യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാജ്യങ്ങളുടെ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ഈ നേതാക്കള്‍ ഹമാസിന് പിന്തുണ നല്‍കുകയാണെന്ന് നെതന്യാഹു ആരോപിച്ചു.അതെസമയം ഗാസയുടെ ചില ഭാഗങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിത്തുടങ്ങി.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ യു.കെ,ഫ്രാന്‍സ്,കാനഡ എന്നി രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍,കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ ഹമാസ് അധികാരത്തില്‍ തന്നെ തുടരണം എന്നാണ് പറയുന്നതെന്ന് നെതന്യാഹു ആരോപിച്ചു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരഹത്യയും മനുഷ്യാവകാശലംഘനങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കും എന്ന് മൂന്ന് രാഷ്ട്രങ്ങളുടെയും നേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജ്യാന്തരസമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെ ഗാസയിലേക്ക് നിയന്ത്രിതമായ അളവില്‍ മാനുഷിക സഹായം എത്തുന്നിന് ഇസ്രയേല്‍ അനുമതി നല്‍കുന്നുണ്ട്. ഇന്നലെ മാത്രം 107 ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്.ഐക്യരാഷ്ട്രസഭയുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും ട്രക്കുകള്‍ ആണ് ഭക്ഷ്യവസ്തുക്കളും മരുന്നും ആശുപത്രി ഉപകരണങ്ങളും എത്തിക്കുന്നത്.ധാന്യങ്ങള്‍ എത്തിത്തുടങ്ങിയതോടെ തെക്കന്‍ ഗാസയിലെ അടഞ്ഞുപോയ ബേക്കറികള്‍ വീണ്ടും പ്രവര്‍ത്തിച്ചതുടങ്ങിയിട്ടുണ്ട്.പക്ഷെ ജനങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഇപ്പോഴും കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല.



