Saturday, April 11, 2026
Home Blog Page 207

ഏഷ്യാ കപ്പില്‍ ഇന്ന് മഴ വില്ലനായാല്‍ ഇന്ത്യാ – പാക് സ്വപ്‌ന ഫൈനല്‍ നടക്കുമോ..?

0

ഏഷ്യാ കപ്പില്‍ ഇന്ന് ശ്രീലങ്ക പാക്കിസ്ഥാന്‍ പോരാട്ടം സെമി ഫൈനലിന് തുല്യമാണ്.
മല്‍സരം നടന്നാല്‍ വിജയിക്കുന്നവര്‍ക്ക് ഇന്ത്യയെ നേരിടാം. ഇന്നത്തെ മല്‍സരത്തിനും മഴ
ഭീഷണിയുണ്ട്. റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ മല്‍സരം നടന്നില്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഒരോ
പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ശ്രീലങ്ക ഫൈനലിലേക്ക് മുന്നേറും.
ഇരു ടീമുകള്‍ക്കും നിലവില്‍ 2 പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റെണ്‍റേറ്റിലുള്ള മുന്‍തൂക്കമാണ്
ശ്രീലങ്കക്ക് അനുകൂലമാകുന്നത്. ഇന്ത്യയോടേറ്റ കനത്ത പരാജയമാണ് പാക്കിസ്ഥാന്റെ നെറ്റ്
റെണ്‍റേറ്റിനെ ബാധിച്ചത്. മല്‍സരം നടന്ന് പാക്കിസ്ഥാന്‍ വിജയിച്ചാല്‍ മാത്രമാണ്
ഇന്ത്യാ പാക് സ്വപ്‌ന ഫൈനല്‍ സംഭവിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യാ കപ്പിന്റെ
ചരിത്രത്തില്‍ ആദ്യമായി് ഇന്ത്യാ – പാക്കിസ്ഥാന്‍ ഫൈനല്‍ അരങ്ങേറും.

ട്രക്കുകളുടെ നിയന്ത്രണം: ഫെബ്രുവരി ഒന്ന് വരെ ഗ്രേസ് പിരീഡ് നല്‍കും

0

ദുബൈ: 65 ടണ്ണിന് മുകളില്‍ ഭാരമുള്ള ട്രക്കുകള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിയമം ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. അതിന് മുന്‍പ് കമ്പനികള്‍ക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാന്‍ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി ഒന്ന് വരെ പിഴയീടാക്കില്ലെന്ന് പശ്ചാത്തല സൗകര്യവികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി അറിയിച്ചു. അതിര്‍ത്തിക്ക് പുറത്ത് കടക്കുന്ന 1,50,000 വാഹനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. സുരക്ഷാ വാഹനങ്ങള്‍, മിലിട്ടറി, പൊലീസ്, സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വരുന്ന നാല് മാസം കമ്പനികള്‍ക്കിടയില്‍ പുതിയ നിയമത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ സഹായകരമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. നിലവില്‍ രാജ്യത്തുടനീളമുള്ള ട്രക് ലോഡിന്റെ 28 ശതമാനവും 65 ടണ്ണില്‍ കൂടുതലാണ്. ജനുവരി അവസാനത്തോടെ ട്രക്കുകള്‍ നിരീക്ഷിക്കാന്‍ ദേശിയ പാതകളില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. ഇ-ഗേറ്റുകളില്‍ 3 ഡി ലേസര്‍ സ്‌കാനറുകള്‍, ഇലക്ട്രോണിക് സെന്‍സറുകള്‍ എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് 65 ടണ്ണിന് മുകളില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.

കുവൈത്തില്‍ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തി

0

കുവൈത്ത്: ഗതാഗതകുരുക്ക് കുറക്കാന്‍ സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്‍ഷം സമയക്രമം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഴ്‌സറികള്‍ രാവിലെ 7.15ന് ആരംഭിച്ച് 12.05ന് അവസാനിക്കും. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേസമയം പ്രവര്‍ത്തനം തുടങ്ങുമെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസുകള്‍. മിഡില്‍, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ രാവിലെ 7.30 മുതല്‍ 1.40 വരെയുണ്ടായിരുന്ന ക്ലാസുകള്‍, ഇനി 7.45 മുതല്‍ 1.55 വരെയായിരിക്കും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ അദേല്‍ അല്‍ മാനേയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയം പരിഷ്‌കരിച്ച് മന്ത്രാലയം ഉത്തരവിറക്കിയത്.

രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കാണ്. ഇതിനു പുറമേ ജോലിക്കായി വാഹനത്തില്‍ പോകുന്നവരുടെ തിരക്കും വര്‍ദ്ധിക്കുന്നതോടെ പല സ്ഥലങ്ങളിലും ഗതാഗത കരുക്ക് അനുഭപ്പെടാറുണ്ട്. മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് പാതയില്‍ അനുഭവപ്പെടുത്. സ്‌കൂള്‍ സമയം അവസാനിക്കുന്ന സമയങ്ങളിലും നിരത്തുകളില്‍ സമാന സ്ഥിതിയാണ്. റോഡുകളില്‍ സുരക്ഷിതവും സുഗമവുമായ ഗതാഗതം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നിയമം കടുപ്പിച്ച് കുവൈത്ത്: ആറ് മാസത്തിനുള്ളില്‍ 18000 പ്രവാസികളെ നാടുകടത്തി

0

കുവൈത്ത്: ഗതാഗത നിയമലംഘനത്തിന് ആറ് മാസത്തിനിടെ നാടുകടത്തിയത് പതിനെണ്ണായിരം പ്രവാസികളെ. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ വിപുലമായ സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്നത്. ഗതാഗത നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെ പ്രവാസികള്‍ നടത്തു വിവിധ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗാതഗത നിമയലംഘനം നടത്തുന്ന പ്രവാസികളെ നാടു കടത്തുന്നത്. ആറ് മാസത്തിനിടെ പതിനെണ്ണായിരം ആളുകളെയാണ് കുവൈത്ത് നാടുകടത്തിയത്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനഘങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു.

ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിന്റെ കണക്കനുസരിച്ച്, അമിതവേഗത, റെഡ് സിഗ്നില്‍ മറി കടക്കുക, അമിത വേഗതയിലുള്ള റേസിംഗ്, അനധികൃതമായി യാത്രക്കാരെ കയറ്റുക, ട്രാഫിക്കില്‍ അലക്ഷ്യമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആറുമാസത്തിനിടെ 18,486 പ്രവാസികളെ നാടുകടത്തിയതായി കുവൈത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ കടുപ്പിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.

പുനരുപയോഗ ഊര്‍ജ്ജത്തില്‍ യുഎഇ ലോക റാങ്കിങില്‍ ഇടം നേടി

0

അബുദബി: സൗരോര്‍ജ്ജ ഉപയോഗത്തില്‍ ലോക റാങ്കില്‍ ഇടം നേടി യുഎഇ. എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യുഎഇ ലോക റാങ്കിങില്‍ ഇടം നേടിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആറം സ്ഥാനമാണ് യുഎഇക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളാണ് യുഎഇയിലേത്. സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ മറ്റ് രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. അബുദബിയിലെ ഷംസ്, നൂര്‍ അബുദബി, അല്‍ ദഫ്ര സോളാര്‍ പാര്‍ക്കുകള്‍, ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എന്നിവയാണ് രാജ്യത്തെ സോളാര്‍ പാര്‍ക്കുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയാണ് ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്ക്. പദ്ധതികളില്‍ നിന്നും സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതില്‍ രാജ്യം ലോക റാങ്കില്‍ മുന്നിലെത്തിയിരിക്കുകയാണ്.

ലോകത്തില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ഇസ്രയേല്‍, ചിലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്ക് മുന്നോടിയായി ശുദ്ധസ്രോതസ്സുകളിലൂടെ നേട്ടം കൈവരിക്കുന്നതും അഭിമാനകരമാണ്. പുനരുപയോജ ഊര്‍ജ്ജത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ യുഎഇ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതോടെയാണ് ലോക റാങ്കിങില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഏകദിന റാങ്കിംഗ് ശുഭ്മാന്‍ ഗില്‍ മൂന്നില്‍ നിന്ന് രണ്ടിലേക്ക്..! രോഹിതും കോഹ്ലിയും ആദ്യ പത്തില്‍

0

ഏഷ്യാ കപ്പിലെ ബാറ്റിങ് മികവില്‍ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 2019 ജനുവരിക്ക് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കിയേക്കും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 64.51 ശരാശരിയില്‍ 904 റണ്‍സ് ഗില്‍ അടിച്ചെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ വര്‍ഷം ഗില്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി.

ഏഷ്യാ കപ്പില്‍ നേപ്പാള്‍, പാകിസ്താന്‍ മത്സരങ്ങളിലെ പ്രകടനമാണ് ഗില്ലിനും രോഹിത്തിനും കോലിക്കും തുണയായത്. 759 റേറ്റിങ് പോയന്റാണ് രണ്ടാം സ്ഥാനത്ത് ഗില്ലിനുള്ളത്. 715 റേറ്റിങ് പോയന്റോടെ കോലി എട്ടാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 റേറ്റിങ് പോയന്റാണുള്ളത്.

ഇന്ത്യക്കൊപ്പം 300 വിജയങ്ങള്‍ ; റെക്കോര്‍ഡ് നേട്ടത്തില്‍ വിരാട് കോഹ്ലി

0

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം 300 വിജയങ്ങള്‍ സ്വന്തമാക്കി കിംങ് കോഹ്ലി.
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ വിജയം നേടിയതോടെയാണ് മുന്നൂറ് വിജയങ്ങള്‍ കോഹ്ലിയുടെ പേരിലായത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം 300 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ്
വിരാട്. 307 വിജയങ്ങള്‍ ഉള്ള സച്ചിനെ മറി കടക്കാന്‍ കോഹ്ലിക്ക് 8 വിജയങ്ങള്‍ കൂടി മതി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 377 വിജയമുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ് ആണ് ലോക ക്രിക്കറ്റില്‍ മുന്നിലുളളത്.

അല്‍ഹൊസന്‍ ആപ്പില്‍ ഇനി കോവിഡ് പരിശോധനാ ഫലം ഇല്ല: ആപ്പ് കുട്ടികളുടെ വാക്‌സിന്‍ ബുക്കാകും

0

യുഎഇയുടെ അല്‍ഹൊസന്‍ ആപ്പില്‍ കോവിഡ് വിവരങ്ങള്‍ ലഭ്യമാക്കുന്നത് അവസാനിപ്പിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. കുട്ടികളുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി ആപ്പ് ഉപയോഗിക്കുക. അല്‍ഹൊസന്‍ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെയാണ് പുറത്തിറക്കിയത്.

കോവിഡ് വൈറസിനെ പൊതുജനാരോഗ്യ ഭീഷണിയായി നിലവില്‍ ആരോഗ്യമേഖല കണക്കാക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അല്‍ രന്ദ് പറഞ്ഞു. കോവിഡ് ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. ആരോഗ്യസ്ഥാപനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് അല്‍ഹൊസന്‍ ആപ്പില്‍ നിന്നും കോവിഡ് സംബന്ധമായ വിവിരങ്ങള്‍ ഒഴിവാക്കിയതെന്നും ഡോ.ഹുസൈന്‍ അല്‍ രന്ദ് പറഞ്ഞു.കുട്ടികളുടെ വാക്‌സിനേഷന്‍ റെക്കോര്‍ഡ് ബുക്ക് എന്ന നിലയിലേക്ക് ക്രമേണ അല്‍ഹൊസന്‍ ആപ്പ് മാറുമെന്നും ഡോ.ഹുസൈന്‍ പറഞ്ഞു. കുട്ടികളുടെ നിലവിലെ വാക്‌സിനേഷന്‍ ബൂക്ക് അല്‍ഹൊസന്‍ ആപ്പിലേക്ക് മാറും. നല്‍കിയ വാക്‌സിന്റെ വിവരങ്ങളും നല്‍കാനുള്ള വാക്‌സിന്റെ വിവരങ്ങളും ആപ്പില്‍ ഉണ്ടാകും എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് യുഎഇ അല്‍ഹൊസന്‍ ആപ്പ് അവതരിപ്പിച്ചത്. കോവിഡ് പരിശോധനാ വിവരങ്ങള്‍ ആണ് ആപ്പില്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരുന്നത്. പിന്നീട് കോവിഡ് വാക്‌സിനേഷന്റെ വിശദാംശങ്ങളും അല്‍ഹൊസന്‍ ആപ്പില്‍ ലഭ്യമാക്കിയിരുന്നു.

പ്രഭാസിന്റെ ‘സലാര്‍’ ഈ മാസമില്ല, ചിത്രം അടുത്ത വര്‍ഷമോ..?

0

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലും റിബല്‍ സ്റ്റാര്‍ പ്രഭാസും ഒന്നിക്കുന്ന സലാര്‍
സിനിമയുടെ റിലീസ് മാറ്റിവെച്ചു. 2023 സെപ്തംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ
റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്നാല്‍ നിര്‍മാതാക്കള്‍ തീയതി മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മിച്ച ഹൊംബാലെ ഫിലിംസ് ആണ് ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണം. ഭുവന്‍ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

“സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന്. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി.”-ഹോംബാലെ ഫിലിംസ് കുറിച്ചു.

തമിഴ് നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

0

തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അശോക് സെൽവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച്ച ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി പ്രത്യേക വിരുന്ന് നടക്കും.

ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിനും സുപരിചിതനാണ്.

നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.

തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടനാണ് അശോക് സെൽവൻ. നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സിനിമയിലെത്തുന്നത്.