ദുബൈയില്‍ ഷെയറിങ് ടാക്‌സി സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആര്‍ടിഎ. പുതിയ റൂട്ടുകളില്‍ ആറുമാസം പരീക്ഷണ സര്‍വ്വീസ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് ആര്‍ടിഎ ഷെയറിങ് ടാക്‌സി സേവനം ദുബൈയില്‍ ആരംഭിച്ചത്. നിലവില്‍ ദുബൈ ഇബിന്‍ ബത്തുത്ത മാളില്‍ നിന്ന് അബുദാബിയിലെ അല്‍ വഹ്ദ മാളിലേക്കാണ് ആണ് ഷെയറിങ് ടാക്്‌സി സേവനം നല്‍കുന്നത്. സൗകര്യപ്രദവും വേഗമേറിയതുമെന്നനിലയില്‍ ഷെയറിങ് ടാക്‌സി സേവനം ജനങ്ങളക്കിടയില്‍ വേഗത്തില്‍ തന്നെ പ്രിയങ്കരമായി. ഇതോടെയാണ് ഇതക് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തീരുമാനിച്ചത്. ഷെയറിങ് സേവനത്തിന്റെ സാധുത, റൂട്ടുകളുടെ വിശദമായ പഠനം എന്നിവ നടത്തിയ ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നത്. അല്‍മക്തും വിമാനത്താവളത്തില്‍ നിന്ന് മറീന മാള്‍, ബിസിനസ് ബേ മെട്രോ എന്നിവിടങ്ങളിലേക്കും പാം ജുമൈറയില്‍ നിന്ന് അറ്റ്‌ലാന്റിസ് മോണോ റെയിലിലേക്കും വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് ബിസിനസ് ബേ മെട്രോ സ്‌റ്റേഷന്‍, മറീന മാള്‍ എന്നിവിടങ്ങളിലേക്കുമാണ് പുതിയ സര്‍വ്വീസുകള്‍. ഈ റൂട്ടുകളില് ആറ് മാസം പരീക്ഷണ സര്‍വ്വീസ് നടത്തും. ഷെയറിങ് ടാക്‌സികള്‍ വ്യാപിപ്പിക്കുന്നത് നിരത്തിലെ ട്രാഫിക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആര്‍ടിഎ വിലയിരുത്തുന്നു.
ഷെയറിങ് ടാക്‌സി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും
യാത്രാനിരക്കില്‍ വര്‍ധന
യുഎഇ ഇന്ത്യ യാത്രാനിരക്കില്‍ 30 ശതമാനത്തിന്റെ വര്‍ധന. ശൈത്യകാല അവധി തുടങ്ങിയതും ഇന്‍ഡിഗോ പ്രതിസന്ധിയുമാണ് നിരക്ക് ഉയരാന്‍ കാരണായത്,
യുഎഇ യില്‍ ശൈത്യകാല അവധി ആരംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാനനിരക്കും കുത്തനെ ഉയര്‍ന്നു. സാധാരണഗതിയില്‍ 20 ശതമാനം വരെയാണ് നിരക്ക് ഉയരാറ് എങ്കില്‍ ഇത്തവണയിത് 30 ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ പ്രതിസന്ധിയാണ് ഇത്തവണ റേറ്റ് കുത്തനെ ഉയരാന്‍ ഇടയാക്കിയത്. തിരക്കേറിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്കാണ് കുത്തനെ ഉയര്‍ന്നത്. ഷാര്‍ജയില് നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞദിവസം ടിക്കറ്റിന് 1800 ദിര്‍ഹത്തിനും മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 45,000 രൂപ വരെ. അവധി അവസാനിക്കുന്ന ജനുവരി ആദ്യവാരത്തില്‍ തിരികെയുള്ള ടിക്കറ്റുകളുടെ നിരക്ക് 2000 ദിര്‍ഹത്തിനും മുകളിലാണ്. നിലവിലെ ടിക്കറ്റ് നിരക്ക് പ്രകാരം ഒരു കുടുംബത്തിന് അവധിക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങളാണ് ടിക്കറ്റിനത്തില്‍ മാത്രം ചിലവിടേണ്ടത്.
യുഎഇയില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത
യുഎഇയിലുടനീളം മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ദ്വീപുകളിലും പടിഞ്ഞാറന്‍ മേഖലയുടെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പകല്‍ സമയത്ത് താപനില ചെറുതായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.രാത്രിയിലും ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍, കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. തെക്ക്കിഴക്ക് നിന്ന് വടക്ക്കിഴക്ക് ദിശയില്‍ മണിക്കൂറില്‍ 10-20 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചിലപ്പോള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും സ്ഥിതി നേരിയതായിരിക്കും.തീരദേശ, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പകല്‍ മുഴുവന്‍ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, താപനില സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കും.രണ്ട് ജലാശയങ്ങളിലും കടല്‍ നേരിയതായി തുടരും.ബുധനാഴ്ച, യുഎഇയില്‍ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും.രാത്രിയില്‍ ഈര്‍പ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചയോടെ മൂടല്‍മഞ്ഞോ നേരിയ മൂടല്‍മഞ്ഞോ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
നടിയെ ആക്രമിച്ച കേസ് : ദിലീപിനെ കുറ്റവിമുക്തനാക്കി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ കോടതി കുറ്റവിമുക്തനാക്കി, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസി പള്‍സര്‍ സുനിയടക്കം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരില്‍ നിന്ന് സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തേക്ക് വരുന്നതിനിടെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ പള്‍സര്‍ സുനിയടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപിലേക്ക് കാര്യങ്ങള്‍ എത്തിയത് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമായിരുന്നു. ഗുഢാലോചന കുറ്റമാണ് ദിലിപിനുമേല്‍ ചുമത്തപ്പെട്ടിരുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രൊസീക്യൂഷന്റെ ആരോപണം. എന്നാലിത് കോടതിയില്‍ തെളിയിക്കാന്‍ ആയില്ലെന്ന് ജഡ്ജി ഹണി വര്‍ഗീസ് വിധിച്ചു. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസിലെ ആദ്യത്തെ ആറ് പ്രതികളായ പള്‌സര്‍ സുനിമ, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരെ മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍, അന്യായമായ തടങ്കല്‍, ബലപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 12 ന് പ്രഖ്യാപിക്കും. തനിക്കെതിരെയാണ് ഒരു മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയും പൊലീസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നും മാധ്യമങ്ങളും ഇതില്‍ പങ്കാളികളായെന്നും ദിലീപ് വിധി വന്നശേഷം പ്രതികരിച്ചു. മഞ്ജുവാര്യര്‍ക്കെതിരെയും ദിലീപ് കോടതിവളപ്പില്‍ വെച്ച് പ്രതികരണം നടത്തി.
മരണപ്പെട്ടവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ കനത്ത പിഴ
മരണപ്പെട്ടവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ഔചിത്യമില്ലാതെ ഇത്തരം ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കു്ന്നച് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
മരണപ്പെട്ടവരുടെ ഫോട്ടോ ബന്ധപ്പെട്ടവരുടെ അനുമതിയും ഔചിത്യവുമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെയാണ് യുഎഇയിലെ നിയമ മനശാസ്ത്ര വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ചിത്രങഅങള്‍ പങ്കുവെക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണേന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 5 ലക്ഷം വരെ പിഴ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. അപകട സ്ഥലങ്ങള്‍, ആശുപത്രി എമര്‍ജന്‍സി മുറികള്‍, സെമിത്തേരികള്‍, എന്നിവിടങ്ങളില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പി്കുവാന്‍ പാടില്ല. 2021 ലെ സൈബര്‍ ക്രൈം ഫെഡറല്‍ ഡിക്രി നിയമപ്രകാരം മരിച്ചവരുടെ ചിത്രങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യാന്‍ പാടില്ല. അനുമതിയില്ലാതെ പടം പങ്കുവെക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്കപ്പുറം വൈകാരികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ അര ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുമെന്ന് യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ദുബൈ പൊലീസിന് കൈമാറിയാല്‍ അര ലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കും. ഇത് സംബന്ധിച്ച പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമത്തിന് യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പൊലീസിന് കൈമാറുന്ന വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കാമെന്നും ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി.48 മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വസ്തു ഏല്‍പിക്കണം. ഈ വസ്തുവിന്റെ അവകാശവാദം ഉന്നയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ എത്തിയില്ലെങ്കില്‍ നിയമ വിധേയമായി കണ്ടെത്തിയയാള്‍ക്ക് സ്വന്തമാക്കാം.ഒരു വര്‍ഷത്തിന് ശേഷം ഉടമസ്ഥന്‍ എത്തിയാല്‍ വസ്തു തിരികെ നല്‍കുകയും വേണം. ഈ നിയമം ലംഘിച്ചാല്‍ വസ്തു കണ്ടെത്തിയ ആള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും 2 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.അവകാശി എത്താതെയിരുന്നാല്‍ വസ്തു ലേലത്തില്‍ വെക്കും. ലേലത്തില്‍ വിറ്റു പോയാലും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ അവകാശ വാദം ഉന്നയിച്ചു മുന്നോട്ട് വന്നാല്‍ അതിന്റ മൂല്യം നല്‍കേണ്ടി വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച്ച അനുസ്മരണദിനം
രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സ്മരിക്കാനായി ഞായറാഴ്ച്ച യുഎഇ യില്‍ അനുസ്മരണ ദിനം ആചരിക്കും. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ പുറത്തിറക്കി.
ഇമറാത്തി രക്തസാക്ഷികളുടെ ത്യാഗങ്ങളെ ആദരിക്കനാണ് എല്ലാവര്‍ഷവും നവംബര്‍ 30 ന് അനുസ്മരണദിനം ആചരിക്കുന്നത്. അന്തസോടെയും അഭിമാനത്തോടെയും സവിശേഷദിനം ആചരിക്കുന്നതിന് ഫെഡറല്‍, തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 11.30 വരെ ദേശിയ പതാക താഴ്ത്തികെട്ടണം. രാവിലെ കൃത്യം 11.30 ന് ഒരുമിനുട്ട് മൗന പ്രാര്‍ത്ഥന നടത്തണം. തുടര്‍ന്ന് ദേശിയ ഗാനം ആലപിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്യണം. പതാക ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും യുഎഇയുടെ ഔദ്യോഗിക പതാക പ്രോടോക്കോള്‍ ഗൈഡ് പിന്തുടരണം. മറ്റ് ആഘോഷപരിപാടികളെ അനുസ്മരണദിനവുമായി സംയോജിപ്പിക്കരുത്. ദേശിയ ചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും ലോഗോയുടെ നിറങ്ങള്‍ മാറ്റാനോ രൂപകല്‍പനകള്‍ പുനക്രമീകരിക്കാനോ പരിഷ്‌ക്കരിക്കാനോ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഷാര്‍ജ ഇനി ശിശു – കുടുംബ സൗഹൃദ നഗരം
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ എമിറേറ്റ് എന്ന നിലയില്‍ ഷാര്‍ജയെ ശിശു കുടുംബ എമിറേറ്റായി പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്.
എല്ലാവരേയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയായാണ് ഷാര്‍ജയെ ശിശു – കുടുംബ സൗഹൃദ നഗരമായുള്ള പ്രഖ്യാപിച്ചത്. ശിശു കുടുംബ സൗഹൃദ പരിചരണത്തില്‍ മുന്‍നിര മാതൃകയാണ് ഷാര്‍ജ. 2011 ല്‍ ആരംഭിച്ച ഷാര്‍ജ ശിശു സൗഹൃദ പദ്ധതിയുടെ മാനദ്ണ്ഡങ്ങളുമായി പുതിയ പ്രഖ്യാപനത്തെ യോജിപ്പിക്കുന്നു. എമിറേറ്റില്‍ പൊതു സ്വകാര്യ മേഖലകളില്‍ കുടുംബക്ഷേമത്തിനായുള്ള ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ശിശു കുടുംബ സൗഹൃദ അക്രഡിറ്റേഷന്‍ പദ്ധതി കൂടുതല്‍ വികസിപ്പിച്ചിരുന്നു. ഷാര്‍ജയിലുടനീളം മാതൃ ശിശു സൗഹൃദ ആരോഗ്യ സൗകര്യങ്ങള്‍, കുടുംബ കേന്ദ്രീകൃത നഗരാസൂത്രണവും മികച്ച രക്ഷാകര്‍തൃ തൊഴില്‍ നയങ്ങളും ഷാര്ജ നടപ്പാക്കിയിരുന്നു. 2015 ല്‍ യുണിസെഫും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ആദ്യത്തെ ശിശു സൗഹൃദ നഗരവും കൂടിയാണ് ഷാര്‍ജ. 2018 ല്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ എമിറേറ്റ് ആയും ഷാര്‍ജയെ തിരഞ്ഞെടുത്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിധി ഡിസം 8 ന്
നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി വരുന്നത്. 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പള്‍സര്‍ സുനി ഉള്‍പ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2017 നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ നാലര വര്‍ഷമെടുത്തിരുന്നു.
കടം എഴുതിതള്ളല്‍ – 7.3 കോടി ദിര്‍ഹം അനുവദിച്ചു
ഷാര്‍ജയില്‍ പൗരന്‍മാരുടെ കടം എഴുതിതള്ളാന്‍ 7.3 കോടി ദിര്‍ഹം അനുവദിച്ചു. ഷാര്‍ജ ഭരണാധികാരിയാണ് പണം അനുവദിച്ചത്.
2014 ല്‍ ആരംഭിച്ച ഷാര്‍ജ ഡെറ്റ് സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. യഥാര്‍ത്ഥ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്‍മാരെ സഹായിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 29 ആമത് ബാച്ചിനായാണ് 7.3 കോടി ദിര്‍ഹം കമ്മിറ്റി അനുവദിച്ചത്. ഷാര്‍ജ ഭരണാധഇകാരി ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്. 143 കേസുകള്‍ പരിഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കും. പദ്ധതിയിലൂടെ ഇതുവരെ 1.35 ശതകോടി ദിര്‍ഹം ചിലവിട്ടതായി സമിതി ചെയര്‍മാന്‍ അറിയിച്ചു. 2791 പേരാണ് ഇതുവരെയുള്ള ഗുണഭോക്താക്കള്‍.


