അബുദബി: കൊടുംചൂട് തുടരുന്ന യുഎഇയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വര്‍ദ്ധിക്കും. ഇതിനായി പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ എന്‍സിഎം വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ രീതികളും ക്ലൗഡ് സീഡിങ്ങിനായി പരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ക്ലൗഡ് സീഡിങ് ക്യാംപെയിന് തുടക്കമായതോടെ ഇനി വ്യാപക മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാര്‍ബണ്‍ഡയോക്‌സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. ഓരോ ദൗത്യത്തിനും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യുഎസ് ആസ്ഥാനമായ സ്ട്രാറ്റണ്‍ പാര്‍ക്കാണ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇ കാലാവസ്ഥ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തില്‍ മേഘങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.
‘ഒരു കുടുംബം‘ നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു; മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ
മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളക്ക് സിപിഐഎം കാവല്‍ നില്‍ക്കുകയാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. പണം നൽകിയത് ഒരു സേവനവും നൽകാതെയാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കര്‍ത്ത തന്നെ പറയുന്നു. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകിൽ അദ്ദേഹത്തിന്റെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ മറുപടി പറഞ്ഞു. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാത്യു കുഴല്‍നാടനെതിരെ ഉയര്‍ന്നത്.
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; റിസര്‍വ് ഡേയിലും ഇന്ത്യാ പാക് പോരാട്ടം ആശങ്കയില്‍
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ റിസര്‍വ് ഡേ മല്‍സരത്തിലും മഴ ഭീഷണി.
ഇന്നും മഴ പെയ്താല്‍ മല്‍സരം ഉപേക്ഷിച്ചേക്കും. അങ്ങനെ എങ്കില്‍ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിക്കും
മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇരു ടീമുകളും തമ്മിലുള്ള മല്‍സരവും ഉപേക്ഷിച്ചിരുന്നു.
ഇന്നലെ കളി 24 ഓവറില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്, ബാറ്റ് കൊണ്ട് നല്ല തുടക്കം ലഭിച്ച ഇന്ത്യക്ക് മല്‍സരം
ഉപേക്ഷിച്ചാല്‍ അത് തിരിച്ചടിയായേക്കും.
വിശ്രമത്തിന് വിരാമമിട്ട് പൃഥ്വിരാജ്; എംപുരാന്റെ സെറ്റ് സന്ദർശിക്കുന്ന വീഡിയോ
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ. ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജ് വിശ്രമത്തിലായിരുന്നു. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ പൃഥ്വിരാജ് സെറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ഖുറേഷി അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുന്നതായി നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്താണ് പൃഥ്വിരാജ് എത്തിയത് എന്നാണ് റിപ്പോർട്ട്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പൃഥ്വിരാജിന് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് രണ്ട് മാസത്തെ വിശ്രമത്തിനു ശേഷം ഇതാദ്യമായാണ് വീണ്ടും ഒരു സിനിമാ സെറ്റിൽ എത്തുന്നത്.
ആശീര്‍വാദ് സിനിമാസാണ് എംപുരാൻ നിര്‍മിക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്‌ഷൻ.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ പെയ്യുന്നത് തുടരുകയാണ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മഴ പെയ്യും. മധ്യ, തെക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
മലയോരമേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാനസിക സംഘര്‍ഷമുണ്ടായി; പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെപോയതിന്റെ പേരില്‍ കൂടുതല്‍ പ്രതിഷേധത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി. 19 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പദവിയില്‍ തന്നെ നിയമിച്ചതില്‍ അസ്വാഭാവികത തോന്നി. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലെല്ലാം സത്യസന്ധമായും ആത്മാര്‍ഥമായും പാര്‍ട്ടിയുടെ നൻമയ്ക്ക് വേണ്ടിയുമാണ് പ്രവർത്തിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരു പദവിയില്ലെങ്കിലും നാളെയും ആ ശ്രമം തുടരും. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇനി എം എൽ എ ചാണ്ടി ഉമ്മൻ; സത്യപ്രതിജ്ഞ ചെയ്തു
ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു സത്യപ്രതിജ്ഞ. പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്കിലടിച്ചാണ് പ്രതിപക്ഷം സഭയിലേക്ക് ചാണ്ടി ഉമ്മനെ വരവേറ്റത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷനേതാവിനേയും മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു.
സോളാർ വിഷയത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയത്തിൽ ചർച്ച
സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചര്‍ച്ച നടക്കുക. ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക.
ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.
സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട്. പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കണ്ടെത്തൽ. കെ.ബി. ഗണേഷ് കുമാര്‍, ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇടപെട്ടുവെന്നുമാണ് റിപ്പോർട്ട്.
‘ഉമ്മന്‍ ചാണ്ടി സര്‍ ചിലര്‍ കാരണം അങ്ങയെ തെറ്റിദ്ധരിക്കേണ്ടിവന്നു’ – ഷമ്മി തിലകന്‍
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം കുറച്ചുനാളുകളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.
ഷമ്മി തിലകന്റെ കുറിപ്പ് : ”ഉമ്മന്‍ചാണ്ടി സര്‍ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ഒപ്പം, പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്, ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്യുണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.’
യുഎഇ ഹെലികോപ്ടര്‍ അപകടം:രണ്ട് പൈലറ്റുമാരും കൊലപ്പെട്ടു
യുഎഇ തീരത്തുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ രണ്ടാമത്തെ പൈലററ്റും മരിച്ചതായി സ്ഥിരീകരണം. ഈജിപിത്-ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ് മരിച്ചത്.സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ട് ഏഴിനാണ് ഏറോ ഗള്‍ഫിന്റെ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍പ്പെട്ട പൈലറ്റുമാരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി വെളളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹെലികോപ്ടര്‍ കമ്പനിയായ എറോ ഗള്‍ഫ്.
അല്‍മക്തും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഓഫ്‌ഷോര്‍ റിഗ്ഗിലേക്ക് സര്‍വീസ് നടത്തുന്ന ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്നുവീണത്. പതിവ് പരിശീലനപറക്കിലിനിടെയാണ് അപകടം ഉണ്ടായതെന്ന് ഏറോ ഗള്‍ഫ് അറിയിച്ചു. രണ്ട് പൈലറ്റുമാര്‍ മാത്രമേ ഹെലിക്ടോപ്ടറില്‍ ഉണ്ടായിരുന്നുള്ളെന്നും മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ഏറോ ഗള്‍ഫ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധത്തിലുള്ള സഹായം ലഭ്യമാക്കുമെന്ന് ഏറോഗള്‍ഫ് അറിയിച്ചു.
അപകടത്തിന്റെ കാരണം എന്തെന്ന് നിലവില്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിയോ ഹെലിക്ടോപര്‍ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല. അപകടം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെയ്ക്കുമെന്ന് എയറോഗള്‍ഫ് അറിയിച്ചു


