വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരുവരേയും നാടുകടത്തിയതായും ട്രംപ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വലിയ ആക്രമണത്തിനൊടുവിലാണ് മഡൂറോയെ അമേരിക്ക പിടികൂടിയത്. അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങി.
വെന്വസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ലോറസിനേയും പിടികൂടിയതായും ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സ്ഥിരീകരിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡുറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് വെളിപ്പെടുത്തിയത്.’യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോര്‍ട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങളും സംഘടനകളും കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ട്രംപ് ഭരണകൂടം നടത്തിയത്.



