ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയിലെ സ്ഥിതിയില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭ.ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും കൊടുംപട്ടിണിയില്‍ തുടരുകയാണ്.ഗാസയില്‍ നരഹത്യ തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് യു.കെ അറിയിച്ചു.
ഇന്നലെ തൊണ്ണൂറ്റിമൂന്ന് ട്രക്കുകള്‍ മാനുഷിക സഹായവുമായി ഗാസയില്‍ പ്രവേശിച്ചെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.ധാന്യങ്ങളും ബേബിഫുഡും,ആശുപത്രി ഉപകരണങ്ങളും,മരന്നുകളും ആണ് ട്രക്കുകളില്‍ ഉള്ളതെന്നും ഇസ്രയേല്‍ വ്യക്തമാക്കി.എന്നാല്‍ ഇരുപത് ലക്ഷം ജനങ്ങള്‍ പട്ടിണിയില്‍ ജീവിക്കുന്ന ഗാസയിലേക്ക് ഈ വിധത്തില്‍ സഹായം എത്തിക്കുന്നത് അപര്യാപ്തമാണെന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്.തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നൂറിലധികം ട്രക്കുകള്‍ ഗാസ മുനമ്പില്‍ പ്രവേശിച്ചെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല.ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ രാജ്യാന്തരതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ആക്രമണങ്ങള്‍ തുടരുകയാണ്.
ഇന്നലെയും ഇന്നുമായി തൊണ്ണൂറിലധികം പേരാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്.ഗാസയിലെ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ യു.കെ ഇസ്രയേലുമായുള്ള വ്യാപാര ഇടപാടുകള്‍ക്കുള്ള ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അറിയിച്ചു.യു.കെയിലെ ഇസ്രയേല്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ പുതിയ ഉപരോധവും ഏര്‍പ്പെടുത്തും എന്ന് യു.കെ വ്യക്തമാക്കി.ഇസ്രയേല്‍ ഗാസയില്‍ നടപ്പാക്കുന്ന മനുഷത്വരഹിതമായ നടപടികള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്ന് ഫ്രാന്‍സും കാനഡയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.