ഷാര്‍ജ എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖല 2025 ല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മൂല്യം രേഖപ്പെടുത്തി, മൊത്തം 65.6 ബില്യണ്‍ ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് പോയവര്‍ഷം നടന്നത്. 2024 നെ അപേക്ഷിച്ച് 64.3% വളര്‍ച്ചയാണ് കൈവരിച്ചത്.
2025 ല്‍ റെക്കോര്ഡ് പ്രകടനമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഷാര്‍ജ കാഴ്ച്ചവെച്ചത്. വിപണിമൂല്യത്തില്‍ 65.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് കഴിഞ്ഞവര്‍ഷം മാത്രം നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ബില്യണ്‍ ദിര്‍ഹത്തിന്റെ അധിക വ്യാപാരം. അതായത് 64.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖല കൈവരിച്ചത്. ഈ വര്‍ഷം നടത്തിയ മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 132,659 ആയി ഉയര്‍ന്നു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.3% വളര്‍ച്ചാ നിരക്കിനെ പ്രതിനിധീകരിക്കുന്നു. ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ വേഗതയും ക്ലയന്റുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിത്തറയും ഇത് സൂചിപ്പിക്കുന്നത്. വില്‍പ്പന ഇടപാടുകളിലും ശക്തമായ വളര്‍ച്ചയുണ്ടായി . 33,580 വില്‍പന ഇടപാടുകളില്‍ എത്തി, 2024 നെ അപേക്ഷിച്ച് 38.4% വളര്‍ച്ച. ഭവന, നിക്ഷേപ ആവശ്യങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കുള്ള വര്‍ദ്ധിച്ച ആവശ്യം, ഉയര്‍ന്ന വാടക വരുമാനം, സ്ഥിരതയുള്ള വിലകള്‍ക്ക് പുറമേ, റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ വൈവിധ്യം, ലഭ്യമായ ധനസഹായ ഓപ്ഷനുകള്‍ എന്നിവയാണ് ഇതിന് കാരണമായത്. 2025-ല്‍ ഷാര്‍ജ എമിറേറ്റിലെ മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 6,300 മോര്‍ട്ട്‌ഗേജ് ഇടപാടുകളിലൂടെ 15.5 ബില്യണ്‍ ദിര്‍ഹത്തിലെത്തി, 2024 നെ അപേക്ഷിച്ച് 45.1% ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. എമിറേറ്റില്‍ നിക്ഷേപമിറക്കുന്ന രാജ്യക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. 2024 ല്‍ ഇത് 120 രാജ്യക്കാരായിരുന്നുവെങ്കില്‍, നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ എണ്ണം 2025 ല്‍ 129 ആയി.
ഷാര്‍ജ : റിയല്‍ എസ്റ്റേറ്റില്‍ റെക്കോര്‍ഡ് വളര്‍ച്ച
ഡിംഡെക്‌സ് 2026 ദോഹയില്‍ തുടക്കമായി
ഒമ്പതാമത് ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടും നിന്ന് 110 ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ സായുധ സേന, അവരുടെ പങ്ക്, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ ദൗത്യങ്ങള്‍ എന്നിവ എടുത്തുകാണിക്കുന്ന ഒരു ഡോക്യുമെന്ററിയും ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ സമുദ്ര പ്രതിരോധ, സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമ്മേളനത്തില് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ഖത്തര്‍ സായുധ സേനയുടെ പവലിയനുകളും ശ്രദ്ധാകേന്ദ്രമാണ്. നാവിക കപ്പല്‍ നിര്‍മ്മാണം, ആശയവിനിമയം, റഡാര്‍, മിസൈലുകള്‍, കടല്‍ ഖനികള്‍, സൈബര്‍ സുരക്ഷ, കൌണ്ടര്‍-പൈറസി പ്രവര്‍ത്തനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈനിക പ്രതിരോധ മേഖലയിലെ മറ്റ് പ്രത്യേക സമുദ്ര വ്യവസായങ്ങളും സേവനങ്ങളും എന്നിവയുമായി ബന്ധപ്പെട്ട നൂതന സംവിധാനങ്ങളും പരിഹാരങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍-താനിയുടെ സാന്നിധ്യത്തില്‍ സമുദ്ര പ്രതിരോധ മേഖലയിലെ നിരവധി കരാറുകള്‍, ധാരണാപത്രങ്ങള്‍, തന്ത്രപരമായ കരാറുകള്‍ എന്നിവയില്‍ ഒപ്പുവെച്ചു. ഹമദ് തുറമുഖത്ത് യുദ്ധകപ്പലുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 8 രാജ്യങ്ങളുടെ യുദ്ധകപ്പലുകളണ് ഹമദ് തുറമുഖത്ത് നങ്കൂരമിട്ടത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.
ഇറാന്‍ പ്രക്ഷോഭം; കീഴടങ്ങാന്‍ മൂന്ന് ദിവസം സമയം
ഇറാനില്‍ ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാന്‍ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.
ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമമായിട്ടാണ് പ്രക്ഷോഭത്തെ ഇറാന്‍ സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ തന്നെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണം, അല്ലെങ്കില്‍ ‘നിയമത്തിന്റെ പൂര്‍ണ്ണ ശക്തി’ നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ ദേശീയ പോലീസ് മേധാവി അഹ്‌മദ്-റെസ് റാദന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ ഇറാന്‍ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള നടപടികളുടെ വ്യാപ്തി ഇപ്പോഴും പുറംലോകത്തെത്തിയിട്ടില്ല. പ്രതിഷേധം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് 16500 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ ് റിപ്പോര്ട്ടുകള്‍. തെറ്റിദ്ധാരണ മൂലം പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും രണ്ടായിട്ടാണ് കാണുന്നതെന്ന് ഇറാന്‍ പോലീസ് വ്യക്തമാക്കി. ‘തെറ്റിദ്ധാരണമൂലം ഇതിലേക്ക് എത്തപ്പവരെ വഞ്ചിക്കപ്പെട്ട വ്യക്തികളായിട്ടാണ് കാണുന്നത്. അവര്‍ കീഴടങ്ങിയാല്‍ അവരോടുള്ള സമീപനം സൗമ്യമായിരിക്കുമെന്ന് ഇറാന്‍ പോലീസ് മേധാവി അറിയിച്ചു
ഒമാനില്‍ അതിശൈത്യം; ജബല്‍ ഷംസില്‍ താപനില പൂജ്യത്തിന് താഴെയായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനിലെ താപനില പൂജ്യത്തിന് താഴെയായി, ജബല്‍ ഷംസില്‍ മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നുള്ള റീഡിംഗ് പ്രകാരം താപനില പൂജ്യത്തിന് താഴെയായി. മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ജബല്‍ ഷംസില്‍ രേഖപ്പെടുത്തിയ താപനില. ജനുവരി 20 ന് സുല്‍ത്താനേറ്റിലുടനീളം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു ഇത്. ‘സൂര്യന്റെ പര്‍വ്വതം’ എന്നറിയപ്പെടുന്ന ജബല്‍ ഷംസ്, വടക്കന്‍ ഒമാനിലെ അല്‍ ഹജര്‍ പര്‍വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് വിനോദസഞ്ചാരികളുടേയും പ്രകൃതിസ്നേഹികളുടേയും ജനപ്രിയ സ്ഥലമാണിത്. മറ്റ് പര്‍വതപ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു. ടെറസഡ് ഫാമുകള്‍ക്കും റോസ് ഗാര്‍ഡനുകള്‍ക്കും പേരുകേട്ട അല്‍ ഹജര്‍ പര്‍വതനിരകളിലെ മറ്റൊരു ഉയര്‍ന്ന പ്രദേശമായ സൈഖില്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന യാങ്കുളില്‍ താപനില 9.5 ഡ്രിഗ സെല്‍ഷ്യസ് ആയി കുറഞ്ഞപ്പോള്‍ ധാന്‍കില്‍ അത് 12.4 രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ ചൂട് ഗണ്യമായി തുടര്‍ന്നു. മസ്‌കറ്റില്‍ നിന്ന് ഏകദേശം 164 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒമാന്റെ മുന്‍ തലസ്ഥാനമായ നിസ്വയിലെ ചരിത്ര നഗരത്തില്‍ 11.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സുനൈനയില്‍ 11.6, പുരാതന പട്ടണമായ ബഹ്ലയില്‍ 12.3, ഉം അല്‍ സമൈമില്‍ 12.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മധ്യ ഒമാനിലെ മരുഭൂമി പ്രദേശങ്ങളിലും ശൈത്യകാല തണുപ്പ് അനുഭവപ്പെട്ടു. ഹൈമയില്‍ 11, മുഖ്ഷിനില്‍ 11.3, ഫഹൂദില്‍ 11.5 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
ഒട്ടക സൗന്ദര്യോത്സവം സംഘടിപ്പിച്ച് ഖത്തര്‍
ഖത്തറില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്.ഒട്ടക സൗന്ദര്യോത്സവം സംഘചിപ്പിച്ച് ഖത്തര്‍. ‘ജസീലത്ത് അല്‍-അത്ത’ എന്നപേരില്‍ നടക്കുന്ന ഫെസ്റ്റില്‍ ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും പങ്കെടുക്കുന്നുണ്ട്. ജനുവരി 15 ന് ആരംഭിച്ച ഫെസ്റ്റ് ഫെബ്രുവരി 7 ന് അവസാനിക്കും. ഒട്ടകങ്ങളുടെ സൗന്ദര്യാത്സവം ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. വിവിധ നിറത്തിലും തരത്തിലുമുള്ള ഒട്ടകങ്ങളുടെ സമ്മേളന കേന്ദ്രമായി ‘ജസീലത്ത് അല്‍-അത്ത’.ലക്ഷണമത്ത ഒട്ടകങ്ങള്‍ക്ക് സമ്മാനങ്ങളും ഉണ്ട്. പാരിസ്ഥിതിക ബോധവത്കരണം ജനങ്ങള്‍ക്ക് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. വനപ്രദേശങ്ങളെയും കാട്ടുമേച്ചില്‍ സസ്യങ്ങളെയും സംരക്ഷിക്കുക, അമിതമായി മേയുന്നതിന്റെ അപകടസാധ്യതകള്‍ എടുത്തുകാണിക്കുക, ഒട്ടകമേച്ചില്‍ രീതികള്‍ നിയന്ത്രിക്കുക, സീസണ്‍ അവസാനിച്ചതിനുശേഷം ക്യാമ്പിംഗ് സൈറ്റുകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പ്രത്യേക പവലിയനില്‍ മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി നിയമ ലംഘനങ്ങളെ കുറിച്ചും പാരിസ്ഥിതിക സൗഹൃദ സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പവലിയനില്‍ ബോധവത്കരണ പരിപാടികളുണ്ട്.
റാസ് അല്‍ ഖൈമ ടൂറിസം -2025 ല്‍ റെക്കോര്‍ഡ് വളര്‍ച്ച
2025 ല്‍ 13.5 കോടി രാത്രികാല സന്ദര്‍ശകര്‍ റാസല്‍ ഖൈമ സന്ദര്‍ശിച്ചതായി റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. വാര്‍ഷികാടിസ്ഥാനത്തില്‍ 6% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ടൂറിസം വരുമാനത്തില്‍ 12% വളര്‍ച്ചയുണ്ടായതായും അതോറിറ്റി വ്യക്തമാക്കി.
പോയവര്‍ഷം വിനോദസഞ്ചാര രംഗത്ത് ശ്രദ്ധേയമായ കുതിപ്പാണ് റാസല്‍ ഖൈമ കാഴ്ച്ചവെച്ചത്. സിഗ്‌നേച്ചര്‍ ഇവന്റുകള്‍, പുതിയ ഹോട്ടലുകള്‍ എന്നിവയില്‍ നിന്ന് ശക്തമായ ആഗോള പങ്കാളിത്തത്തിലേക്കും സന്ദര്‍ശകരുടെ വരവിലെ സ്ഥിരമായ വളര്‍ച്ചയിലേക്കും എമിരേറ്റ് വളര്‍ന്നു. ഇവന്റുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, പങ്കാളിത്തം, സുസ്ഥിരത എന്നിവയിലുടനീളമുള്ള നിരവധി നാഴികക്കല്ലുകളുടെ പരമ്പരയാണ് ഈ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. യുകെ, ഇന്ത്യ, ചൈന, മധ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇടങ്ങളില്‍ നിന്നെല്ലാം സന്ദര്‍ശകരെത്തി. റൊമാനിയ, പോളണ്ട്, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി വികസിപ്പിച്ചതിന്റെ ഗുണവും റാസല്‍ ഖൈമയ്ക്ക് ലഭിച്ചു. മര്‍ജന്‍ ബീച്ച്, ആര്‍എകെ സെന്‍ട്രല്‍ എന്നിവയുള്‍പ്പെടെ അനാച്ഛാദനം ചെയ്ത ലാന്‍ഡ്മാര്‍ക്ക് ഡെസ്റ്റിനേഷനുകളുടെ വികസനത്തിനൊപ്പം വിന്‍ അല്‍ മര്‍ജന്‍ ദ്വീപിലെ നിര്‍മ്മാണ പുരോഗതിയും ടൂറിസം രംഗത്തിന് ഉണര്‍വേകി. ഇത് സഞ്ചാരികളുടെ ഒഴുക്കിന് വഴി തുറന്നു. 13.5 കോടി സന്ദര്‍ശകരാണ് പോയ വര്‍ഷം റാസല്‍ഖൈമയിലെത്തിയത്. 2024 നെ അപേക്ഷിച്ച് 6 ശതമാനമാണ് അളവ് വര്‍ദ്ധിച്ചത്. ടൂറിസത്തില്‍ നി്ന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ചതായും റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി.
ഗ്രീന്‍ലാൻറ് ഏറ്റെടുക്കല്‍ :അമേരിക്കന്‍ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ
ഗ്രീന്‍ ലാന്റ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി. അതിനിടെ ഗ്രീന്‍ ലാന്റ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.
ബ്രസല്‍സില്‍ അടിയന്തര യോഗം ചേര്‍ന്നശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ നാറ്റോ സഖ്യരാഷ്ട്രങ്ങളുമായി സംസാരിച്ചത്. ഗ്രീന്‍ലാന്‌റ് പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ ഡെന്‍മാര്‍ക്കിന്റേയും ഗ്രീന്‍ലാന്റിന്റേയും അവകാശത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അടക്കമുള്ളവയുടെ മേല്‍ അധിക നികുതി ചുമത്തിയുള്ള അമേരിക്കയുടെ തീരുമാനത്തെ യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം എതിര്‍ത്ത് രംഗത്തെത്തി. അംഗീകരിക്കനാവാത്ത നീക്കമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. ട്രംപുമായി ടെലിഫോണില്‍ സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ട് വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം പ്രശഅനം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ പ്രതികരിച്ചത്. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ട്രംപുമായി സംസാരിക്കുമെന്നും റൂട്ടെ അറിയിച്ചു. അതേസമയം ചൈനയുടേയും റഷ്യയുടേയും ആക്രമണങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്ന വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഡെന്‍മാര്‍ക്കിന് റഷ്യയുടെ ഭീഷണി ചെറുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഇക്കാര്യം വീണ്ടും പോസ്റ്റ് ചെയ്തു.
ഗള്‍ഫുഡ് 2026: അഞ്ചുദിവസത്തെ മേള 26 ന് തുടങ്ങും
ലോകത്തിലെ എക്കാലത്തേയും വലിയ ഭക്ഷ്യ മേളയ്ക്ക് വേദിയാവാന്‍ തയ്യാറെടുക്കുകയാണ് ദുബൈ. ജനുവരിയില്‍ നടക്കുന്ന ഗള്‍ഫുഡ് മേള രണ്ട് വേദികളിലായാണ് ഒരേസമയം അരങ്ങേറുന്നത്. ഇന്ത്യയാണ് ഔദ്യോഗിക കണ്‍ട്രി പങ്കാളി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദര്‍ശനത്തിനാണ് ദുബൈ വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി രണ്ട് മെഗാ വേദികളിലായാണ് ഗള്‍ഫുഡ് ഇത്തവണ അരങ്ങേറുന്നത്. ജനുവരി 26 മുതല്‍ 30 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും എക്‌സ്‌പോ സിറ്റിയിലെ പുതുതായി വികസിപ്പിച്ച ദുബായ് എക്സിബിഷന്‍ സെന്ററിലുമായി 280,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ആണ് മേള അരങ്ങേറുന്നത്. രണ്ട് വേദികളിലും ഒരേസമയം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രദര്‍ശനമാണ് ഗള്‍ഫുഡെന്ന് സംഘാടകര്‍ പറഞ്ഞു. നവീകരിച്ച ദുബായ് എക്സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനവുമാണ് ഇത്. അഞ്ച് ദിവസത്തെ പരിപാടിയില്‍ 195 രാജ്യങ്ങളില്‍ നിന്നുള്ള 8,500-ലധികം പ്രദര്‍ശകര്‍ പങ്‌കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 15 കോടി ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. അവരില്‍ 40% പേരും ആദ്യമായി പങ്കെടുക്കുന്നവരാണ്, ലക്‌സംബര്‍ഗ്, മാലിദ്വീപ്, റുവാണ്ട, സ്ലൊവാക്യ, സ്വീഡന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ ദേശീയ പവലിയനുകള്‍ ഷോയില്‍ പങ്കുചേരുന്നു. ദുബായ് എക്‌സിബിഷന്‍ സെന്റര്‍ വേള്‍ഡ് ഫുഡ് ആന്‍ഡ് റൈസ്, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നീ മേഖലകള്‍ക്കും ഗള്‍ഫുഡ് ഫ്രഷ്, ഗള്‍ഫുഡ് ലോജിസ്റ്റിക്‌സ്, ഗള്‍ഫുഡ് ഗ്രോസറി ട്രേഡ് എന്നീ മൂന്ന് പുതിയ മേഖലകള്‍ക്കും ആതിഥേയത്വം വഹിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പാല്‍, മാംസം, സമുദ്രവിഭവങ്ങള്‍, പാനീയങ്ങള്‍, കൊഴുപ്പുകള്‍, എണ്ണകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 250-ലധികം നിക്ഷേപകരെയും പുതുമയുള്ളവരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഗള്‍ഫുഡ് സ്റ്റാര്‍ട്ടപ്പുകളും ഇത് നടത്തും. ഗള്‍ഫുഡ് 2026 ന്റെ ഔദ്യോഗിക കണ്‍ട്രി പങ്കാളിയായ ഇന്ത്യയില്‍ നിന്ന് 600 ലേറെ പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുക. ആഗോള വിപണികളില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ കാര്‍ഷിക-കയറ്റുമതി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ഗള്‍ഫുഡ് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.
2025 ല്‍ റെക്കോര്‍ഡ് നേട്ടം നേടി റാസല്‍ഖൈമ വിമാനത്താവളം
റാസ് അല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ല്‍ യാത്രചെയ്തവരുടെ എണ്ണം 1,000,303 ആയി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വളര്‍ച്ചയാണ് ഇത്തവണ കൈവരിച്ചിരിക്കുന്നത്.വികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതോടൊപ്പം വ്യോമഗതാഗതത്തിനുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തിന്റെ വിമാന ശൃംഖലയില്‍ പ്രകടമായ വികാസവും ഉണ്ടായി.ഇന്ത്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, റഷ്യ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത് എന്നിവയുള്‍പ്പെടെ 16 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.പത്ത് ലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന, വികസന തന്ത്രത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാനും എഞ്ചിനീയറുമായ ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രസ്താവിച്ചു.2025 ലെ പദ്ധതികളുടെ ഭാഗമായി, യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നിരീക്ഷണ, പ്രവര്‍ത്തന സംവിധാനങ്ങളിലേക്കുള്ള നവീകരണം, എമിറേറ്റിലെ ടൂറിസത്തെയും വാണിജ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി വ്യോമ കണക്റ്റിവിറ്റി വിപുലീകരണം എന്നിവയുള്‍പ്പെടെ സമഗ്രമായ വികസന പരമ്പരകള്‍ പൂര്‍ത്തിയാക്കിയതായി ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
പത്താം തവണയും ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി
വീണ്ടും ലോകത്തിലെ സുരക്ഷിത നഗരമായി യു.എ.ഇ തലസ്ഥാനമായ അബൂദബി.
സുരക്ഷ, ജീവിത നിലവാരം, ജീവിതച്ചെലവ് എന്നിവ നിരീക്ഷിക്കുന്ന ആഗോള സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ ‘നംബിയോ’ആണ് ഈ കാര്യം വ്യക്തമാക്കിയത്.ആഗോള സുരക്ഷിത നഗര സൂചികയില്‍ 2017 മുതല്‍ തുടര്‍ച്ചയായ പത്താം തവണയും അബൂദബി ഒന്നാം സ്ഥാനത്തെത്തി.ലോകമെമ്പാടുമുള്ള 382 നഗരങ്ങളെ മറികടന്നാണ് നഗര സുരക്ഷയില്‍ അബൂദബി സ്ഥിരതയാര്‍ന്ന മികവ് തുടരുന്നത്.150 രാജ്യങ്ങളിലെ 400 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 89.0 എന്ന പോയന്റ് നിലനിര്‍ത്തിയാണ് നേട്ടം.പട്ടികയിലെ ആദ്യ 6 നഗരങ്ങളില്‍ അഞ്ചും യുഎഇയില്‍ നിന്നുളളതാണ്.ആദ്യ പത്തില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ അഞ്ചാം സ്ഥാനവും ഒമാന്റെ മസ്‌കത്ത് എട്ടാം സ്ഥാനവും സ്വന്തമാക്കി.


