Sunday, April 12, 2026
Home Blog Page 185

സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

0

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോനെ (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രഞ്ജുഷയും ഭർത്താവും ശ്രീകാര്യത്തെ ഫ്ളാറ്റിൽ താമസിക്കുകയാണ്. രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരുന്നു.

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; ഒഴിപ്പിക്കുന്നത് ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി

0

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ച് ദൗത്യസംഘം. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി എന്നയാൾ കയ്യേറിയ ഏഴേക്കർ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന കെട്ടിടവും ദൗത്യസംഘം ഏറ്റെടുക്കും. കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ ഒന്നാണ് ഒഴിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ദൗത്യ സംഘം ഒഴിപ്പിച്ചത്. ഇവർക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഒഴിപ്പിച്ചിട്ടില്ല. ചിന്നക്കനാലില്‍ സിമന്‍റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ കൃഷി ഭൂമി ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചിരുന്നു. റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്.

ആന്ധ്ര ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ഗാർഡും

0

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു. പരിക്കേറ്റ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്. വിജയനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. മരിച്ചത് ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി. ലോക്കോ പൈലറ്റിന്റെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

പ്രതി മാർട്ടിൻ്റെ മൊഴി പൂർണമായും വിശ്വസിക്കാനാവാതെ അന്വേഷണ സംഘം; തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുന്നു

0

കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. എന്നാൽ സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും തീവ്രവാദ സംഘടനകൾ ഏതെങ്കിലും തരത്തിൽ ഇയാളെ സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്.

ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കയാണെന്നാണ് ഡൊമിനിക് മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി, സോഷ്യൽ മീഡിയ തിരയലുകൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും ഇയാൾ പറയുന്നു. ആലുവയിലെ അത്താണിയിലെ വീട്ടില്‍ വച്ച് ബോംബ് ഉണ്ടാക്കിയെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീര്യം കൂടിയ പടക്കത്തിലെ കരി മരുന്ന് സ്‌ഫോടനത്തിനായി ഉപയോഗിച്ചു. കൊച്ചിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. എഴുമണിയോടെ കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചു. വിശ്വാസികൾ പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. കൺവെൻഷനിൽ പങ്കെടുക്കാനായി ഭര്യാമാതവും ഇതിയിട്ടുണ്ടായിരുന്നു. അവരുടെ അടുത്ത് നിന്നും മാറി ആണ് ബോംബുകൾ വെച്ചതെന്ന് ഡൊമിനിക്കിൻ്റെ മൊഴിയിൽ ഉണ്ട്. സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ ഡൊമിനിക് മൊബൈലിൽ പകർത്തി. ഹാളിനു പുറത്തേക്ക് ആളുകൾ ഓടുന്ന കൂട്ടത്തിൽ ഇയാളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ ഇയാൾ വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.ഡൊമിനിക്കിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ സാധ്യതകളും പരിശോധിക്കുന്നുണ്ട്.ബോംബ് നിർമ്മാണത്തിനാവശ്യമായ ബാറ്ററി, സാമഗ്രികൾ, പെട്രോൾ അടക്കം വാങ്ങിയത് കൊച്ചിയിൽ നിന്ന് തന്നെയാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ മരണം മൂന്നായി; ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

0

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ്‌ മരിച്ചത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു ലിബിന. പുലര്‍ച്ചെ 1.30 ഓടെയാണ്‌ മരണം സംഭവിച്ചത്‌.

സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നാല് സ്ഫോടനങ്ങൾ ഉണ്ടായത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാൾ. സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

കളമശ്ശേരിയിലേത് ബോംബാക്രമണം: ഉപയോഗിച്ചത് ഐ.ഇ.ഡിയെന്ന് സ്ഥിരീകരിച്ച് ഡിജിപി: മരിച്ചത്ഒരു സ്ത്രീ: മുപ്പതിലധികം പേര്‍ക്ക് പരുക്ക്‌

0

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. പതിനെട്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ട്. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍. നടന്നത് ബോംബാക്രമണം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.

കളമശ്ശേരി മെഡിക്കല്‍ കൊളേജിന് സമീപത്തെ സമാറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യന്‍ സമയം 9.45-ന് ആണ് സംഭവം. ഒന്നിലധികം തവണ സ്‌ഫോടനം ഉണ്ടായി. 2400-ല്‍ അധികം പേര്‍ സ്‌ഫോടനം നടക്കുന്ന സമയം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു.23 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹാളിന് നടുഭാഗത്താണ് സ്‌ഫോടനം ഉണ്ടായതെന്നും മൂന്ന് തവണ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കളമശ്ശേരിയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനം ആണെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചു. ഐ.ഇ.ഡി വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും ഡിജിപി അറിയിച്ചു. ആസൂത്രിതമായ ആക്രമണാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്‌ഫോടനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് വിവരങ്ങള്‍ തേടി.ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം സംബന്ധിച്ച അന്വേഷമം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. എന്‍.ഐ.എയുടെ അഞ്ചംഗ സംഘം കൊച്ചിയില്‍ എത്തും. സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പട്രോളിംഗ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം ഉണ്ട്

ആഗോള നഗര സൂചിക: മധ്യപൂര്‍വ്വേഷ്യയില്‍ ദുബൈ ഒന്നാം സ്ഥാനത്ത്

0

ആഗോള നഗര സൂചികയില്‍ മിഡില്‍ ഈസ്റ്റില്‍ ദുബൈ വീണ്ടും ഒന്നാമതെത്തി. മികച്ച നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ദുബൈ. തടുര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടുന്നത്.

വാണിജ്യ പ്രവര്‍ത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സംസ്‌കാരിക അനുഭവങ്ങള്‍, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോളതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ജിസിസിയിലെ പ്രധാന നഗരങ്ങള്‍ക്ക് ആഗോള സൂചികയില്‍ അവരുടെ സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതില്‍ മികവ് പുലര്‍ത്താനായിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം ദുബൈ നിലനിര്‍ത്തി. ഈ വര്‍ഷത്തെ മികച്ച ആഗോള നഗര സൂചികയില്‍ ആദ്യ 25 സ്ഥാനങ്ങലിലും ദുബൈ ഇടം പിടിച്ചു. ഈ വര്‍ഷത്തെ ആഗോള പട്ടികയില്‍ ദുബൈയുടെ സ്ഥാനം 23 ആണ്. കഴിഞ്ഞ ദിവസം പുറത്തു വിട്ട 156 രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്.

മിന മേഖലയിലെ ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനാണ്. റിയാദ്, അബുദബി എന്നീ നഗരങ്ങള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതിഭകളെയും വിനോദ സഞ്ചാരത്തെയും ആകര്‍ഷിക്കുന്നതിനായി കോവിഡിന് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് അന്താരാഷ്ട്ര യാത്രയുടെ തിരിച്ചു വരവ് പ്രയോജനപ്പെടുത്താന്‍ ദുബൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാധിച്ചതായാണ് വിലയിരുത്തല്‍. സമീപ വര്‍ഷങ്ങളില്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി യുഎഇ വിപുലമായ സാമ്പത്തിക, നിയമ, സാമൂഹിക പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു.


ഭക്ഷ്യ വിഷബാധ; ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ച് പേർ പരാതി നൽകി

0

ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പതിനഞ്ച് പേരാണ് ഇതിനോടകം പരാതി നൽകിയിട്ടുള്ളത്. ഷവര്‍മ കഴിച്ചതിന് പിന്നാലെ കടുത്ത പനിയും വയറിളക്കവുമുണ്ടായെന്ന് ഒരു യുവതി കൂടി പരാതിപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നെന്നും ഇവർ പറഞ്ഞു.

അതേസമയം കോട്ടയം സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ പരാതിയെ തുടര്‍ന്ന് ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈനായി ഭക്ഷണം വാങ്ങിച്ച് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

അതേസമയം, യുവാവിൻ്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടര്‍ന്ന് രാഹുലിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

പാലക്കാട് വാഹനാപകടത്തിൽ ഒരു മരണം

0

പാലക്കാട് മുട്ടിക്കുളങ്ങരയിൽ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. കോങ്ങാട് നിന്ന് മുട്ടിക്കുളങ്ങര ഭാഗത്തേക്ക് വരികയായിരുന്നു മുബാരിം. മുട്ടിക്കുളങ്ങര വള്ളിക്കോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

എതിരെ വന്ന ലോറി വാനിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുബാരിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.

ഓട്ടോയും കാറും കൂട്ടിയിടിച്ച് കൈക്കുഞ്ഞടക്കം അഞ്ചുപേർക്ക് പരുക്ക്

0

കോട്ടയം ദേശീയ പാത 183-ല്‍ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിക്ക് സമീപത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്. ഓട്ടോയാത്രക്കാരായ പാറത്തോട് ഇഞ്ചിയാനി വലക്കാമറ്റം ലാലി, മകള്‍ റിയ, റിയയുടെ മകള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ്, ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി ഇലവുങ്കല്‍ ജീസ്, കാര്‍ ഡ്രൈവര്‍ മുക്കാലി കറ്റുവേലില്‍ സാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റിയയുടെ മകളെ പൊന്‍കുന്നം ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം വീട്ടില്‍ പോകുംവഴിയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീസ്, ലാലി, റിയ, റിയായുടെ മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.