യുഎഇയില്‍ അതിശൈത്യത്തിനു തുടക്കമായി.വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ശബാത്ത് സീസണ്‍ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടും. ഈ മാസം 15 മുതല്‍ 8 ദിവസം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.
ഫെബ്രുവരി 10ഓടെ തണുപ്പ് കുറയും.പലയിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് രാവിലെ 9.30 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വടക്കന്‍കിഴക്കന്‍ മേഖലകളിലും ദ്വീപുകളിലും താഴ്ന്ന നിലയിലുള്ള മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോള്‍ കുറഞ്ഞ താപനില 15 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും.എന്നാല്‍ പര്‍വതമേഖലയായ ജബല്‍ ജെയ്‌സില്‍ തണുപ്പ് 5 ഡിഗ്രിയിലേക്ക് വരെ താഴുമെന്നാണ് പ്രവചനം.രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കും. ഇത് മൂടല്‍മഞ്ഞിന് കാരണമായേക്കാം. നിലവില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 30 കിലോമീറ്റര്‍ വരെയാണെങ്കിലും വാരന്ത്യത്തോടെ ഇത് 55 കിലോമീറ്റര്‍ വരെയായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ കടല്‍ പ്രക്ഷുബ്ധമാകാനും പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളില്‍ തണുപ്പ് ഇനിയും കൂടുമെന്നാണ് റിപോര്‍ട്ടുകള്‍.പുലര്‍ച്ചെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും കടലില്‍ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശൈത്യം കടുക്കുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയില്‍ ശൈത്യം കടുക്കുന്നു
51,772 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കും
ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ദേശീയ കാമ്പെയ്ന്‍ ആരംഭിച്ച് ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയം. 278 പൊതു, സ്വകാര്യ, കമ്മ്യൂണിറ്റി സ്‌കൂളുകളിലായി 51,772 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച്, 2026 ല്‍, ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള വാര്‍ഷിക കാമ്പയിന്‍ പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവും ഉദ്യോഗസ്ഥരും സ്‌കൂളുകളില്‍ ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് രക്ഷിതാക്കളുടെ സമ്മതം നേടുന്നതിനുള്ള അറിയിപ്പുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും പ്രതിരോധ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള ഒരു ബോധവല്‍ക്കരണ പരിപാടിയും കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിലും ഗുരുതരമായ സാംക്രമിക രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിലും വാക്‌സിനേഷന്‍ കാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, അതില്‍ നിന്ന് പ്രയോജനം നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. ഖത്തര്‍ സംസ്ഥാനത്ത് അംഗീകരിച്ച ദേശീയ വാക്‌സിനേഷന്‍ ഷെഡ്യൂളിനുള്ളില്‍ കൗമാരക്കാര്‍ക്കുള്ള അവശ്യ പതിവ് പ്രതിരോധ കുത്തിവയ്പ്പുകളുടെ ഭാഗമാണ് ഈ ബൂസ്റ്റര്‍ ഡോസ് എന്നത് ശ്രദ്ധേയമാണ്. 2011-ല്‍ ആരംഭിച്ചതിനുശേഷം ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് എന്നിവയ്ക്കെതിരായ വാക്‌സിനേഷന്‍ കാമ്പയിന്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍-റൊമൈഹി സ്ഥിരീകരിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി, ദേശീയ വാക്‌സിനേഷന്‍ പരിപാടി ഉയര്‍ന്നതും സുസ്ഥിരവുമായ കവറേജ് നിരക്കുകള്‍ കൈവരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍എന്‍ജി 2026 സമ്മേളനത്തിന് ഖത്തര്‍ വേദിയാകും
ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും നൂതനാശയക്കാരും ഫെബ്രുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.
ഫെബ്രുവരി 2 മുതല്‍ 5 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ’21-ാമത് അന്താരാഷ്ട്ര ദ്രവീകൃത പ്രകൃതി വാതക സമ്മേളനവും പ്രദര്‍ശനവും’ ഖത്തര്‍ എനര്‍ജി സംഘടിപ്പിക്കുന്നത്. 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ വിദഗ്ധരും നയരൂപീകരണക്കാരും നൂതനാശയക്കാരും പരിപാടിയില്് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്. ‘എല്‍എ്ന്‍ജി നയിക്കുന്നു: ഊര്‍ജ്ജം ഇന്ന്, നാളെ’ എന്ന വിഷയത്തില്‍, ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ ഒരു മൂലക്കല്ലായി തുടരുന്ന ഒരു മേഖലയെ രൂപപ്പെടുത്തുന്ന വിപണി പ്രവണതകള്‍, മുന്നേറ്റ സാങ്കേതികവിദ്യകള്‍, നൂതനാശയങ്ങള്‍ എന്നിവ സമ്മേളനം ഉയര്‍ത്തിക്കാട്ടും. ഇത് രണ്ടാം തവണയാണ് എല്‍എന്‍ജി സമ്മേളനത്തിന് ഖത്തര്‍ ആതിഥ്യമരുളുന്നത്. ഇതില്‍ ഖത്തര്‍ അഭിമാനിക്കുന്നുവെന്ന് ഖത്തര്‍ എനര്‍ജിയുടെ പ്രസിഡന്റും സിഇഒയുമായ ഊര്‍ജ്ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍-കാബി പറഞ്ഞു. എല്‍എന്‍ജി 2026 വെബ്സൈറ്റ് പ്രകാരം, എല്‍എന്‍ജി ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുന്ന സഹകരണം, അറിവ് പങ്കിടല്‍, ഉയര്‍ന്ന മൂല്യമുള്ള ഡീലുകള്‍ ഉറപ്പാക്കല്‍ എന്നിവയ്ക്കുള്ള സവിശേഷ അവസരങ്ങളാണ് ഈ പരിപാടി നല്‍കുന്നത്. ‘ഉല്‍പ്പാദനം, ഗതാഗതം മുതല്‍ വിപണി വിതരണം വരെയുള്ള മുഴുവന്‍ എല്‍എന്‍ജി മൂല്യ ശൃംഖലയിലും സമഗ്രമായ ശ്രദ്ധ കേന്ദ്രീകരിച്ച്, ഏറ്റവും പുതിയ വ്യവസായ വികസനങ്ങള്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിപണി പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കും, പ്രോഗ്രാമില്‍ ഡൈനാമിക് പ്ലീനറി സെഷനുകള്‍, ആകര്‍ഷകമായ സ്‌പോട്ട്ലൈറ്റ് സെഷനുകള്‍, സമര്‍പ്പിത മുറികളിലും പ്രദര്‍ശന നിലയിലും ഉടനീളം സമഗ്രമായ ഒരു സാങ്കേതിക പരിപാടി എന്നിവ ഉള്‍പ്പെടുന്നു.
കുതിച്ച് കയറി സ്വര്‍ണം; അന്താരാഷ്ട്ര വിപണിയും ഭൗമ രാഷ്ട്രീയവും പ്രതിസന്ധി
ദുബായില്‍ സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തില്‍; 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ചരിത്രത്തിലാദ്യമായി 550 ദിര്‍ഹത്തില്‍ എത്തി. ആഗോളവിപണിയിലുണ്ടായ മാറ്റവും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യവുമാണ് വില ഉയരാന്‍ ഇടയാക്കിയത്.
തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വില കുത്തനെ ഉയരുകയായിരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7 ദിര്‍ഹം ഉയര്‍ന്ന് 550.25 ദിര്‍ഹത്തിലാണ് വ്യാപാരം ആരംഭിച്ത്. . 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 6.5 ദിര്‍ഹം ഉയര്‍ന്ന് 509.5 ദിര്‍ഹമായി.ആഗോളതലത്തില്‍, തിങ്കളാഴ്ച സ്പോട്ട്ഗോള്‍ഡ് ആദ്യമായി ഔണ്‍സിന് 4,600 ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്നു, സുരക്ഷിതമായ നിക്ഷേപ ആവശ്യകതയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തെ ഒരു പ്രിയപ്പെട്ട ആസ്തിയായി നിലനിര്‍ത്തി. യുഎഇ സമയം രാവിലെ 9 മണിയോടെ ഔണ്‍സിന് 1.31 ശതമാനം ഉയര്‍ന്ന് 4,568.13 ഡോളറിലായിരുന്നു വ്യാപാരം. ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന ആശങ്കകളും ഇതിന് കാരണമായി. വിലയേറിയ ലോഹങ്ങളുടെ വില ഉയരുന്നതിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങള്‍ ഇറാനില്‍ പ്രതിഷേധം വര്‍ദ്ധിക്കുന്നത് മൂലമുള്ള യുഎസ് ആക്രമണ സാധ്യതകളാണ് . കൂടാതെ, സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനത്തിന്റെ 2.5 ബില്യണ്‍ ഡോളറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ക്രിമിനല്‍ അന്വേഷണത്തിലാണെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞതും തിങ്കളാഴ്ച രാവിലെ നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി. നിരക്കുകള്‍ കുറയ്ക്കുന്നതിന് കേന്ദ്ര ബാങ്കില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ ‘കാരുണ്യമാണ്’ ഇതെന്നാണ് ഫെഡ് മേധാവി ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിലും സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഗ്രാമിന് 1240 രൂപ കൂടി 13,030 രൂപയിലെത്തി. പവന് 1,04,240 രൂപയാണ് രാവിലത്തെ വില.
കരൂര്‍ ദുരന്തം :വിജയിനെ സിബിഐ ചോദ്യം ചെയ്യുന്നു
കരൂര്‍ ദുരന്തത്തില്‍ നടനും ടിവികെ നേതാവുമായ വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി സിബിഐയുടെ ഡല്‍ഹി ആസ്ഥാനത്താണ് വിജയ് ഹാജരായത്.
കരൂര്‍ ദുരന്തത്തില്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ സിബിഐ വിജയിന് നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിജയ് നേരിട്ട് ഹാജരായത്. ദുരന്തത്തിലേക്ക് നയിച്ചത് എന്താണ് എന്നത് അടക്കം സിബിഐ പരിശോധിക്കുന്നുണ്ട്. കരൂരിലെ റാലിക്ക് 7 മണിക്കൂര്‍ വൈകിയായിരുന്നു വിജയ് എത്തിചേര്‍ന്നത്. ഇത് മനപ്പൂര്‍വ്വം പരമാവധി ആള്‍ക്കാരെ എത്തിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. മാത്രവുമല്ല സംഘാടനത്തിലെ പിഴവും ദുരന്തത്തിന് കാരണമായി എന്നാണ് ആരോപണം. ദുരന്തം ഉണ്ടായ ഉടനെ വിജയ് സ്ഥലത്ത് നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെട്ടതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ടിവികെ പാര്‍ട്ടിയുടെ മുതിര്‍ന്ന ചില നേതാക്കളേയും പ്രാദേശിക നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിജയിനെതിരെ കേസ് എടുത്തിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടത് വിജയ് തന്നെയായിരുന്നു. നേരത്തെ വിജയുടെ പ്രചരണവാഹനം സിബിഐ പിടിച്ചെടുത്തിരുന്നു. സെപ്തംബര്‍ 27 നായിരുന്നു കരൂര്‍ ജില്ലയില്‍ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 41 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം ചോദ്യം ചെയ്യലിനായി വിജയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഡിഎംകെ ആരോപിച്ചു. എന്തുകൊണ്ട് തമിഴ്‌നാട്ടിലെ യൂണിറ്റ് ചോദ്യം ചെയ്യാത്തത് എന്നായിരുന്നു ഡിഎംകെ ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ തമിഴ്‌നാട്ടില്‍ വിജയ്‌നെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ വീണ്ടും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം.
നടപടിക്ക് സഭ; അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും
മൂന്നാമതും ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, ബലാത്സംഗ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ് മുരളീധരന്റെ പ്രതികരണം.
തുടര്‍ച്ചയായി ബലാത്സംഗ പരാതിയില്‍ പെട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന സൂചനയാണ് സ്പീക്കര്‍ നല്‍കിയത്. മൂന്നാമത് കേസില്‍ അറസ്്റ്റിലായതോടെ വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനം. രാഹുലിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തില്‍ നിയമോപദേശം തേടും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവി കെ മുരളീധരന്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ പുറത്താക്കിയത്. പുറത്താക്കല്‍’ എന്ന ബ്രഹ്‌മസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല. അതിന് ഞങ്ങള്‍ക്ക് എന്തുത്തരവാദിത്തമെന്ന് ചോദിച്ച മുരളീധരന്‍, പാര്‍ട്ടി നടപടിയെടുത്തതാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരും പൊലീസുമെടുക്കട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ല. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് മറുപടിയില്ല. രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്.
ഇറാന്റെ മുന്നറിയിപ്പ് ; അടിച്ചാല്‍ അമേരിക്കയെ തിരിച്ചടിക്കും
ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക്് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സ്പീക്കറാണ് പാര്‍ലമെന്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രഖ്യാപിത ലക്ഷ്യങ്ങളായി ഇസ്രയേലിനേയും അമേരിക്കന്‍ സൈനിക ക്യാമ്പുകളേയും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനെതിരെ ഏത് നിമിഷവും ആക്രമണം നടത്തുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്കുള്ള മറുപടിയായാണ് അടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയുടെ ഏതൊരു ആക്രമണവും ഇസ്രായേലിനെയും പ്രാദേശിക യുഎസ് സൈനിക താവളങ്ങളെയും ‘നിയമപരമായ ലക്ഷ്യങ്ങളായി’ കണക്കാക്കി തിരിച്ചടിക്കാന്‍ ടെഹ്റാന്‍ ഇടയാക്കുമെന്നണ ് മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയതായി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേല്‍ അതീവ ജാഗ്രതയിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ ട്രംപ് ഇടപെടുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും പ്രകടനക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തുന്നതിനെതിരെ ഇറാന്‍ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ശനിയാഴ്ച, യുഎസ് പ്രതിഷേധക്കാര്‍ക്ക് ‘സഹായവും ട്രംപ് വാഗ്ദാനം ചെയ്തു. ശനിയാഴ്ച നടന്ന ഒരു ഫോണ്‍ കോളില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാനില്‍ യുഎസ് ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും സംസാരിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു,
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; അറസ്റ്റിലായത് മൂന്നാമത് പീഡനപരാതിയില്‍
ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശത്ത്ുള്ള തിരുവല്ല സ്വദേശിനി നല്‍കിയ മൂന്നാമത് പീഢന പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെയുള്ള രണ്ട് കേസിലും അറസ്റ്റിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നതിനാല്‍ തന്നെ മുന്നാമത്തെ കേസില്‍ അതീവ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കം. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പന്ത്ര്ണ്ടരയോടെ അതീവ രഹസ്യമായി ന്ടത്തിയ ഓപറേഷനൊടുവിലായിരുന്നു ഹോട്ടലില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്്്യമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട ക്യാംപില്‍ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കല്‍ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎല്‍എയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. രാഹുലിനെതിരായ ആദ്യ ബലാല്‍സംഗ പരാതിയില്‍ അറസ്റ്റ് ഈ മാസം 21 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. ഈ കേസില്‍ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടും ഉണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപരും സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ആണ് രണ്ടാമത്തെ പരാതിക്കാരി. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് മൂന്നാമതൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നതും അതില്‍ അറസ്റ്റ് ഉണ്ടായതും.
മനം കവര്‍ന്ന് അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍
മനം കവര്‍ന്ന് അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍.വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ കൂടി പകര്‍ന്നു നല്‍കി ഷെയ്ഖ് സായിദ് പൈതൃക മേള ശ്രദ്ധേയമാകുകയാണ് പാരിസ്ഥിതിക രീതികളെക്കുറിച്ചുള്ള അവബോധത്തെ പിന്തുണയ്ക്കുന്നതിനായി സന്ദര്‍ശകര്‍ക്ക് അപൂര്‍വ മൃഗങ്ങളെയും സസ്യങ്ങളെയും അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള അവസരം ലഭിക്കും.’റേയര്‍ സ്പീഷീസ് റിസര്‍വ്’, എന്ന പേരില്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ ഉള്‍ക്കൊള്ളുന്ന പവലിയനുകള്‍, ആഗോള ഫിലിം സ്റ്റുഡിയോയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടിക് ദിനോസറുകളെ പ്രദര്‍ശിപ്പിക്കുന്ന ‘അല്‍ വത്ബ ജുറാസിക്’ പാര്‍ക്ക് എന്നിവ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ‘റെയര്‍ സ്പീഷീസ് റിസര്‍വ്’ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവതലമുറയെ, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫെസ്റ്റിവല്‍ എന്ന് അധികൃതര്‍ വിശദീകരിച്ചു.’അപൂര്‍വ ജീവജാലങ്ങളുടെ സംരക്ഷണം’ എന്ന ആശയം വിദ്യാഭ്യാസപരവും വിനോദപരവുമായ ഒരു മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും വിചിത്രവും അപൂര്‍വവുമായ ജീവികളെ ഇവിടെ പാര്‍പ്പിക്കുന്നതിനാല്‍, അവയില്‍ ചിലത് ഒരൊറ്റ മാതൃക മാത്രമുള്ളവയാണ്.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും ഒപ്പമുള്ള പരിശീലകന്റെ മേല്‍നോട്ടത്തിലും കുട്ടികള്‍ക്ക് മൃഗങ്ങളെ എങ്ങനെ പോറ്റാമെന്നും പരിപാലിക്കാമെന്നും ഇവിടെ പഠിക്കാന്‍ കഴിയും.
സംയുക്ത സൈനിക അഭ്യാസം : റഷ്യ, ചൈന, ഇറാന്‍ കപ്പലുകള്‍ സൗത്ത് ആഫ്രിക്കന്‍ തീരത്ത്
സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍ തീരത്ത് നടക്കുന്ന നാവിക സേന അഭ്യാസത്തിന് ചൈനയ്ക്കും ഇറാനുമൊപ്പം റഷ്യയുടെ നാവിക കപ്പലും ചേര്‍ന്നു. പുതിയ ലോകക്രമത്തില്‍ അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാജ്യങ്ങളുടെ സൈനിക അഭ്യാസത്തെ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
വെനിസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, യുഎസ് ഭരണകൂടവുമായി ശത്രുത പുലര്‍ത്തുന്ന നിരവധി രാജ്യങ്ങളെ ഈ അഭ്യാസം ഒരുമിച്ച് കൊണ്ടുവരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസത്തിന് മുന്നോടിയായി, ഒരു ചൈനീസ് ഡിസ്‌ട്രോയറും റീപ്ലിനിഷ്‌മെന്റ് കപ്പലും ഒരു ഇറാനിയന്‍ ഫോര്‍വേഡ് ബേസ് കപ്പലും ഈ ആഴ്ച ആദ്യം ദക്ഷിണാഫ്രിക്കന്‍ സമുദ്രത്തിലേക്ക് പ്രവേശിച്ചിരുന്നു. റഷ്യയുടെ കോര്‍വെറ്റ് വെസലാണ് അഭ്യാസത്തില്‍ പങ്കെടുക്കാനായി എത്തിയത്. ചൈന നയിക്കുന്ന ‘വില്‍ ഫോര്‍ പീസ് 2026’ എന്ന അഭ്യാസത്തില്‍ 11 രാജ്യങ്ങളുള്ള ബ്രിക്‌സ് ഗ്രൂപ്പിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ നാവികസേന ഉള്‍പ്പെടുന്നു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘അമേരിക്കന്‍ വിരുദ്ധര്‍’ എന്ന് മുദ്രകുത്തിയ വികസ്വര രാജ്യങ്ങള്‍ ആണ്് അഭ്യാസത്തില്‍ അണിനിരക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സും കപ്പലുകള്‍ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ബന്തു ഹോളോമിസ പറഞ്ഞു. അമേരിക്കയുമായുള്ള സൗത്ത് ആഫ്രിക്കയുടെ ബന്ധത്തെ കൂടുത്ല്‍ ഉലയ്ക്കുന്നതാവും സൈനിക അഭ്യാസമെന്നാണ് വിലയിരുത്തല്‍. അതേസമയം വെനിസ്വേല എപ്പിസോഡിന് വളരെ മുമ്പ് തന്നെ ആസൂത്രണം ചെയ്ത പരിപാടിയാണ് ഇതെന്നാണ് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സാഹചര്യവുമായി ഈ സൈനിക അഭ്യാസത്തിന് ബന്ധമില്ലെന്നും സൗത്ത് ആഫ്രിക്ക വിശദമാക്കുന്നു.


