ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഫലം കണ്ടില്ലെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇറാന്റെ ആണവപദ്ധതി തകര്‍ക്കുന്നതിന് ആക്രമണത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെകുറിച്ചുള്ള പെന്റഗന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് വാഷിങ്ടണ്‍പോസ്റ്റും ന്യൂയോര്‍ക്ക് ടൈസും അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.ഞായറാഴ്ച അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഇറാന്റെ സമ്പൂഷ്ടീകരിച്ച യൂറേനിയം ശേഖരം ഇല്ലാതായില്ലെന്നാണ് യു.എസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തലായി പുറത്ത് വന്നത്.സെന്‍ട്രിഫ്യൂജുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഇല്ല.അമേരിക്കയുടെ ആക്രമണത്തിലൂടെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ദുര്‍ബലമാക്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് ഇറാന് കഴിയുമെന്നും യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തുന്നുണ്ട്.
യു.എസ് ആക്രമണത്തിന് മുന്‍പ് തന്നെ ആണവകേന്ദ്രങ്ങളില്‍ നിന്നും സബുഷ്ടീകരിച്ച യൂറേനിയം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും വിലയിരുത്തല്‍ ഉണ്ട്.എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.ഫോര്‍ദോ അടക്കം മൂന്ന് ആണവകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈസും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാണ് യുദ്ധം എന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷവും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇസ്രയേലിനും വ്യക്തതയില്ല.യു.എസ് ആക്രമണത്തിന്റെ ഫലം എന്തെന്ന് വിലയിരുത്താറായിട്ടില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് എഫി ഡെഫ്രിന്‍ ഇന്ന് പ്രതികരിച്ചത്