കരൂര്‍ ദുരന്തത്തില്‍ നടനും ടിവികെ നേതാവുമായ വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി സിബിഐയുടെ ഡല്‍ഹി ആസ്ഥാനത്താണ് വിജയ് ഹാജരായത്.
കരൂര്‍ ദുരന്തത്തില്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ സിബിഐ വിജയിന് നോട്ടീസ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിജയ് നേരിട്ട് ഹാജരായത്. ദുരന്തത്തിലേക്ക് നയിച്ചത് എന്താണ് എന്നത് അടക്കം സിബിഐ പരിശോധിക്കുന്നുണ്ട്. കരൂരിലെ റാലിക്ക് 7 മണിക്കൂര്‍ വൈകിയായിരുന്നു വിജയ് എത്തിചേര്‍ന്നത്. ഇത് മനപ്പൂര്‍വ്വം പരമാവധി ആള്‍ക്കാരെ എത്തിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. മാത്രവുമല്ല സംഘാടനത്തിലെ പിഴവും ദുരന്തത്തിന് കാരണമായി എന്നാണ് ആരോപണം. ദുരന്തം ഉണ്ടായ ഉടനെ വിജയ് സ്ഥലത്ത് നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെട്ടതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ടിവികെ പാര്‍ട്ടിയുടെ മുതിര്‍ന്ന ചില നേതാക്കളേയും പ്രാദേശിക നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിജയിനെതിരെ കേസ് എടുത്തിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടത് വിജയ് തന്നെയായിരുന്നു. നേരത്തെ വിജയുടെ പ്രചരണവാഹനം സിബിഐ പിടിച്ചെടുത്തിരുന്നു. സെപ്തംബര്‍ 27 നായിരുന്നു കരൂര്‍ ജില്ലയില്‍ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 41 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം ചോദ്യം ചെയ്യലിനായി വിജയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഡിഎംകെ ആരോപിച്ചു. എന്തുകൊണ്ട് തമിഴ്‌നാട്ടിലെ യൂണിറ്റ് ചോദ്യം ചെയ്യാത്തത് എന്നായിരുന്നു ഡിഎംകെ ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ തമിഴ്‌നാട്ടില്‍ വിജയ്‌നെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ വീണ്ടും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം.



