ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് പരാതി ഉയർന്നത്. കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപയാണ് തട്ടിയെടുത്തത്. ആരോപണം നേരിടുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു വിശദീകരണം.
അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണു കുടുംബത്തെ പുതിയ വാടകവീട്ടിലേക്കു മാറ്റി പാർപ്പിച്ചത്. ഹസീനയും ഭർത്താവും പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും വാടക വീടിന് അഡ്വാൻസ് നൽകാൻ 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് അവരിൽ നിന്ന് വാങ്ങി. പിന്നീട് എംഎൽഎ ഈ തുക ഇവർക്ക് തിരികെ നൽകിയെങ്കിലും അതു പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് തുടർച്ചയായി ആറു ദിവസം പെൺകുട്ടിയുടെ കുടുംബത്തിൽനിന്നും 20,000 രൂപവീതം വാങ്ങി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.
സംഭവം വിവാദമായതോടെ ഹസീന പണം മുഴുവൻ തിരികെ നൽകിയിരുന്നു. പണം ലഭിച്ചതോടെ തങ്ങൾക്കു പരാതിയില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു. എന്നാൽ ക്രമക്കേടു നടന്നതായി അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിതയാണു ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തത്.



