സിക്സറടിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത് ആധികാരിക വിജയം. 128 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത് വെറും 3 വിക്കറ്റ് നഷ്ടത്തിലാണ്. സ്കോർ പാകിസ്ഥാൻ 20 ഓവറിൽ 127 / 9, ഇന്ത്യ 15.5 ഓവറിൽ 131
ചിരവൈരികളുടെ പോരാട്ടത്തിൽ വീണ്ടും പാകിസ്ഥാന് അടിപതറി. നീല കടുവകൾ ആക്രമിച്ചെത്തിയപ്പോൾ പാക്കിസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നിടിഞ്ഞു. ഒരു ഘട്ടത്തിൽ 7 ന് 83 ആയിരുന്നു പാക്സ്ഥാൻ. ദുബൈ സ്റ്റേഡിയത്തിലെ കുത്തിതിരിയുന്ന പന്തുകളിൽ പാക്കിസ്ഥാൻ പിടിച്ചുനിൽക്കാൻ വല്ലാതെ ബുദ്ധിമുട്ടി. തൻറഎ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് തുടങ്ങിയ ബുംറയാണ് പാക്കിസ്ഥാൻറെ പതനത്തിന് തുടക്കമിട്ടത്. പിന്നാലെ അക്സറും കുൽദീപും എത്തിയതോടെ കരകയറാനാവാത്ത കയത്തിലായി പാക്കിസ്ഥാൻ. 40 റൺസെടുത്ത ഫർഹാനും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 33 റൺസെടുത്ത അഫ്രീഡിയും ഇല്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാൻ മൂന്നടക്കം കാണില്ലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ നിലപാട് വ്യക്തമാക്കി. അഫ്രീഡിയുടെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമയുടെ ബൌണ്ടറി, തൊട്ടടുത്ത പന്തിൽ സിക്സർ.. മറുതലയ്ക്കിൽ ഗില്ലും അറ്റാക്കിങ് ബാറ്റിങ് തുടർന്നു. ഓപ്പണർമാർ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 3.4 ഓവറിൽ 41. പിന്നാലെ നായകൻ സൂര്യകുമാറും തിലക് വർമ്മയും ചേർന്ന് വെടിക്കെട്ട്. തിലക് വർമ 13 ആമത്തെ ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യവ ിജയത്തിന് വെറും 31റൺസ് അകലെ. ശിവം ദുബെയെ കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അതും മനോഹരമായ ഒരു സിക്സറിലൂടെ. പുറത്താകാതെ 47 റൺസെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 4 ഓവറിൽ 18 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപാണ് കളിയിലെ താരം. വിജയം സൈന്യത്തിന് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞു