Wednesday, April 1, 2026
Home Blog Page 22

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഓഫര്‍ : കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാം

0


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. കുറഞ്ഞ നിരക്കില്‍ പത്ത് കിലോ വരെ ലഗേജ് അധികം കൊണ്ടുപോകാമെന്നാണ് പുതിയ പ്രഖ്യാപനം.

നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കില്‍ അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് വിമാനക്കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയില്‍ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിര്‍ഹവും, 10 കിലോയ്ക്ക് 20 ദിര്‍ഹവും നല്‍കിയാല്‍ മതി. ബഹ്‌റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാര്‍ വീതം ചാര്‍ജ് നല്‍കിയാല്‍ മതി. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാല്‍ നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം.ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്ക


വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരുവരേയും നാടുകടത്തിയതായും ട്രംപ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വലിയ ആക്രമണത്തിനൊടുവിലാണ് മഡൂറോയെ അമേരിക്ക പിടികൂടിയത്. അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങി.

വെന്വസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ലോറസിനേയും പിടികൂടിയതായും ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സ്ഥിരീകരിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡുറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് വെളിപ്പെടുത്തിയത്.’യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോര്‍ട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങളും സംഘടനകളും കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ട്രംപ് ഭരണകൂടം നടത്തിയത്.

വാക്ക് പോര് തുടര്‍ന്ന് വെള്ളാപ്പള്ളിയും ബിനോയ് വിശ്വവും

0


സിപിഐ സംസ്്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്ന് പറഞ്ഞ ബിനോയി വിശ്വം ഒരുപാട് മഹാമാരിരുന്ന കസേരയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും ഓര്‍മിപ്പിച്ചു.


സിപിഐക്കെതിരെ ചതിയന്‍ ചന്തു പരാമര്‍ശം നടത്തിയ ശേഷവും രൂക്ഷമായ ഭാഷയില്‍ വെളളാപ്പള്ളി ആേേക്ഷപങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുമയി തര്‍ക്കത്തിന് താനില്ലെന്ന് പറഞ്ഞെങ്കിലും ചിലത് വെള്ളാപ്പള്ളിയെ ഓര്‍മിപ്പിച്ചാണ് ബിനോയ് വിശ്വം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശത്തിനും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വ്യവസായിയായ വെള്ളാപ്പള്ളിയില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കാര്‍ ഫണ്ട് പിരിച്ചിട്ടുണ്ടാവും. അതല്ലാതെ വഴിവിട്ട് ഒരുപൈസപോലും വാങ്ങിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്ന് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോട്ും ബിനോയ് വിശ്വം മറുപടി നല്‍കി. പിണറായി പറഞ്ഞത് വളരെ ശരിയാണെന്നും തന്റെ കാര്യവും നിലപാടും താന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങള്‍ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ നിരാകരിക്കുന്നില്ല. എന്നായിരുന്നു ഇക്കാര്യത്തിലെ പ്രതികരണം

ബഹ്‌റൈന്‍ – 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു

0


ബഹ്‌റൈന്‍ ഗവര്‍ണറേറ്റുകളിലുടനീളം വനവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതോടെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ദേശീയ വനവല്‍ക്കരണ പദ്ധതി പ്രകാരം 2025-ലെ വാര്‍ഷിക ലക്ഷ്യം മറികടക്കുകയും ചെയ്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് വനവത്ക്കരണ നടപടികള്‍ ആരംഭിച്ചത്. 2022 ലാണ് വനവല്ക്കരണ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 191000 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് മനാമ മുനിസിപ്പാലിറ്റിയില്‍ 191,000-ാമത്തെ മരം നട്ടത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും പ്രസക്തമായ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഈ വര്‍ഷം വാര്‍ഷിക ലക്ഷ്യം കവിയാന്‍ കാരണമായി. പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര ദേശീയ സമ്പ്രദായമായി പച്ചപ്പിന്റെ സംരക്ഷണം ഉള്‍പ്പെടുത്തുന്നതിനും സഹായിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത വനവല്‍ക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ സ്വകാര്യ മേഖലയുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പങ്കിനെ ഉപപ്രധാനമന്ത്രി പരാമര്‍ശിച്ചു. ബഹ്‌റൈന്‍ രാജ്യത്തുടനീളം നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണം 2.4 ദശലക്ഷത്തിലെത്തി, 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ 67% ഇത് പ്രതിനിധീകരിക്കുന്നു. 2.2 ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചതോടെ, കണ്ടല്‍ക്കാടുകള്‍ നടീല്‍ ലക്ഷ്യത്തിന്റെ 138% എത്തി, 2035 ല്‍ നിശ്ചയിച്ചിരുന്ന 1.6 ദശലക്ഷം തൈകള്‍ എന്ന ലക്ഷ്യത്തെ മറികടന്നു.

ഗള്‍ഫ് എയര്‍ : നവംബറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു

0


നവംബറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതായി ഗള്‍ഫ് എയര്‍. യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനയുണ്ടായതായും അധികൃതര്‍ വാര്‍്ത്താകുറിപ്പില്‍ അറിയിച്ചു.

ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ മികച്ച പ്രകടനം നടത്തിയതായി കമ്പനി അറിയിച്ചു. ഈ കാലയളവില്‍ 6,03,351 യാത്രക്കാരെ വഹിച്ചു. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 87 ശതമാനം പാസഞ്ചര്‍ ലോഡ് ഫാക്ടറും എയര്‍ലൈന്‍ കൈവരിച്ചു. 2024 നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍, യാത്രക്കാരുടെ എണ്ണം 474,917 ല്‍ നിന്ന് 27 ശതമാനം വര്‍ധിച്ചു. വിമാനങ്ങളുടെ എണ്ണം 3,996-ല്‍ നിന്ന് 10 ശതമാനം വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8 ശതമാനത്തില്‍ നിന്ന് 87.0 ശതമാനമായി വര്‍ധിച്ചു.
സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ എയര്‍ലൈന്‍ സ്ഥിരമായ പ്രകടനം രേഖപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഗള്‍ഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു.ബഹ്‌റൈന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തന കാര്യക്ഷമതയിലും വിശ്വാസ്യതയിലും തുടര്‍ച്ചയായി ഊന്നല്‍ നല്‍കിക്കൊണ്ട്, വരാനിരിക്കുന്ന പീക്ക് യാത്രാ കാലയളവില്‍ പ്രകടന നിലവാരം നിലനിര്‍ത്താന്‍ ഗള്‍ഫ് എയര്‍ ശ്രമിക്കുമെന്ന് സൂചിപ്പിച്ചു.

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോര്‍ഡ് ജനക്കൂട്ടം

0


പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോര്‍ഡ് ജനക്കൂട്ടം. 2026 പുതുവര്‍ഷത്തലേന്ന് മാത്രം 28 ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി.


2,836,859 പേരാണ് പുതുവര്‍ഷതലേന്ന് ദുബൈയിലെ പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബായ് മെട്രോയും ബസ്സുകളും ടാക്‌സികളുമെല്ലാം ഇതില് ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിച്ചത് ദുബായ് മെട്രോയെയാണ്. റെഡ്, ഗ്രീന്‍ ലൈനുകളിലായി 12 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.ഇതിനുപുറമെ അഞ്ച് ലക്ഷത്തിലധികം പേര്‍ പൊതുബസ്സുകളെയും ആറ് ലക്ഷത്തിലധികം പേര്‍ ടാക്‌സികളെയും ഉപയോഗപ്പെടുത്തി. ഇ-ഹെയ്ലിങ് സര്‍വീസുകള്‍, ട്രാം, ജലഗതാഗത മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷനഗരികളിലേക്ക് യാത്രചെയ്തു. വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആര്‍ടിഎ ഏര്‍പ്പെടുത്തിയ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റോഡ് അടയ്ക്കല്‍ നടപടികളും യാത്ര സുഗമമാക്കാന്‍ സഹായിച്ചു. ലോകത്തെ ഏറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുമ്പോഴും സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കാനുള്ള ദുബായുടെ ശേഷി വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കൃത്യമായ പ്ലാനിങ്ങിലൂടെയും തന്ത്രപരമായ ഏകോപനത്തിലൂടെയും വന്‍ തിരക്കിനിടയിലും യാതൊരു തടസ്സവുമില്ലാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു

0

യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു. യുഎഇയില്‍ ഉടനീളമുള്ള പള്ളികളില്‍ ഉച്ചയ്ക്ക് 12.45-നായിരിന്നു പ്രാര്‍ത്ഥന നടന്നത്.

നരെത്ത പ്രഖ്യാപിച്ച മാറ്റമാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും പള്ളികളില്‍ ഏകീകൃത പ്രാര്‍ത്ഥനാ സമയം ഉറപ്പാക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ് സകാത്ത് അതോറിറ്റി അറിയിച്ചിരുന്നു. പ്രാര്‍ത്ഥയുടെ ഭാഗമായുള്ള പ്രഭാഷണം നഷ്ടപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ പള്ളികളിലെത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇന്ന് പ്രാര്‍ത്ഥനകള്‍ നടന്നത്. വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായ പ്രഭാഷണം കേള്‍ക്കാനും സ്ഥിരമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ്
പ്രാര്‍ത്ഥനാ സമയം 12.45 ലേക്ക് മാറ്റിയത്. നിശ്ചിത പ്രഭാഷണ സമയം കൂട്ടായ ആരാധനയ്ക്കും ഏകീകൃതമായ മത സന്ദേശങ്ങള്‍ കൈമാറുന്നതിനും സഹായകമാകുമെന്നും അതോറിറ്റി വിലയിരുത്തി. മതപരമായ ചടങ്ങുകള്‍ക്ക് അപ്പുറം സമൂഹങ്ങള്‍ തമ്മിലുള്ള ഏകോപനം സുഗമമാക്കുക എന്നതും ഈ മാറ്റത്തീലൂടെ ലക്ഷ്യമിടുന്നുണ്ട്. രാജ്യം മുഴുവന്‍ ഒരേ സമയം പിന്തുടരുന്നതിലൂടെ, ഒന്നിലധികം എമിറേറ്റുകളും ആയിരക്കണക്കിന് പള്ളികളുമുള്ള യുഎഇയില്‍ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കും. ഏകീകൃത ദേശീയ നയങ്ങളിലൂടെ ദൈനംദിന ജീവിതം ലളിതമാക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായികൂടിയാണ് നടപടി.

സിവില്‍ നിയമത്തില്‍ പുതുമകള്‍ വരുത്തി യുഎഇ

0

സിവില്‍ നിയമത്തില്‍ പുതുമകള്‍ വരുത്തി യുഎഇ. വിദേശികള്‍ രാജ്യത്ത് മരണമടഞ്ഞാല്‍ അവരുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.
അവകാശികളോ വില്‍പത്രങ്ങളോ ഇല്ലാത്ത പ്രവാസികളുടെ സ്വത്തുക്കള്‍ കൃത്യമായ മേല്‍നോട്ടമുള്ള ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന് കീഴില്‍ നിക്ഷേപിക്കും.

വില്‍പത്രമോ നിയമപരമായ അവകാശികളില്‍ നിന്നുള്ള അവകാശവാദമോ ഇല്ലാതെയാണ് വിദേശികള്‍ രാജ്യത്ത് മരണമടയുന്നതെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശമാണ് നിയമപരിഷ്‌കാരത്തില്‍ ഉള്ളത്. ‘യുഎഇയില്‍ അവകാശികളില്ലാത്ത ഒരു വിദേശിയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക ആസ്തികള്‍ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റായി നിയോഗിക്കപ്പെടുമെന്നും ശരിയായ മാനേജ്മെന്റും വിഹിതവും ഉറപ്പാക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിയുടെ മേല്‍നോട്ടത്തിന് വിധേയമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു. യുഎഇ മീഡിയ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാരയം അറിയിച്ചത്. വില്‍പത്രം ഇല്ലെങ്കിലോ നിയമപരമായ അവകാശികളില്‍ നിന്ന് അവകാശവാദങ്ങള്‍ ഇല്ലെങ്കിലോ ആണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.


യുഎഇയിലെ സാമ്പത്തിക ആസ്തികള്‍ ഒരു ചാരിറ്റബിള്‍ എന്‍ഡോവ്മെന്റില്‍ നിക്ഷേപിക്കും. ശരിയായ മാനേജ്‌മെന്റും വിഹിതവും ഉറപ്പാക്കുന്നതിന് എന്‍ഡോവ്മെന്റ് ഔദ്യോഗിക മേല്‍നോട്ടത്തിന് വിധേയമായിരിക്കും. അവകാശികളുടെ അഭാവം ഉള്‍പ്പെടുന്ന കേസുകളിലാണ് പ്രഖ്യാപനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ആ പരിധിക്കപ്പുറം ഇത് ബാധകമായിരിക്കില്ല. നിയമപരമായ അവകാശികളില്ലാതെ ഒരു വിദേശ താമസക്കാരന്‍ മരിക്കുന്ന കേസുകളില്‍ മാത്രമാണ് ഈ നിയമം പരിമിതപ്പെടുത്തിയിരിക്കുന്നത്. 2026 ജനുവരി 1 ലെ പ്രഖ്യാപനം അത്തരം സാഹചര്യങ്ങളില്‍ ആസ്തികളുടെ കൈകാര്യം ചെയ്യല്‍ എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും, സാധുവായ ഒരു വില്‍പത്രം ഉള്‍പ്പെടുന്ന കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അത് വ്യക്തമാക്കിയിട്ടില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമപരമായ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും അത്തരം ആസ്തികള്‍ സുതാര്യമായും പൊതുതാല്‍പ്പര്യത്തിനുമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുന്നു. താമസക്കാരെ സംബന്ധിച്ചിടത്തോളം, സാധുവായ ഒരു വില്‍പത്രം എഴുതേണ്ടതിന്റെയും അവകാശികള്‍ നിയമപരമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഇത് അടിവരയിടുന്നു.

പുതുവത്സരാഘോഷം ലോകത്തെ വിസ്മയിപ്പിച്ച് യുഎഇ

0

ലോകം തന്നെ വിസ്മയിച്ച ആഘോഷ പരിപാടികളോടെയാണ് യുഎഇ 2026ലെ പുതുവത്സരാഘോത്തിന് തുടക്കം കുറിച്ചത്. ഗംഭീരമായ വെടിക്കെട്ടും ഡ്രോണ്‍ ഷോകളും ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പുതുവത്സരാഘോഷം ഏറ്റവും മനോഹരമാക്കി യുഎഇ. ആഘോഷങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് യുഎഇ ഒരുക്കിയ സുരക്ഷയും ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

വിസ്മയങ്ങളുടെ ചെപ്പുതുറന്ന്, ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് യുഎഇ 2026 നെ വരവേറ്റത്. അര്‍ദ്ധരാത്രിയോടെ യുഎഇ യുടെ ആകാശം വര്‍ണവിസ്മയങ്ങളുടെ വേദിയായി മാറി. തലസ്ഥാനമായ അബുദാബിയില്‍, അല്‍ വത്ബയില്‍ നടന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ജനപങ്കാളിത്തത്തിനൊപ്പം ഗംഭീരമായ വെടിക്കെട്ടും പൈതൃക അന്തരീക്ഷവും സമ്മാനിച്ചത് ദൃശ്യ ശ്രവ്യ ആന്ദം.

ബുര്‍ജ് ഖലീഫയിലും ഡൗണ്ടൗണ്‍ ദുബായിലുമായിരുന്നു ഏവരുടെയും ശ്രദ്ധ. വെടിക്കെട്ടും ലേസര്‍ഷോയും മാത്രമായിരുന്നില്ല ഇവിടുത്തെ വിസമയങ്ങള്‍. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ നിരവധി ചേരുവകള്‍ ഇത്തവണത്തെ ആഘോഷത്തെ വ്യത്യസ്തമാക്കി.

ഷാര്‍ജയുടെ കടല്‍ത്തീരങ്ങള്‍ മുതല്‍ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച റാസല്‍ ഖൈമ വരെയുള്ള എല്ലാ എമിറേറ്റുകളിലും ആകാശത്തെ പ്രകാശിപ്പിക്കുന്ന വിസ്മയക്കാഴ്ചകള്‍ ഉണ്ടായിരുന്നു. അജ്മാന്‍, ഉമ്മുല്‍ ഖൈവൈന്‍, ഫുജൈറ എന്നിവയും ആഘോഷത്തില്‍ പിന്നാക്കം പോയില്ല. ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എവര്‍ക്കും മികച്ച സുരക്ഷ ഒരുക്കിയും യുഎഇ അത്ഭുതപ്പെടുത്തി. ലോകം ഉറ്റുനോക്കുന്ന ആഘോഷത്തില്‍ സുരക്ഷ ഒരുക്കാന്‍ നാളുകള്‍ നീണ്ട തയ്യാറെടുപ്പുകഴള്‍ ഉണ്ടായിരുന്നു. സുരക്ഷാ, സേവന അധികാരികള്‍ നടപ്പിലാക്കിയ അക്ഷീണ പരിശ്രമങ്ങളുടെയും ഫലം കൂടിയാണ് മനോഹരമായ പുതുവത്സര ആഘോഷം…

ശുചീകരണപ്രവര്‍ത്തനത്തിലൂടെ ലോകത്തിന് മാതൃകയായി ദുബൈ

0

പുതുവത്സരാഘോഷത്തിന്റെ പകിട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബൈ, ആഘോഷത്തിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനത്തിലൂടെയും ലോകത്തിന് മാതൃകയായി. പുതുവത്സരാഘോഷത്തിന് ശേഷം രാത്രി മുഴുവന്‍ നടത്തിയ വന്‍ ശുചീകരണപ്രവര്‍ത്തനം തെരുവുകളെയും ബീച്ചുകളെയും സാധാരണ നിലയിലാക്കി. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്.

പുതുവത്സരാഘോഷ പദ്ധതി തയ്യറാക്കിയപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റി അതില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് ശുചീകരണപ്രവര്‍ത്തനത്തിനായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കായി മുന്‍കൂട്ടി തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ അവസാന ഘട്ടമായിരുന്നു ശുചീകരണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധചെലുത്തി. ഇതിനായി 3,000-ത്തിലധികം തൊഴിലാളികളെയാണ് വിന്യസിച്ചത്. 200 സൂപ്പര്‍വൈസര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും 400-ഓളം വാഹനങ്ങളുടെയും പിന്തുണ ഇതിനായി ഉറപ്പു വരുത്തി. ആഘോഷങ്ങള്‍ക്ക് മുമ്പും, ആഘോഷ സമയത്തും, ശേഷവും ഇവര്‍ കര്‍മ്മനിരതരായി. ആഘോഷങ്ങള്‍ അവസാനിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ തെരുവുകള്‍, ബീച്ചുകള്‍, പൊതു ഇടങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനായി ഇവര്‍ ശുചീകരണം ആരംഭിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പോലും യൂണിഫോം ധരിച്ച ക്ലീനര്‍മാര്‍ തെരുവുകള്‍ തൂത്തുവാരുന്നതും മാലിന്യം ശേഖരിക്കുന്നതും കാണാമായിരുന്നു. പ്രധാന റോഡുകള്‍, പൊതു സ്‌ക്വയറുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, ഇവന്റ് സോണുകള്‍ എന്നിവ ഇവര്‍ ശുചിയാക്കി. മാലിന്യങ്ങള്‍ കാര്യക്ഷമമായും സുരക്ഷിതമായും നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ ഏറ്റവും മികച്ച പരിപാടി സംഘടിപ്പിക മാത്രമല്ല, അതിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും അത് സമയബന്ധിതമായി നടപ്പിലാക്കേണ്ട രീതിയും ദുബൈ ലോകത്തിന് കാണിച്ചു തന്നു.