ദുബൈ: യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്ക് ആദരവുമായി ജി-20 ഉച്ചകോടിയുടെ വേദിക്ക് പുറത്ത് വീഡിയോ പോസ്റ്റര്‍. യുഎഇയുമായുള്ള ഇന്ത്യയുടെ ഏറ്റവും അടുത്ത ബന്ധം വെളിവാക്കുന്നതാണ് ജി 20 വേദിക്ക് പുറത്തെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ വീഡിയോ പോസ്റ്റര്‍. യുഎഇയുടെ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തിയാക്കിയ നെയാദി, യുവാക്കള്‍ക്ക് പ്രചോദമാനമാകും. ലോകനേതാക്കളെല്ലാം എത്തുന്ന ദില്ലിയിലെ പ്രധാന നഗരങ്ങളിലെല്ലാം നെയാദിയുടെ നേട്ടങ്ങള്‍ വിവരിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ നേതൃത്വത്തിലാണ് നെയാദിയുടെ ബഹിരാകാശ ദൗത്യവും റെക്കോര്‍ഡും ഉള്‍പ്പെടുത്തി വിഷ്യല്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ യുഎഇയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയാണ് വീഡിയോയിലൂടെ. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും കഴിഞ്ഞ നാലിനാണ് ഭൂമിയില്‍ തിരികെയെത്തിയത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി തിരികെയെത്തിയത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്‌പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നെയാദിക്ക് സ്വന്തമാണ്.
പുതുപ്പള്ളിയിൽ പുതുചരിത്രമെഴുതി ചാണ്ടി ഉമ്മൻ; ഇടത് കേന്ദ്രങ്ങൾ പോലും ജയ്കിനെ തുണച്ചില്ല
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയം കൊയ്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 36, 454 വോട്ടിന്റെ ഭുരിപക്ഷം ചാണ്ടി ഉമ്മൻ നേടി. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തി. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയ്കിനേക്കാൾ ബഹുദൂരം മുന്നിലെത്താൻ ചാണ്ടിക്കായി.
2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ചരിത്രവിജയം.
അയർക്കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇവിടെ നേടാന്‍ സാധിച്ചത് ആയിരത്തോളം വോട്ടുകള്‍ മാത്രമാണ്. ഇവിടെ കേരള കോണ്‍ഗ്രസ് എം നുള്ള സ്വാധീനം വോട്ടാക്കാൻ എൽ ഡി എഫിനായില്ല. അകലകുന്നം,കൂരോപ്പടം, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിക്കാണ് മേൽക്കെ. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസിന് ലീഡ് നല്‍കിയ മണർക്കാട് പോലും ഇത്തവണ എല്‍ ഡി എഫിനെ തുണച്ചില്ല.
നടനും സംവിധായകനുമായ ജി. മാരിമുത്തു ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു
തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞ് വീണാണ് അന്ത്യം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റെ അവസാന ചിത്രം.
ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊതുദർശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് കൊണ്ടുപോകും. ഇന്നുതന്നെ മൃതദേഹം ജന്മനാടായ തേനിയിലേക്ക് കൊണ്ടുപോകും. അവിടെയാകും സംസ്കാരചടങ്ങുകൾ നടക്കുക.
2008ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്തു. 2014ല്‍ പുലിവാല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 1999 മുതല്‍ സജീവമായി അഭിനയരംഗത്തുണ്ട്. കമൽഹാസൻ ചിത്രം വിക്രത്തിലും മാരിമുത്തു അഭിനയിച്ചിരുന്നു. വാലി, ജീവ, പരിയേറും പെരുമാൾ, യുദ്ധം സെയ്, ആരോഹണം, കൊമ്പന്‍, മരുത് എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാനചിത്രങ്ങൾ. കമൽഹാസന്റെ ഇന്ത്യൻ 2 ൽ ഒരു പ്രധാനകധാപാത്രം ചെയ്യാനായി തയ്യാറെടുത്തിരിക്കെയാണ് അന്ത്യം.
ക്രിക്കറ്റ് ലോകകപ്പ് സന്നാഹം; തിരുവനന്തപുരത്തുള്ള മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു
ഒക്ടോബര്‍ 3ന് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, 30 ഓസ്‌ട്രേലിയ-നെതര്‍ലന്‍ഡ്‌സ് എന്നീ മത്സരങ്ങളും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഗാലറിയുടെ മുകള്‍ത്തട്ടിലെ ടിക്കറ്റിന് 300 രൂപയും താഴെത്തട്ടിലെ ടിക്കറ്റിന് 900 രൂപയുമാണ് നിരക്ക്. എല്ലാ മത്സരങ്ങള്‍ക്കും മുപ്പതിനായിരത്തോളം ടിക്കറ്റുകളാണ് വില്‍പനയ്ക്കുണ്ടായിരുന്നത്. 5 ദിവസങ്ങള്‍ക്കുള്ളില്‍ 6 ടീമുകളുടെ 4 മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുക.
ഹോട്ടലിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്ന് കുറുപ്പെഴുതിയശേഷം
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പ്രകൃതി ഗാർഡൻസിൽ സുഗതൻ, ഭാര്യ സുനില എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്ന്’ അഭ്യർഥിച്ച് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26ന് മകൾക്കൊപ്പം എത്തിയാണ് ഇവർ മുറിയെടുത്തത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയിൽ സ്പെയർപാർട്‌സ് വ്യാപാരം നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഇവരും ജീവനൊടുക്കിയതെന്നാണ് പുറത്തുവന്ന വിവരം. എട്ട് മാസം മുന്‍പ് ഇവരുടെ ഏക മകള്‍ ഉത്തരയുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു. ഉച്ചതിരിഞ്ഞ് ഹോട്ടൽ ജീവനക്കാർ വൃത്തിയാക്കാനെത്തിയപ്പോൾ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതിൽ തുറന്നപ്പോഴാണ്, വസ്ത്രങ്ങൾ ഇടുന്ന സ്റ്റാൻഡിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
മെസ്സി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കണമായിരുന്നു; ലാലിഗാ പ്രസിഡന്റ്
ലിയോ മെസ്സി ബാഴ്‌സലോണ വിട്ടതില്‍ ഇപ്പോഴും നിരാശയുണ്ടെന്ന് ലാലിഗാ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്.
‘അദ്ദേഹവും ബാഴ്‌സയും തമ്മില്‍ കരാറിലെത്താന്‍ സാധിച്ചില്ല. ഒന്നും ലാലിഗയുടെ പ്രശ്‌നമായി കാണുന്നില്ല,
കരാര്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്നതായിരുന്നു പ്രശ്‌നം. ലിയോക്ക് തന്റെ കരിയര്‍ ബാഴ്‌സലോണയില്‍
അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എനിക്കും ബാഴ്‌സക്കും അത് ഏറ്റവും മികച്ചതാകുമായിരുന്നു’
പി.എസ്.ജി യിലേക്കസും തുടര്‍ന്ന് ഇന്റര്‍ മയാമിയിലേക്കും പോയ മെസ്സി ഇനി തിരികെ ബാഴ്‌സലോണയിലെത്താന്‍ സാധ്യത കുറവാണ്. ഇന്റര്‍ മയാമിയിലേക്ക് പോകും മുന്‍പ് ബാഴ്‌സ മെസ്സിയെ സ്വന്തമാക്കാന്‍ നോക്കിയെങ്കിലും സൈന്‍
ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരു്ന്നില്ല.
യുഎഇയില്‍ ചൂട് കുറയുന്നു: പൊടിക്കാറ്റിനും സാധ്യത
അബുദബി: യുഎഇയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും താഴ്ന്ന മേഘങ്ങളും രൂപപ്പെടാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയുമായി അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും. രാജ്യത്ത് പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടും. താഴന്ന മേഘങ്ങള്‍ രൂപപ്പെടുകയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യല്‍സുമാണ് താപനില. അതേസമയം ക്ലൗഡ് സീഡിംഗ് നടത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. അല്‍ഐന്‍, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കൊപ്പം വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും വീശിയച്ചു. രാജ്യത്ത് ക്ലൗഡ് സീഡിംഗ് നടത്തി കൂടുതല്‍ മഴ പെയ്യിക്കും. അതേസമയം മഴ മേഘങ്ങള്‍ രൂപപ്പെട്ടതായും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യുഎഇ പാസ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്
അബുദബി: യുഎഎ പാസ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ അതോറിറ്റി. യുഎഇ പാസിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട് ലഭിക്കുന്ന ലോഗിന്‍ അഭ്യര്‍ത്ഥനകളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുറിയിപ്പ്. യുഎഇ പാസ് ആപ്ലിക്കേഷന്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ പാസ് സംബന്ധിച്ച് തട്ടിപ്പ് വ്യാപകമാകുന്നതായുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വ്യാപകമായതോടെയാണ് ഔദ്യോഗിക പ്രതികരണം. യുഎഇ പാസ് സുരക്ഷിതമാണെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നല്‍കുകയാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗണ്‍വമെന്റ് റെഗുലേറ്ററി അതോരിറ്റി. ഏതെങ്കിലും അറിയിപ്പുകളോ ലോഗിന്‍ അഭ്യര്‍ത്ഥനകളോ ലഭിച്ചാല്‍ ജാഗ്രത പാലിക്കണം. പരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളും മെസേജ് വഴി ലഭിക്കുന്ന ലിങ്കുകളിലും പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്മാര്‍ട്ട് ഫോണിലെ ആപ്ലിക്കേഷനുകളും ബ്രൗസിംഗ് സോഫ്റ്റ് വെയറുകളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. സ്വകാര്യ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ അനുമതി തേടുന്ന ആപ്ലിക്കേഷനുകള്‍ ഒഴിവാക്കണമെന്നും ഓര്‍മ്മിപ്പിക്കുകയാണ് അതോരിറ്റി. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സ്വയം തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കാന്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് യുഎഇ പാസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.
വിസ പുതുക്കാന്‍ മൂന്നിരട്ടി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു
കുവൈത്ത്: കുവൈത്തില്‍ വിസ പുതുക്കുന്നതിനുള്ള നിരക്ക് മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യ സന്തുലിതമാക്കുക എന്നിവയാണ് ഫീസ് വര്‍ദ്ധനയിലൂടെ ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. വിദേശികളുടെ എണ്ണം കുറയ്ക്കാനും സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കാനുമായി കുവൈത്ത് അടുത്തിടെ നിരവധി പരിഷ്‌കാരങ്ങളാണ് നടത്തി വരുന്നത്. ഇതിനായി വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയും വിദേശികള്‍ക്കായി നിരവധി നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. വിസ പുതുക്കുന്നതിന് ഫീസ് മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇഖാമ നിരക്ക് വര്‍ദ്ധന സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുന്നതോടെ വിസ പുതുക്കാന്‍ പ്രവാസികള്‍ വലിയ തുക നല്‍കേണ്ടി വരും. അടുത്ത വര്‍ഷം മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കുന്നതിനുള്ള നിരക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് നിലവില്‍ കുവൈത്തില്‍ കുറവാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റില്‍
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പിനടുത്ത് മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാർഥിനിയെ മഠത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തി(44)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പിൽ ഏറെനാളായി മന്ത്രവാദകേന്ദ്രം നടത്തുന്നയാളാണ് ജയേഷ്. പഠനത്തിൽ മികവുണ്ടാകാൻ എന്ന പേരിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾ കേന്ദ്രത്തിൽ കൊണ്ടുവന്നത്. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിക്താക്കൾ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ക്ലാസ് കഴിഞ്ഞ് മടങ്ങിയാൽ മന്ത്രവാദകേന്ദ്രത്തിലേക്ക് വരാൻ ഇയാൾ നിർദേശിച്ചിരുന്നു. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.
ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരെ നാട്ടുകാരിൽനിന്ന് നേരത്തെയും പരാതികളുയർന്നിരുന്നു. യുവജനസംഘടനകൾ കേന്ദ്രത്തിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനു മുമ്പും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും താക്കീത് ചെയ്ത് വിട്ടയുക്കുകയും ചെയ്തിരുന്നു. ഒൻപതാം ക്ലാസുകാരിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാൻ അന്ന് വിളിപ്പിച്ചത്. എന്നാൽ മാതാപിതാക്കൾ രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതോടെ നടപടി വൈകുകയായിരുന്നു.


