Thursday, April 9, 2026
Home Blog Page 230

ഹിമാചൽ മഴക്കെടുതിയിൽ മരണസംഖ്യ 74 ആയി

0

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഇതിൽ 21 പേരും ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്. മണ്ണിടിച്ചില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഷിംലയിലെ സമ്മര്‍ഹില്ലിലുണ്ടായ മണ്ണിടിച്ചില്‍ 8 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഷിംലയിലെ ശിവക്ഷേത്രങ്ങൾ തകർന്നു വീണതിനടിയിൽ നിരവധി പേർ അകപ്പെട്ടിരുന്നു. ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ തീരുമാനമായി. സുഖ്‌വിന്ദർ സിങ് സുഖു പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ മൺസൂണിൽ മാത്രം 7,500 കോടിയുടെ നഷ്ടമാണ് ഹിമാചലിനുണ്ടായിരിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡിലും മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.

സപ്ലൈകോയെക്കുറിച്ച് കുപ്രചരണം അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി

0

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലേത്. സപ്ലൈകോ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു. മറിച്ചുള്ള പ്രചാരണം ചില നിക്ഷിപ്‌ത താത്പര്യക്കാരാണ് ഉയർത്തുന്നത്. അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിന്‍റെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചരിപ്പിക്കുന്നത്. അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്. മികച്ച നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി. കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായി. സാധാരണ ജനങ്ങൾ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു. ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഓണ ഫെയറുകളിൽ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 250 കോടി രൂപയുടെ ആവശ്യസാധങ്ങൾ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഓണം നല്ലരീതിയിൽ ആഘോഷിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാവടിയിലെ കൊലപാതകത്തിൽ വന്‍ ട്വിസ്റ്റ്; ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവെച്ച് കൊന്നത് ബോധപൂര്‍വം

0

ഇടുക്കി മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗൃഹനാഥനെ മുൻവൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മാവടി തകിടിയല്‍ സജി, മുകുളേല്‍പ്പറമ്പില്‍ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.

ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ സണ്ണിയെ രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കാണുകയായിരുന്നു. നായാട്ടിനിറങ്ങിയ സംഘം അബദ്ധത്തിൽ വെടിവച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിനെ വേദി വച്ചപ്പോൾ അബദ്ധത്തിൽ കൊല്ലുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീടിരിക്കുന്നത്. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്ത് കൊണ്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ വിശദമായ അന്വേഷണത്തിൽ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തി.

റേഡിയോ ജോക്കി രാജേഷ് വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

0

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നൽകണം.

ഐപിസി 326 വകുപ്പ് അനുസരിച്ച് ഇരുപ്രതികളും 10 വർഷം കഠിന തടവ് അനുഭവിക്കണം. അതു കഴിഞ്ഞശേഷമാണ് ജീവപര്യന്തം ശിക്ഷ. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്‌ സത്താറാണ്‌. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ്‌ കൊലക്കുള്ള കാരണമെന്ന്‌ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. 2018 മാർച്ച് 27-നാണ്‌ രാജേഷിനെ കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്‌. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്.

ഉത്തേജക മരുന്ന്: ദ്യുതി ചന്ദിന് 4 വർഷം വിലക്ക്

0

ഇന്ത്യന്‍ സ്പ്രിന്ററും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ദ്യുതി ചന്ദിന് നാലു വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) യാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെതിരെ ദ്യുതി ചന്ദ് അപ്പീല്‍ നല്‍കും.

2023 ജനുവരി 3 മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ദ്യുതിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. സമിതിക്ക് മുമ്പാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ച ദ്യുതി ചന്ദ് ഇന്ത്യയിലെ വേഗതയേറിയ വനിതാ താരമാണ്.
2018 ജക്കാർത്ത ഏഷ്യൻ ​ഗെയിംസിൽ ദ്യുതി 100, 200 മീറ്ററുകളിൽ വെള്ളി നേടിയിരുന്നു. പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തോളം ദ്യുതി വിലക്ക് നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിൽ അനുകൂലവിധി നേടിയ ശേഷമാണ് ദ്യുതി മത്സരരം​ഗത്ത് തിരികെ എത്തിയത്.

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസെത്തി; ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്‌ഫ്ലിക്‌സില്‍

0

നടൻ ദുൽഖർ സൽമാന്‍റെ ഹിന്ദി വെബ് സിരീസ് ​ഗൺസ് ആൻഡ് ഗുലാബ്സെത്തി. നെറ്റ്ഫ്ലികിസിലൂടെയാണ് സിരീസ് ജനങ്ങളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്‍റെ ആദ്യത്തെ വെബ് സിരീസാണ് ​ഗൺസ് ആൻ‌ഡ് ​ഗുലാബ്സ്. കോമഡി ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ചിത്രം സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കുന്നത്.

ദുൽഖറിനൊപ്പം രാജ് കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്നു. ആദർശ് ​ഗൗരവ്, ​ഗുൽഷൻ ദേവയ്യ, സതീഷ് കൗശിക് , വിപിൻ ശർമ, ശ്രേയ ധന്വന്തരി , ടി കെ ഭാനു തുടങ്ങി വാൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 1990 കളുടെ പശ്ചാത്തലത്തിലാണ് സിരീസ് ഒരുങ്ങുന്നത്.

ജെന്റിൽ മാൻ, ​ഗോ ​ഗോവ ​ഗോൺ, ദി ഫാമിലി മാൻ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരാണ് രാജുവും ഡി കെയും. ദുൽഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റിലും പ്രൊമോയും പുറത്ത് വിട്ടത്. സീതാ മേനോനും രാജ് ആൻഡ് ഡികെയും ചേർന്നാണ് സിരീസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പങ്കജ് കുമാർ ആണ് ഛായാഗ്രഹണം.

ഗണ്‍സ്‌ ആന്‍ഡ് ഗുലാബ്‌സിന്‍റെ മുംബൈയില്‍ നടന്ന സ്‌ക്രീനിങില്‍ ഭാര്യ അമാലുവിനൊപ്പമാണ് ദുൽഖർ പങ്കെടുത്തത്. രാജ്‌കുമാര്‍ റാവുവും സീരീസിലെ മറ്റ് കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. റെട്രോ ലുക്കിലാണ് താരങ്ങൾ പങ്കെടുത്തത്.

ഹണിട്രാപ്പിൽ കുടുക്കി, ഒന്നരലക്ഷവും കാറും തട്ടിയെടുത്തു; സിദ്ദിഖ് വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം

0

കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സിദ്ദിഖിനെ കൊന്നത് ഹണി ട്രാപ്പിൽപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു. മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.

മെയ് 18 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയത്. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലനടത്തിയത്. മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് 1000 രൂപ ഉത്സവബത്ത പ്രഖ്യാപിച്ച് കേരള സർക്കാർ

0

ഓണം പ്രമാണിച്ച് 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു .

4.6 ലക്ഷം ആളുകളിലേക്കാണ് ഇപ്രകാരം സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശ്ശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം

0

തൃശൂർ കണിമംഗലം പാടത്തേക്ക് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃപ്രയാറിൽ നിന്നും തൃശൂർ ഭാ​ഗത്തേക്ക് വന്ന ക്രെെസ്റ്റ് എന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും മറിഞ്ഞ നിലയയിലാണ്. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ.രാജന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ടവരിൽ നിരവധി വിദ്യാർത്ഥികളും ഉണ്ട്.

കോൺക്രീറ്റ്‌ പാളി അടർന്നു വീണ് യുവാവിന് ദാരുണാന്ത്യം

0

കോട്ടയം നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിൽനിന്ന് കോൺക്രീറ്റ്‌ സൺഷേഡ്‌ അടർന്നു തലയിൽ വീണ് യുവാവിന് ദാരുണാണാന്ത്യം.കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരനാണ്‌ മരിച്ചത്‌.

ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ.എബ്രഹാമിന്‍റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്‌. വ്യാഴാഴ്‌ച രാത്രി ലോട്ടറിക്കട അടച്ച്‌ പോകാനൊരുങ്ങുമ്പോഴാണ് അപകടം. രാജധാനി ഹോട്ടലിന്‍റെ രണ്ടാംനിലയിലെ ജനലിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സൺഷേഡാണ്‌ അടർന്നു വീണത്. റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ്‌ സ്‌റ്റാൻഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലെ മറ്റ്‌ കെട്ടിടങ്ങൾ ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഷീജയാണ് ജിനോയുടെ ഭാര്യ. മക്കൾ: അഡോൺ, അർഷോ.