ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നാളെ മുതല്‍ സര്‍വ്വീസ്

 

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈന്‍സുകള്‍ക്ക് ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. കുവൈറ്റ് മന്ത്രിസഭാ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി കാണിച്ചാണ് വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള യാത്രാനുമതി നല്‍കിക്കൊണ്ട് നേരത്തെ പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ആഗസ്ത് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനം എടുത്തിരുന്നുവെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയതോടെ അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് വിവരം.

​ കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക്ക/കൊവിഷീല്‍ഡ്, മോഡേണ എന്നിവയുടെ രണ്ടു ഡോസുകളോ ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്റെ ഒരു ഡോസോ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്നിക്, സിനോവാക് വാക്സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍, ശെലോനിക് ആപ്പ് രജിസ്ട്രേഷന്‍ എന്നിവയും നിര്‍ബന്ധമാണ്.

Must see news