Monday, March 30, 2026
Home Blog Page 255

‘ഏജന്റ്’ വലിയ നഷ്ടത്തിലേക്ക്; നിർമാതാവിന്റെ വെളിപ്പെടുത്തൽ സിനിമയെ തകർത്തു?

0

വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി അധികം ചലനമുണ്ടാക്കാതെ ‘ഏജന്റ്’. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 10 കോടിയാണ്. തെലുങ്കിൽ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും സിനിമയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. ഇതുകൂടാതെ സിനിമയുടെ നിർമാതാക്കളിലൊരാളായ അനിൽ സുൻകരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ചെയ്ത ശ്രമം പാളിപ്പോയെന്നുമായിരുന്നു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അനിലിന്റെ െവളിപ്പെടുത്തൽ സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും തകർത്തുകളഞ്ഞു.

അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നാതായിരുന്നു മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലും സിനിമയ്ക്ക് ആദ്യ ദിനം മെച്ചപ്പെട്ട പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് മലയാളം പതിപ്പിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെയറേ പരിശ്രമമെടുത്ത് ചെയ്തിരിക്കുന്ന നിരവധി ആക്‌ഷൻ രംഗങ്ങൾ മമ്മൂട്ടി ഈ സിനിമയിൽ ചെയ്യുന്നുണ്ട്. ആക്‌ഷൻ കൊറിയോഗ്രഫി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. എന്നാൽ സിനിമ പരാജയമാണെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ കലക്‌ഷനെയും ഇല്ലാതാക്കുകയായിരുന്നു.

യൂലിൻ പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കോടികൾ മുടക്കി വിതരണാവകാശം സ്വന്തമാക്കിയ കമ്പനി സിനിമയ്ക്കു ഗുണകരമായ പ്രമോഷനും ചെയ്തിരുന്നു. സിനിമയെ സ്വന്തം നിർമാതാക്കൾ കൈവിട്ടതോടെ ഇവർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും സംഭവിക്കുക.

ഇതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതിയും പുറത്തുവന്നിരുന്നു. മെയ് 19ന് സോണി ലിവ്വിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർ‍ട്ട്. 

‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണ് പക്വത കൈവന്നു’: പ്രശംസിച്ച് രവി ശാസ്ത്രി

0

ജയ്‌പുർ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനു പക്വത കൈവന്നതായി അദ്ദേഹം പറഞ്ഞു. മത്സരത്തിൽ സഞ്ജു സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ആദം സാംപ എന്നീ സ്പിന്നർമാരെ സഞ്ജു കൈകാര്യം ചെയ്യുന്ന രീതിയാണ് ശാസ്ത്രിയിൽ മതിപ്പുളവാക്കിയത്.

‘‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ പക്വത പ്രാപിച്ചു. അദ്ദേഹം സ്പിന്നർമാരെ നന്നായി ഉപയോഗിക്കുന്നു. മൂന്നു സ്പിന്നർമാരെ കളിപ്പിക്കാനും അവരെ സമർഥമായി ഉപയോഗിക്കാനും ഒരു മികച്ച ക്യാപ്റ്റനു മാത്രമേ കഴിയൂ.’’– ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായാണ് രവി ശാസ്ത്രിയുടെ പ്രസ്താവന.

അതേസമയം, നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ വർഷം കിരീടം നിലനിർത്തുമെന്നും രവി ശാസ്ത്രി പ്രവചിച്ചു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ടീമിൽ പ്രശ്നങ്ങളുണ്ടെങ്കിലും ടീമിലെ ചില അംഗങ്ങളുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കിരീടം നിലനിർത്താൻ ഗുജറാത്തിനെ സഹായിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

‘‘നിലവിലെ ഫോമും ടീമിന്റെ നിലയും നോക്കുമ്പോൾ, ഗുജറാത്ത് ട്രോഫി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ടീമിൽ പ്രശ്നങ്ങളും സ്ഥിരതയുമുണ്ട്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏഴ്-എട്ടു കളിക്കാർ ഉണ്ട്. ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്.’’– ശാസ്ത്രി പറഞ്ഞു. അവസാനം കളിച്ച മത്സരങ്ങളിൽ പരാജയപ്പെട്ടാണ് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.

ഐപിഎല്ലിലെ ‘സൂപ്പർമാൻ’, സ്പൈ‍ഡർമാന്റെ ഇന്ത്യൻ അവതാരത്തിന് ഗില്ലിന്റെ ശബ്ദം

0

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റിൽ ‘സൂപ്പർമാൻ’ ആയി തകർത്തടിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മൻ ഗിൽ സ്ക്രീനിൽ സ്പൈഡർമാന് ശബ്ദം നൽകുന്നു. സ്പൈഡർമാന്റെ ഇന്ത്യൻ അവതാരമായ പവിത്ര് പ്രഭാകറിനാണ് ശുഭ്മൻ ഹിന്ദിയിലും പഞ്ചാബിയിലും ശബ്ദം നൽകുന്നത്.

‘സ്പൈഡർമാൻ– എക്രോസ് ദ് സ്പൈഡർ–വേർസ്’ എന്ന അനിമേഷൻ സിനിമ സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലുള്ള ചിത്രം ജൂൺ 2ന് രാജ്യമെങ്ങുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

‘‘ഞാൻ ഇപ്പോൾ തന്നെ സൂപ്പർ ഹ്യൂമൻ ആയ പോലെ തോന്നുന്നു..’’– ചിത്രത്തെക്കുറിച്ച് ഗില്ലിന്റെ വാക്കുകൾ.

പാക്കിസ്ഥാന്റെ ‘ഒത്തുതീർപ്പും’ ഏറ്റില്ല, ഏഷ്യാ കപ്പ് വേദി മാറ്റി; ശ്രീലങ്കയിൽ നടത്താൻ സാധ്യത

0

ന്യൂഡൽഹി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റി. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിർദേശം തള്ളിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) തീരുമാനം.

എസിസി ചെയർമാൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിളിച്ചു ചേർക്കുന്ന എക്സിക്യുട്ടീവ് യോഗത്തിനു ശേഷമാകും അന്തിമ തീരുമാനം. സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനാണ് സാധ്യത കൂടുതൽ. തീരുമാനത്തിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ആതിഥേയത്വത്തിൽ നിന്നു തങ്ങളെ മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയർമാൻ നജാം സേത്തി മുൻപു പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ല എന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടു വച്ചത്. എന്നാൽ ഇതിന് മറ്റു ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാൻ എസിസി തീരുമാനമെടുത്തത്.

ഹാളണ്ട്, വെൽക്കം ടു മഡ്രിഡ്, ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ഇന്ന് റയൽ– സിറ്റി

0

മഡ്രിഡ് ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എതിർ ടീമുകളെ ഗോളടിച്ചു വിറപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് ഇന്ന് ‘റിയൽ ടെസ്റ്റ്’. യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ഇന്ന് സിറ്റി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ നേരിടുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് നോർവേ താരത്തിന്റെ ബൂട്ടുകളിലേക്കാണ്.

ചാംപ്യൻസ് ലീഗ് സീസണിൽ ഇതുവരെ സിറ്റി നേടിയ 26 ഗോളുകളിൽ പന്ത്രണ്ടും നേടിയതു ഹാളണ്ടാണ്. ഹാളണ്ടിനുള്ള റയലിന്റെ മറുപടി കരിം ബെൻസേമ–വിനീസ്യൂസ്–റോഡ്രിഗോ ത്രയമാണ്. റയലിന്റെ 25 ഗോളുകളിൽ പതിനഞ്ചും ഇവരുടെ വകയായിരുന്നു. കഴിഞ്ഞ വർഷം സെമിഫൈനലിൽ അവസാന നിമിഷം സിറ്റിയെ മറികടന്നാണ് റയൽ ഫൈനലിലെത്തിയത്.

ലിവർപൂളിനെ തോൽപിച്ച് 14–ാം യൂറോപ്യൻ കിരീടം നേടുകയും ചെയ്തു. അന്ന് സിറ്റി ടീമിൽ ഹാളണ്ട് ഉണ്ടായിരുന്നില്ല. ‘റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഇന്നത്തെ മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം. നാളെ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാനും ഇന്റർ മിലാനും ഏറ്റുമുട്ടും.

‘അരിക്കൊമ്പ’നിലുണ്ടോ? ; തഗ് മറുപടിയുമായി ടൊവിനോ

0

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ സിനിമയ്‌ക്കൊപ്പം കയ്യടി വാങ്ങുകയാണ് നടന്‍ ടൊവിനോ തോമസും. ജീവിതത്തില്‍ താര പരിവേഷം അഴിച്ചുവച്ച് പ്രളയ രക്ഷാ പ്രവര്‍ത്തനത്തിറങ്ങിയ ടൊവിനോയെ സിനിമയിലും കാണാം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ‘വൈറസ്’ സിനിമയ്ക്ക് പിന്നാലെയാണ് നടന്‍ 2018 ലും എത്തുന്നത്. ഇനി ‘അരിക്കൊമ്പ’നിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ടൊവിനോ. അരിക്കൊമ്പന്റെ കഥ പശ്ചാത്തലമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിലും ടൊവിനോയെ പ്രതീക്ഷിക്കാമോയെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

‘‘ഞാൻ അതിനുവേണ്ടി കൊമ്പ് വളർത്തിക്കൊണ്ട് ഇരിക്കുകയാണ്’’ എന്നായിരുന്നു ടൊവിനോയുടെ തമാശ കലർന്ന മറുപടി. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 2018. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോൾ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിച്ചു.കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇടി, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് യാഹിയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല: കടുത്ത തീരുമാനവുമായി ഫിയോക്

0

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഈ വർഷം എഴുപതോളം സിനിമകൾ റിലീസ് ചെയ്തെങ്കിലും തിയറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് അതിൽ വിരലിലെണ്ണാവുന്നവയാണെന്നും സംഘടന പറയുന്നു.

‘‘ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയറ്ററുടമകൾ പടം ഓടിക്കുന്നത്.

ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററുകളുടെയും ഉടമകളുടെയും അവസ്ഥ വളരെ ദയനീയമാണ്. 90 ശതമാനം തിയറ്ററുകളും കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് കൊടുത്തിട്ടില്ല, വൈദ്യുതി ബില്ല് കൊടുത്തിട്ടില്ല, എന്നിട്ടും കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ പിടിച്ചു പറിക്കുന്നുണ്ട്. ഈ അവസ്ഥ മുൻപോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം സ്‌ക്രീനുകളെങ്കിലും അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകൾ ജപ്തി ഭീഷണി നേരിടുകയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടും എന്നുറപ്പാണ്.

തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടുക എന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ട്. അതിനൊരു തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ടൊരു സമരത്തിലേക്ക് പോകേണ്ടുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോൾ അനൗദ്യോഗികമായി കേരളത്തിലെ പല തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. പക്ഷേ സർക്കാർ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതിനുശേഷം ഞങ്ങൾ തിയറ്ററുകൾ അടച്ചിടും. നിലനിൽക്കാൻ മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.’’- വിജയകുമാർ വ്യക്തമാക്കി.