ശില്‍പവുമുണ്ടാകും. 2029 ഓടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയെ തന്റെ രണ്ടാമത്തെ വീടായി വിശേഷിപ്പിക്കുന്ന് ഷാരുഖ് എമിറേറ്റില്‍ ആദ്യമായി പ്രൊപര്‍ട്ടി സ്വന്തമാക്കിയ താരങ്ങളിലൊരാളാണ്. പാം ജുമൈറയില്‍ ജന്നത് എന്ന പേരില്‍ ഒരു വില്ലയാണ് അദ്ദേഹം സ്വന്തമാക്കിയത്.
ആറ് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ഫുജൈറ പരിസ്ഥിതി അതോറിറ്റി അധികൃതര്‍
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആറ് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു.ബേര്‍ഡ് ഐലന്‍ഡ് റിസര്‍വിനുള്ളില്‍ ഫുജൈറ പരിസ്ഥിതി അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവര്‍ത്തിച്ച ബോട്ടുകള്‍ വലയിലായത്.തുടര്‍ച്ചയായ നിരീക്ഷണ ക്യാംപെയ്‌ന്റെ ഭാഗമായി നടത്തിയ പതിവ് ഫീല്‍ഡ് പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയതെന്ന് എഫ്ഇഎ സ്ഥിരീകരിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിയമനടപടികള്‍ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.ദൈനംദിന നിരീക്ഷണം, കൃത്യമായ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, നൂതന നിരീക്ഷണ സാങ്കേതികവിദ്യകള്‍ എന്നിവയെ ആശ്രയിച്ചാണ് അതോറിറ്റിയുടെ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുമെന്ന് എഫ്ഇഎ ഡയറക്ടര്‍ അസീല അല്‍ മുല്ല പറഞ്ഞു.മറൈന്‍ റിസര്‍വുകള്‍ക്കുള്ളിലെ മത്സ്യബന്ധനം ഗുരുതരമായ പാരിസ്ഥിതിക ലംഘനമാണെന്നും അതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.കടല്‍ ജീവികളെ ദോഷകരമായി ബാധിക്കുന്നതോ കടലില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രവര്‍ത്തനങ്ങളോടും അതോറിറ്റി ഉടന്‍ പ്രതികരിക്കുമെന്നും അല്‍ മുല്ല കൂട്ടിച്ചേര്‍ത്തു.
കമ്പനികള്‍ക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, മരുന്ന് പാക്കേജുകളില്‍ ഇനി ബ്രെയില്‍ ലിപിയും ഉള്‍പ്പെടുത്തണം
കാഴ്ചാ പരിമിതിയുള്ളവരെയും പരിഗണിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
എല്ലാ മരുന്നുകളുടേയും അവശ്യ വിവരങ്ങള്‍ അവയുടെ പുറം പാക്കേജിംഗില്‍ ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.പദ്ധതി ക്രമേണ നടപ്പിലാക്കുകയും 2027 നവംബര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ എല്ലാ ആവശ്യമരുന്നുകള്‍ക്കും ഈ ഉത്തരവ് നിര്‍ബന്ധമാക്കുകയും ചെയ്യും. കാഴ്ചാ പരിമിതിയുള്ളവര്‍ക്കുള്ള പ്രത്യേക ലിപിയായ ബ്രെയില്‍ ലിപിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ മരുന്നുകളുടേയും പ്രധാന വിവരങ്ങള്‍ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി .മരുന്നിന്റെ പേര്, അതിന്റെ രാസ ഘടകങ്ങള്‍, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്നാണ് സര്‍ക്കുലറിലെ വ്യവസ്ഥ. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ലേബല്‍ ചെയ്യുന്നതിനുള്ള ബ്രെയിലി നിബന്ധനകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മരുന്നുകളെ സംബന്ധിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും, അന്ധരോ കാഴ്ച പരിമിതി നേരിടുന്നവരോ ആയവര്‍ക്ക് ഫര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി ലഭ്യമാകുന്നതിനും, സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്, മരുന്ന് രജിസ്‌ട്രേഷന്‍, പുതുക്കല്‍, മാറ്റങ്ങള്‍ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഉത്തരവ് നടപ്പാക്കുന്നത് നിരീക്ഷിക്കും. നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഫാര്‍മസികളിലും വെയര്‍ഹൗസുകളിലും പരിശോധനകള്‍ നടത്തും.
മരുന്ന് പാക്കേജുകളില്‍ ഇനി ബ്രെയില്‍ ലിപിയും
്ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഗതാഗത ഫൈന്‍ : പകുതി അടച്ചാല്‍ മതിയെന്നത് തട്ടിപ്പ്
ഓണ്‍ലൈനിലൂടെ ഫൈനടച്ചാല്‍ പകുതി അടച്ചാല്‍ മതിയെന്ന തരത്തിലുള്ള ഓഫര്‍ ശുദ്ധതട്ടിപ്പാണെന്ന് ദുബൈ ആര്‍ടിഎ യുടെ മുന്നറിയിപ്പ്. പുതിയ സോഷ്യല്‍ മീഡിയ തട്ടിപ്പാണ് സംഭവമെന്നും ഇത്തരമൊരു ഓഫര്‍ ഇതില്# വീഴരുതെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി,
കഴിഞ്ഞ കുറച്ച് ദിവസമായി് ഗതാഗത ഫൈനുകള്‍ ഓണ്‍ലൈന്‍ വഴി അടച്ചാല്‍ പകുതി അടച്ചാല്‍ മതിയെന്ന തരത്തിലുള്ള ഓഫറുകള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണമവുമായി ആര്‍ടിഎ രംഗത്തെത്തിയത്. അത്തരമൊരു ഓഫര്‍ ആര്‍ടിഎ മുന്നോട്ട് വെച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴരുത് എന്ന് ആര്‍ടിഎ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഓഫര്‍ പ്രത്യക്ഷപ്പെട്ട പേജിന് ആര്‍ടിഎയുമായി യൊതൊരുവിധ ബന്ധവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ട ഒരു ഉപഭോക്താവ് പേജിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ആര്‍ടിഎ രംഗത്തെത്തിയത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പെയ്‌മെന്റിന് ആര്‍ടിഎയുടെ ഒറിജിനല്‍ പേജ് തന്നെ ഉപയോഗിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈദുൾ ഫിത്തർ മാർച്ച് 20 നെന്ന് പ്രവചനം
2026 ലെ ഈദുള്‍ ഫിത്തര് മാര്‍ച്ച് 20 നായേക്കുമെന്ന് പ്രവചനം. എമിറേറ്റസ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.
വ്രതാനുഷ്ടാനങ്ങളുടെ മാസമായ റമാദാന്റെ അവസാന വെള്ളിയാഴ്ച്ചയായ മാര്‍ച്ച് 20 നാകും ഈദുള്‍ ഫിത്തറെന്നാണ് പ്രവചനം. ഫെബ്രുവരി 19 ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് എമിറേറ്റസ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചിരിക്കുന്നത്. എന്നാലിതില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അന്തിമമായ സ്ഥിരീകരണം ദിവസത്തോടനുബന്ധിച്ച് മാസപിറവി കാണുന്നതിനെ അനുസരിച്ചിരിക്കും. നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം റമദാന്‍ മുപ്പത് ദിവസം ലഭിക്കുകാണെങ്കില്‍ പെരുന്നാള്‍ മാര്‍ച്ച് 20 നായിരിക്കുമെന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് വ്യാഴം മുതല്‍ നാല് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.
നിര്‍മാണ സ്ഥലങ്ങള്‍ സുരക്ഷിതമാക്കാന്‍ ഷാര്‍ജ പൊലീസ്
നിര്‍മ്മാണ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഷാര്‍ജ പൊലീസ് ബോധവത്കരണ പദ്ധതി ആരംഭിച്ചു. ‘സുരക്ഷിത നിര്‍മ്മാണ പരിസ്ഥിതി’ എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്‍ നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കും.
നിര്‍മ്മാണ സ്ഥലങ്ങളിലെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും മോഷണ സാധ്യതകളെയും തെറ്റായ രീതികളെയും കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. നിര്‍മ്മാണ സ്ഥലങ്ങളില്‍ മോഷണവും കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും കെട്ടിട, പദ്ധതി ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ നിര്‍ദ്ദേശം നല്‍കി. എല്ലായ്പ്പോഴും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. പദ്ധതി സൈറ്റ് മേല്‍നോട്ടം വഹിക്കാന്‍ ഒരു സുരക്ഷാ ജീവനക്കാരനെ നിയമിക്കുക. നിര്‍മ്മാണ സമയത്ത് അനധികൃത പ്രവേശനം ഒഴികൃവാക്കാന്‍ താല്‍ക്കാലിക വേലികള്‍ സ്ഥാപിക്കുക. അംഗീകൃത വിതരണക്കാരില്‍ നിന്നുമാത്രം നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുക. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ‘സുരക്ഷിത നിര്‍മ്മാണ പരിസ്ഥിതി’ എന്ന ഈ കാമ്പയിന്‍ നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കും. മോഷണം തടയുന്നതിന് മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും ഈ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം കാമ്പയിന്‍ ഊന്നിപ്പറയുന്നുണ്ട്. എമിറേറ്റിലുടനീളം സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഷാര്‍ജ പോലീസും അതിന്റെ പങ്കാളികളും നിര്‍മ്മാണ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പുതുയുഗം: യു.എ.ഇയില്‍ ഡ്രവറില്ലാ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
യു.എ.ഇയില്‍ ഡ്രവറില്ലാ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാല് വാഹനങ്ങള്‍ക്ക് ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ പ്രവര്‍ത്തനാനുമതി നല്‍കി. വൈകാതെ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പരീക്ഷണ ഓട്ടം വിജയകരമായിതിന് പിന്നാലെയാണ് അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസ് മെനാ മേഖലയിലായിരിക്കും. വീറൈഡ്, ഓട്ടോഗോ കെ-2 എന്നി കമ്പനികള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളളത്. നാല് വാഹനങ്ങളായിരിക്കും തുടക്കത്തില്‍ സര്‍വീസ് നടത്തുക. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെയും കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റിലെ റെഗുലേഷന്‍സ് ലാബിന്റെയും പരിശോധനക്ക് ശേഷമാണ് സര്‍വീസിന് അംഗീകാരം നല്‍കിയത്. വാഹനങ്ങളുടെ പ്രകടനം, സെന്‍സര്‍ സംവിധാനങ്ങള്‍, വാഹനങ്ങളുടെ പ്രതികരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കര്‍ശനമായ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു.വാഹനങ്ങളുടെ ചലനങ്ങള്‍, ഓപ്പറേറ്റര്‍മാരുമായി ഏകോപിപ്പിച്ച് നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തത്സമയം നിരീക്ഷിക്കും. അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ ഡ്രൈവറില്ലാ ടെലിവറി വാഹനങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പരീക്ഷണത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്നുണ്ട്. അധികം വൈകാതെ കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാനുളള തയ്യാറെടുപ്പിലാണ് അബുദാബി ഇന്റെഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍.
ദുബൈയില്‍ സ്മാര്‍ട് നിരീക്ഷണത്തില്‍ 4.28 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി
ദുബൈ
ഡ്രൈവര്‍മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനായി ദുബൈ ആര്‍ടിഎ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ടാക്‌സി, ആഡംബര വാഹന ഗതാഗത മേഖലകളിലെ നിയമലംഘനങ്ങള്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 4,28,349 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.സ്മാര്‍ട്ട് മോണിറ്ററിംഗ് സംവിധാനങ്ങള്‍ നഗരത്തിലുടനീളം തത്സമയ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ടാക്‌സി, ആഡംബര ഗതാഗത ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ, പ്രവര്‍ത്തന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി.ഡ്രൈവര്‍മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെതിരായ 29,886 ലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിച്ചു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 3,127 എണ്ണം അമിതവേഗവും 652 എണ്ണം സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതും 4,251 എണ്ണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമാണ്.
സ്മാര്‍ട് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആര്‍ടിഎ ലക്ഷ്യമിടുന്നു.


